National
മുംബൈ: മഹാരാഷ്ട്രയിലെ സൂര്യനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഹർഷദ് പാൽപിങ്കർ, ആദിത്യ സസാനെ, രാജേഷ് ദേവർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് പേരും ഒളിവിലാണ്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായത്.
യുവാവിന്റെ തലയിലും നെഞ്ചിലും പലതവണ കത്തികൊണ്ട് കുത്തി. തുടർന്ന് യുവാവിനെ മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ പുതിയതായി വാങ്ങിയ ഷൂസ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൗമാരക്കാരൻ ഇളയ സഹോദരനെ കൊന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ ഗുഗ്ലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചൗമുഖ നൗക തോല ഗ്രാമത്തിലാണ് സംഭവം.
ഓൺലൈനായി വാങ്ങിയ ഷൂസ് ആരാണ് ആദ്യം ധരിക്കേണ്ടന്നതിനെ ചൊല്ലി സൂരജ് ശർമയും (16) ഇളയ സഹോദരൻ ലക്ഷ്മൺ ശർമയും (15) തമ്മിൽ തർക്കമുണ്ടായി. വഴക്ക് കൈയാങ്കളിയിൽ എത്തുകയും പ്രകോപിതനായ സൂരജ്, കത്രിക എടുത്ത് ലക്ഷ്മണിനെ ആക്രമിച്ചു. തലയിലും കൈകളിലും ഗുരുതര പരിക്കേറ്റ ലക്ഷ്മൺ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു.
കുടുംബാംഗങ്ങൾ ലക്ഷ്മണിനെ ഗുഗ്ലിയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും മരണംസംഭവിച്ചു.
സംഭവത്തിൽ ഔദ്യോഗിക നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ പ്രീത് വിഹാറിൽ കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് വെടുയേറ്റു മരിച്ചു. നോയിഡ സ്വദേശി പങ്കജ് നയ്യാർ (34) ആണ് കൊല്ലപ്പെട്ടത്. പങ്കജിന്റെ സഹോദരൻ പരസ് നയ്യാരിന്റെ അയൽക്കാരനായ ഗൗരവ് ശർമയാണ് വെടിയുതിർത്തത്.
പ്രീത് വിഹാറിൽ താമസിക്കുന്ന പരസിനെ കാണാനെത്തിയതായിരുന്നു പങ്കജ്. ഇവിടെ വച്ച് സഹോദരന്മാരും ഗൗരവും തമ്മിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കമുണ്ടായി.
തർക്കം രൂക്ഷമായതോടെ ഗൗരവ് പങ്കജിന് നേരെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. ഉടൻ തന്നെ പങ്കജിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം ഗൗരവ് ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിരിക്കുകയാണ്.
National
ലക്നോ: ഭാര്യയുമായുണ്ടായ വഴക്കിനിടെ ഒമ്പതുമാസം പ്രായമുള്ള മകനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം.
പ്രതിയായ ശംഭുദ്യാൽ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാൾ ഭാര്യയെ ആക്രമിക്കുകയും മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയും ചെയ്തു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് അറിയച്ചു.
Kerala
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ ചോര്ന്നതിനെരെയുള്ള ഹര്‍ജിയില്‍ ഇന്നും ഹൈക്കോടതിയില്‍ വാദം തുടരും.
മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന നിര്‍ദേശം ഇന്നു വരെ തുടരും. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റു വ്യക്തികളുടെയും സ്വകാര്യവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗംചെയ്യുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
Kerala
കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറി. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുണ്ടായത്.
യോഗത്തിനിടെ വനിത നേതാവ് ഉൾപ്പടെ അഞ്ച് പേർ ഇറങ്ങിപ്പോയി. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പങ്കെടുത്ത യോഗത്തിലാണ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാക്കേറ്റമുണ്ടായത്. യോഗത്തിൽ ടി.ഐ. മധുസൂദനൻ എംഎൽഎയും ഉണ്ടായിരുന്നു.
നേതാക്കളെ അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Kerala
തിരുവനനന്തപുരം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും.
നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനില്‍ ശശി എന്ന ആന്റണിയെ കൊലപ്പെടുത്തിയ കേസിലാണ് മകന് വിനോദ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടെങ്കിലും നല്കാന് ശശി തയാറായിരുന്നില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വിനോദ് പിതാവിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്.
ദൃക്സാക്ഷികളുടെ മൊഴികളും മെഡിക്കല്‍ തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതി ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷന് തെളിയിച്ചു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്സ് ഹാജരായി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ വച്ച് പോലീസ് ഉദ്യോഗസ്ഥന് നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തെ ചൊല്ലി പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വാക്കുതർക്കം.
അക്രമ സംഭവത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം ആവശ്യമാണെന്ന നിലപാടിൽ എതിർപ്പുണ്ടായതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ ഔദ്യോഗികവിഭാഗം അനുമതി നിഷേധിക്കുകയായിരുന്നു.
നെടുമങ്ങാട് നടന്ന തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിലാണ് വാക്കുതർക്കം രൂപപ്പെട്ടത്. തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിലും സമാന ആവശ്യം ഉന്നയിച്ച് രണ്ട് ചേരികളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ തർക്കത്തിലേർപ്പെട്ടിരുന്നു.
നെടുമങ്ങാട് നടന്ന സമ്മേളനത്തിൽ എസ്എഫ്ഐക്കെതിരേ പ്രമേയം വേണമെന്ന് ആവശ്യമുയരുകയും തുടർന്ന് എസ്എഫ്ഐ ഗുണ്ടകൾ എന്ന പരാമർശം ഉണ്ടാകുകയും ചെയ്തതോടെയാണ് ബഹളമുണ്ടായത്.
Kerala
പാലാ: പാലായില്‍ മദ്യലഹരിയില്‍ തൊഴിലാളികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഒരാളെ ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം സ്വദേശിയായ ഷാജി(45)യാണ് കൊല്ലപ്പെട്ടത്.
പാലാ മുരിക്കുംപുഴ പരിപ്പില്‍ക്കുന്ന് ഭാഗത്തുള്ള വീട്ടില്‍ ഇന്നലെ രാത്രി 10നാണു സംഭവം. കൊല്ലപ്പെട്ട ഷാജിക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയായ ശ്യാമിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെത്തുടര്‍ന്നു ശ്യാമിന്റെ ചവിട്ടേറ്റാണ് ഷാജി കൊല്ലപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നതായും പോലീസ് പറഞ്ഞു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റു തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൊഴിലാളികള്‍ എല്ലാവരും തിരുവനന്തപുരം സ്വദേശികളാണ്. മാസങ്ങള്‍ക്കും മുമ്പും ഇവിടെ തൊഴിലാളികള്‍ തമ്മിലുള്ള വഴക്കില്‍ ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
മദ്യപിച്ച ശേഷമുള്ള വാക്കു തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഷാജിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.
National
ബംഗുളൂരു: കർണാടകയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ടെക്കി യുവാവ് മാതാപിതാക്കളെ കൊന്നു. ബംഗുളൂരുവിലാണ് സംഭവം.
രോഹൻ ചന്ദ്ര ഭട്ട് (33)ആണ് മാതാപിതാക്കളായ വിരമിച്ച നാവികസേനാ ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), ദന്തഡോക്ടറായ ഭാര്യ ഡോ. ശ്യാമള ഭട്ട് (55) എന്നിവരെ വസതിയിൽ വച്ച് കുത്തിക്കൊന്നത്.
രോഹന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇയാൾ മാതാപിതാക്കളിൽ നിന്നും അകന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയ ഇയാൾ മാതാപിതാക്കളുമായി വഴക്കിട്ടുവെന്ന് വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു അദവത് പറഞ്ഞു.
ഈ വഴക്കിനിടെയാണ് സംഭവം. കുടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു മുന്‍പും ഇടയിലും രാഹുൽ ഗാന്ധിയും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മിൽ വാഗ്വാദം.
നേരത്തെ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാഹുലിന്റെ പ്രസംഗം കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗിന്റെയും അമിത് ഷായുടെയും റിജുജുവിന്റെയും നേതൃത്വത്തിൽ പൂർണമായി തടസപ്പെടുത്തിയതിനു പിന്നാലെയാണു ബജറ്റ് ചർച്ചയിലെ രാഹുലിന്റെ പ്രസംഗവും പലപ്പോഴായി തടസപ്പെടുത്തിയത്.
എപ്സ്റ്റീൻ ഫയലുകളെയും അമേരിക്കയിലെ കോടതിയിൽ അദാനിക്കെതിരേയുള്ള കേസിന്റെ പേരിൽ അമേരിക്ക കഴുത്ത ഞെരിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിറ്റുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരേയായിരുന്നു റിജുജുവിന്റെ ആദ്യ തടസവാദം. എന്നാൽ എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേരുണ്ടെന്നു കൂടി രാഹുൽ പറഞ്ഞതോടെ, മന്ത്രി വീണ്ടും തടസവുമായി എഴുന്നേറ്റു. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് ഗുരുതര അർഥതലങ്ങളുണ്ടെന്നു മന്ത്രി പറഞ്ഞു. ആരോപണങ്ങൾ ആധികാരികമാക്കാൻ റിജുജു ആവശ്യപ്പെട്ടു.
പറഞ്ഞതെല്ലാം ഇപ്പോൾ തന്നെ ആധികാരികമാക്കാൻ തയാറാണെന്നു രാഹുൽ തിരിച്ചടിച്ചു. രേഖകൾ സഭയിൽ സമർപ്പിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻകൂർ എഴുതി നൽകാതെ ആരോപണം ഉന്നയിക്കരുതെന്നായിരുന്നു ലോക്സഭയുടെ അധ്യക്ഷ വേദിയിലിരുന്ന ബിജെപി എംപി ജഗദാംബിക പാൽ നിർദേശിച്ചത്.
മന്ത്രിയുടെയും അധ്യക്ഷന്റെയും തടസവാദങ്ങൾ നോക്കാതെ എപ്സ്റ്റീൻ ഫയലുകളിൽ മന്ത്രി പുരിയുടെ പേരുണ്ടെന്ന് രാഹുൽ വീണ്ടും പറഞ്ഞു.
District News
പേരൂര്‍ക്കട: ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനി ടെ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ മൂന്നംഗസംഘത്തെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. പേരൂര്‍ക്കട സ്വദേശി ഫെബിന് (22), അമ്പലമുക്ക് സ്വദേശി ഡേവിഡ് (24), കവടിയാര്‍ സ്വദേശി ദേവന് സതീഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. എന്‍സിസി റോഡ് സ്വദേശി അക്ഷയ് (25) ആണ് ആക്രമണത്തിന് ഇരയായത്.
ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടു തലേദിവസം നിലനിന്ന വാക്കുതര്‍ക്കമാണ് ആക്രമണത്തിനു കാരണം. കുറവന്‍കോണം ജംഗ്ഷനില്‍വച്ച് അക്ഷയെ കണ്ട അഞ്ചംഗസംഘം ക്രിക്കറ്റ് ബാറ്റും വടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇയാളുടെ ഒരു കാലിനും ഒരു കൈക്കും ഗുരുതര പരിക്കേറ്റു. അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടി. പേരൂര്‍ക്കട പോലീസ് അക്ഷയുടെ മൊഴി രേഖപ്പെടുത്തിയശേഷം നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ മൂവരെയും അവരവരുടെ വീടുകളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കുറവന്‍കോണം ജംഗ്ഷനിലെ ചായക്കടയില്‍ പ്രതികള്‍ ഒത്തുകൂടാറുണ്ടെന്നും ഇവിടെ ചായ കുടിച്ചുകൊണ്ടുനില്ക്കുന്നതിനിടെയാണ് അക്ഷയെ പ്രതികള്‍ കണ്ടതെന്നും ആക്രമണം നടത്തിയതെന്നും പേരൂര്‍ക്കട സിഐ അറിയിച്ചു. അക്ഷയെ ആക്രമിച്ച പ്രതികളുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനു ള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ മൂവരെയും കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു.
District News
കാസര്‍ഗോഡ്: ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാടകീയരംഗങ്ങള്‍. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് സംഭവം.
കാസര്‍ഗോഡ് മുളിയാര്‍ സ്വദേശിയായ യുവാവും ബന്ധുവായ സ്ത്രീയും അവരുടെ രണ്ടു പെണ്മക്കളും ആറുമാസം പ്രായമായ കുഞ്ഞും അടങ്ങിയ സംഘം കാറില്‍ കുമ്പള ടോള്‍ പ്ലാസയിലെത്തിയപ്പോള് ഫാസ്റ്റ് ടാഗ് വഴി ടോള്‍ തുക ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബാരിയര്‍ ബൂം ഉയരുകയും യുവാവ് വണ്ടിയെടുക്കുകയും ചെയ്തു. എന്നാല്‍, ബാരിയര്‍ ബൂം വീണ്ടും കാറിന്റെ വിന്‍ഡ് സ്ക്രീനിലേക്ക് വീണു.
യുവാവ് ഇതേത്തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരോട് കയര്‍ത്തു. ജീവനക്കാര്‍ ഹിന്ദിക്കാരായതിനാല്‍ യുവാവ് എന്താണ് പറയുന്നതെന്ന് അവര്‍ക്ക് മനസിലാകാത്തതിനാല് തര്‍ക്കം ഏറെനേരം നീണ്ട് പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തുടര്‍ന്ന് കുമ്പള പോലീസെത്തി യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ നിന്നും വലിച്ചിറക്കി പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുവാവിനെ പിന്നീട് വിട്ടയച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ വാഗ്വാദം.
അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയ്ക്ക് സ്പീക്കർ താക്കീത് നൽകി. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി.
എന്നാൽ, തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. ഇതോടെ സ്പീക്കർ കൂടുതൽ ക്ഷോഭിച്ചു.
സഭയിലെ ഉന്നത പദവിയായ ചെയറിനോട് വിനയത്തോടെ വേണം പെരുമാറാനെന്നും സഭാ മര്യാദകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സ്പീക്കർ ഓർമിപ്പിച്ചു.
National
മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കോളജ് അധ്യാപകനെ യുവാവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം.
കോളജ് ലക്ചറർ അലോക് കുമാർ സിംഗ്(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മലാദ് സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അലോക് കുമാറും സഹയാത്രികനായ ഓംകാർ ഷിൻഡെയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഓംകാർ അലോകിനെ കുത്തുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസും മറ്റ് യാത്രക്കാരും ചേർന്ന് അലോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്നീട് പിടികൂടി. പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. റെയിൽവേയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചു.
മലാദിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടിയത്.
Kerala
കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.
മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതു (32)വിനാണ് കുത്തേറ്റത്.
നീതുവിനെ മെട്രോ പോലീസ് കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. നീതുവിനെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് മഹേഷി (39)നെ മെട്രോ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Kerala
കണ്ണൂർ: രാമന്തളിയിൽ രണ്ടു കുട്ടികളുടെ കൊലപാതകവും രണ്ടുപേരുടെ ആത്മഹത്യയും നടന്നത് ദമ്പതികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന്.
രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ പാചകത്തൊഴിലാളി കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (ആറ്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ഇവരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്തിയശേഷം കലാധരനും അമ്മ ഉഷയും തൂങ്ങിമരിച്ചതാണെന്ന് സംശയിക്കുന്നു.
കലാധരനും ഭാര്യ നയൻ താരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മക്കൊപ്പം പോകാൻ കോടതി വിധിയുണ്ടായിരുന്നു. തുടർന്ന് കലാധരന്റെ ഭാര്യ നിരന്തരം മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഉഷയുടെ ഭർത്താവായ ഓട്ടോ ഡ്രൈവർ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ചനിലയിലും വീട്ടിനു മുന്നിൽ കത്ത് എഴുതിവച്ചതായും കണ്ടു. തുടർന്ന് കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ഉടൻ പോലീസെത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും രണ്ടുമക്കൾ നിലത്ത് മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തിയത്. പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ്, നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
Movies
കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമയിട്ടതില് തര്‍ക്കം. യാത്രക്കാര്‍ ചേരി തിരിഞ്ഞതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു തര്‍ക്കം.
ദിലീപിന്റെ പറക്കും തളിക എന്ന ചിത്രമാണ് ബസിലിട്ടത്. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ. ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു.
എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
ബസ് പുറപ്പെട്ടപ്പോൾ തന്നെ സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന് പറഞ്ഞു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.
എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്.
എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.
Kerala
കോഴിക്കോട്: ഓമശേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കൊട്ടിക്കലാശത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ സിപിഎം പ്രവർത്തകൻ കത്തിവീശി.
ഓമശേരി ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം. മൂന്ന് വാർഡുകളുടെ കൊട്ടിക്കലാശമാണ് ഇവിടെ നടന്നത്.
കൊട്ടിക്കലാശത്തിനിടെ ചെറിയ സംഘർഷമുണ്ടാവുകയും ഒമശേരി സ്വദേശിയായ ഒരാൾ കോൺഗ്രസ് പ്രവർത്തകനു നേരെ കത്തി വീശുകയായിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾപുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ കൊടുവള്ളി പോലീസിൽ പരാതി നൽകി.