Tech
ബീജിംഗ്: സർക്കാരിന്റെയും ഔദ്യോഗിക ഏജൻസികളുടെയും കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് (Microsoft Windows) ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണമായും ഒഴിവാക്കാൻ ഉത്തരവിട്ട് ചൈന.
യുഎസ് സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി, വിൻഡോസിന് പകരം ലിനക്സ് അധിഷ്ഠിതമായ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് മാറാനാണ് ചൈനീസ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ നിർദ്ദേശം.
2027 ഫെബ്രുവരിയോടെ ഘട്ടംഘട്ടമായി വിൻഡോസ് ഒഴിവാക്കാനായിരുന്നു ചൈന നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിനും മാസങ്ങൾക്കു മുൻപേ വിൻഡോസ് ഉപേക്ഷിക്കാൻ ഇപ്പോൾ തീരുമാനിക്കുകയായിരുന്നു.
സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ഈ പെട്ടെന്നുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിൻഡോസിന് പകരം ചൈനീസ് കമ്പനികൾ വികസിപ്പിച്ചെടുത്ത കൈലിൻ ഒഎസ് , ഡെബിയൻ അധിഷ്ഠിത യൂണിറ്റി ഒഎസ് തുടങ്ങിയ ലിനക്സ് സിസ്റ്റങ്ങളിലേക്കായിരിക്കും സർക്കാർ ഓഫീസുകൾ മാറുക.
ചൈനീസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മൈക്രോസോഫ്റ്റും ചൈനീസ് കമ്പനിയും ചേർന്ന് 2016ൽ രൂപകൽപ്പന ചെയ്ത വിൻഡോസ് 10 പ്രത്യേക പതിപ്പാണ് ചൈനീസ് ഏജൻസികൾ ഇതുവരെ ഉപയോഗിച്ചിരുന്നത്.
അമേരിക്കൻ സാങ്കേതിക ഉത്പന്നങ്ങൾ ഒഴിവാക്കാനുള്ള ചൈനയുടെ നീക്കം ഇതാദ്യമല്ല. 2019 മുതൽ വിദേശ കമ്പ്യൂട്ടറുകളും ഹാർഡ്വെയറുകളും മാറ്റാൻ തുടങ്ങിയ ചൈന, മുൻപ് ചില സുപ്രധാന വകുപ്പുകളിൽ ആപ്പിൾ ഐഫോണുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ ചൈന മാത്രമല്ല വിൻഡോസ് ഉപേക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ഫ്രാൻസും തങ്ങളുടെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലെയും സിസ്റ്റങ്ങൾ വിൻഡോസിൽ നിന്ന് ലിനക്സിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജർമനി, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സമാനമായ മാറ്റങ്ങളുടെ പാതയിലാണ്.
അതേസമയം, സാധാരണ ഉപയോക്താക്കളുടെ വിപണിയിൽ ചൈനയിൽ ഇപ്പോഴും വിൻഡോസ് തന്നെയാണ് മുന്നിൽ. ബീജിംഗിലെ സാധാരണ കമ്പ്യൂട്ടറുകളുടെ 87 ശതമാനത്തിലധികവും ഇപ്പോഴും വിൻഡോസിലാണ് പ്രവർത്തിക്കുന്നത്.
Sports
ആംസ്റ്റര്‍ഡാം: എഫ്ഐഎച്ച് 2026 ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്കു സമനില. പൂള് ഡിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 2-2നു ചൈനയുമായി സമനിലയില്‍ പിരിഞ്ഞു.
രണ്ടു പ്രാവശ്യവും ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്. നവ്നീത് കൗര്‍ (എട്ടാം മിനിറ്റ്), ദീപിക സെഹ്റാവത്ത് (25-ാം മിനിറ്റ്) എന്നിവര്‍ ഇന്ത്യക്കായി ഗോള്‍ സ്വന്തമാക്കി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ ഇറങ്ങും. വൈകുന്നേരം 6.30നാണ് മത്സരം.
Tech
ന്യൂഡൽഹി: സാങ്കേതികവിദ്യ കൈമാറുന്നതിൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റികൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായുള്ള 2 ശതകോടി ഡോളറിന്റെ (ഏകദേശം ₹16,600 കോടി) ലയന കരാറിൽ നിന്ന് എഐ സ്റ്റാർട്ടപ്പായ 'മാനുസ്' പിന്മാറുന്നു.
ചൈനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കരാർ റദ്ദാക്കിയതോടെ മാനുസ് എഐ വീണ്ടും സ്വതന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും, ചൈനയിലാണ് മാനുസ് എഐയുടെ തുടക്കം.
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയിൽ തുടക്കമിട്ട എഐ സാങ്കേതികവിദ്യ ഒരു യുഎസ് കമ്പനിക്ക് കൈമാറുന്നതിലുള്ള ആശങ്ക മുൻനിർത്തിയാണ് ചൈനീസ് അധികൃതർ ഇടപെട്ട് ലയന കരാർ റദ്ദാക്കിച്ചത്.
മെറ്റ ലയനം പ്രഖ്യാപിച്ച 2025 ഡിസംബർ 29ന് ശേഷമുള്ള ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വേർപിരിയലിന്റെ ഭാഗമായി സിസ്റ്റത്തിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യും. സിംഗപ്പൂർ സമയം ഓഗസ്റ്റ് 23, 24 തീയതികളിലാണ് ഈ ഡാറ്റ നീക്കം ചെയ്യുന്നത്.
ബാധിക്കപ്പെടുന്ന ഉപയോക്താക്കൾ ഓഗസ്റ്റ് 23 രാവിലെ 7:59ന് മുൻപായി തങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 25 രാവിലെ 8 മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനും ഡാറ്റ റീസ്റ്റോർ ചെയ്യാനും സാധിക്കും.
ഡിസംബർ 29ന് മുൻപുള്ള ഉപയോക്താക്കളെ ഇത് ബാധിക്കില്ല. അവർക്ക് സാധാരണ പോലെ ആപ്പ് ഉപയോഗിക്കാം. ആപ്പിൾ ഐഡി അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തവർ ഇമെയിൽ വിലാസങ്ങൾ ഇല്ലാത്തതിനാൽ ഇൻ-ആപ്പ് നോട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു. ഈ തടസ്സം ഒരു സെക്യൂരിറ്റി വീഴ്ചയോ ഡാറ്റാ ചോർച്ചയോ അല്ലെന്നും റെഗുലേറ്ററി നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണെന്നും മാനുസ് എഐ വ്യക്തമാക്കുന്നു.
International
ബീജിംഗ്: വിക്ഷേപിച്ച് 90 സെക്കൻഡിനുള്ളിൽ ചൈനയുടെ റോക്കറ്റ് പൊട്ടിത്തെറിച്ചു. ലോംഗ് മാർച്ച് 7എ റോക്കറ്റാണ് വിക്ഷേപിച്ച് 85 സെക്കൻഡ് തികയും മുമ്പേ ആകാശത്ത് പൊട്ടിത്തെറിച്ചത്. ഓഗസ്റ്റ് 10ന് ഹൈനാൻ പ്രവിശ്യയിലെ വെൻചാംഗ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 85 സെക്കൻഡിനുള്ളിൽ റോക്കറ്റ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ഫലമായി ആകാശത്ത് വലിയ തീഗോളവും പുകയും അവശിഷ്ടങ്ങളും രൂപപ്പെട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് റോക്കറ്റ് തകർന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന എയറോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനാണ് റോക്കറ്റ് വിക്ഷേപിച്ചത്. കമ്പനി ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. എന്നാൽ റോക്കറ്റും അതിലുണ്ടായിരുന്ന ഉപഗ്രഹവും പൂർണമായി നഷ്ടപ്പെട്ടിരിക്കാമെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിനാൽ ദൗത്യം പൂർണ പരാജയമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ട്.
2020ൽ അരങ്ങേറ്റം കുറിച്ച ലോംഗ് മാർച്ച് 7എയുടെ 18-ാമത്തെ ദൗത്യമായിരുന്നു ഇത്. ആദ്യ വിക്ഷേപണവും റോക്കറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. എൻജിനിലുണ്ടായ തകരാറായിരുന്നു അന്നത്തെ അപകടത്തിന് കാരണമെന്ന് ചൈന പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ റോക്കറ്റ് അതിൻരെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ തകർന്നു. സാധാരണയായി വിക്ഷേപണം കഴിഞ്ഞ് ഏകദേശം മൂന്ന് മിനിറ്റിനുള്ളിലാണ് ആദ്യ ഘട്ട വേർപെടൽ നടക്കുന്നത്. എന്നാൽ ഈ ദൗത്യത്തിൽ 85 സെക്കൻഡിനുള്ളിൽ തന്നെ അപകടം സംഭവിച്ചു.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. 23 പേർക്കു പരിക്കേറ്റു.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയാണു പ്രളയമുണ്ടാക്കിയത്. ഡിംഗ്ഷി നഗരത്തിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുള്ളതായി മുന്നറിപ്പു നല്‍കിയിട്ടുണ്ട്.
Tech
വാഷിംഗ്ടൺ: ചൈനീസ് നിർമിത അഡ്വാൻസ്ഡ് ഹ്യൂമനോയിഡ് റോബോട്ടുകൾക്കും (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നാല് കാലുകളുള്ള ക്വാഡ്രൂപ്പഡ് റോബോട്ട് നായ്ക്കൾക്കും വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം.
ദേശീയ സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കും വൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പുതിയ ഇറക്കുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
വിദേശനിർമ്മിത അഡ്വാൻസ്ഡ് റോബോട്ടുകൾ തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
റോബോട്ടുകളിലെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് അമേരിക്കൻ പൗരന്മാരുടെയും പ്രധാന സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർത്താൻ വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് സാധിച്ചേക്കാം. റോബോട്ടുകളെ വിദൂരത്തിരുന്ന് ഹാക്ക് ചെയ്യാനും തന്ത്രപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾ തകരാറിലാക്കാനും വഴിതുറക്കും.
റോബോട്ടുകൾക്ക് പുറമെ, സൗരോർജ്ജ-നവീകരിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
"അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും തകരാറിലാക്കാൻ പോന്ന വൻ സുരക്ഷാ വീഴ്ചകളാണ് ഈ ഉപകരണങ്ങൾ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ നിർണായക വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്സിസി കടുത്ത നടപടികൾ തുടരും എന്ന് എഫ്സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി.
ആഗോള ഹ്യൂമനോയിഡ് റോബോട്ട് വിപണിയിൽ വലിയ പങ്കാളിത്തമുള്ള ചൈനീസ് കമ്പനിയായ യൂണിട്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഈ തീരുമാനം വൻ തിരിച്ചടിയാകുന്നത്. അടുത്തിടെ പെന്റഗൺ തങ്ങളുടെ ചൈനീസ് മിലിട്ടറി ലിസ്റ്റിലും യൂണിട്രീയെ ഉൾപ്പെടുത്തിയിരുന്നു.
അമേരിക്കൻ സർവ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും യൂണിട്രീയുടെ റോബോട്ടുകൾ വ്യാപകമായി ഉപയോഗിച്ചുവരികയായിരുന്നു. എന്നാൽ, ജൂലൈ 28ന് മുൻപ് എഫ്സിസി അനുമതി ലഭിച്ച നിലവിലുള്ള മോഡലുകളുടെ ഉപയോഗത്തെ പുതിയ തീരുമാനം ഉടനടി ബാധിക്കില്ലെന്നും, പുതുതായി വിപണിയിലിറക്കുന്ന മോഡലുകൾക്കാണ് വിലക്കെന്നുമാണ് സൂചന.
അമേരിക്കയുടെ നടപടിയെ ചൈനീസ് വിദേശകാര്യ മന്ത്രാലയവും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും കടുത്ത ഭാഷയിൽ വിമർശിച്ചു. വാണിജ്യ താത്പര്യങ്ങളെ തകർക്കാനായി അമേരിക്ക ദേശീയ സുരക്ഷയെ ദുരുപയോഗം ചെയ്യുകയാണെന്നും, ചൈനീസ് കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടികൾ നൽകുമെന്നും ചൈന വ്യക്തമാക്കി.
International
ബെയ്ജിംഗ്: ചൈനയിലെ ഗ്വാംഗ്ഡോംഗിൽ നൗൾ ചുഴളിക്കാറ്റിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 10 പേർ മരിച്ചു.
ഇന്നലെ പുലർച്ചെ ഗ്വാംഗ്ഡോംഗിൽ ഹുയിഷൗ നഗരത്തിൽ കരതൊട്ട നൗൾ വൻനാശനഷ്ടമാണു വരുത്തിയത്. പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയുമുണ്ടായി. പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗാൻസു മേഖലയിലാണ് 10 പേർ മരിച്ചത്.
ഈ വർഷം രാജ്യതീരത്തെത്തുന്ന പന്ത്രണ്ടാമത്തേതും ഏറ്റവും ശക്തവുമായ ചുഴലിക്കാറ്റാണ് നൗൾ. ഗ്വാംഗ്ഡോംഗ് പ്രവിശ്യയിൽനിന്ന് 3,40,000ത്തിലധികം പേരെ ഒഴിപ്പിച്ചു.
മേഖലയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 150ലധികം വിമാന സർവീസുകൾ റദ്ദാക്കി. ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
National
ന്യൂഡൽഹി: കേരള തീരത്ത് അപകടത്തിൽപ്പെട്ട ചരക്കപ്പലിൽ നിന്ന് ചൈനീസ് നാവികരെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ സൈന്യത്തിന് നന്ദി അറിയിച്ച് ചൈന. ഇന്ത്യയിലെ പുതിയ ചൈനീസ് പ്രതിരോധ അറ്റാഷെ യൂ. ജിയാൻ ആണ് പരസ്യമായി നന്ദി രേഖപ്പെടുത്തിയത്.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം വാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം കേരള തീരത്തിന് സമീപം വച്ച് തീപിടിച്ച ചരക്കുകപ്പലിൽ അകപ്പെട്ട 12 ചൈനീസ് നാവികരെയാണ് ഇന്ത്യൻ സൈന്യം വിജയകരമായി രക്ഷപ്പെടുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിൽ, സൈന്യങ്ങൾ തമ്മിൽ കൂടുതൽ ആശയവിനിമയവും സഹകരണവും ഉണ്ടാകേണ്ടതുണ്ടെന്ന് യൂ. ജിയാൻ വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വത്തിന്റെ തന്ത്രപരമായ മാർഗനിർദേശപ്രകാരം ഇന്ത്യ-ചൈന ബന്ധം ഇപ്പോൾ ശരിയായ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ തയാറാകണമെന്നും ജിയാൻ കൂട്ടിച്ചേർത്തു.
Business
ബെയ്ജിംഗ്: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലെ അമേരിക്കയുടെ ആഗോള മേധാവിത്വത്തിനു കനത്ത പ്രഹരമേൽപ്പിച്ച് ചൈനീസ് നിർമിത എഐ മോഡലായ ‘കിമി കെ3’ പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ എഐ വിപണിയായ അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നതാണ് ബെയ്ജിംഗ് ആസ്ഥാനമായുള്ള ‘മൂൺഷോട്ട് എഐ’ വികസിപ്പിച്ച ഈ പുതിയ മോഡൽ.
അണുബോംബ് നിർമാണത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സാങ്കേതിക മത്സരത്തിനാണ് നിലവിൽ എഐ രംഗം സാക്ഷ്യം വഹിക്കുന്നത്. എഐ വിലയിരുത്തൽ പ്ലാറ്റ്ഫോമായ ‘അരീന’യുടെ ഫ്രണ്ട്-എൻഡ് കോഡിംഗ് പരീക്ഷണങ്ങളിൽ പ്രമുഖ അമേരിക്കൻ കമ്പനികളായ ആന്ത്രോപിക്കിന്റെ ‘ഫേബിൾ 5’, ഓപ്പൺ എഐയുടെ ‘ജിപിടി-5.6 സോൾ’ എന്നിവയെ അട്ടിമറിച്ച് കിമി കെ3 ഒന്നാമതെത്തി. യുഎസ് കമ്പനികൾക്കുള്ളതുപോലുള്ള കർശനമായ സുരക്ഷാനിയന്ത്രണങ്ങൾ ചൈനീസ് മോഡലുകൾക്ക് ഇല്ലാത്തത് വലിയ സുരക്ഷാഭീഷണി ഉയർത്തുന്നതായി ഇന്റലിജൻസ് സഖ്യമായ ‘ഫൈവ് ഐസ്’ മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘കിമി കെ3’ക്കുപുറമെ വൻ നിക്ഷേപങ്ങളുമായി ചൈനയുടെ ‘ഡീപ്സീക്ക് വി4’, ആലിബാബയുടെ ‘ക്വെൻ3’, മികച്ച ഏജന്റിക് ശേഷി (വെറുതെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനപ്പുറം മനുഷ്യന്റെ സഹായമില്ലാതെ സ്വയം ചിന്തിച്ച് സങ്കീർണമായ ജോലികൾ പൂർത്തിയാക്കാനുള്ള ശേഷി) യുള്ള ‘ജിഎൽഎം-5.2’ എന്നീ ചൈനീസ് മോഡലുകളും പാശ്ചാത്യരാജ്യങ്ങൾക്കു ഭീഷണിയായി രംഗത്തുണ്ട്.
ചൈനീസ് കമ്പനികൾ അമേരിക്കൻ സാങ്കേതികവിദ്യ ചോർത്തിയാണ് ഇതു നിർമിച്ചതെന്ന് ആന്ത്രോപിക് ആരോപിക്കുന്നുണ്ടെങ്കിലും കിമിയുടെ മികച്ച പ്രകടനം കേവലം വിവരങ്ങൾ ചോർത്തി ഉണ്ടാക്കിയതല്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കുന്നു.
അതേസമയം, യുഎസിന്റെയും ചൈനയുടെയും കുത്തക അവസാനിപ്പിക്കാൻ മറ്റ് ആഗോള ശക്തികളും എഐ രംഗത്തു സജീവമാണ്. ഫിനാൻസ്, ഹെൽത്ത് കെയർ മേഖലകൾക്കായി ജപ്പാൻ വികസിപ്പിച്ച ‘പ്ലാമോ’, ‘ഫുഗു അൾട്രാ’, ‘രാകുതൻ’ എന്നീ മോഡലുകൾ ബിസിനസ് രംഗത്ത് മുന്നേറുകയാണ്. അമേരിക്കൻ കമ്പനികൾക്ക് തങ്ങളുടെ ഡാറ്റ കൈമാറാൻ ആഗ്രഹിക്കാത്ത യൂറോപ്യൻ ബിസിനസുകൾക്കായി ഫ്രാൻസിന്റെ ‘മിസ്ട്രൽ’ മികച്ച ഓപ്പൺ-വെയ്റ്റ് മോഡലുകൾ നൽകുന്നു.
ഇതിനൊപ്പം കാനഡയുടെ ‘കോഹിയർ’ തങ്ങളുടെ ‘കമാൻഡ് എ പ്ലസ്’ മോഡലുകളിലൂടെ ആഗോളതലത്തിൽ യുഎസ് കമ്പനികൾക്ക് നേരിട്ട് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രാദേശിക വിപണികൾ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയയുടെ ‘ഹൈപ്പർക്ലോവ എക്സ്’, അറബിക് ഭാഷയ്ക്ക് മുൻഗണന നൽകുന്ന യുഎഇയുടെ ‘ഫാൽക്കൺ’ എന്നിവയും എഐ ലോകത്ത് വലിയ മാറ്റങ്ങൾക്കു വഴിതുറക്കുകയാണ്. വരുംമാസങ്ങളിൽ ആഗോള എഐ രംഗത്ത് വലിയ ശക്തികേന്ദ്രങ്ങളുടെ പുനഃക്രമീകരണം ഉണ്ടാകുമെന്നാണ് സാങ്കേതികവിദഗ്ധർ വിലയിരുത്തുന്നത്.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗ് നഗരപ്രാന്തത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടു പേർ മരിച്ചു. 34 പേരെ കാണാതായി.
കനത്ത മഴയ്ക്കു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണു ദുരന്തമുണ്ടായത്. മലനിരകളിൽനിന്ന് വൻതോതിൽ കല്ലും മണ്ണും പാർപ്പിട സമുച്ചയങ്ങളിൽ പതിക്കുകയായിരുന്നു. പത്തിലധികം കെട്ടിടങ്ങൾ മണ്ണിനടിയിലായി.
തെക്കൻ ചൈനയിലുടനീളം കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചത്.
International
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കൊണ്ടുവന്ന കനത്ത മഴ മൂലം ചൈനയിലെ ഹെബെയ്, ലിയാലോംഗ് പ്രവിശ്യകളിൽ പ്രളയം.
ഹെബെയിലെ കുവാൻചെംഗ് എന്ന സ്ഥലത്ത് രണ്ടു മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി. തെരുവുകളിൽ വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ചുഴലിക്കൊടുങ്കാറ്റിൽ നാശനഷ്ടങ്ങളുണ്ടായി എങ്കിലും ആരെങ്കിലും മരിച്ചതായി റിപ്പോർട്ടില്ല. നേരത്തേ ഇരുപതു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നു.
International
ബെയ്ജിംഗ്: ആയിരം കിലോമീറ്റർ വിസ്തൃതിയുള്ള ബാവി ചുഴലിക്കൊടുങ്കാറ്റിനെ നേരിടുന്നതിനു മുന്നോടിയായി കിഴക്കൻ ചൈനയിൽ 18 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റി.
ഫിലിപ്പീൻസ്, ജപ്പാൻ, തായ്വാൻ എന്നിവടങ്ങളിലേതിനു സമാനമായി ചൈനയിലും ബാവി വലിയ ദുരന്തം വിതച്ചേക്കുമെന്നാണ് അനുമാനം.
ഇന്നു രാവിലെ കിഴക്കൻ ചൈനയിലെ ഷെജിയാംഗ്, ഫുജിയാൻ പ്രവിശ്യകളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. ഷെജിയാംഗിൽ 17ഉം ഫുജിയാനിൽ ഒന്നും ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.ഷെജിയാംഗിലെ വെൻഷൗ നഗരത്തിൽ കടുത്ത ജാഗ്രത പുലർത്തുന്നു.
ബാവിയുടെ പ്രഭാവം മൂലം കനത്ത മഴ അനുഭവപ്പെട്ട ഫിലിപ്പീൻസിലെ മിണ്ടനാവോ ദ്വീപിൽ മണ്ണിടിച്ചിലുണ്ടായി 17 പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി. തായ്വാനിലും ജപ്പാനിലും ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി.
Tech
ബീജിംഗ്: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ചരിത്രമെഴുതി ചൈന. തങ്ങളുടെ അത്യാധുനിക 'ലോങ് മാർച്ച് 10B' (Long March 10B) റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിൽ തന്നെ, അതിന്റെ ഒന്നാം ഘട്ട ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചുപിടിച്ചാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ഇതോടെ ഓർബിറ്റൽ ക്ലാസ് റോക്കറ്റ് ബൂസ്റ്ററുകൾ വിജയകരമായി തിരിച്ചുപിടിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്ന, അമേരിക്കയ്ക്ക് ശേഷമുള്ള രണ്ടാമത്തെ രാജ്യമായി ചൈന മാറി.
ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് വൻതോതിൽ കുറയ്ക്കാൻ സഹായിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. അമേരിക്കൻ ബഹിരാകാശ കമ്പനികളായ സ്പേസ് എക്സ് , ബ്ലൂ ഒറിജിൻ എന്നിവയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയാണ് ചൈന ഇതിനായി പരീക്ഷിച്ചത്.
അമേരിക്കൻ ബൂസ്റ്ററുകൾ ലാൻഡിംഗ് പാഡുകളിലോ ഡ്രോൺ കപ്പലുകളിലോ വന്നിറങ്ങുമ്പോൾ, ചൈന കടലിൽ സജ്ജീകരിച്ചിരുന്ന പ്രത്യേക ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോമിലെ 'വലയും ഹുക്കും' ഉപയോഗിച്ചാണ് ബൂസ്റ്റർ പിടിച്ചെടുത്തത്. റോക്കറ്റിലെ ലാൻഡിംഗ് ഹുക്കുകൾ പ്ലാറ്റ്ഫോമിന് മുകളിൽ കെട്ടിയിരുന്ന വലയിൽ കുടുക്കിയായിരുന്നു ഈ അപൂർവ വീണ്ടെടുപ്പ്.
ചൈനയിലെ ഹൈനാൻ പ്രവിശ്യയിലുള്ള വെൻചാങ് സ്പേസ് ലോഞ്ച് സൈറ്റാണ് വിക്ഷേപണ കേന്ദ്രം. 70 മീറ്റർ ഉയരവും 5 മീറ്റർ വ്യാസവുമുള്ള മീഡിയം ലിഫ്റ്റ് റോക്കറ്റിന് ലിക്വിഡ് ഓക്സിജനും മണ്ണെണ്ണയും ഇന്ധനമാക്കുന്ന ഏഴ് വൈഎഫ്- 100കെ (YF-100K) എഞ്ചിനുകളാണ് ഒന്നാം ഘട്ടത്തിന് കരുത്തേകുന്നത്.
വിക്ഷേപണം നടന്ന് ഏകദേശം ആറ് മിനിറ്റുകൾക്ക് ശേഷം റോക്കറ്റിന്റെ ഒന്നാം ഘട്ടം വേർപെടുകയും, തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയന്ത്രിതമായി താഴേക്ക് പതിച്ച് കടലിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച വലയിലേക്ക് ലാൻഡ് ചെയ്യുകയുമായിരുന്നു.
റോക്കറ്റുകൾ ഓരോ തവണയും ഉപേക്ഷിക്കുന്നതിന് പകരം അവയുടെ ബൂസ്റ്ററുകൾ തിരിച്ചുപിടിച്ച് വീണ്ടും ഉപയോഗിക്കുന്നത് ബഹിരാകാശ യാത്രകളുടെ ചെലവ് വൻതോതിൽ കുറയ്ക്കും. നിലവിൽ സ്പേസ് എക്സ് തങ്ങളുടെ ഫാൽക്കൺ 9 റോക്കറ്റുകൾ ഇത്തരത്തിൽ വർഷത്തിൽ 150 തവണയോളം പുനരുപയോഗിക്കുന്നുണ്ട്.
International
ബെയ്ജിംഗ്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദക്ഷിണ ചൈനയിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹെഞ്സൂ മേഖലയിലാണ് കൂടുതൽ മരണം. ദിവസങ്ങൾ നീണ്ടുനിന്ന മഴയിൽ ഇവിടത്തെ ജലസംഭരണി ഭാഗികമായി തകർന്നതോടെ 26 പേർ മരണപ്പെട്ടു.
അതിർത്തി മേഖലയായ ഗുവാൻസിയിൽ ഒൻപതോളം പേരെ കാണാതായും അധികൃതർ അറിയിച്ചു. ഗുവാൻസിയിൽ ഇക്കുറി റിക്കാർഡ് മഴയാണ് ലഭിച്ചത്. ജലസംഭരണികൾ തകർന്നതോടെ ജനങ്ങൾ വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങി. ഗുയ്ഗാംഗിലെ ഒരു മൃഗശാലയിൽനിന്ന് രണ്ടു സീബ്രകളെയടക്കം നൂറോളം മൃഗങ്ങളെ കാണാതായും റിപ്പോർട്ടുണ്ട്.
തായ്വാന്റെ കിഴക്കൻ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റിനെത്തുടർന്ന് ചൈനയുടെ ഫുജിയാൻ, ഷേജിയാംഗ് മേഖലകളിൽ മണ്ണിടിച്ചിലുണ്ടാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.
International
ബെയ്ജിംഗ്: ചൈനയിൽ മുപ്പത് വർഷത്തിനിടെ 220 കോടി യുവാൻ കൈക്കൂലി വാങ്ങിയ മുൻ സർക്കാർ ഉദ്യോഗസ്ഥന് വധശിക്ഷ.
കിഴക്കൻ ചൈനയിലെ നാന്‍ജിംഗ് സിറ്റിയുടെ ഇക്കണോമിക് സോണ്‍ മുന്‍ വൈസ് ഡയറക്ടറായ യാംഗ് യുലിനെയാണ് കോടതി ശിക്ഷിച്ചത്.
ഇയാൾ ജോലി ചെയ്ത 1993 മുതൽ 2023 വരെയുള്ള കാലയളവിൽ 325 ദശലക്ഷം യുഎസ് ഡോളർ കൈക്കൂലിയായി സമ്പാദിച്ചെന്നാണ് കോടതി കണ്ടെത്തിയത്.
Tech
യുഎസും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തർക്കങ്ങൾ മുറുകുന്നതിനിടയിൽ, ചൈനീസ് ടെക് ഭീമന്മാരായ അലിബാബ തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. ജൂലൈ 10 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും.
ആന്ത്രോപിക് കമ്പനിയുടെ ജനപ്രിയ എഐ പ്രോഗ്രാമിംഗ് ടൂളായ ക്ലോഡ് കോഡിനെ ഉയർന്ന സുരക്ഷാസാധ്യതയുള്ള സോഫ്റ്റ്വെയറുകളുടെ പട്ടികയിലാണ് അലിബാബ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി കമ്പനിയുടെ സ്വന്തം എഐ കോഡിംഗ് ടൂളായ ക്വോഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്കും അവരുടെ വിദേശ അനുബന്ധ സ്ഥാപനങ്ങൾക്കും തങ്ങളുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആന്ത്രോപിക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും ചില സാങ്കേതിക ലൂപ്പ്ഹോളുകൾ വഴി ചൈനയിലെ ഉപയോക്താക്കൾ ക്ലോഡ് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇത് തടയാൻ ആന്ത്രോപിക് രഹസ്യമായി ചില നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കമ്പനി തന്നെ ഇത് പിൻവലിച്ചതായി വ്യക്തമാക്കി.
യുഎസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകളുമായി ചൈനീസ് കമ്പനികൾ വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം ബീജിംഗ് ആസ്ഥാനമായുള്ള ഇസഡ്.എഐ എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ 'GLM-5.2' എന്ന മോഡൽ കോഡിംഗ് രംഗത്ത് സിലിക്കൺ വാലിയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ എഐ മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.
ക്ലോഡ് ഫാബിൾ 5 , മൈത്തോസ് 5 തുടങ്ങിയ അത്യാധുനിക എഐ മോഡലുകൾക്ക് മേൽ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയതായും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള എഐ സാങ്കേതിക യുദ്ധം കൂടുതൽ ശക്തമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
Tech
റോബോട്ടിക്സ് കമ്പനിയായ യുബിടെക് പുതിയ ഹ്യൂമനോയിഡ് റോബോട്ട് പുറത്തിറക്കി. വ്യവസായ മേഖലയിലെ ഓട്ടോമേഷന്‍ അപ്പുറം സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. 'യു1' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ട് പരമ്പര, വീടുകളിലും പ്രായമായവരുടെ പരിചരണത്തിനും പ്രീമിയം സർവീസ് മേഖലകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഫാക്ടറി ആവശ്യങ്ങൾക്ക് പുറമെ, റോബോട്ടിക്സ് കമ്പനികൾ ഉപഭോക്തൃ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള പ്രവണതയുടെ ഭാഗമായാണ് ഷെൻഷെൻ ആസ്ഥാനമായുള്ള യുബിടെക്കിന്റെ ഈ പുതിയ നീക്കം. ലൈറ്റ്, പ്രോ , അൾട്രാ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ യു1 ലഭ്യമാകും. ഇതിന്റെ വില 119,800 യുവാൻ (ഏകദേശം 17,650 ഡോളർ) മുതൽ 990,000 യുവാൻ (ഏകദേശം 138,000 ഡോളർ) വരെയാണ്. പുരുഷൻ, സ്ത്രീ രൂപങ്ങളിൽ ലഭ്യമാകുന്ന റോബോട്ടുകൾക്ക് യഥാക്രമം 183 സെന്റീമിറ്ററും 168 സെന്റീമീറ്ററും ഉയരമുണ്ട്.
88 സെർവോ ജോയിന്റുകളും സിലിക്കൺ പുറംഭാഗവുമുള്ള ഈ റോബോട്ടുകളിൽ റോക്ക്ചിപ്പിന്റെ ആർകെ3588 പ്രൊസസ്സറിലാണ് ഇമോഷണൽ എഐ സിസ്റ്റം പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്നതിന് പകരം ഡിവൈസിൽ തന്നെ ലോക്കലായി സൂക്ഷിക്കുന്നു എന്നതിനാൽ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും.
സംഭാഷണം, കണ്ണ് ചിമ്മിയുള്ള ആശയവിനിമയം , വൈകാരികമായ ഇടപെടലുകൾ എന്നിവയിലൂടെ മനുഷ്യരുമായി സാമൂഹിക ബന്ധം സ്ഥാപിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മനുഷ്യന്റെ 20ലധികം വികാരങ്ങളെ 90 ശതമാനത്തിലധികം കൃത്യതയോടെ തിരിച്ചറിയാൻ ഇതിന് കഴിയുമെന്നാണ് യുബിടെക് പറയുന്നത്. എങ്കിലും യഥാർഥ സാഹചര്യങ്ങളിൽ ഈ അവകാശവാദം ഇതുവരെ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല.
നിലവിൽ ഫാക്ടറികളിലും ലോജിസ്റ്റിക്സ് മേഖലയിലും ഉപയോഗിക്കുന്ന റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, വീടുകളിലും കെയർ സെന്ററുകളിലും കുട്ടികൾക്കും പ്രായമായവർക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പം സുരക്ഷിതമായി പ്രവർത്തിക്കാൻ യു1 റോബോട്ടുകൾക്ക് കഴിയും.
ലോഞ്ച് ചെയ്ത ഉടൻ തന്നെ യു1 സീരീസിനായി 13,000-ത്തിലധികം ഓർഡറുകൾ ലഭിച്ചതായി യുബിടെക് സ്ഥാപകനും സിഇഒയുമായ സൂ ജിയാൻ അറിയിച്ചു. പ്രീ ഓർഡറുകൾക്കായി ജൂലൈ 15 വരെ 3,000 യുവാൻ റീഫണ്ടബിൾ ഡിപ്പോസിറ്റ് നൽകി ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.
ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് വിപണി അതിവേഗം വളരുകയാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് കണക്കാക്കിയ 28,000 യൂണിറ്റുകളിൽ നിന്ന് 2026ഓടെ ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് ഷിപ്പ്മെന്റ് 50,000 യൂണിറ്റായി ഉയരുമെന്നും 2030ഓടെ ഇത് പ്രതിവർഷം 446,000 യൂണിറ്റുകളിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Tech
ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾക്കായി പുനരുപയോഗ ഊർജ്ജം വൻതോതിൽ പ്രയോജനപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഡാറ്റാ സെന്ററുകളുടെ ഉയർന്ന വൈദ്യുതി ആവശ്യകത കൃത്യമായി പ്രവചിക്കാനുള്ള ബുദ്ധിമുട്ടും, അധിക ബാധ്യത ഏറ്റെടുക്കാൻ ഗ്രിഡ് ഓപ്പറേറ്റർമാർ മടിക്കുന്നതുമാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
എഐ അധിഷ്ഠിത ഡാറ്റാ സെന്ററുകൾക്ക് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നത് ചൈന തന്ത്രപ്രധാനമായ മുൻഗണനയായിട്ടാണ് കാണുന്നത്. ഈ വർഷമാദ്യം പുറത്തിറക്കിയ ചൈനയുടെ 2026ലെ ഗവൺമെന്റ് വർക്ക് റിപ്പോർട്ടിൽ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും പവർ സപ്ലൈ ശൃംഖലകളും തമ്മിലുള്ള ശക്തമായ സംയോജനം ഉറപ്പാക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, അതിവേഗം വളരുന്ന ഡാറ്റാ സെന്റർ വ്യവസായത്തിലേക്ക് നേരിട്ട് ഹരിത വൈദ്യുതി എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2023ൽ ഈ മേഖലയിലെ ആകെ ഊർജ്ജ ഉപഭോഗത്തിന്റെ 11 ശതമാനം മാത്രമായിരുന്ന പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക്, 2030ഓടെ 80 ശതമാനമായി (നാലിൽ അഞ്ച് ഭാഗം) ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
ചൈനീസ് പവർ കമ്പനിയായ സ്റ്റേറ്റ് പവർ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടർ പെയ് ഷാൻപെങ് വ്യക്തമാക്കിയതനുസരിച്ച്, 2026നും 2030നും ഇടയിൽ ചൈനയിലെ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വൈദ്യുതി ആവശ്യകത 300 ബില്യൺ മുതൽ 500 ബില്യൺ കിലോവാട്ട് അവർ വരെ വർദ്ധിക്കും. ഇത് ഈ കാലയളവിലെ ആകെ വൈദ്യുതി ആവശ്യകതയുടെ 18 ശതമാനത്തോളം വരും. ഈ കണക്കിന്റെ ഏറ്റവും കുറഞ്ഞ പരിധി പോലും യുകെയുടെ മൊത്തം വാർഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണ് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
എന്നാൽ, പരമ്പരാഗത വ്യവസായങ്ങളായ അലുമിനിയം സ്മെൽറ്റിംഗ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകതയിലെ വ്യതിയാനങ്ങൾ മുൻകൂട്ടി കാണാൻ പ്രയാസമാണ്. ഇത് ഹരിതോർജ്ജ ദാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
"ഡാറ്റാ സെന്ററുകൾക്ക് അവരുടെ വൈദ്യുതി ഉപഭോഗം എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയില്ല. ജിപിയു പോലുള്ള ഉപകരണങ്ങൾ വളരെ ചിലവേറിയതായതിനാൽ, വാങ്ങിക്കഴിഞ്ഞാൽ അവ പരമാവധി വേഗത്തിലും തീവ്രതയിലും ഉപയോഗിക്കാനാണ് ഓപ്പറേറ്റർമാർ താത്പ്പര്യപ്പെടുന്നത്," പെയ് ഷാൻപെങ് വ്യക്തമാക്കി. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഡാറ്റാ സെന്ററുകളിലേക്ക് നേരിട്ടുള്ള ഹരിതോർജ്ജ ശൃംഖലകൾ സ്ഥാപിക്കുന്നത് ഗ്രിഡ് ഓപ്പറേറ്റർമാരുടെ ഭാഗത്തുനിന്നും കടുത്ത എതിർപ്പിന് കാരണമാകുന്നുണ്ട്. ഇത്തരം നെറ്റ്വർക്കുകൾ വരുന്നത് തങ്ങളുടെ വൈദ്യുതി വിപണിയെ ബാധിക്കുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ വൻ നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ പ്രയാസമാകുമെന്ന ആശങ്കയിലാണ്.
എഐ ആവശ്യങ്ങൾക്കായി ഡാറ്റാ സെന്ററുകൾ അതിവേഗം സ്ഥാപിക്കുന്നത് ചൈനയിലെ പല ഭാഗങ്ങളിലും നിലവിൽ തന്നെ പവർ ഗ്രിഡുകൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ട്. ഡാറ്റാ സെന്ററുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 15 ശതമാനമെങ്കിലും സമയബന്ധിതമായി ക്രമീകരിക്കാൻ കഴിഞ്ഞാൽ, അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ ഗ്രിഡുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഗ്രിഡ് ജിബെയ് ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വാങ് സെലിൻ അഭിപ്രായപ്പെട്ടു.
International
ബെയ്ജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ക്വിൻഹായി പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.
ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പവും തുടർചലനങ്ങളും അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
International
ബെയ്ജിംഗ്: ചൈനയിൽ വീണ്ടും ഖനിയപകടം. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിൽ ഖനിക്കുള്ളിലെ തുരങ്കം ഇടിഞ്ഞ് അഞ്ചു പേർ മരിക്കുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തു.
നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഖനിയാണിത്. എന്താണ് ഇവിടെ ഖനനം ചെയ്തിരുന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമല്ല.
ചൈനയിലെ ഏറ്റവും വലിയ ഖനിദുരന്തമുണ്ടായ ദിവസങ്ങൾക്കകമാണ് ഈ സംഭവം. മേയ് 22ന് വടക്കൻ ചൈനയിലെ ഷാംഗ്ഷി പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ വാതക സ്ഫോടനത്തിൽ 82 പേർ മരിച്ചിരുന്നു. രണ്ടു പേരെ കാണാതായി. 128 പേർക്കു പരിക്കേറ്റു.
National
ന്യൂഡൽഹി: ചൈനയും പാക്കിസ്ഥാനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് ശക്തമായ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ജമ്മു കാശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇതിൽ ഇടപെടാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ, ഉഭയകക്ഷി കരാറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നായിരുന്നു പ്രസ്താവന. ഇരുരാജ്യങ്ങളുടെയും വികസന പദ്ധതികളും കരാറുകളും പ്രസ്താവനയുടെ ഭാഗമായിരുന്നു.
ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ‘അതിർത്തി കടന്നുള്ള ജലവിഭവ സഹകരണ’ത്തെക്കുറിച്ചുള്ള പ്രസ്താവനയിലെ പരാമർശങ്ങളെയും ഇന്ത്യ തള്ളി. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി പങ്കിടാത്തതിനാൽ 'അതിർത്തി കടന്നുള്ള ജലവിഭവ സഹകരണം' എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള 1963ലെ അതിർത്തി കരാർ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പാക്കിസ്ഥാൻ - ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയെ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
International
ഹവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടുന്ന ക്യൂബയ്ക്ക് ആശ്വാസവുമായി ചൈനയുടെ സഹായം. ചൈന സൗജന്യമായി നൽകിയ 15,000 ടൺ അരി അടങ്ങുന്ന ആദ്യ കപ്പൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ തുറമുഖത്ത് എത്തിച്ചേർന്നു. ക്യൂബയ്ക്കായി ചൈന വാഗ്ദാനം ചെയ്ത ആകെ 60,000 ടൺ അരിയുടെ ആദ്യ ഗഡുവാണിത്.
അടുത്ത കാലത്തായി ചൈന ക്യൂബയ്ക്ക് നൽകുന്ന ഏറ്റവും വലിയ ഭക്ഷ്യസഹായമാണിതെന്ന് ക്യൂബയിലെ ചൈനീസ് അംബാസഡർ ഹുവ സിൻ വ്യക്തമാക്കി. ഈ കാരുണ്യപ്രവർത്തി രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുമെന്നും നിർണായക നിമിഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുകയാണെന്നും ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കാനൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ യുഎസ് പുറത്താക്കിയതിനെത്തുടർന്ന് വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതും യുഎസ് ഉപരോധങ്ങളും കാരണം ക്യൂബൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത വൈദ്യുതി മുടക്കവും എണ്ണക്കമ്മിയും നേരിടുന്ന ദ്വീപ് രാഷ്ട്രത്തിന് ചൈനയുടെ ഈ സഹായം താത്കാലിക ആശ്വാസം നൽകുമെന്നാണ് കരുതുന്നത്.
International
ബെയ്ജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കാനും ബഹുധ്രുവ ലോകക്രമം പ്രോത്സാഹിപ്പിക്കാനും നിർദേശിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
വാണിജ്യം, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട ഇരുപതോളം കരാറുകൾക്കും ധാരണയായി. ഇരുപതോളം മറ്റു കരാറുകളും ഒപ്പുവയ്ക്കുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
അതേസമയം, റഷ്യയിൽനിന്ന് ചൈനയിൽ പ്രകൃതിവാതകം എത്തിക്കാൻ രണ്ടാമതൊരു പൈപ്പ്ലൈൻ സ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ലെന്നതു ശ്രദ്ധേയമായി. പ്രതിവർഷം 5000 കോടി ചതുരശ്രമീറ്റർ വാതകം ചൈനയ്ക്കു ലഭിക്കുന്ന ‘പവർ ഓഫ് സൈബീരിയ 2’ പദ്ധതിക്കായുള്ള ചർച്ചകൾ ഒരു പതിറ്റാണ്ടു മുന്‍പ് ആരംഭിച്ചതാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുധാരണയിലെത്തിയെന്നാണ് റഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ, വാതകവില സംബന്ധിച്ച കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും ചർച്ചകൾ വർഷങ്ങൾ നീളാമെന്നും നിരീക്ഷകർ പറഞ്ഞു.
ചൈനയും റഷ്യയും ദീർഘകാല പങ്കാളിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പുടിനോടു ഷി പറഞ്ഞതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈനയ്ക്ക് ഊർജവിഭവങ്ങൾ സ്ഥിരതയോടെ നല്കാൻ റഷ്യക്കു കഴിയുമെന്ന് പുടിൻ പറഞ്ഞു.
International
ബർലിൻ: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ദന്പതികളെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു.
മ്യൂണിക്കിൽ താമസിക്കുന്ന ജർമൻ പൗരത്വമുള്ള സുജെൻ സി, ഭാര്യ ഹുവ എസ് എന്നിവരെയാണു ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി ഇരുവരും പ്രവർത്തിച്ചിരുന്നതായി തെളിഞ്ഞെന്നും രാജ്യത്തെ വിവിധ സർവകലാശാലകളിലെയും ഗവേഷണസ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി ബന്ധം സ്ഥാപിച്ച് പ്രതിരോധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ ഇരുവരും ശ്രമിച്ചിരുന്നുവെന്ന് വ്യക്തമായതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്നും നാളെയുമായി ചൈന സന്ദർശിക്കും.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈനാ സന്ദർശിച്ച് ഒരാഴ്ച തികയും മുന്‍പാണു പുടിനെത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്ഷിയിലുണ്ടായ ഭൂകന്പത്തിൽ രണ്ടു പേർ മരിച്ചു.
പരിക്കേറ്റ നാലു പേരെ ആശുപത്രിയിലാക്കിയെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെയുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.
13 കെട്ടിടങ്ങൾ നിലംപൊത്തി. ലിയുഷൗ നഗരത്തിലെ 7,000 പേരെ ഒഴിപ്പിച്ചുമാറ്റി.
International
വാഷിംഗ്ടൺ ഡിസി: ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് ചൈനീസ് അധികൃതർ നൽകിയ സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെ ചവറ്റുകുട്ടയിൽ എറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചാരപ്രവർത്തനം ഭയന്നാണ് ട്രംപും ഒപ്പമുണ്ടായിരുന്നു യുഎസ് ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും എയർഫോഴ്സ് വൺ വിമാനത്തിൽ കയറുന്നതിന് മുൻപ് സമ്മാനങ്ങളും സ്മരണികകളും ഉൾപ്പെടെയുള്ളവ ഉപേക്ഷിച്ചത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.
യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ട് ദിവസത്തെ ഉന്നതതല ബെയ്ജിംഗ് സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.
ബെയ്ജിംഗിലെ വിമാനത്താവളത്തിൽനിന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, വിമാനത്തിന്റെ പടവുകൾക്ക് സമീപം വച്ചിരുന്ന ചവറ്റുകുട്ടയിലേക്കാണ് ഈ സാധനങ്ങളെല്ലാം നിക്ഷേപിച്ചതെന്ന് ഒരു മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.
ചൈനീസ് അധികൃതർ നൽകിയ ഫോണുകൾ, ബാഡ്ജുകൾ, പിന്നുകൾ, ഔദ്യോഗിക സമ്മാനങ്ങൾ, മറ്റ് സ്മരണികകൾ എന്നിവയെല്ലാം ഉപേക്ഷിച്ചു. ചൈനയിൽ നിന്നുള്ള ഒരു സാധനവും വിമാനത്തിൽ കയറ്റാൻ അനുവദിക്കില്ലെന്ന കർശന നിർദ്ദേശമാണ് പ്രതിനിധി സംഘത്തിന് നൽകിയിരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ ലേഖിക എക്സിൽ കുറിച്ചു.
ഈ സുരക്ഷാ മുൻകരുതലുകൾ യാത്രയ്ക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനയിലേക്ക് തിരിക്കും മുൻപ് തന്നെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ തങ്ങളുടെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം അമേരിക്കയിൽ തന്നെ വച്ചിട്ടാണ് പുറപ്പെട്ടത്. യാത്രയിലുടനീളം ആശയവിനിമയത്തിനായി താൽക്കാലികമായി ഉപയോഗിക്കാവുന്ന ഫോണുകൾ മാത്രമാണ് സംഘം ഉപയോഗിച്ചിരുന്നത്.
International
ബെയ്ജിംഗ്: മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ മികച്ച വ്യാപാരക്കരാറുകൾ യാഥാർഥ്യമായെന്ന് ട്രംപ് പറഞ്ഞു. അവിശ്വസനീയമായ സന്ദർശനമാണ് പൂർത്തിയാക്കിയതെന്നു പറഞ്ഞ ട്രംപ്, കരാറുകൾ സംബന്ധിച്ച് വിശദാംശങ്ങൾ നൽകാൻ തയാറായില്ല.
വിമാനങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇന്ധനം തുടങ്ങിയവ കൂടുതലായും അമേരിക്കയിൽനിന്നും വാങ്ങാൻ ചൈന സമ്മതിച്ചിട്ടുണ്ട്. യുഎസ്-ചൈന വ്യാപാര, നിക്ഷേപ സഹകരണം ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഷി ചിൻപിംഗുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമായെന്നും അദ്ദേഹം പറഞ്ഞു. തായ്വാൻ വിഷയത്തിൽ ട്രംപ് ചൈനയ്ക്കു വഴങ്ങിയതായാണ് കരുതുന്നത്. തായ്വാന് ആയുധങ്ങൾ വിൽക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. വില്പന സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ തീരുമാനം എടുക്കുമെന്നും കൂട്ടിച്ചേർത്തു.
റിപ്പബ്ലിക്കൻ ഭരണകൂടം വിൽപനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളായിട്ടില്ല. തായ്വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നുവെന്നു ഷി തന്നോട് പറഞ്ഞതായി ട്രംപ് അറിയിച്ചു. “അദ്ദേഹം പറയുന്നത് കേട്ടു. പക്ഷേ, ഒരു അഭിപ്രായവും പറഞ്ഞില്ല’’ ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമെന്നാണു ചൈനീസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധത്തിലെ നാഴികക്കല്ലായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായ സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ നിലനിർത്തുക, വിവിധ മേഖലകളിൽ പ്രായോഗിക സഹകരണം വികസിപ്പിക്കുക, ആശങ്കകൾ ശരിയായി പരിഹരിക്കുക എന്നിവയിൽ പൊതുധാരണയിൽ എത്തിയിട്ടുണ്ടെന്നും ഷി കൂട്ടിച്ചേർത്തു.
ഇറേനിയൻ സംഘർഷവും ഹോർമുസ് കടലിടുക്കും ചർച്ചയുടെ ഭാഗമായി. ഇറാന് സൈനിക ഉപകരണങ്ങൾ നൽകില്ലെന്ന് ഷി സ്വകാര്യമായി ഉറപ്പുനൽകിയതായി ട്രംപ് പിന്നീട് ഫോക്സ് ന്യൂസിനോടു പറഞ്ഞു.
എന്നാൽ ബെയ്ജിംഗ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനം വിജയകരമായിരുന്നെന്ന് ഇരുനേതാക്കളും അവകാശപ്പെട്ടെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിലും കരാർ പ്രഖ്യാപനമുണ്ടായില്ല.
International
വാഷിംഗ്ടൺ: ചൈനയുമായി ഒരു സൈനിക പോരാട്ടമുണ്ടായാൽ തായ്വാനെ സംരക്ഷിക്കാൻ അമേരിക്ക മുന്നോട്ടുവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സന്ദർശനത്തിന് ശേഷം ഔദ്യോഗിക വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന് നേർക്ക് ഈ ചോദ്യം ഉയർന്നത്. ട്രംപിന്റെ ഈ പ്രതികരണത്തിന്റെ വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം ഈ വിഷയം ഉന്നയിച്ചിരുന്നതായും ട്രംപ് വെളിപ്പെടുത്തി. ട്രംപിന്റെ പുതിയ പരാമർശത്തോടെ തായ്വാൻ വിഷയത്തിൽ വാഷിംഗ്ടൺ കാലങ്ങളായി തുടരുന്ന 'തന്ത്രപരമായ അവ്യക്തത' എന്ന നയം വീണ്ടും ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ചൈനീസ് അധിനിവേശമുണ്ടായാൽ തായ്വാന് അമേരിക്ക സൈനിക സുരക്ഷ നൽകുമോ എന്ന മാധ്യമങ്ങളുടെ നേരിട്ടുള്ള ചോദ്യത്തിന്, താൻ തന്റെ തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്. തന്റെ ചൈന സന്ദർശന വേളയിൽ പ്രസിഡന്റ് ഷി ജിൻപിംഗ് തായ്വാൻ വിഷയം വളരെ ഗൗരവത്തോടെയാണ് സംസാരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തായ്വാൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന ചൈനയുടെ നിലപാട് ബെയ്ജിംഗ് ആവർത്തിച്ചിട്ടുണ്ട്.
തായ്വാന് ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെങ്കിലും, ഒരു യുദ്ധമുണ്ടായാൽ നേരിട്ട് സൈന്യത്തെ ഇറക്കി സംരക്ഷിക്കുമോ എന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ പരസ്യമായ ഉറപ്പുകളൊന്നും നൽകിയിട്ടില്ല. ട്രംപിന്റെ പുതിയ പ്രസ്താവന തായ്വാന്റെ ആശങ്ക വർധിപ്പിക്കുന്നതാണ്.
International
ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നതതല ഉച്ചകോടിയ്ക്കായി ചൈനയിലെത്തി. ബുധനാഴ്ച വൈകുന്നേരം 7.50ന് ബെയ്ജിംഗ് വിമാനത്താവളത്തിലിറങ്ങിയ ട്രംപിന് ഊഷ്മള സ്വീകരണമാണു ലഭിച്ചത്. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, വാഷിംഗ്ടണിലെ ചൈനീസ് അംബാസഡർ സീ ഫെംഗ്, വിദേശകാര്യ സഹമന്ത്രി മാ ഷാവോസു, ബെയ്ജിംഗിലെ യുഎസ് പ്രതിനിധി ഡേവിഡ് പെർഡ്യൂ എന്നിവർ ചേർന്ന് ട്രംപിനെ സ്വീകരിച്ചു.
സൈനിക ഗാർഡ് ഓഫ് ഓണറും നൽകി. 2017ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. ഇന്ന് രാവിലെ 10ന് ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ചൈനയും അമേരിക്കയും രണ്ടു സൂപ്പർ പവറുകളാണെന്ന് അമേരിക്കയിൽനിന്നു പുറപ്പെടുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് നമ്മൾ. മറ്റെന്തിനേക്കാളും വ്യാപാരം സംബന്ധിച്ചായിരിക്കും ഷീയുമായി സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽനിന്ന് പുറപ്പെടുന്നതിനുമുമ്പു തന്നെ ചൈന സന്ദർശനം വിജയകരമായിരിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വർഷാവസാനം ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിൽ തളർന്നുനിൽക്കുന്ന സന്ദർഭത്തിലാണ് ട്രംപിന്റെ ചൈന സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
തായ്വാന് ആയുധം വിൽക്കാനുള്ള അമേരിക്കൻ പദ്ധതി ചൈന എതിർക്കാനാണു സാധ്യത. ചൈന സ്വന്തം ദേശത്തിന്റെ ഭാഗമായി കണക്കാക്കുന്ന തായ്വാന് ആയുധം നൽകുന്നത് ചൈനയ്ക്ക് താത്പര്യമില്ല.
11 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതി ഡിസംബറിൽ യുഎസ് ഭരണകൂടം അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
തായ്വാൻ വിഷയം ഷീയുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ലോകത്തിലെ മുൻനിര ചിപ്പ് നിർമാതാക്കളായ തായ്വാനുമായുള്ള ബന്ധവും അമേരിക്കയ്ക്ക് പ്രധാനമാണ്.
അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾക്ക് പരിധിനിശ്ചയിക്കുന്ന കരാർ സാക്ഷാത്കരിക്കുന്നതിനും ട്രംപ് ആഗ്രഹിക്കുന്നതായി യുഎസ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈനയുടെ പക്കൽ 600ലധികം പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നാണ് പെന്റഗൺ കരുതുന്നത്.
ഇത് കൂടാതെ 5,000ത്തിലധികം ആണവവായുധങ്ങൾ സൂക്ഷിക്കുന്നതായും കണക്കാക്കപ്പെടുന്നു. റഷ്യയേക്കാളും യുഎസിനേക്കാളും കൂടുതലാണിത്. റഷ്യയും അമേരിക്കയും തമ്മിലുള്ള ന്യൂ സ്റ്റാർട്ട് ഉടമ്പടി എന്നറിയപ്പെടുന്ന ആണവായുധ ഉടമ്പടി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ചൈനയെക്കൂടി ചേർത്ത് പുതിയ കരാർ ഉണ്ടാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.
സിഇഒമാർ, ഇലോൺ മസ്ക്, ടിം കുക്ക്, ലാറി ഫിങ്ക് തുടങ്ങി ബിസിനസ്-സാങ്കേതിക രംഗത്തെ പ്രമുഖർ, സഹായികൾ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വൻസംഘവുമായാണ് ട്രംപ് ചൈനയിൽ എത്തിയിരിക്കുന്നത്.
International
ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 21 പേർ കൊല്ലപ്പെട്ടു. 61 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് ദുരന്തമുണ്ടായത്.
പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയിട്ടുള്ളത്.
20 മുതൽ 60 വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവരുടെ പ്രായം. ലോകത്തിൽ തന്നെ പടക്കനിർമാണത്തിന് മുന്നിലുള്ള ലിയുയാംഗ് പട്ടണത്തിലാണ് അപകടമുണ്ടായിട്ടുള്ളത്.
'ഹുവാഷെങ് ഫയർവർക്സ് മാനുഫാക്ചറിംഗ്' എന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നത്. പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു.
സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടം നടന്ന ഉടൻ തന്നെ 500-ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പരിക്കേറ്റ 61 പേരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Sports
സുഷൗ (ചൈന): ഗുരുഗ്രാമിൽ നടന്ന ക്യാന്പിനുശേഷം 2026ലെ എഎഫ്സി അണ്ടർ-17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനായി ഇന്ത്യയുടെ അണ്ടർ-17 വനിതാ ദേശീയ ടീം ചൈനയിലെ സുഷൗവിലെത്തി.
21 വർഷത്തിനു ശേഷം ടൂർണമെന്റിന് യോഗ്യത നേടിയ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്.
മേയ് രണ്ടിനാണ് മത്സരം. തുടർന്ന് ജപ്പാനും ലെബനനുമായി മത്സരിക്കും.
International
റിയാദ്: ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവുമായി ചൈന രംഗത്ത്. സൗദി അറേബ്യയുമായുള്ള ചർച്ചയിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പമാണ് നിലവിൽ ചൈന.
മേഖലയിലെ രാജ്യങ്ങൾക്കൊപ്പം പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ ചൈന യുദ്ധം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. അതേസമയം പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി.
ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവുമാണ് ചർച്ചകൾക്കു തിരിച്ചടിയായത്. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധം സമാധാന ചർച്ചകൾക്കു തടസമാണെന്നു പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചു.
ഫോണിലൂടെയായിരുന്നു ഇവരുടെ സംഭാഷണം. അസീം മുനീറിന്റെ ഉപദേശം പരിഗണിക്കാമെന്നു ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.
International
ഇസ്ലാമാബാദ്/ദുബായ്: പാക്കിസ്ഥാനിൽ ഈയാഴ്ച വീണ്ടും യുഎസ്-ഇറാൻ സമാധാന ചർച്ച നടന്നേക്കുമെന്നു റിപ്പോർട്ട്. ഇരുകൂട്ടരെയും ചർച്ചയ്ക്കെത്തിക്കാൻ പാക്കിസ്ഥാൻ ഊർജിത ശ്രമം ആരംഭിച്ചു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്ന ഏപ്രിൽ 21നു മുന്‍പ് ചർച്ചയ്ക്കു വഴിയൊരുക്കാനാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദർ, സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ ശ്രമിക്കുന്നത്. വ്യാഴാഴ്ചയോ വാരാന്ത്യത്തിലോ ഇരുകൂട്ടരും ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞയാഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുകൂട്ടരും 21 മണിക്കൂർ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. ഇറാന്റെ ആണവപദ്ധതി, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച അലസിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് യുഎസ് സംഘത്തെ നയിച്ചത്. ഇറേനിയൻ സംഘത്തെ നയിച്ചത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ് ആയിരുന്നു.
ആദ്യചർച്ചയിൽ പങ്കെടുത്ത അതേ പ്രതിനിധിസംഘമാണോ ചർച്ചയ്ക്കെത്തുക എന്നതിൽ വ്യക്തതയായില്ല. യുഎസ്-ഇറാൻ ചർച്ചയ്ക്കു ജനീവ വേദിയായേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎസ്-ഇറാന് ചര്‍ച്ച രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നു യുഎസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോടു പറഞ്ഞു. അതേസമയം, ചർച്ച സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇറേനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.
ഇന്നലെ എണ്ണവില നൂറു ഡോളറിൽ താഴെയായി. അതേസമയം, എണ്ണവിലയിൽ ആശങ്ക തുടരുകയാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി (ഐഇഎ) അറിയിച്ചു. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കേ ഇന്നലെ ഇറേനിയൻ ബന്ധമുള്ള നാലു കപ്പലുകൾ ഹോർമുസ് കടന്നു. ഇവയിൽ രണ്ടെണ്ണം ഇറാന്റെ തുറമുഖത്ത് എത്തിയിരുന്നു. അതേസമയം, ഒരു കപ്പൽ പോലും കടന്നുപോയിട്ടില്ലെന്ന് യുഎസ് അവകാശപ്പെട്ടു. യുഎസ് ഉപരോധം അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈന വിമർശിച്ചു.
സംഘർഷം വർധിപ്പിക്കാൻ ഇതു കാരണമാകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉപരോധത്തിനു നിയമസാധുതയില്ലെന്ന് യുഎൻ മാരിടൈം ഏജൻസി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഉപരോധത്തിന് ഒരു രാജ്യത്തിനും അവകാശമില്ലെന്ന് യുഎന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ആഴ്സെനിയോ ദൊമിങ്കെസ് പറഞ്ഞു.
ഇസ്രയേലുമായുള്ള പ്രതിരോധ കരാർ പുതുക്കുന്നില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അറിയിച്ചു. ഓരോ അഞ്ചു വർഷം കൂടുന്പോഴും ഇരു രാജ്യങ്ങളും പ്രതിരോധ കരാർ പുതുക്കാറുണ്ട്. നിലവിലെ സാഹചര്യമനുസരിച്ചാണ് തീരുമാനമെന്നു പറഞ്ഞ മെലോണി, കൂടുതൽ വിശദീകരണം നടത്തിയില്ല.
അമേരിക്കയും ജർമനിയും കഴിഞ്ഞാൽ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ മുന്നിലുള്ളത് ഇറ്റലിയാണ്. മെലോണിക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂക്ഷ വിമർശനമുയർത്തി. ഇറേനിയൻയുദ്ധത്തിൽ മെലോണിക്കു ധൈര്യമില്ലെന്നും തങ്ങളെ സഹായിക്കാൻ മെലോണി ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും തടഞ്ഞതായി അവകാശപ്പെട്ട് അമേരിക്ക. ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ഇതുവരെ ഒരു കപ്പൽ പോലും ഈ പാതയിലൂടെ കടന്നുപോയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വെളിപ്പെടുത്തി. മേഖലയിലെ സുരക്ഷയും സൈനിക നീക്കങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.
ഹോർമുസ് കടലിടുക്കിലെ ഉപരോധം നടപ്പിലാക്കുന്നതിനായി വൻ സൈനിക സന്നാഹമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 10,000 യുഎസ് സൈനികരെ ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമായി നിരീക്ഷണത്തിലും സുരക്ഷയിലുമുണ്ട്. ഉപരോധം ലംഘിച്ച് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളെ യുഎസ് സേന തിരിച്ചയച്ചു. അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ആഗോളതലത്തിൽ ഭിന്നസ്വരങ്ങൾ ഉയരുന്നുണ്ട്.
യുഎസിന്റെ നടപടി നിരുത്തരവാദപരവും അപകടകരവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതേസമയം, സ്പാനിഷ് പ്രധാനമന്ത്രി 'ബഹുധ്രുവ ലോകം' എന്ന ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയത് അമേരിക്കയ്ക്കുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ സാഹചര്യവും ഹോർമുസിലെ നിലവിലെ അവസ്ഥയും സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രിയും ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. മേഖലയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
International
ബെയ്ജിംഗ്: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ചൈന രംഗത്ത്. ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്ന് ചൈന ഔദ്യോഗികമായി പ്രതികരിച്ചാണ് രംഗത്തെത്തിയത്.
ഇത്തരം ആരോപണങ്ങളുന്നയിച്ച് വീണ്ടും വ്യാപാര താരിഫുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈന പ്രതികരിച്ചു.
ചൈനീസ് വിദേശകാര്യ മന്ത്രാലയം ആണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചൈനീസ് കമ്പനികളെ ലക്ഷ്യം വച്ചുള്ള അമേരിക്കൻ സമ്മർദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനുമായുള്ള തങ്ങളുടെ ബന്ധം അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇറാന് ആയുധം നൽകി സഹായിച്ചാൽ ചൈനയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
എന്നാൽ ചൈന സഹായിക്കുന്നതായുള്ള വാർത്ത തള്ളിയ ട്രംപ് അവ സത്യമാണെന്നു തെളിഞ്ഞാൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
ചൈന ഷോൾഡർ മിസൈലുകൾ നൽകുന്നതായി വാർത്ത കേൾക്കുന്നു. എന്നാൽ, അവർ അങ്ങനെ ചെയ്യുമെന്നു കരുതുന്നില്ല. തുടക്കത്തിൽ സഹായം നൽകിയിരിക്കാം.
ഇനി അവർ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ ചെയ്യുന്നതായി മനസിലായാൽ അവർക്കെതിരേ 50 ശതമാനം തീരുവ ചുമത്തും- ട്രംപ് പറഞ്ഞു.
ഇറാന് പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
International
ബെയ്ജിംഗ്: ചൈന ഇറാന് വ്യോമപ്രതിരോധ മിസൈലുകൾ നല്കാൻ ഒരുങ്ങുന്നതായി അമേരിക്കയിലെ സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു. തോളിൽ വഹിച്ച് വിമാനങ്ങൾക്കു നേർക്കു പ്രയോഗിക്കാൻ കഴിയുന്ന മിസൈലുകളാണിവ.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവ ഇറാനു ലഭിക്കുമെന്നാണു പറയുന്നത്. ഇടപാട് രഹസ്യമാക്കാനായി മൂന്നാമതൊരു രാജ്യം വഴിയായിരിക്കും കൈമാറ്റം.
അതേസമയം, അമേരിക്കൻ വിദേശകാര്യവകുപ്പോ വാഷിംഗ്ടൺ ഡിസിയിലെ ചൈനീസ് എംബസിയോ ഈ വാർത്തയോടു പ്രതികരിക്കാൻ തയാറായില്ല.
ഇറാന് ആയുധം നല്കുന്ന രാജ്യങ്ങൾക്കുമേൽ 50 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.
ചൈനയെ ഉദ്ദേശിച്ചാണ് ട്രംപ് ഇതു പറഞ്ഞതെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, മേയിൽ ചൈന സന്ദർശിക്കുന്ന ട്രംപ് ചൈനയ്ക്കെതിരേ ചുങ്കം വർധിപ്പിക്കാൻ സാധ്യതയില്ല.
വ്യാപാരചർച്ചകൾ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ചൈനാ സന്ദർശനം. ചൈനയിൽനിന്ന് അത്യാധുനിക കപ്പൽവേധ മിസൈലുകൾ സ്വന്തമാക്കാനും ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
International
ബെയ്ജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യമോഹങ്ങളെ ചൈന അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെത്തിയ തായ്വാൻ പ്രതിപക്ഷ കുമിംതാങ്ങ് പാർട്ടി നേതാവ് ചെംഗ് ലി-വുന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.
തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള സമാധാന ദൗത്യം എന്ന പേരിലാണ് ചെംഗ് ലി-വുൻ ബെയ്ജിംഗ് സന്ദർശിച്ചത്. ചൈനാക്കാരും തായ്വാൻകാരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ചെംഗ് ലി-വുന്നിനോട് ഷി പറഞ്ഞു.
തായ്വാൻ ചൈനയുടെ ഭാഗമാണെന്നും ഷി അവകാശപ്പെട്ടു. കുടുംബത്ത് സമാധാനമുണ്ടെങ്കിലേ ഐശ്വര്യമുണ്ടാകൂ. തായ്വാന്റെ സ്വാതന്ത്ര്യ മോഹങ്ങളാണ് സമാധാനസാധ്യത ഇല്ലാതാക്കുന്നത്. തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും ഷി സംസാരിച്ചു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഭീഷണിയുടെ ഭാഷ ഉപേക്ഷിച്ച് ജനാധിപത്യ തായ്വാനുമായി ചർച്ചയ്ക്കു തയാറാകണമെന്ന് തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ പ്രതികരിച്ചു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെയെ ചൈന അംഗീകരിക്കുന്നില്ല. ബലപ്രയോഗത്തിലൂടെയാണെങ്കിലും തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കണം എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്.
Business
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടംപിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യണ്‍ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യണ്‍ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്നും എഫ്എസ്ഐപി പ്രവചിക്കുന്നു.
2028 ആകുന്പോഴേക്കും ഇതു സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോണ്‍ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാന്പത്തിക നയവിദഗ്ധ മേഗൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽതന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന യുഎസിനെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Tech
ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ വരും വർഷങ്ങളിൽ ചൈനയും ഇടം പിടിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഏറ്റവും കൂടുതൽ പൊതുപണം ചെലവഴിക്കുന്ന രാജ്യം ചൈനയായി മാറുമെന്ന് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നുണ്ട്.
കാലിഫോർണിയ സർവകലാശാലയിലെ ഫ്രോണ്ടിയേഴ്സ് ഇൻ സയൻസ് ആൻഡ് ഇന്നൊവേഷൻ പോളിസി (എഫ്എസ്ഐപി) എന്ന വിഭാഗത്തിലെ ഗവേഷകർ നടത്തിയ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. അമേരിക്കയുടെ ഗവേഷണ വികസന സംവിധാനങ്ങളെക്കുറിച്ചും സാങ്കേതിക വികസനത്തിൽ പൊതു സ്വകാര്യ നിക്ഷേപങ്ങളുടെ സ്വാധീനത്തെക്കുറിച്ചും പഠിക്കുന്ന വിഭാഗമാണ് എഫ്എസ്ഐപി.
2023 വരെയുള്ള കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചൈനയുടെ സർക്കാർ ഗവേഷണ ഫണ്ട് 90 ശതമാനം വർധിച്ച് 133 ബില്യൺ ഡോളറിലെത്തിയതായി ഗവേഷകർ കണ്ടെത്തി. ഇതേ കാലയളവിൽ അമേരിക്കയുടെ പൊതു ഗവേഷണ ചെലവ് വെറും 12 ശതമാനം മാത്രം വർധിച്ച് 155 ബില്യൺ ഡോളറിലെത്തിയതായും ഇത് തുടരുകയാണെങ്കിൽ അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൊതു ഗവേഷണ നിക്ഷേപത്തിൽ ചൈന അമേരിക്കയെ മറികടക്കുമെന്ന് എഫ്എസ്ഐപി പ്രവചിക്കുന്നു.2028 ആകുമ്പോഴേക്കും ഇത് സംഭവിക്കാനാണ് സാധ്യതയെന്നും, ചിലപ്പോൾ അത് 2029 വരെ നീളാമെന്നും എഫ്എസ്ഐപി സഹമേധാവിയും ഗവേഷണ നയവിദഗ്ധനുമായ റോബർട്ട് കോൺ അഭിപ്രായപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗവേഷണ വികസന മേഖലയിൽ ആഗോളതലത്തിൽ നേതൃത്വം നൽകിയിരുന്നത് അമേരിക്കയായിരുന്നു. എന്നാൽ, പൊതു ഗവേഷണ ചെലവിൽ ചൈന മുന്നിലെത്തുന്നത് ശാസ്ത്രരംഗത്തെ ഒരു പുതിയ ശക്തിയുടെ ഉദയത്തിന് വഴിയൊരുക്കുമെന്ന് വാഷിംഗ്ടൺ ഡിസിയിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫൗണ്ടേഷനിലെ സാമ്പത്തിക നയവിദഗ്ധ മേഘൻ ഓസ്റ്റർടാഗ് നിരീക്ഷിക്കുന്നു.
നിലവിൽ തന്നെ പല ഗവേഷണ മാനദണ്ഡങ്ങളിലും ചൈന അമേരിക്കയെ പിന്നിലാക്കിക്കഴിഞ്ഞു. നേച്ചർ ഇൻഡക്സ് ട്രാക്ക് ചെയ്യുന്ന 145 നാച്ചുറൽ സയൻസ്, ഹെൽത്ത് സയൻസ് ജേണലുകളിലെ ചൈനയുടെ സംഭാവന 2026 അവസാനത്തോടെ അമേരിക്കയുടേതിനേക്കാൾ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
International
ബെയ്ജിംഗ്: അതിവേഗ പാതയിൽ രാത്രി ഡ്രൈവറില്ലാ ടാക്സി നിന്നുപോയാൽ എന്തുചെയ്യും? അതും ഇരുവശവും വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ.
ചൈനയിലെ വുഹാനിലാണ് യാത്രക്കാർക്ക് റോബോ ടാക്സി പണികൊടുത്തത്. ഒന്നും രണ്ടുമല്ല നൂറിലേറെ റോബോ ടാക്സികളാണ് ഒറ്റയടിക്ക് വഴിയിൽ പണിമുടക്കിയത്.
സിസ്റ്റം തകരാറാണ് കാരണമെന്ന് വുഹാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല.
പോലീസ് എത്തിയാണ് പലരെയും രക്ഷപ്പെടുത്തിയത്. ചില യാത്രക്കാർക്ക് ടാക്സികളിൽനിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു.
എന്നാൽ ഇരുവശത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന റിംഗ് റോഡിന്റെ മധ്യഭാഗത്ത് വാഹനം നിർത്തിയതിനാൽ പലരും കാറിൽനിന്ന് പുറത്തിറങ്ങാൻ ഭയപ്പെട്ടു. ഒരു വളവ് തിരിഞ്ഞപ്പോൾ തങ്ങളുടെ വാഹനം നിന്നുപോയതായി ഒരു യാത്രക്കാരൻ ചൈനീസ് മാധ്യമത്തോട് പറഞ്ഞു.
സിസ്റ്റം തകരാർ, ജീവനക്കാർ അഞ്ച് മിനിറ്റിനുള്ളിലെത്തുമെന്ന് സ്ക്രീനിൽ തെളിയുകയും ചെയ്തു. എന്നാൽ, ആരും എത്താത്തതിനെത്തുടർന്ന് എമർജൻസി ബട്ടൺ അമർത്തിയപ്പോൾ ജീവനക്കാർ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്.
കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞതിനാൽ പുറത്തിറങ്ങാനായി -യാത്രക്കാരൻ ദുരനുഭവം വിവരിച്ചു. പെട്ടെന്ന് കാറുകൾ തിരക്കുള്ള റോഡിൽനിന്നുപോയപ്പോൾ പിന്നാലെ എത്തിയ വാഹനങ്ങൾ ഇടിക്കുന്ന സ്ഥിതിയുണ്ടായി.
ട്രാഫിക് ലൈറ്റുകൾ ഇല്ലാത്ത എലവേറ്റഡ് റോഡുകളാണ് റിംഗ് റോഡുകൾ. ചൈനയിൽ ഇതാദ്യമായാണ് റോബോ ടാക്സികൾ കൂട്ടമായി പണിമുടക്കുന്നത്.
ചൈനയിലെ പ്രമുഖ എഐ കമ്പനിയായ ബൈഡുവാണ് വുഹാനിലെ റോബോ ടാക്സികൾ പ്രവർത്തിപ്പിക്കുന്നത്. സംഭവത്തിൽ കമ്പനി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
International
ബീജിംഗ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്നതിനിടെ, യുദ്ധത്തിൽ തങ്ങൾ വിജയിക്കുകയാണെന്ന അമേരിക്കയുടെ പ്രസ്താവനകളെ പരിഹസിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ. അമേരിക്കയുടേത് വെറും 'വിഭ്രാന്തി' ആണെന്നും യാഥാർത്ഥ്യം മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ചൈന ആരോപിച്ചു.
ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി പുറത്തുവിട്ട ഒരു പരിഹാസ വീഡിയോയിൽ, രോഗബാധിതനായി കിടക്കുന്ന അമേരിക്കൻ പ്രതിരൂപം തങ്ങൾ വിജയിക്കുകയാണെന്ന് വിളിച്ചുപറയുന്നു. ഇത് കേൾക്കുന്ന ഡോക്ടർ നഴ്സിനോട് "ഇയാൾക്ക് മരുന്നിന്റെ അളവ് ഇരട്ടിയാക്കൂ" എന്ന് നിർദേശിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രതീകമായ 'അങ്കിൾ സാമിന്റെ' മൂക്ക് നുണ പറയുമ്പോൾ നീളുന്നതായും (പിനോക്കിയോയെപ്പോലെ), ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് വാഷിംഗ്ടൺ ശ്രമിക്കുന്നതെന്നും ചൈനീസ് മാധ്യമങ്ങൾ പരിഹസിക്കുന്നു. അമേരിക്കൻ മിസൈൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഇറാനിലെ ഒരു കളിസ്ഥലത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, അമേരിക്കയുടെ 'വിജയം' സാധാരണക്കാരുടെ ശ്മശാനത്തിന് മുകളിലാണെന്ന് സിൻഹുവ വാർത്താ ഏജൻസി കുറ്റപ്പെടുത്തി.
Kerala
മെൽബൺ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കാമറൂണിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാമറൂൺ വിജയിച്ചത്.
കാമറൂണിന് വേണ്ടി എട്ടാ ഇയോംഗും സയ്ദാവു അലിയോമും ആണ് ഗോളുകൾ നേടിയത്. ഇയോംഗ് മൂന്നാം മിനിറ്റിലും അലിയോം ഒമ്പതാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
മെൽബണിലെ ആമി പാർക്കിലാണ് മത്സരം നടന്നത്.
Auto
ചൈനയിൽ നിന്ന് 2026 പകുതിയോടെ പൂർണമായും പിന്മാറാൻ ചെക്ക് കാർ നിർമാതാക്കളായ സ്കോഡ തീരുമാനിച്ചതായി അറിയിച്ചു.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ സ്കോഡ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈനീസ് വിപണിയിൽ നേരിടുന്ന കടുത്ത തിരിച്ചടിയെത്തുടർന്നാണ് ഈ കടുത്ത തീരുമാനമെടുത്തത്.
ഒരുകാലത്ത് തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണിയായിരുന്ന ചൈനയിൽ നിന്ന് 2026 പകുതിയോടെ പിന്മാറാനാണ് കന്പനി തീരുമാനിച്ചിരിക്കുന്നത്.
2016നും 2018നും ഇടയിൽ പ്രതിവർഷം മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിരുന്ന സ്കോഡയ്ക്ക്, 2025ൽ വിൽപ്പന വെറും 15,000 യൂണിറ്റുകളിലേക്ക് ചുരുങ്ങിയതായി റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.
ചൈനീസ് വിപണി അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയപ്പോൾ സ്കോഡ ഇപ്പോഴും ഇന്ധന എൻജിനുകളെ അമിതമായി ആശ്രയിച്ചതും ബിവൈഡി, ഗീലി തുടങ്ങിയ പ്രാദേശിക ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ മികച്ച സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ചതുമാണ് സ്കോഡയ്ക്ക് തിരിച്ചടിയായത്.
അതേസമയം, 2026 പകുതി വരെ പ്രാദേശിക പങ്കാളികൾ വഴി നിലവിലുള്ള മോഡലുകളുടെ വിൽപ്പന തുടരുമെന്നും അതിനുശേഷവും നിലവിലുള്ള ഉപഭോക്താക്കൾക്ക് വാറന്റി, സ്പെയർ പാർട്സ്, മറ്റ് ആഫ്റ്റർ സെയിൽസ് സേവനങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
കൂടുതൽ വളർച്ചാസാധ്യതയുള്ള ഇന്ത്യയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്കും തങ്ങളുടെ വിഭവങ്ങൾ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയിൽ ഇതിനകം തന്നെ മികച്ച മുന്നേറ്റം നടത്തുന്ന സ്കോഡ, വരും വർഷങ്ങളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കും എന്നും കന്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം, സ്കോഡ പിന്മാറുന്നുണ്ടെങ്കിലും ഫോക്സ്വാഗൺ, ഔഡി എന്നീ ബ്രാൻഡുകൾ പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി ചൈനയിൽ പ്രവർത്തനം തുടരും.
Todays Story
മൂന്നു പതിറ്റാണ്ടുകളായി ബഹിരാകാശ ഗവേഷണരംഗത്ത് കൈവരിച്ച വന്‍ മുന്നേറ്റങ്ങളിലൂടെ അമേരിക്കയുടെ ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈന. 2030-ഓടെ ചന്ദ്രനില്‍ തങ്ങളുടെ സഞ്ചാരികളെ എത്തിക്കാനും തുടര്‍ന്ന് അവിടെ ഒരു സ്ഥിരം ഗവേഷണകേന്ദ്രം സ്ഥാപിക്കാനുമുള്ള തീവ്രശ്രമത്തിലുമാണ് ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എ.
പ്രോജക്റ്റ് 921 എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബഹിരാകാശ സ്വപ്നങ്ങളുടെ ഭാഗമാണെന്ന് ചൈന പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) നിന്ന് 2011-ല്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈന സ്വന്തമായി തിയാന്ഗോംഗ് എന്ന ബഹിരാകാശ നിലയം നിര്‍മിച്ചു.
നിലവില്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ അവിടെ താമസിച്ച് പഠനങ്ങള്‍ നടത്തുന്നുണ്ട്. ബഹിരാകാശ നടത്തം, ഡോക്കിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയില്‍ ചൈന ആര്‍ജിച്ച പ്രാവീണ്യം ചന്ദ്രനിലേക്കുള്ള യാത്രയില്‍ നിര്‍ണായകമാകും. രാഷ്ട്രീയമായ സ്ഥിരതയും മുടങ്ങാത്ത ഫണ്ടിംഗുമാണ് ചൈനീസ് പദ്ധതികളുടെ വിജയരഹസ്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രനിലെത്താനുള്ള പുതിയ സാങ്കേതികവിദ്യ ചൈന ഇപ്പോള്‍ പരീക്ഷിക്കുന്നുണ്ട്. നിലവിലുള്ള ഷെന്‍ഷൗ പേടകത്തിനു പകരമായി മെംഗ്ഷൗ എന്ന പുതിയ ബഹിരാകാശ പേടകം 2026-ല്‍ പരീക്ഷിക്കും.
ഇതോടൊപ്പം ചന്ദ്രനിലേക്കു പേടകത്തെ എത്തിക്കാന്‍ 90 മീറ്റര്‍ നീളമുള്ള അതിശക്തമായ ലോംഗ് മാര്‍ച്ച്-10 റോക്കറ്റും വികസിപ്പിക്കുന്നുണ്ട്. 2028-29 കാലയളവില്‍ ചന്ദ്രനില്‍ ഇറങ്ങാനാവശ്യമായ ലാന്യു ലാന്‍ഡറും പരീക്ഷണ പറക്കലിനു തയാറെടുക്കുകയാണ്.
2035-ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു അന്താരാഷ്ട്ര ചാന്ദ്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റഷ്യയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് 3ഡി - പ്രിന്റിംഗ് സാങ്കേതിക വിദ്യയലൂടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള പരീക്ഷണം 2028-ലെ ചാംഗ് ഇ 8 - ദൗത്യത്തില്‍ നടക്കും.
ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുക, വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അമേരിക്കയുമായി മത്സരത്തിനില്ലെന്ന് ചൈന അവകാശപ്പെടുമ്പോഴും, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പരിമിതമായ സ്ഥലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നത് വരുംകാലത്ത് വലിയ തര്‍ക്കങ്ങള്‍ക്കു കാരണമായേക്കാം.
ചന്ദ്രനില്‍ താവളം ഉറപ്പിച്ച ശേഷം 2040-ന് ശേഷം ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള പരീക്ഷണശാലയായി ഈ ചാന്ദ്രകേന്ദ്രത്തെ മാറ്റാനാണ് ചൈനയുടെ ലക്ഷ്യം.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിൽ പശ്ചാത്തലത്തിൽ മാറ്റിവച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ചൈനാ സന്ദർശനം മേയ് 14, 15 തീയതികളിൽ നടക്കും.
മാർച്ച് 31ന് ചൈനയിലെത്താനായിരുന്നു ട്രംപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറേനിയൻ യുദ്ധം പ്രതീക്ഷയ്ക്കുമപ്പുറം നീണ്ടതോടെ പരിപാടി മാറ്റേണ്ടിവന്നു.
അമേരിക്ക-ചൈന വാണിജ്യ സംഘർഷം പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള ഉന്നതതല ചർച്ചകൾക്കാണ് ട്രംപിന്റെ സന്ദർശനം. ഈ വർഷം അവസാനം ഷി ചിൻപിംഗ് അമേരിക്കയും സന്ദർശിച്ചേക്കും.
കഴിഞ്ഞവർഷം ദക്ഷിണകൊറിയയിൽവച്ച് ട്രംപും ഷി ചിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു.
International
ബെയ്ജിംഗ്: വളർത്തുനായ്-യജമാന സ്നേഹത്തിന്റെ കഥകൾ ഒത്തിരിയേറെ നമുക്കുമുന്നിലുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ചൈനയിൽ നടന്നത് വെറുമൊരു സ്നേഹത്തിന്റെ കഥ മാത്രമല്ല, ആരേയും അതിശയിപ്പിക്കുന്ന അതിജീവനത്തിന്റെയും ആഴമേറിയ സൗഹൃദത്തിന്റെയും കഥകൂടിയാണ്. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ലോകമാകെ വൈറലാണിപ്പോൾ.
പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തിലെ മൂന്ന് വീടുകളിലെ ഓമനമൃഗങ്ങളായിരുന്ന ഒരു കോർഗി, ഗോൾഡൻ റിട്രീവറുകൾ, ലാബ്രഡോർ, ഒരു ജർമ്മൻ ഷെപ്പേർഡ് എന്നിവയുൾപ്പെടെ ഏഴു നായ്ക്കളാണ് കഥാപാത്രങ്ങൾ. എന്നും വൈകുന്നേരം ഒന്നിച്ച് കളിച്ചുനടന്നിരുന്ന അവർ വെറും മൃഗങ്ങളായിരുന്നില്ല, മറിച്ച് ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ഒരു രാത്രിയിൽ ആ ഗ്രാമത്തെ നടുക്കിക്കൊണ്ട് അതു സംഭവിച്ചു.
പട്ടിയിറച്ചി കച്ചവടം നടത്തുന്ന ഒരുസംഘം ആ ഗ്രാമത്തിൽ എത്തുകയും ഈ ഏഴ് കൂട്ടുകാരെയും മോഷ്ടിക്കുകയും ചെയ്തു. അവരെ ഒരു ട്രക്കിലാക്കി നഗരത്തിനു പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ, ചാംഗ്സ്ഷുവാംഗ് എക്സ്പ്രസ് വേയിലൂടെ പോകവെ ട്രക്ക് നിർത്തിയപ്പോൾ ഈ നായ്ക്കൾ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
വീടിനു കിലോമീറ്ററുകൾ അകലെ, അപരിചിതമായ ഒരു ഹൈവേയുടെ നടുവിലാണ് അവർ ചെന്നെത്തിയത്. ഭയന്ന് നാലുപാടും ചിതറിയോടുന്നതിനു പകരം അവർ മൂകഭാഷയിൽ ബുദ്ധിപരമായി പ്രവർത്തിച്ചു. ഏഴുപേരും ഒരു സംഘമായി ഒന്നുചേർന്നു നിൽക്കാൻ തീരുമാനിച്ചു. അവിടെനിന്ന് അവരുടെ അതിജീവനത്തിന്റെ മഹായാത്ര ആരംഭിക്കുകയായി. ഈ നായ് സംഘത്തെ നയിച്ചത് കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കോർഗി ആയിരുന്നു. അവൻ മുന്നിൽ നടന്ന് വഴി കാണിച്ചു, ഇടയ്ക്കിടെ തിരിഞ്ഞുനോക്കി ബാക്കിയുള്ള ആറുപേരും കൂടെയുണ്ടെന്ന് ഉറപ്പുവരുത്തി.
യാത്രയ്ക്കിടയിൽ കൂട്ടത്തിലെ ജർമ്മൻ ഷെപ്പേർഡിന് പരിക്കേറ്റിരുന്നു. വേദനകൊണ്ട് നടക്കാൻ പ്രയാസപ്പെട്ട അവനെ ഉപേക്ഷിച്ചുപോകാൻ ആ കൂട്ടുകാർ തയാറായില്ല. ഗോൾഡൻ റിട്രീവറുകളും ലാബ്രഡോറുകളും ആ പരിക്കേറ്റ സുഹൃത്തിനെ നടുവിൽ നിർത്തി അവർക്കുചുറ്റും ഒരു മതിൽ പോലെ നടന്നു. രണ്ടു പകലും രണ്ടു രാത്രിയും അവർ ആ ഹൈവേകളിലൂടെയും കാട്ടുപ്രദേശങ്ങളിലൂടെയും നടന്നു.
ഭക്ഷണവും വെള്ളവുമില്ലാതെ, അപരിചിതമായ മനുഷ്യരെയും വാഹനങ്ങളെയും ഭയന്ന് അവർ നീങ്ങി. ഡ്രോൺ ദൃശ്യങ്ങളിലും സിസിടിവി കാമറകളിലും പതിഞ്ഞ അവരുടെ ദൃശ്യങ്ങൾ കണ്ടവർക്കെല്ലാം അതൊരു അത്ഭുതക്കാഴ്ചയായിരുന്നു.കഴിഞ്ഞ 16ന് ലു എന്ന വഴിയാത്രക്കാരനാണു നായ്ക്കളെ ആദ്യം ശ്രദ്ധിക്കുന്നത്.
നായ്ക്കളുടെ പെരുമാറ്റം കണ്ടപ്പോൾത്തന്നെ അവ തെരുവുനായ്ക്കളല്ലെന്നു മനസിലാക്കിയ ലു തിരക്കേറിയ പാതയിലൂടെ നായ്ക്കൾ നടന്നുനീങ്ങുന്ന ദൃശ്യം പകർത്തി. ആ നായ്ക്കളെ ലി തന്റെ അടുത്തേക്കു വിളിക്കുന്നുണ്ടെങ്കിലും അവ നടത്തം തുടരുന്നതായി വീഡിയോയിൽ കാണാം.
ഒടുവില്‍ നായ്ക്കളുടെ സുരക്ഷാര്‍ഥം ലു പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടൽ തേടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. പിന്നാലെ ‘ബിറ്റർ കോഫി സ്ട്രേ ഡോഗ് ബേസ്’ എന്ന സംഘടനയാണ് ഈ നായ്ക്കൾ ഒരേ ഗ്രാമത്തിൽനിന്നുള്ളവയാണെന്നും പട്ടിയിറച്ചി കട നടത്തിയിരുന്ന വ്യക്തികൾ തട്ടിക്കൊണ്ടുപോയതാണെന്നും വെളിപ്പെടുത്തുന്നത്. വഴിമധ്യേ അവര്‍ രക്ഷപ്പെട്ടിരിക്കാമെന്നും സംഘടന പറയുന്നു.
നായ്ക്കളെ ട്രാക്ക് ചെയ്യുന്നതിനും അവയെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുമായി സംഘടന വോളന്റിയർമാരെയും ഒരു ഡ്രോണും അയച്ചു. ഒടുവില്‍ കഴിഞ്ഞ 19ന് മൂന്ന് വ്യത്യസ്ത വീടുകളിൽനിന്നുള്ള ഏഴു നായ്ക്കളും പ്രിയപ്പെട്ട ഗ്രാമത്തിന്റെ മണം പിടിച്ചറിഞ്ഞ് അവയുടെ ഉടമസ്ഥരുടെ അടുത്തേക്ക് സുരക്ഷിതമായി തിരിച്ചെത്തി.
നായ്ക്കളുടെ ലു പകർത്തിയ വീഡിയോ ലോകമെങ്ങും സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ആദ്യം ചൈനീസ് ആപ്പായ ‘ഡൗയിനിൽ’ പ്രചരിച്ച ഈ വീഡിയോ 230 ദശലക്ഷത്തിലധികം ആളുകളാണു കണ്ടത്.
National
ന്യൂഡൽഹി: ചൈനയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊരൈസ്വാമി നിലവിൽ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് പുതിയ നിയമനം.
ഡൽഹി സർവകലാശാലയിൽനിന്നു ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ദൊരൈസ്വാമി ഒരു വർഷം പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ചശേഷമാണ് സിവിൽ സർവീസിലേക്കു തിരിയുന്നത്. സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയശേഷം അദ്ദേഹത്തെ ഹോങ്കോംഗ് ഹൈക്കമ്മീഷനിൽ തേർഡ് സെക്രട്ടറിയായി നിയമിച്ചു.
തുടർന്ന് ചൈനീസ് ഭാഷയിൽ പ്രാവീണ്യം നേടിയ ദൊരൈസ്വാമി 1996 മുതൽ നാലുവർഷം ചൈനീസ് എംബസിയിൽ സേവനമനുഷ്ഠിച്ചു. പിന്നീട് മുൻ പ്രധാനമന്ത്രിമാരായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെയും മൻമോഹൻ സിംഗിന്റെയും പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.
ഉസ്ബെക്കിസ്ഥാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡറായും ബംഗ്ലാദേശ്, യുകെ എന്നിവിടങ്ങളിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചു.
International
ബെയ്ജിംഗ്: യുഎസ്-ഇസ്രയേൽ ബോംബാക്രമണത്തിൽ ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം ഡോളർ സഹായവുമായി ചൈന. കുട്ടികൾ കൊല്ലപ്പെട്ടതിൽ ചൈന അനുശോചനം അറിയിച്ചു.
ചൈനയിലെ റെഡ് ക്രോസ് സൊസൈറ്റി രണ്ടു ലക്ഷം യുഎസ് ഡോളർ ഇറേനിയൻ റെഡ് ക്രസന്റിനു കൈമാറുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗുവോ ജിയാകുൻ അറിയിച്ചു.
മിനാബിലെ ഗേൾസ് പ്രൈമറി സ്കൂളിനു നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ 150ഓളം പേരാണു കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്കു പരിക്കേറ്റു. റെവലൂഷണറി ഗാർഡ് ആസ്ഥാനത്തിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
International
ടെഹ്റാൻ: ഹോര്‍മുസ് വഴി സുരക്ഷിതമായ എണ്ണ, പ്രകൃതി വാതക ഗതാഗതം അനുവദിക്കുന്നതിനായി ചൈന ഇറാനുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം ദിവസത്തേക്കു കടന്നതോടെ കപ്പനൽപാത പൂര്‍ണമായും അടച്ചിരിക്കുകയാണ്.
ഇതോടെ ലോകമെമ്പാടുമുള്ള എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് തടസപ്പെട്ടിരിക്കുകയാണ്. എണ്ണക്കപ്പലുകളില്‍ 45% ശതമാനം ഹോര്‍മുസിലൂടെയാണു പോകുന്നത്. ദിവസവും 24 കപ്പലുകള്‍ ഇതുവഴി കടന്നു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാനുമായി സുഹൃദ് ബന്ധമുള്ളതും മിഡില്‍ ഈസ്റ്റിൽനിന്നുള്ള എണ്ണ വിതരണത്തെ ആശ്രയിക്കുന്നതുമായ ചൈന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് സ്തംഭിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തില്‍ അതൃപ്തരാണ്. ഇതോടെയാണ് ചൈന ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്.
എണ്ണക്കപ്പലുകളെ ആക്രമിച്ചതിന്റെയും എണ്ണശുദ്ധീകരണശാലകൾ ഉത്പാദനം നിര്ത്തിവച്ചതിന്റെയും പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില 15ശതമാനത്തിലധികം ഉയര്‍ന്നു. വോര്ടെക്സയും കപ്പല്‍ ട്രാക്കറും പറയുന്നതനുസരിച്ച്, ഏകദേശം 300 എണ്ണടാങ്കറുകള്‍ കടലിടുക്കിനുള്ളില്‍ തന്നെ തുടരുകയാണ്.
അതേസമയം ഇപ്പോള്‍ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില കപ്പലുകള്‍ ഉണ്ടെന്നും അവയെല്ലാം ചൈനീസ് അല്ലെങ്കില്‍ ഇറേനിയന്‍ ഉടമസ്ഥതയിലുള്ളവയാണെന്നു ദുബായ് ആസ്ഥാനമായുള്ള അല്‍ ഖലീജ് ഷുഗറിന്റെ മാനേജിംഗ് ഡയറക്ടര്‍ ജമാല്‍ അല്‍-ഗുരൈര്‍ പറഞ്ഞു.
National
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 കാമറ ചൈനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തൽ.
ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ബെയ്ജിംഗിലെ ഉദ്യോഗസ്ഥരെ സമീപിച്ചു.
ഗോപ്രോ കാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കണ്ടെത്തുന്നതിന് എൻഐഎ കോടതി ചൈനയുടെ ജുഡീഷ്യൽ അതോറിറ്റിക്ക് ഒരു ലെറ്റർ റോഗേറ്ററി (ഒരു വിദേശ രാജ്യത്ത് നിന്ന് വിവരങ്ങൾ തേടാനുള്ള ജുഡീഷ്യൽ അഭ്യർഥന) പുറപ്പെടുവിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിരവധി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ഇതിൽ സി3501325471706 എന്ന സീരിയൽ നമ്പറുള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് കാമറ നിർണായക തെളിവാണ്. തീവ്രവാദികൾ റിസേവിംഗ് ആവശ്യത്തിനായി കാമറ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതിനുമുമ്പ് എൻഐഎ നെതർലൻഡ്സിലെ ഗോപ്രോ ബി വിയെ സമീപിച്ചിരുന്നു. ചൈന ആസ്ഥാനമായുള്ള എഇ ഗ്രൂപ്പ് ഇന്റർനാഷനൽ ലിമിറ്റഡിന് കാമറ നൽകിയതായി ഗോപ്രോ ബി വി വെളിപ്പെടുത്തി.
International
മോസ്കോ: ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യ വ്യക്തമാക്കി. ഇറാനെ പൂർണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് കാപട്യമാണന്നും അമേരിക്കയും ഇസ്രയേലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നയതന്ത്ര ചർച്ചകളുടെ മറപിടിച്ചാണ് ഇസ്രയേലും അമേരിക്കയും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യ ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത് വഞ്ചനാപരമായ നിലപാടാണെന്നും റഷ്യ കുറ്റപ്പെടുത്തി.
യുദ്ധം ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ റഷ്യ ആവശ്യപ്പെട്ടു. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ ഓർമിപ്പിച്ചു.
ഇറാനിലെ സാധാരണക്കാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ചൈന. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈന ചൂണ്ടിക്കാട്ടി.
സൈനിക നീക്കങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും ചൈന ആവശ്യപ്പെട്ടു.
International
മോസ്കോ: റഷ്യയോ ചൈനയോ രഹസ്യമായ അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ലെന്നു റഷ്യ.
അമേരിക്കൻ വൃത്തങ്ങൾ ഇത്തരമൊരു ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരണം നല്‍കുകയായിരുന്നു.
രഹസ്യ പരീക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ഉയർന്നിരുന്നു. ചൈനയും ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണെന്ന് പെസ്കോവ് കൂട്ടിച്ചേർത്തു.
ചൈന 2020ൽ രഹസ്യമായി അണ്വായുധം പരീക്ഷിച്ചെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. അണ്വായുധ നിയന്ത്രണത്തിനായി റഷ്യക്കു പുറമേ ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയ കരാർ ഉണ്ടാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
International
ബെയ്ജിംഗ്: ചൈനയിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ 12 പേർ മരിച്ചു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലായിരുന്നു സംഭവം.
കടയ്ക്കു തീപിടിച്ചു പൊട്ടിത്തെറിച്ചുവെന്നാണു പ്രാഥമിക റിപ്പോർട്ട്. കാരണം വ്യക്തമല്ല.
ചാന്ദ്ര കലണ്ടർ പ്രകാരമുള്ള പുതുവത്സരാഘോഷത്തിനിടെ ഇത്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഞായറാഴ്ച കിഴക്കൻ പ്രവിശ്യായ ജിയാംഗ്സുവിൽ പടക്കക്കടയ്ക്കു തീപിടിച്ച് എട്ടു പേർ മരിച്ചിരുന്നു.
International
ജനീവ: അണ്വായുധ നിയന്ത്രണത്തിനു പുതിയ കരാർ വേണമെന്നും അതിൽ ചൈനയെ ഉൾപ്പെടുത്തണമെന്നും അമേരിക്ക. റഷ്യയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ (സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാർ വ്യാഴാഴ്ച കാലഹരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
ലോകത്തിലെ പ്രധാന അണ്വായുധ ശക്തികൾക്കു നിയമപരമായ ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. പുതിയ കരാർ ഉണ്ടാക്കുന്നതുവരെ നിലവിലത്തെ കരാർ ഒരു വർഷത്തേക്കു നീട്ടാം എന്ന് റഷ്യ അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ കരാർ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
റഷ്യയും അമേരിക്കയും മാത്രം ഉൾപ്പെട്ട കരാർ ലോകത്തിനു ഗുണം ചെയ്യില്ലെന്നും ചൈനയെക്കൂടി ഭാഗമാക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ ആയുധ നിയന്ത്രണവിഭാഗം അണ്ടർ സെക്രട്ടറി തോമസ് ഡിനാനോ ജനീവയിലെ നിരായുധീകരണ ഉച്ചകോടിയിലും പറഞ്ഞു. ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും 2030ൽ 1000 ആണവ പോർമുനകൾ നിർമിക്കുകയാണു ലക്ഷ്യമെന്നും റഷ്യ ഇതിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ന്യൂ സ്റ്റാർട്ട്’ കരാർ തുടരാൻ അമേരിക്ക വിമുഖത പ്രകടിപ്പിക്കുന്നതു ഖേദകരമാണെന്നും മോസ്കോ എല്ലായ്പോഴും ചർച്ചയ്ക്കു സന്നദ്ധമാണെന്നും റഷ്യൻ പ്രതിനിധി ഗെന്നഡി ഗാറ്റിലോവ് ഉച്ചകോടിയിൽ പറഞ്ഞു. അതേസമയം, അമേരിക്കയുമായും റഷ്യയുമായും ചർച്ചയ്ക്കില്ലെന്നാണു ചൈനീസ് പ്രതിനിധി ഷെൻ ജിയാൻ വ്യക്തമാക്കിയത്.
വിന്യസിക്കപ്പെടുന്ന അണ്വായുധങ്ങൾ, അവ വിക്ഷേപിക്കാനുള്ള മിസൈലുകൾ, ബോംബർ വിമാനങ്ങൾ, വിക്ഷേപിണികൾ എന്നിവയുടെ എണ്ണം നിജപ്പെടുത്തുന്നതായിരുന്നു ‘ന്യൂ സ്റ്റാർട്ട്’ കരാർ.
International
ബീജിംഗ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഗ്രാമി പുരസ്കാരം നൽകിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ചൈന. ഈ പുരസ്കാര നേട്ടം ചൈനയെ അപകീർത്തിപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയ തന്ത്രമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു.
ആത്മീയതയുടെ മറവിൽ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഒരാളെ ആഗോള വേദികളിൽ ആദരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബീജിംഗ് ആരോപിച്ചു. ദലൈലാമയെ ഒരു 'വിഘടനവാദി'യായാണ് ചൈന കണക്കാക്കുന്നത്. സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമിയെ രാഷ്ട്രീയം കളിക്കാനുള്ള ആയുധമാക്കി മാറ്റിയെന്ന് ചൈനീസ് ഔദ്യോഗിക വക്താവ് കുറ്റപ്പെടുത്തി.
കലയെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ചൈന അറിയിച്ചു. ടിബറ്റ് ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും പുറത്തുനിന്നുള്ള ശക്തികൾ ഇത്തരം നടപടികളിലൂടെ ഇതിൽ ഇടപെടാൻ ശ്രമിക്കുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈന മുന്നറിയിപ്പ് നൽകി.
2026-ലെ ഗ്രാമി അവാർഡ് വേദിയിൽ ദലൈലാമയുടെ മന്ത്രോച്ചാരണങ്ങൾ ഉൾപ്പെടുത്തിയ ആൽബം പുരസ്കാരം നേടിയത് ലോകമെമ്പാടും വലിയ ആവേശമാണ് സൃഷ്ടിച്ചത്. എന്നാൽ ഈ നേട്ടത്തെ രാഷ്ട്രീയമായി നേരിടാനാണ് ചൈനയുടെ തീരുമാനം. ദലൈലാമയുടെ അന്താരാഷ്ട്ര സ്വീകാര്യത വർദ്ധിക്കുന്നതിലുള്ള ചൈനയുടെ അതൃപ്തിയാണ് ഈ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
International
ബെയ്ജിംഗ്: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയ്ക്കു ഗ്രാമി അവാർഡ് നൽകിയതിൽ കടുത്ത എതിർപ്പുമായി ചൈന. ഈ അംഗീകാരം ഉപയോഗിച്ച് ദലൈലാമ ചൈന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തങ്ങൾ ശക്തമായി എതിർക്കുന്നു എന്നും ചൈന വ്യക്തമാക്കി.
ലോസ് ആഞ്ചലസിൽ നടന്ന 68-ാമത് ഗ്രാമി അവാർഡ് ചടങ്ങിൽ, മെഡിറ്റേഷൻസ്: "ദ റിഫ്ലളക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദ ദലൈലാമ' എന്ന സ്പോക്കൺ വേഡ് ആൽബത്തിലൂടെ മികച്ച ഓഡിയോ ബുക്ക്, നറേഷൻ, സ്റ്റോറി ടെല്ലിംഗ് റിക്കാർഡിംഗ്' വിഭാഗത്തിലാണ് ടെൻസിൻ ഗ്യാറ്റ്സോ എന്ന ദലൈലാമ ആദ്യ ഗ്രാമി പുരസ്കാരം സ്വന്തമാക്കിയത്. ചടങ്ങിൽ റൂഫസ് വെയ്ൻറൈറ്റ് ദലൈലാമയ്ക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി
രൂക്ഷ വിമർശനം
ദലൈലാമയുടെ പുരസ്കാര നേട്ടത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ഈ ആത്മീയ നേതാവ് മതത്തിന്റെ പേരിൽ വിഘടനവാദ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന ആരോപണം ഉന്നയിച്ചു. അദ്ദേഹം ഒരു മതസമൂഹത്തിന്റെ പ്രതിനിധിയല്ലെന്നും മതത്തിന്റ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രവാസിയാണ് ദലൈലാമ എന്നു ലിൻ ആരോപിച്ചു.
ചൈനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ഒരു ഉപകരണമായി ഈ പുരസ്കാരത്തെ ഉപയോഗിക്കുന്നതിനെ ബെയ്ജിംഗ് ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1959ൽ ടിബറ്റ് വിട്ടതിനു ശേഷം ധർമശാലയിൽ പ്രവാസ ജീവിതം നയിക്കുന്ന ദലൈലാമയ്ക്ക്, ടിബറ്റിന്റെ മോചനത്തിനായി നടത്തിയ പോരാട്ടങ്ങൾക്ക് 1989ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ചൈനയുമായുള്ള ബിസിനസ് ഇടപാടുകൾ ബ്രിട്ടന് ആപത്കരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ചൈന സന്ദർശിക്കുന്നതിനിടെയാണ് ട്രംപ് ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അദ്ദേഹം നല്‍കിയില്ല.
ട്രംപിന്റെ അപ്രതീക്ഷിത വാണിജ്യ, വിദേശനയങ്ങളിൽ വശംകെട്ട പാശ്ചാത്യ മിത്രങ്ങൾ ചൈനയോട് അടുക്കാൻ തുടങ്ങിയതിന്റെ ഫലമാണ് സ്റ്റാർമറുടെ സന്ദർശനം. രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കാനഡയ്ക്കു മേൽ തീരുവ ചുമത്തുമെന്നു ട്രംപ് ഭീഷണി മുഴക്കി.
വ്യാഴാഴ്ച ഷിയുമായി സ്റ്റാർമർ നടത്തിയ മൂന്നു മണിക്കൂർ കൂടിക്കാഴ്ചയിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ധാരണയായിരുന്നു. ബ്രിട്ടീഷ് മദ്യത്തിനു തീരുവ കുറയ്ക്കാനും ബ്രിട്ടീഷ് പൗരന്മാർക്കു വീസ ഇളവു നല്‍കാനും ചൈനയുമായി ഉണ്ടാക്കിയ ധാരണയെ സ്റ്റാർമർ പ്രശംസിച്ചു. പരസ്പരവിശ്വാസവും ബഹുമാനവും വർധിപ്പിക്കുന്നത് ഇങ്ങനെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
International
ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്‍കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുന്‍പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.