ബെയ്ജിംഗ്: തായ്വാന്റെ സ്വാതന്ത്ര്യമോഹങ്ങളെ ചൈന അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഷി ചിൻപിംഗ്. ചൈനയിലെത്തിയ തായ്വാൻ പ്രതിപക്ഷ കുമിംതാങ്ങ് പാർട്ടി നേതാവ് ചെംഗ് ലി-വുന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.
തായ്വാനും ചൈനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനുള്ള സമാധാന ദൗത്യം എന്ന പേരിലാണ് ചെംഗ് ലി-വുൻ ബെയ്ജിംഗ് സന്ദർശിച്ചത്. ചൈനാക്കാരും തായ്വാൻകാരും ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് ചെംഗ് ലി-വുന്നിനോട് ഷി പറഞ്ഞു.
തായ്വാൻ ചൈനയുടെ ഭാഗമാണെന്നും ഷി അവകാശപ്പെട്ടു. കുടുംബത്ത് സമാധാനമുണ്ടെങ്കിലേ ഐശ്വര്യമുണ്ടാകൂ. തായ്വാന്റെ സ്വാതന്ത്ര്യ മോഹങ്ങളാണ് സമാധാനസാധ്യത ഇല്ലാതാക്കുന്നത്. തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും ഷി സംസാരിച്ചു.
ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം ഭീഷണിയുടെ ഭാഷ ഉപേക്ഷിച്ച് ജനാധിപത്യ തായ്വാനുമായി ചർച്ചയ്ക്കു തയാറാകണമെന്ന് തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ പ്രതികരിച്ചു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെയെ ചൈന അംഗീകരിക്കുന്നില്ല. ബലപ്രയോഗത്തിലൂടെയാണെങ്കിലും തായ്വാനെ ചൈനയോട് കൂട്ടിച്ചേർക്കണം എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്.
Tags : Xi independence aspirations China Taiwan Xi Jinping