ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നതതല ഉച്ചകോടിയ്ക്കായി ചൈനയിലെത്തി. ബുധനാഴ്ച വൈകുന്നേരം 7.50ന് ബെയ്ജിംഗ് വിമാനത്താവളത്തിലിറങ്ങിയ ട്രംപിന് ഊഷ്മള സ്വീകരണമാണു ലഭിച്ചത്. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെംഗ്, വാഷിംഗ്ടണിലെ ചൈനീസ് അംബാസഡർ സീ ഫെംഗ്, വിദേശകാര്യ സഹമന്ത്രി മാ ഷാവോസു, ബെയ്ജിംഗിലെ യുഎസ് പ്രതിനിധി ഡേവിഡ് പെർഡ്യൂ എന്നിവർ ചേർന്ന് ട്രംപിനെ സ്വീകരിച്ചു.
സൈനിക ഗാർഡ് ഓഫ് ഓണറും നൽകി. 2017ന് ശേഷം ആദ്യമായാണ് ട്രംപ് ചൈന സന്ദർശിക്കുന്നത്. ഇന്ന് രാവിലെ 10ന് ബെയ്ജിംഗിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും. ചൈനയും അമേരിക്കയും രണ്ടു സൂപ്പർ പവറുകളാണെന്ന് അമേരിക്കയിൽനിന്നു പുറപ്പെടുംമുമ്പ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ് നമ്മൾ. മറ്റെന്തിനേക്കാളും വ്യാപാരം സംബന്ധിച്ചായിരിക്കും ഷീയുമായി സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസിൽനിന്ന് പുറപ്പെടുന്നതിനുമുമ്പു തന്നെ ചൈന സന്ദർശനം വിജയകരമായിരിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വർഷാവസാനം ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിൽ തളർന്നുനിൽക്കുന്ന സന്ദർഭത്തിലാണ് ട്രംപിന്റെ ചൈന സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
തായ്വാന് ആയുധം വിൽക്കാനുള്ള അമേരിക്കൻ പദ്ധതി ചൈന എതിർക്കാനാണു സാധ്യത. ചൈന സ്വന്തം ദേശത്തിന്റെ ഭാഗമായി കണക്കാക്കുന്ന തായ്വാന് ആയുധം നൽകുന്നത് ചൈനയ്ക്ക് താത്പര്യമില്ല.
11 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതി ഡിസംബറിൽ യുഎസ് ഭരണകൂടം അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
തായ്വാൻ വിഷയം ഷീയുമായി ചർച്ച ചെയ്യുമെന്ന് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ലോകത്തിലെ മുൻനിര ചിപ്പ് നിർമാതാക്കളായ തായ്വാനുമായുള്ള ബന്ധവും അമേരിക്കയ്ക്ക് പ്രധാനമാണ്.
അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾക്ക് പരിധിനിശ്ചയിക്കുന്ന കരാർ സാക്ഷാത്കരിക്കുന്നതിനും ട്രംപ് ആഗ്രഹിക്കുന്നതായി യുഎസ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈനയുടെ പക്കൽ 600ലധികം പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നാണ് പെന്റഗൺ കരുതുന്നത്.
ഇത് കൂടാതെ 5,000ത്തിലധികം ആണവവായുധങ്ങൾ സൂക്ഷിക്കുന്നതായും കണക്കാക്കപ്പെടുന്നു. റഷ്യയേക്കാളും യുഎസിനേക്കാളും കൂടുതലാണിത്. റഷ്യയും അമേരിക്കയും തമ്മിലുള്ള ന്യൂ സ്റ്റാർട്ട് ഉടമ്പടി എന്നറിയപ്പെടുന്ന ആണവായുധ ഉടമ്പടി ഫെബ്രുവരിയിൽ അവസാനിച്ചിരുന്നു. ചൈനയെക്കൂടി ചേർത്ത് പുതിയ കരാർ ഉണ്ടാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.
സിഇഒമാർ, ഇലോൺ മസ്ക്, ടിം കുക്ക്, ലാറി ഫിങ്ക് തുടങ്ങി ബിസിനസ്-സാങ്കേതിക രംഗത്തെ പ്രമുഖർ, സഹായികൾ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള വൻസംഘവുമായാണ് ട്രംപ് ചൈനയിൽ എത്തിയിരിക്കുന്നത്.
Tags : Donald Trump China Xi Jinping