പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും കേസുകളും ഇനി നേരിട്ട് ഇന്ത്യൻ ക്രമസമാധാന ഏജൻസികൾക്കും സൈബർ ക്രൈം പോർട്ടലിനും (I4C) റിപ്പോർട്ട് ചെയ്യാൻ മെറ്റയുടെ സമ്മതം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.
മുൻപ് യുഎസ് അധിഷ്ഠിത ഏജൻസി (NCMEC) വഴിയായിരുന്നു വിവരങ്ങൾ കൈമാറിയിരുന്നത്. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് "തീർത്തും വിട്ടുവീഴ്ചയില്ലാത്തതും പ്രാഥമികവുമായ കടമയാണ്" എന്ന കേന്ദ്ര സർക്കാരിന്റെ കർശന നിലപാടിനെ തുടർന്നാണ് ഈ തീരുമാനം.
ഇത്തരമൊരു നേരിട്ടുള്ള റിപ്പോർട്ടിംഗ് സംവിധാനത്തിന് (Direct Reporting Pipeline) തയ്യാറാകുന്ന ഇന്ത്യയിലെ ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനിയാണ് മെറ്റ.
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ചിത്രങ്ങൾ, സന്ദേശങ്ങൾ എന്നിവ കണ്ടെത്തിയാൽ അത് ഉടൻ തന്നെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) പോർട്ടൽ വഴി പൊലീസിന് കൈമാറും.
വ്യാജ വാർത്തകൾ, ഡീപ് ഫെയ്ക്കുകൾ, കുട്ടികളെ ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ എന്നിവ തടയാൻ പരാജയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
മെറ്റ മാത്രമല്ല, മറ്റ് മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോടും ഇത്തരം അനധികൃത ഉള്ളടക്കങ്ങൾ മുൻകൂട്ടി കണ്ടെത്തി നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങളും ഉള്ളടക്കങ്ങളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവും നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സും മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും ആഗോള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ ബാധ്യതയുള്ള സോഷ്യൽ മീഡിയ കമ്പനികൾക്ക് സുരക്ഷിത താവളം നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് മെറ്റയുടെ ഈ പുതിയ നീക്കം.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനുള്ള നിർണായകമായ ആദ്യ ചുവടുവെപ്പാണിതെങ്കിലും കൂടുതൽ കർശനമായ പ്രതിരോധ നടപടികൾ ഇനിയും ആവശ്യമാണെന്ന് സർക്കാർ കൂട്ടിച്ചേർത്തു.
Tags : meta childsafety report india