Tech
ന്യൂഡൽഹി:സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിക്കുന്നവർക്കായി ഇൻസ്റ്റാഗ്രാം പുതിയ സ്റ്റോറി ക്രിയേഷൻ ടൂളുകൾ പ്രഖ്യാപിച്ചു. റെയ് ബാൻ മെറ്റാ, ഓക്ലി മെറ്റ, മെറ്റ ഗ്ലാസുകൾ എന്നിവ വഴി ചിത്രീകരിക്കുന്ന ഫസ്റ്റ് പേഴ്സൺ വീഡിയോകൾ കൂടുതൽ ആകർഷകമാക്കാനാണ് ഈ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്പിൻ വ്യൂ, മൾട്ടി-കാം എന്നിവയും പുതിയ എഡിറ്റിംഗ് ടൂളുകളും ഇതിൽ ഉൾപ്പെടുന്നു.
പ്രേക്ഷകർക്ക് കൂടുതൽ ആഴത്തിലുള്ള ഒരു ദൃശ്യാനുഭവം നൽകുന്ന ഇന്ററാക്ടീവ് സ്റ്റോറി ഫോർമാറ്റാണിത്. ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ തിരിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുന്നതിലൂടെ, ക്രിയേറ്റർ ഗ്ലാസിലൂടെ കണ്ട ചുറ്റുപാടുകൾ പൂർണമായി കാണാൻ സാധിക്കും.
മെറ്റ സ്മാർട്ട് ഗ്ലാസുകളിലും സ്മാർട്ട്ഫോണിലും ഒരേസമയം റിക്കാർഡ് ചെയ്യുന്ന ദൃശ്യങ്ങളെ ഒരുമിച്ച് ഒറ്റ സ്റ്റോറിയായി ഇതിലൂടെ പങ്കുവെക്കാം. രണ്ട് വ്യത്യസ്ത കോണുകളിലുള്ള ദൃശ്യങ്ങൾ ഒരേസമയം കാണിക്കാൻ ഇത് സഹായിക്കും.
വൈഡ് ആംഗിൾ ദൃശ്യങ്ങൾ റീഫ്രെയിം ചെയ്യാനുള്ള എക്സ്പാൻഡ് ടൂൾ, പശ്ചാത്തല ശബ്ദങ്ങൾ കുറച്ച് ശബ്ദ വ്യക്തത കൂട്ടാനുള്ള ഓഡിയോ ടൂൾ, വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന സ്പീഡ് ടൂൾ എന്നിവയും ഇതിലുണ്ട്.
ഇൻസ്റ്റാഗ്രാം ആപ്പിലെ സ്റ്റോറി എഡിറ്ററിലൂടെ നേരിട്ട് ഈ ഫീച്ചറുകൾ ഉപയോഗിക്കാം. സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ച് എടുത്ത ദൃശ്യങ്ങൾക്ക് മുകളിൽ ഒരു ഗ്ലാസ് ഐക്കൺ കാണാം. ഇതിൽ ടാപ്പ് ചെയ്താൽ ഈ പുതിയ ടൂളുകളെല്ലാം ലഭ്യമാകും. തങ്ങളുടെ വെയറബിൾ ഉപകരണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ ഈ പുതിയ നീക്കം.
National
ന്യൂഡൽഹി: ഫോൺനമ്പർ പങ്കുവയ്ക്കാതെ പരസ്പരം കണക്ട് ചെയ്യാൻ സാധിക്കുന്ന വാട്സാപ്പിന്റെ യൂസർനെയിം ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ മെറ്റയിൽനിന്നു വിശദീകരണം തേടി കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും അവലോകനങ്ങളും പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കരുതെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിർദേശം.
പുതിയ സംവിധാനം ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും കാരണമായേക്കുമെന്ന ആശങ്കയെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. ഇപ്പോൾ അവതരിപ്പിച്ച ഫീച്ചറിന്റെ സുരക്ഷ, സ്വകാര്യത, ഉപഭോക്തൃ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് വിശദമായ റിപ്പോർട്ട് മൂന്നു ദിവസത്തിനകം സമർപ്പിക്കാൻ മെറ്റയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകൾ തടയാൻ എന്തു നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നു വിശദീകരിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
Tech
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലേക്ക് പൂർണമായി മാറാനുള്ള മെറ്റയുടെ നീക്കം വൻ പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഈ പരിവർത്തനത്തിന്റെ ഭാഗമായി കമ്പനിയിൽ വലിയ തോതിലുള്ള ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലും പുനഃക്രമീകരണവുമാണ് നടക്കുന്നത്. ഈ പ്രക്രിയ സുഗമമായിരുന്നില്ലെന്നും നിരവധി പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും മെറ്റാ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കടുത്ത മത്സരമുള്ള എഐ മേഖലയിൽ മുൻപന്തിയിലെത്താനുള്ള മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുനഃസംഘടനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി എഐ വിഭാഗത്തിന് മുൻഗണന നൽകിക്കൊണ്ട് മെറ്റ തങ്ങളുടെ ജീവനക്കാരുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തിവരികയായിരുന്നു. മേയ് മാസത്തിൽ കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം (ഏകദേശം 8,000 പേരെ) മെറ്റ പിരിച്ചുവിട്ടു. മാർച്ചിലെ കണക്കനുസരിച്ച് 78,000 ജീവനക്കാരായിരുന്നു കമ്പനിയിലുണ്ടായിരുന്നത്.
പിരിച്ചുവിടലിനൊപ്പം തന്നെ ഏഴായിരത്തോളം ജീവനക്കാരെ എഐ സംബന്ധമായ പുതിയ ടീമുകളിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. നിലവിലെ പുനഃസംഘടനകൾ വിലയിരുത്തുമ്പോൾ മെറ്റയിലെ അഞ്ചിൽ ഒരാളെ വീതം ഈ മാറ്റങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ അടിസ്ഥാന സൗകര്യങ്ങൾക്കും, പ്രതിഭകളെ കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾക്കുമായി കമ്പനി കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ, മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ഏജന്റുകളെ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഈ മാറ്റങ്ങൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ലെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു.
"ഈ മാറ്റങ്ങളുടെ സങ്കീർണത കണക്കിലെടുക്കുമ്പോൾ, ഞങ്ങൾക്ക് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ഇനിയും തെറ്റുകൾ ഉണ്ടായേക്കാം," സക്കർബർഗ് മെമ്മോയിൽ കുറിച്ചു.
കൂടുതൽ ജോലിനഷ്ടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ എന്നാൽ ഈ വർഷം ഇനി കമ്പനിയിലുടനീളം ഒരു പിരിച്ചുവിടൽ പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ് സക്കർബർഗ് ജീവനക്കാർക്ക് ഉറപ്പ് നൽകി. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പൂർണമായ ഒരു ഗ്യാരണ്ടി നൽകാൻ അദ്ദേഹം തയ്യാറായിട്ടില്ല. എഐ പരിശീലനത്തിലേക്കും വികസനത്തിലേക്കും മാറ്റപ്പെട്ട ജീവനക്കാർക്ക്, കമ്പനിയുടെ മുൻഗണനകൾ മാറുന്നതിനനുസരിച്ച് ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tech
ആൻഡ്രോയിഡ് ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ഒരു പ്രധാന മാറ്റവുമായി വാട്സ്ആപ്. ദൈനംദിന ചാറ്റിംഗ് കൂടുതൽ ലളിതവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട്, മെസ്സേജുകളിൽ ലോംഗ് പ്രസ്സ് ചെയ്യുമ്പോൾ വരുന്ന ആക്ഷൻ മെനു പൂർണ്ണമായും പരിഷ്കരിക്കുകയാണ്.
നിലവിൽ പരിമിതമായ ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമാക്കിത്തുടങ്ങിയ ഈ പുത്തൻ ഡിസൈൻ, തെരഞ്ഞെടുത്ത മെസ്സേജിന് തൊട്ടടുത്ത് തന്നെ ഒരു 'കോൺടെക്സ്റ്റുവൽ മെനു' ആയിട്ടായിരിക്കും ദൃശ്യമാവുക. ഇതിലൂടെ ഐഫോൺ ഉപയോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നതിന് സമാനമായ അനുഭവം ആൻഡ്രോയിഡിലും കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. 2023ൽ തന്നെ ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ഒരു മെസ്സേജ് ഫോർവേഡ് ചെയ്യാനോ, എഡിറ്റ് ചെയ്യാനോ, അല്ലെങ്കിൽ മറ്റ് കാര്യങ്ങൾക്കോ സ്ക്രീനിന്റെ മുകളിലുള്ള ടൂൾബാറിനെയും 'ത്രീഡോട്ട്' മെനുവിനെയുമാണ് ആശ്രയിച്ചിരുന്നത്. ഇത് പലപ്പോഴും ഉപയോക്താക്കളുടെ ശ്രദ്ധ സ്ക്രീനിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റേണ്ടി വരുന്നതിന് കാരണമാകുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഇതിന് പരിഹാരമാകും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.26.23.8ലാണ് ഈ പുതിയ മെനു ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനിമുതൽ മെസ്സേജിൽ തൊട്ടുപിടിക്കുമ്പോൾ അതിനടുത്ത് തന്നെ മെനു പ്രത്യക്ഷപ്പെടും.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകൾ ഇതിൽ മുന്നിൽത്തന്നെ കാണാം. കുറച്ചുമാത്രം ഉപയോഗിക്കുന്ന മറ്റ് ഓപ്ഷനുകൾ മോർ, എന്ന പ്രത്യേക സെക്ഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് സ്ക്രീൻ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾ വ്യത്യസ്ത ഡിസൈൻ ശൈലികളാണ് പിന്തുടരുന്നതെങ്കിലും, ഇരുവിഭാഗം ഉപയോക്താക്കൾക്കും ഒരേപോലെയുള്ള ആപ്പ് അനുഭവം നൽകാനാണ് വാട്സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ ഈ ഫീച്ചർ ലഭ്യമാകും.
നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ ഫീച്ചർ, പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും എത്തും. ഈ മാറ്റം വാട്സ്ആപ്പിനെ പൂർണ്ണമായി മാറ്റിമറിച്ചേക്കില്ലെങ്കിലും, കോടിക്കണക്കിന് ആളുകളുടെ നിത്യേനയുള്ള ചാറ്റിംഗ് കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുമെന്നുറപ്പാണ്.
Business
കൊച്ചി: ഇന്ത്യയിലെ ആഭ്യന്തര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഗ്രൂപ്പ്, മെറ്റയുടെ അഫിലിയേറ്റ് പങ്കാളിയായി ചേർന്ന് ക്രിയേറ്റർ അധിഷ്ഠിത കൊമേഴ്സിനെ കൂടുതൽ ശക്തിപ്പെടുത്തുന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു.
ഇതിലൂടെ ഫ്ലിപ്കാർട്ടിലെയും മിന്ത്രയിലെയും ഉത്പന്നങ്ങൾ ഫേസ്ബുക്ക് പോസ്റ്റുകളിലും റീലുകളിലും ക്രിയേറ്റർമാർക്ക് നേരിട്ട് ടാഗ് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: മുൻനിര ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
മെറ്റയുടെ കീഴിലുള്ള വാട്സാപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റല്‍ അനുഭവം ഉറപ്പാക്കാന്‍ സൈലന്റ് മൊബൈല്‍ വെരിഫിക്കേഷന് സംവിധാനമാണു കമ്പനി അവതരിപ്പിച്ചത്.
Tech
മെറ്റ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുതിയ പെയ്ഡ് സബ്സ്ക്രിപ്ഷൻ പദ്ധതികൾ അവതരിപ്പിച്ചു. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്. ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് സാധാരണ അക്കൗണ്ടുകളിൽ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതൽ ആളുകൾക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ പ്രത്യേക ഫോണ്ടുകൾ, ആനിമേറ്റഡ് 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ, കസ്റ്റമൈസ്ഡ് ആപ്പ് ഐക്കണുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വാട്സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്ത ചാറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
മെറ്റാ വൺ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എഐ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനുകൾ നൽകും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകൾക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി പുതിയ പ്രൊഫഷണൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.
Business
ന്യൂയോർക്ക്: ബുധനാഴ്ച രാവിലെ മെറ്റയിലെ ആയിരക്കണക്കിന് ജീവനക്കാർ ഉണർന്നത് തങ്ങളുടെ ജോലിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലേക്കാണ്. ആഗോളതലത്തിൽ ആയിരക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന മറ്റൊരു വലിയ പിരിച്ചുവിടൽ നടപടി കൂടി ഈ സോഷ്യൽ മീഡിയ ഭീമൻ നടപ്പിലാക്കിക്കഴിഞ്ഞു.
8000 പേർക്കാണ് ജോലി നഷ്ടമാകുക. കാര്യക്ഷമത വർധിപ്പിക്കുക, ചെലവുകൾ ചുരുക്കുക, ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങൾ വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് ഈ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കലെന്ന് ഫേസ്ബുക്കിന്റെയും വാട്ട്സ്ആപ്പിന്റെയും മാതൃകന്പനിയായ മെറ്റ വ്യക്തമാക്കി.
ആഗോളതലത്തിൽ മെറ്റയ്ക്ക് 78000ത്തോളം ജീവനക്കാരാണുള്ളത്. ഈ പുതിയ പിരിച്ചുവിടലിൽ ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കന്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകൾ നിർത്തലാക്കുകയും ചെയ്യും.
വ്യത്യസ്ത പ്രദേശങ്ങളിലെ പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് മൂന്ന് ഘട്ടങ്ങളായാണ് പിരിച്ചുവിടൽ അറിയിപ്പുകൾ അയച്ചത്. സിംഗപ്പുരിലെ ജീവനക്കാർക്കാണ് ആദ്യം നോട്ടീസ് ലഭിച്ചതെങ്കിൽ, യൂറോപ്പിലെയും യുഎസിലെയും ജീവനക്കാർക്ക് അവരുടെ സമയമേഖലകൾ അനുസരിച്ചാണ് വിവരങ്ങൾ കൈമാറിയതെന്ന് ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും എച്ച്ആർ മേധാവി ജാനൽ ഗെയിൽ അയച്ച ആഭ്യന്തര മെമ്മോ ചോർന്നുകിട്ടിയതിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
ഈ ഘട്ടത്തിലെ പിരിച്ചുവിടലുകൾ പ്രധാനമായും എൻജിനിയറിംഗ്, പ്രോഡക്ട് ടീമുകളെയാകും ബാധിക്കുകയെന്നാണ് കരുതപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
പിരിച്ചുവിടൽ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് എച്ച്ആർ മേധാവിയുടെ ആഭ്യന്തര മെമ്മോയിൽ പറയുന്നു. ചെറിയ ടീമുകൾക്ക് പ്രധാന്യം നല്‍കിക്കൊണ്ട് കന്പനിയിലെ മാനേജീരിൽ തസ്തികകളുടെ എണ്ണം കുറയ്ക്കാൻ പോകുകയാണെന്ന സൂചനയും ഗെയ്ൽ നൽകി.
Tech
ന്യൂയോര്‍ക്ക്: ഇന്നാണത്, മെറ്റയിലെ കൂട്ടപിരിച്ചുവിടൽ. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
പിരിച്ചുവിടല്‍ നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയില്‍ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും അറിയിപ്പുകൾ ലഭിച്ചതായി റിപ്പോട്ടുകളുയരുന്നു.
പിരിച്ചുവിടല്‍ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ.പല ടീമുകള്‍ക്കും നിലവില്‍ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയും. പല സ്ഥാപനങ്ങള്‍ക്കും ലളിതമായ ഘടനയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഘട്ടമാണിത്. പുനര്‍വിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയില്‍ പറയുന്നു.
യുഎസില്‍ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ആനുകൂല്യമായി ലഭിക്കും. കൂടാതെ മെറ്റയില്‍ ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഹെല്‍ത്ത് കെയറും കരിയര്‍ പിന്തുണയും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിന് പുറത്തുള്ള ജീവനക്കാര്‍ക്ക് വ്യത്യസ്തമായ പാക്കേജുകള്‍ ലഭിക്കും.
Movies
റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്ക് കത്തയച്ച് കൊച്ചി സൈബര്‍ പോലീസ്. ഇന്‍സ്റ്റഗ്രാം, ഫേസ് ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്റെ ലിങ്ക് കിട്ടാനായിട്ടാണ് മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്‍കിയത്.
ടെലഗ്രാം അധികൃതര്‍ക്കും പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസാണ് കേസെടുത്തത്. ഈ മാസം ആദ്യമാണ് സിനിമ അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിര്‍മ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്.
Kerala
കൊച്ചി: റിലീസ് ചെയ്തു ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘പേട്രിയറ്റ്’ അനധികൃതമായി റെക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ച കേസില്‍ ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്കു കത്തയച്ച് കൊച്ചി സൈബര്‍ പോലീസ്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്റെ ലിങ്ക് കിട്ടാനായിട്ടാണു മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്‍കിയത്. ടെലഗ്രാം അധികൃതര്‍ക്കും പോലീസ് കത്ത് നല്‍കിയിട്ടുണ്ട്.
നിര്‍മാതാവ് ആന്റോ ജോസഫിന്റെപരാതിയില് കൊച്ചി സൈബര്‍ പോലീസാണു കേസെടുത്തത്. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണു കേസ്.
International
മെൽബൺ: ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്ട്രേലിയ. മാധ്യമപ്രവർത്തനത്തിൽ ഗുണനിലവാരം ഉറപ്പാക്കാനും ടെക് ഭീമന്മാർ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കുന്നതിനുമായാണ് നിയമനിർമാണം.
മെറ്റ, ഗൂഗിൾ, ടിക്ടോക് തുടങ്ങിയ ടെക് ഭീമന്മാർ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമനിർമാണം. രാജ്യത്ത് നിന്നുണ്ടാക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി നൽകണമെന്നാണ് നിയമം.
ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലൈ രണ്ടിന് നിയമം പാർലമെന്റിൽ അവതരിപ്പിക്കും. മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനും നിയമം ലക്ഷ്യമിടുന്നു.
വാർത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് അനുശാസിക്കുന്ന ന്യൂസ് മീഡിയ ബാർഗെയ്നിംഗ് കോഡ് പാലിക്കാൻ കമ്പനികൾ തയാറാകാത്ത സാഹചര്യത്തിലാണ് നടപടി.
എന്നാൽ നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് ശരിയല്ലെന്നും മാധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവയ്ക്കുന്നതെന്നും മെറ്റ വ്യക്തമാക്കി.
Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്‍കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്‍കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Tech
മെറ്റാ പ്ലാറ്റ്ഫോംസ് തങ്ങളുടെ പുതിയ രണ്ട് പ്രിസ്ക്രിപ്ഷൻ സ്മാർട്ട് ഗ്ലാസുകൾ ഔദ്യോഗികമായി വിപണിലിറക്കിയതായി അറിയിച്ചു. മെറ്റായും റേയ്ബാനും സംയുക്തമായി പുറത്തിറക്കുന്ന ഈ സ്മാർട്ട് ഗ്ലാസുകൾ കാഴ്ച പരിമിതിയുള്ളവർക്ക് നിത്യേന ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റേയ്ബാൻ മെറ്റ ബ്ലയ്സർ ഒപ്റ്റിക്സ്, റേയ്ബാൻ മെറ്റ സ്ക്രൈബർ ഒപ്റ്റിക്സ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളിലാണ് ഇവ ലഭ്യമാകുന്നത്. ഈ ഗ്ലാസുകൾ മാറ്റ് ബ്ലാക്ക്, ട്രാൻസ്പരന്റ് മാറ്റ് ഐസ് ഗ്രേ, ട്രാൻസ്പരന്റ് സ്റ്റോൺ ബീജ് എന്നീ ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. അതോടൊപ്പം, ഈ ഗ്ലാസുകൾക്ക് അനുയോജ്യമായ ഡാർക്ക് ബ്രൗൺ ചാർജിംഗ് കേസുകളും മെറ്റാ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ മൂക്കിന്റെയും ചെവിയുടെയും അളവുകൾക്ക് അനുസൃതമായി ഈ ഗ്ലാസുകൾ ക്രമീകരിക്കാൻ സാധിക്കും.
ഈ സ്മാർട്ട് ഗ്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ഫീച്ചറുകൾ കാമറയിലൂടെ നിങ്ങൾ കാണുന്ന കാര്യങ്ങൾ വിശകലനം ചെയ്യാനും ഭക്ഷണത്തിന്റെ ചിത്രം നോക്കി അതിലെ കലോറി കണക്കാക്കാനും സഹായിക്കും. വാട്സ്ആപ് പോലുള്ള ആപ്പുകളിൽ നിന്നുള്ള സന്ദേശങ്ങൾ ചുരുക്കി വായിച്ചു തരാനും ശബ്ദ നിർദ്ദേശങ്ങളിലൂടെ മറുപടി നൽകാനും ഈ ഗ്ലാസുകൾക്ക് സാധിക്കും.
ഇൻസ്റ്റാഗ്രാം റീൽസുകൾ കാണാനും സ്പോട്ടിഫൈ വഴി സംഗീതം ആസ്വദിക്കാനും ഇതിൽ സൗകര്യമുണ്ട്.499 ഡോളർ (ഏകദേശം 46000 രൂപ)വില വരുന്ന ഈ സ്മാർട്ട് ഗ്ലാസുകൾക്ക് ഇപ്പോൾ യുഎസിൽ പ്രീഓർഡറുകൾ നൽകാം. ഗൂഗിൾ കലണ്ടർ, ഔട്ട്ലുക്ക് എന്നിവയുമായി ബന്ധിപ്പിക്കാവുന്ന കലണ്ടർ ആപ്പും കാലാവസ്ഥ, സ്റ്റോക്ക് വിവരങ്ങൾ അറിയാനുള്ള പുതിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 14 മുതൽ അമേരിക്കയിലും മറ്റ് പ്രമുഖ അന്താരാഷ്ട്ര വിപണികളിലും ഈ സ്മാർട്ട് ഗ്ലാസുകൾ നേരിട്ട് ലഭ്യമായിത്തുടങ്ങും.
International
ടെഹ്റാൻ: പ്രമുഖ അമേരിക്കൻ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് അമേരിക്കൻ കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ 18 മുൻനിര അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ കമ്പനികൾ കൊലപാതകങ്ങളിൽ പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദേശിച്ചു.
ഇതുകൂടാതെ അമേരിക്കൻ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശമുണ്ട്. ഇറാൻ സമയം ഏപ്രിൽ ഒന്ന് ബുധനാഴ്ച രാത്രി 8 മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു.
Tech
ഇൻസ്റ്റാഗ്രാമിൽ പുതിയ പ്രീമിയം സബ്സ്ക്രിപ്ഷനായ ഇൻസ്റ്റാഗ്രാം പ്ലസ് ഏതാനും രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെറ്റ അവതരിപ്പിച്ചതായി റിപ്പോർട്ട്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രം ലഭിക്കുന്ന നിരവധി സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്റ്റോറി പോസ്റ്റ് ചെയ്ത വ്യക്തി അറിയാതെ തന്നെ അത് കാണാനുള്ള സൗകര്യം, സ്വന്തം സ്റ്റോറികൾ എത്രപേർ വീണ്ടും കണ്ടുവെന്ന് അറിയാനുള്ള ഫീച്ചർ എന്നിവ ഇതിലുണ്ട്.
നിലവിലുള്ള ക്ലോസ് ഫ്രണ്ട്സ് പട്ടികയ്ക്ക് പുറമെ അൺലിമിറ്റഡ് ഓഡിയൻസ് ലിസ്റ്റുകൾ നിർമിക്കാനും ഓരോ സ്റ്റോറിയും ആരെല്ലാം കാണണമെന്ന് പ്രത്യേകമായി തീരുമാനിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും.
കൂടാതെ, സ്റ്റോറികളുടെ കാലാവധി അധികമായി 24 മണിക്കൂർ കൂടി നീട്ടാനും ആഴ്ചയിലൊരിക്കൽ ഒരു സ്റ്റോറി സ്പോട്ട്ലൈറ്റ് ചെയ്യാനും ഇതിലൂടെ കഴിയും.
മറ്റുള്ളവരുടെ സ്റ്റോറികൾക്ക് അനിമേറ്റഡ് സൂപ്പർലൈക്ക് നൽകാനും വ്യൂവർ ലിസ്റ്റിൽ പ്രത്യേക വ്യക്തികൾ ഉണ്ടോ എന്ന് സെർച്ച് ചെയ്ത് കണ്ടെത്താനുമുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതയാണ്.
മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലാണ് നിലവിൽ ഇതിന്റെ പരീക്ഷണം നടക്കുന്നത്. വെരിഫൈഡ് ബാഡ്ജിനായി നൽകുന്ന മെറ്റാ വെരിഫൈഡ് സബ്സ്ക്രിപ്ഷനിൽ നിന്നും വ്യത്യസ്തമായി സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇൻസ്റ്റാഗ്രാം പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കിലായിരിക്കും ഈ സേവനം ലഭ്യമാകുക. മെക്സിക്കോയിൽ ഏകദേശം 2.20 ഡോളറും, ജപ്പാനിൽ രണ്ട് ഡോളറും ഫിലിപ്പീൻസിൽ ഏകദേശം 1.07 ഡോളറുമാണ് എന്ന നിരക്കിലുമാണ് ഇതിനായി ഈടാക്കുന്നത്.
പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ആഗോളതലത്തിൽ ഇത് പുറത്തിറക്കുക എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
International
ലോസ് ഏഞ്ചല്‍സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള്‍ 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
National
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകൾ, ഡീപ് ഫേക്ക് വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. പരാതി ലഭിച്ചാലോ കോടതികൾ നിർദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങൾ വെറും മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
നേരത്തെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്ന് മണിക്കൂറായി കുറച്ചു. ഫെബ്രുവരി 20 മുതൽ ഈ നിയമം നിലവിൽ വരും. തെരഞ്ഞെടുപ്പ് അട്ടിമറികൾ, വ്യക്തിഹത്യ, വർഗീയ സംഘർഷങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തടയിടുകയാണ് ലക്ഷ്യം.
എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിൽ 'എഐ ജനറേറ്റഡ്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ, ലൈംഗിക വൈകൃതങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ എന്നിവ തനിയെ കണ്ടെത്തി നീക്കം ചെയ്യാൻ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഏർപ്പെടുത്താനും പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Business
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തിരിച്ചറിയാനും ചോദ്യം ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും ആളുകളെ സഹായിക്കുന്നതിനായി മെറ്റ തങ്ങളുടെ സ്കാം സേ ബചോ എന്ന പുതുക്കിയ ഡിജിറ്റല്‍ അവബോധ പ്രചാരണം ആരംഭിച്ചു.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) എന്നിവയുമായി സഹകരിച്ചാണു പ്രചാരണം.
മുന്‍കൂര്‍ ഫീസ് ആവശ്യപ്പെടുന്ന വ്യാജ ജോലി ഓഫറുകള്‍, ഗവണ്മെന്റ് അല്ലെങ്കില്‍ നിയമനിര്‍വഹണ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഉറപ്പ് നല്കുന്ന അല്ലെങ്കില്‍ ഒറ്റരാത്രികൊണ്ട് വരുമാനം വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ നിക്ഷേപപദ്ധതികള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പ്രചാരത്തിലുള്ള തട്ടിപ്പുരീതികളെക്കുറിച്ച് അവബോധം പകരുന്നതാണ് പ്രചാരണം.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
Business
കലിഫോർണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ റിയാലിറ്റി ലാബിൽ ജോലി ചെയ്യുന്ന 10 മുതൽ 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
15,000 ത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്ന റിയാലിറ്റി ലാബ്സിലെ ജോലിക്കാരെയാകും പറഞ്ഞുവിടുന്നത്. മെറ്റാവേഴ്സ് യൂണിറ്റിലെ വിർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലും വിർച്വൽ സോഷ്യൽ നെറ്റ്വർക്കുകളിലും ജോലി ചെയ്യുന്നവരെയാണ് ഇതു കൂടുതൽ ബാധിക്കുകയെന്നു റിപ്പോർട്ടുകൾ പറയുന്നു.
സിഇഒമാർക്ക് സുക്കർബർഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വലിയ പദ്ധതിയായിരുന്നു മെറ്റാവേഴ്സ്. ഇതിനായി അദ്ദേഹം വൻതോതിൽ പണം ചെലവഴിച്ചെങ്കിലും 2020ന് ശേഷം സംരംഭത്തിന് 60 ബില്യൺ ഡോളറിലധികം (ഏകദേശം അഞ്ച് ലക്ഷം കോടി) നഷ്ടം സംഭവിച്ചു.
മെറ്റാവേഴ്സിനു പുറമെ, മെറ്റയുടെ ക്വസ്റ്റ് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ, എസിലർ ലക്സോട്ടിക്കയുമായി ചേർന്നു നിർമിച്ച റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ, ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകൾ എന്നിവയും റിയാലിറ്റി ലാബാണ് നിർമിക്കുന്നത്.
റിയാലിറ്റി ലാബ്സിന്റെ ചുമതല വഹിക്കുന്ന മെറ്റാ ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വർത്ത് ജീവനക്കാരോടു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു യോഗം വിളിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.