സാഹിൽ വാകോഡെ
മുംബൈ: ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. എനർജി സയൻസ് എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥി സാഹിൽ വാകോഡെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികൾ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. ഇതേ തുടർന്ന് അധ്യാപകർ കുട്ടിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഈ കാലയളവിൽ ഹോസ്റ്റലിൽ നിൽക്കാൻ അനുവാദമില്ലെന്നും പറഞ്ഞെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് സാഹിലിന്റെ കുടുംബവും ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ ഐഐടി അധികൃതർ തള്ളി. കോപ്പിയടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സാഹിലിനെ വിളിച്ചുവരുത്തി ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സസ്പെൻഷനോ നടപടിയോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ബോംബെ ഐഐടി കാമ്പസിൽ മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂലൈയിലും സമാനമായ രീതിയിൽ രണ്ടാം വർഷ വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
Tags : Deepika BreakingNews Student Suicide IITBombay Campus