പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിതാവ് ജീവനൊടുക്കി. കിഷോർ ധനകാണ് (40) മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയത്.
മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിക്കുകയും പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. വീട്ടിൽ നിന്നു മൂന്ന് കുറിപ്പുകൾ പൊലിസ് കണ്ടെടുത്തു. ബിസിനസ് ആവശ്യങ്ങൾക്കായി കടം വാങ്ങിയ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് കുറിപ്പുകളിൽ വ്യക്തമാക്കുന്നു. മകൾ കഷ്ടപ്പെടരുതെന്ന് കരുതിയാണ് ഹിമാൻഷിയെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
പൂക്കളും ബലൂണുകളും മെഴുകുതിരികളും ഉപയോഗിച്ച് അലങ്കരിച്ച മുറിക്കുള്ളിലാണ് സംഭവം നടന്നത്. വെള്ള വസ്ത്രം ധരിപ്പിച്ച് ചോക്ലേറ്റുകളും വച്ച് മകളുടെ ജന്മദിനം പോലെ അവസാനമായി ആഘോഷിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഫ്രിഡ്ജിന് മുകളിൽ 'ഹാപ്പി ബർത്ഡേ ഹിമാൻഷി' എന്ന് എഴുതിയ പേപ്പറും കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബർ 14 മുതൽ സ്വന്തം വീട്ടിലായിരുന്ന ഭാര്യ മഞ്ജുബെൻ കിഷോറിനെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സഹോദരനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Tags : Deepika Crime Girl Murder Suicide