പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച പ്രതി പിടിയിൽ. ബിഹാർ സ്വദേശി രഞ്ജിത് കുമാർ ഗുപ്തയാണ് (40) ഭാര്യ ഗുഞ്ജ മദേശിയയെ (38) കൊലപ്പെടുത്തിയത്.
ബിഹാർ സ്വദേശികളായ ഇവർ രണ്ട് മക്കളോടൊപ്പം ബംഗളൂരുവിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നെന്ന് പൊലിസ് പറഞ്ഞു.
ഫോൺ കോളുകൾ എടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ പുറത്ത് കളിച്ചു കൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നത്. വാക്കേറ്റത്തിനൊടുവിൽ രഞ്ജിത് ഗുഞ്ജയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനും ആത്മഹത്യയാണെന്ന് വരുത്തിതീർക്കുന്നതിനുമായി ഇയാൾ എണ്ണ ചൂടാക്കി ഗുഞ്ജയുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലിസ് പിടുകൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.