ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗം
മുംബൈ: ടാറ്റാ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്നലെ നടത്താനിരുന്ന വാർഷിക പൊതുയോഗം (എജിഎം) ആവശ്യത്തിന് ക്വാറം ഇല്ലാത്തതിനെത്തുടർന്ന് മാറ്റിവച്ചതായി റിപ്പോർട്ടുകൾ. ടാറ്റാ സണ്‍സിന്റെ ആസ്ഥാനമായ ബോംബെ ഹൗസിൽ ഉച്ചയ്ക്ക് 2.30 നായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.
എന്നാൽ, 30 മിനിറ്റ് കാത്തുനിന്ന ശേഷം ബാധകമായ ചട്ടങ്ങൾ അനുസരിച്ച് എജിഎം മാറ്റിവയ്ക്കുകയായിരുന്നു.കന്പനിയുടെ ചെയർമാൻ സ്ഥാനത്തു തന്റെ കാലാവധി നീട്ടേണ്ടതില്ലെന്ന് കന്പനി ചെയർമാൻ എൻ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഈ മാറ്റിവയ്ക്കൽ ഉണ്ടായത്.
എജിഎമ്മിനായി പുതിയ തീയതി തീരുമാനിക്കാൻ ടാറ്റാ സണ്‍സ് ബോർഡ് വരും ആഴ്ചകളിൽ യോഗം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. 2027 ഫെബ്രുവരിയോടെ കാലാവധി അവസാനിക്കുന്ന നിലവിലെ ടാറ്റാ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പുനർനിയമനത്തിനില്ലെന്ന വ്യക്തമാക്കി ഒരാഴ്ചയ്ക്കുള്ളിൽ യോഗം നടക്കുന്നതിൽ ഇതിന് നിർണായക പ്രാധാന്യമുണ്ടായിരുന്നു. യോഗത്തിനായി ചന്ദ്രശേഖരൻ ബോംബെ ഹൗസിൽ എത്തിയിരുന്നു.
സംയുക്തമായി ഒരു പ്രതിനിധിയെ നിശ്ചയിക്കുന്ന സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റാ ട്രസ്റ്റും ഹാജരാകാതിരുന്നതിനാലാണ് യോഗം മാറ്റേണ്ടിവന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്.
മഹാരാഷ്ട്ര ചാരിറ്റി കമ്മീഷണർ ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതിനാൽ, ടാറ്റാ സണ്‍സിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമകളായ സർ രത്തൻ ടാറ്റാ ട്രസ്റ്റിന് യോഗത്തിലേക്ക് പ്രതിനിധിയെ നിർദേശിക്കാൻ സാധിച്ചില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. പ്രധാന തീരുമാനങ്ങളെടുക്കാനോ യോഗങ്ങൾ ചേരാനോ സർ രത്തൻ ടാറ്റാ ട്രസ്റ്റിനോട് പാടില്ലെന്ന് കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
2026 സാന്പത്തികവർഷത്തെ കന്പനിയുടെ സാന്പത്തിക റിപ്പോർട്ടുകൾ, ബോർഡ് അംഗീകരിച്ച ഡിവിഡന്റ്, എൻ. ചന്ദ്രശേഖരനെ ടാറ്റാ സണ്‍സ് ബോർഡ് അംഗമായി പുനർനിയമിക്കുന്നത് എന്നിവ പരിഗണിക്കുന്നതിനാണ് യോഗത്തിന്റെ അജൻഡയിൽ ഉണ്ടായിരുന്നത്.
Tags :