വാഷിംഗ്ടൺ: 107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യഘട്ട സമാധാനക്കരാർ ഇന്ന് ഒപ്പിട്ടേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാർ ഒപ്പിടുന്നതോടെ ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും അടുത്ത 24 മണിക്കൂറിനുള്ളിൽ കരാർ ഡിജിറ്റലായി ഒപ്പിട്ടേക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
എന്നാൽ, കരാർ ഒപ്പിടുന്ന തീയതി ഇന്നല്ലെന്നും ധൃതിപിടിച്ച് തീരുമാനമുണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി. സമാധാനക്കരാറിന്റെ കരട് നിർദ്ദേശങ്ങളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കരാർ ഒപ്പിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും ഇന്ന് ഒപ്പിടൽ ഉണ്ടാകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ വിട്ടുവീഴ്ചകൾക്കെതിരെ രാജ്യത്തിനകത്ത് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. യുഎസ് ഉപരോധം പിൻവലിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ 14 ഇന നിർദ്ദേശങ്ങളാണ് കരാറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കരാർ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത് സമാധാന ശ്രമങ്ങൾക്ക് പുതിയ ആശങ്ക ഉയർത്തുന്നുണ്ട്.
ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേൽ നിലപാട്. എന്നാൽ ആക്രമണം സമാധാന ചർച്ചകളെ അട്ടിമറിക്കാനാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ കുറ്റപ്പെടുത്തി.
Tags : Trump US Iran Peace Talks Latest News