വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ പ്രവേശിച്ച ഇന്ത്യൻ ടീം.
ദുബായി: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ സെമിഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 68 പന്തുകൾ ബാക്കിനിൽക്കെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 18 പന്തിൽ 18 റൺസുമായും ദീപ്തി ശർമ 14 പന്തിൽ 12 റൺസുമായും പുറത്താകാതെ നിന്നു. ഷെഫാലി വർമ്മ (12), സ്മൃതി മന്ദാന (ഒമ്പത്) പ്രതിക റാവൽ (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 18.1 ഓവറിൽ 55 റൺസിന് ഓൾഔട്ടായി.
ദുബായിലെ പിച്ചിൽ മികച്ച സ്കോർ ലക്ഷ്യമിട്ട് ഇറങ്ങിയ പാക് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. ഇന്ത്യയ്ക്കായി ശ്രീചരണിയും പ്രേമ റാവത്തും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ രണ്ട് വിക്കറ്റും ഷെഫാലി വർമ്മ ഒരു വിക്കറ്റും സ്വന്തമാക്കി.
പാക് നിരയിൽ ഓപ്പണർമാരായ ഷവാൽ സുൽഫിക്കർ (14), മുനീബ അലി (13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. എ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത്യ ആറ് പോയിന്റുമായാണ് സെമിയിൽ പ്രവേശിച്ചത്.