National
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനവും ചർച്ചകളും സഹകരണവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർക്കു കത്തെഴുതി നൂറിലധികം പ്രമുഖ വ്യക്തികൾ.
ശത്രുത കോടിക്കണക്കിന് യുവാക്കളുടെ ഭാവിയെ ബാധിക്കുന്നുണ്ടെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസാണ് 117 ഒപ്പുകളോടുകൂടിയ തുറന്ന കത്തെഴുതിയിരിക്കുന്നത്. ഇന്ത്യയിലെ 61 പ്രമുഖ വ്യക്തികൾ കത്തിൽ ഒപ്പുവച്ചപ്പോൾ പാക്കിസ്ഥാനിൽനിന്ന് 56 പ്രമുഖർ ഒപ്പിട്ടു.
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള, കാഷ്മീരിലെ മതപണ്ഡിതനും വിഘടനവാദി നേതാവുമായ മിർവായിസ് ഉമർ ഫറൂഖ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആർജെഡി എംപി മനോജ് ഝാ, ബംഗാൾ മുൻ മന്ത്രി ഹുമയൂൺ കബീർ തുടങ്ങിയവരാണ് ഇന്ത്യയിൽനിന്ന് കത്തിൽ ഒപ്പുവച്ചവരിൽ ചിലർ.
മുൻ വിദേശകാര്യമന്ത്രി, നയതന്ത്രജ്ഞൻ, നാഷണൽ അസംബ്ലി മെംബർ, പ്രമുഖ ആണവ ശാസ്ത്രജ്ഞൻ തുടങ്ങിയവർ പാക്കിസ്ഥാനുവേണ്ടി കത്തിൽ ഒപ്പുവച്ച 56 പേരിൽ ഉൾപ്പെടുന്നു.
International
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം 160 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിതർക്കം വൻ സംഘർഷത്തിലേക്കു പോകുന്നതിനിടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു പുതിയ പ്രകോപനമുണ്ടായത്. ആക്രമണത്തിന് തക്ക സമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചു.
താലിബാൻ വക്താവ് ഹംദുള്ള ഫിത്രാത് നൽകുന്ന വിവരങ്ങൾപ്രകാരം, അഫ്ഗാനിലെ പക്തിയ പ്രവിശ്യയിലുള്ള ചംകാനി ജില്ലയിലാണ് ഏറ്റവും വലിയ ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ ആദ്യത്തെ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ പാക്കിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി. രണ്ടാമത്തെ ആക്രമണത്തിൽ 28 ഗ്രാമീണർ കൊല്ലപ്പെടുകയും 158 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനുപുറമേ, പക്തിക പ്രവിശ്യയിലെ ഗിയാൻ മേഖലയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. കുനാർ പ്രവിശ്യയിലും ആക്രമണമുണ്ടായെങ്കിലും ആളപായമില്ല. പാക്കിസ്ഥാന്റേത് ഭീരുത്വം നിറഞ്ഞ അധിനിവേശമാണെന്ന് അഫ്ഗാനിസ്ഥാൻ വാർത്താവിനിമയ മന്ത്രി ഹയാത്തുള്ള മുഹാജിർ ഫറാഹി പറഞ്ഞു. ഇതിനു കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരേയുള്ള നടപടിയുടെ ഭാഗമായാണ് ആക്രമണമെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
ഞായറാഴ്ച രാത്രിയോടെ അതിർത്തിയിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് കര-വ്യോമാക്രമണങ്ങൾ നടത്തിയതായും ഇതിൽ 29 ഭീകരർ കൊല്ലപ്പെട്ടെന്നും പാക് വാർത്താവിനിമിയ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു.
പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്കു പിന്നിൽ അഫ്ഗാനിൽനിന്നുള്ള ഭീകരസംഘടനകളാണെന്നും അവർക്കുള്ള മറുപടിയാണിതെന്നും മന്ത്രി പറഞ്ഞു.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്റെ ആസ്ഥാനത്ത് സ്ഫോടക വസ്തുക്കളുമായി ആക്രമണം. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ശക്തമായ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയതെന്നും ഇതിനു പിന്നാലെ വെടിവയ്പ്പുണ്ടായെന്നുമാണ് റിപ്പോർട്ടുകൾ.
ആയുധധാരികളായ സംഘം ശനിയാഴ്ച വൈകിട്ടാണ് റേഞ്ചേഴ്സ് ആസ്ഥാനം ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് സിന്ധ് ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ പറഞ്ഞു. ആയുധധാരികളായ അഞ്ചുപേരടങ്ങുന്ന സംഘമാണ് കറാച്ചിയുടെ കിഴക്കൻ ജില്ലയിലുള്ള റേഞ്ചേഴ്സിനെ ലക്ഷ്യമിട്ട് എത്തിയത്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്ക് ഇടിച്ചുകയറ്റിയെന്നും പിന്നാലെ വലിയ സ്ഫോടനം ഉണ്ടായെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഭവത്തെ തുടർന്ന് മൊസാമിയത്ത് ചൗറംഗി പ്രദേശത്തിന് ചുറ്റുമുള്ള റോഡുകൾ സുരക്ഷാ സേന അടച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുരാദ് അലി ഷാ വിശദമായ റിപ്പോർട്ട് തേടി. സ്ഫോടനശബ്ദവും വെടിവയ്പ്പും സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉടൻ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ പാരാമിലിട്ടറി സേനയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ പാരാമിലിട്ടറി സേനയായ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഉഗ്ര സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുള്ളത്. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രമുഖ സർവകലാശാലകൾക്കും പാക്കിസ്ഥാൻ കാലാവസ്ഥാവകുപ്പും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
ആക്രമണത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പോലീസ് കമാൻഡോകൾ, അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തി പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർക്കും മൂന്ന് അക്രമികൾക്കും ജീവൻ നഷ്ടമായതായി ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു.
ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സുരക്ഷ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ ഭൂചലനം അനുഭവപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു.
തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ടുകൾ പ്രകാരം ഭൂമിക്കടിയിൽ 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. എങ്കിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
National
ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ തകർത്തെന്ന പാകിസ്താന്റെ വ്യാജപ്രചാരണത്തിന് കനത്ത തിരിച്ചടി. ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള 36 റഫാൽ വിമാനങ്ങളും പൂർണ സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു.
വ്യോമസേനയിലെ മുഴുവൻ (36) റഫാൽ വിമാനങ്ങൾക്കും തുടർ-പിന്തുണാ സേവനങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഐഎഎഫ് പുതിയ ടെൻഡർ പുറത്തിറക്കിയതോടെയാണ് പാക് വാദങ്ങൾ പൂർണമായും പൊളിഞ്ഞത്. ഇന്ത്യ വാങ്ങിയ എല്ലാ റഫാൽ വിമാനങ്ങളും ഇപ്പോഴും സേവനത്തിലുണ്ടെന്ന് ഈ രേഖ വ്യക്തമാക്കുന്നു.
പഹൽഗാമിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേനകൾ പാകിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലുമുള്ള ഒന്‍പത് പ്രധാന ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ മിസൈലാക്രമണമാണ് 'ഓപ്പറേഷൻ സിന്ദൂർ'.
Sports
ലീഡ്സ്: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 113 റൺസിന് തോൽപ്പിച്ചു.
ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 13.4 ഓവറിൽ 86 റൺസിൽ ഓൾഔട്ടായി. 32 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിക്കും 17 റൺസ് എടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കും 14 റൺസ് നേടിയ ഇറാം ജാവേദിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും അന്നാബെൽ സതർലൻഡും എല്ലിസ് പെറിയും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോർജിയ വെയർഹാം ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് പാക് ബാറ്റർമാർ റൺഔട്ടായി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. എല്ലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും ജോർജിയ വോളിന്റെയും അന്നാബെൽ സതർലൻഡിന്റെയും നിക്കോളാ കാരിയുടെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
പെറി 71 റൺസും വോൾ 39 റൺസും അന്നാബെൽ 27 റൺസും കാരി 26 റൺസുമാണെടുത്തത്. പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും രമീൻ ഷമീമും നഷ്ര സന്ധുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ഫാത്തിമ സന ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ എട്ട് പോയിന്റായ ഓസ്ട്രേലിയ സെമി സാധ്യത കൂടുതൽ സജീവമാക്കി. ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഓസ്ട്രേലിയ.
International
ഇസ്ലാമാബാദ്: ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പാക്കിസ്ഥാൻ നേതൃത്വവുമായി ഇന്നലെ ചർച്ച നടത്തി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ ക്ഷണപ്രകാരമാണു പെസെഷ്കിയാൻ ഒരു ദിവസത്തെ സന്ദർശനത്തിനു പാക്കിസ്ഥാനിലെത്തിയത്.
പാക് പ്രസിഡന്റ് അസിഫ് അലി സർദാരി, പാക് കരസേനാ മേധാവി അസിം മുനീർ എന്നിവരുമായി പെസെഷ്കിയാൻ കൂടിക്കാഴ്ച നടത്തി.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഒപ്പുവച്ച ധാരാണാപത്രത്തിലെ എല്ലാ വ്യവസ്ഥകളും പൂർണമായി നടപ്പിലാക്കുകയാണു തന്റെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യമെന്ന് പെസെഷ്കിയാൻ മാധ്യമങ്ങളോടു പറഞ്ഞു.
വിവിധമേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെപ്പറ്റി ഇറാൻ -പാക് നേതാക്കൾ തമ്മിൽ ചർച്ചകൾ നടക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
International
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ രണ്ടു സ്ഫോടനങ്ങളിൽ ഏഴു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബന്നു ജില്ലയിലെ റോഡുവക്കിലായിരുന്നു സംഭവം.
റോഡിലൂടെ പോയ വാഹനത്തെ ലക്ഷ്യമിട്ട ആദ്യസ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയായിരുന്നു രണ്ടാം സ്ഫോടനം.
കുറ്റവാളികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
International
ഇസ്ലാമബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇറാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് അനധികൃത ഇന്ധനക്കടത്ത്. ബലൂചിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ധനക്കടത്ത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാനിൽ നിന്നുള്ള ഇന്ധനക്കടത്ത് വ്യാപകമായത്. പാക്കിസ്ഥാനിൽ ഇത്തരത്തിൽ അതിർത്തി കടന്നെത്തുന്ന ഇന്ധനത്തിന് ആവശ്യക്കാർ ഏറെയാണ്.
ഇറാന് അതിര്‍ത്തി കടന്ന് പിക്കപ്പ് വാനുകളില്‍ ബലൂചിസ്ഥാനിലെ മസ്തുംഗിൽ എത്തുന്ന പെട്രോളും ഡീസലും തുടർന്ന് പ്ലാസ്റ്റിക് കാനുകളില്‍ നിറച്ച് ഇരുചക്ര വാഹനങ്ങളിൽ പാക്കിസ്ഥാനിലേക്ക് കടത്തുന്നതാണ് രീതി.
എന്നാൽ ഏറെ അപകടകരമാണ് ഇത്തരത്തിലുള്ള എണ്ണക്കടത്ത്. മേഖലയിലെ ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിൽ പ്ലാസ്റ്റിക് കാനുകള്‍ ഉരുകി ഒലിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്ധനം കടത്തുന്നതിനിടെ നിരവധി പേര് ഇത്തരത്തിൽ വെന്തുമരിച്ചതായും റിപ്പോർട്ടുകളുണ്ട്.
പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിലയുള്ള ഇന്ധനമാണ് ഇത്തരത്തിൽ പാക്കിസ്ഥാനിലെത്തുന്നത്. ബലൂചിസ്ഥാനിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗം അനധികൃത എണ്ണക്കടത്ത് നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.
Sports
ബിർമിംഗ്ഹാം: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ 64 റൺസിന് ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കി.
സ്കോർ: ഇന്ത്യ 20 ഓവറിൽ 170/6. പാക്കിസ്ഥാൻ 17 ഓവറിൽ 106.
സ്മൃതി മന്ദാന (68), ഹർമൻപ്രീത് കൗർ (36) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ഇന്ത്യക്കായി ദീപ്തി ശർമ അഞ്ച് വിക്കറ്റ് വീഴ്ത്തി.
International
ഇസ്ലാമാബാദ്: മാസങ്ങളുടെ ശാന്തതയ്ക്കു ശേഷം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം. അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 26 ഭീകരരെ വധിച്ചതായി പാക് വാർത്താവിതരണ മന്ത്രി അത്താവുള്ളാ തരാർ അറിയിച്ചു.
അടുത്തകാലത്ത് പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രി പറഞ്ഞു. ഭീകരരുടെ ഒളിത്താവളങ്ങൾ, പരിശീലന-ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
പാക്കിസ്ഥാനോടു ചേർന്ന കുനാർ, ഖോസ്ത്, പക്തിക പ്രവിശ്യകളാണ് ആക്രമണം നേരിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. മരിച്ചവരിൽ 11 കുട്ടികളും ഒരു വനിതയും ഉൾപ്പെടുന്നതായും കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ഒക്ടോബറിലാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. പാക്കിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് അഫ്ഗാനിസ്ഥാൻ സംരക്ഷണം നല്കുന്നു എന്ന ആരോപണമാണ് കാരണം. അഫ്ഗാനിലെ താലിബാൻ ഭരണകൂടം ആരോപണം നിഷേധിക്കുന്നു. ഒക്ടോബറിലെ വെടിനിർത്തലിനു പിന്നാലെ ഈ വർഷം ഫെബ്രുവരിയിലും ഇരു രാജ്യങ്ങളും പരസ്പരം അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തിയിരുന്നു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പാക് സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. പാക് അധീന കാഷ്മീരിലെ മുസാഫറാബാദ് നഗരത്തിന് സമീപമാണ് സംഭവം.
ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചു. എത്രപേർ മരിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. സാങ്കേതിക തകരാറാണ് അപകടകാരണം. എംഐ-17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
National
ന്യൂഡൽഹി: പാക് അധീന കാഷ്മീരിൽ പാക്കിസ്ഥാൻ സുരക്ഷാസേനയും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച റാവലകോട്ട് നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന ഹർത്താലിന് മുന്നോടിയായാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. പാക് അധീന കാഷ്മീരിൽ ഇതേ തുടർന്ന് കടുത്ത നിയന്ത്രണങ്ങളും മൊബൈൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.
സംഘർഷത്തിനിടെ അക്രമികളുടെ വെടിയേറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കാഷ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. പാക് സർക്കാരിനെതിരെ രണ്ട് വർഷമായി ഈ സംഘടന വൻ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു.
ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഷ്മീരിന് പുറത്ത് പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാന പ്രതിഷേധം.
Sports
ലാഹോർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പേസർ നഥാൻ എല്ലിസ് കളം നിറഞ്ഞപ്പോൾ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 41 റണ്‍സ് ജയം.
33 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസിന്റെ പ്രകടനത്തോടെ ജയവും പരന്പരയിൽ സമനിലയും ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സ് നേടിയപ്പോൾ പാക്കിസ്ഥാൻ 190 റണ്‍സിന് ഓൾ ഒൗട്ടായി. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ രഹസ്യമായി നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ഇവരെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കാഷ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവർ പിടിയിലായത്. ഉറിയിലെ ഹത്ലംഗ പ്രദേശത്ത് നിന്നാണ് ഇവർ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്.
പിടിയിലായവരിൽ ഒരാൾ സസ്പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ് സ്വദേശികളാണെന്നും കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും സൈന്യം വ്യക്തമാക്കി.
കരസേനയുടെ ചിനാർ കോറും ജമ്മു കാഷ്മീർ പോലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
International
കാബൂൾ: പാക്കിസ്ഥാനിൽ നിന്നും മടങ്ങുകയായിരുന്ന അഫ്ഗാൻ അഭയാർഥികളുമായി വന്ന ട്രക്ക് മറിഞ്ഞ് 22 പേർ മരിച്ചു. 36പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിനെ നംഗർഹാർ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ ലാഗ്മാൻ പ്രവിശ്യയിലാണ് അപകടം നടന്നതെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് അബ്ദുൾ മാലിക് നിയാസായി പറഞ്ഞു.
മരിച്ചവരിൽ 10 കുട്ടികളും അഞ്ച് സ്ത്രീകളും ഉണ്ടെന്നും പരിക്കേറ്റവരെ നംഗർഹാറിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
അഫ്ഗാനിസ്ഥാനിൽ ഉടനീളം വാഹനാപകടങ്ങൾ സാധാരണമാണ്. റോഡുകളുടെ മോശം അവസ്ഥയും ഡ്രൈവർമാരുടെ അനാസ്ഥയുമാണ് ഇവിടെ റോഡ് അപകടങ്ങൾ വർധിക്കാൻ കാരണം.
International
പെഷവാർ: പാക്കിസ്ഥാനിൽ വാഹനാപകടത്തിൽ 17 മരിച്ചു. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന യാത്രാ ബസ്, നിർത്തിയിട്ടിരുന്ന ബസിലിടിച്ചാണ് അപകടം. അഞ്ചു പേർക്കു പരിക്കേറ്റു. സ്വാത് എക്സ്പ്രസ്വേയിലായിരുന്നു അപകടമുണ്ടായത്.
International
ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ ട്രാക്കിന് സമീപം ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 24 പേർ കൊല്ലപ്പെട്ടതായും 50ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് വരികയായിരുന്ന ട്രെയിനിൽ സൈനികരും കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഈദ് അവധി ആഘോഷിക്കാനായി പോകുമ്പോഴായിരുന്നു സംഭവം.
സ്ഫോടനത്തിൽ ട്രെയിൻ ഭാഗികമായി തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങൾക്കും തകർന്നതായി പോലീസ് അറിയിച്ചു.
International
ന്യൂഡൽഹി: ലോകം തിരയുന്ന കൊടും ഭീകരന്മാരുടെ താവളമാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അമേരിക്ക തിരയുന്ന ഭീകരരുൾപ്പടെ നിരവധി കൊടുംകുറ്റവാളികൾ ഒന്നിച്ചത്.
യുഎസ് ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സല്ലാഹുദീൻ, അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാൻ എന്നിവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അൽ-ബദർ ഭീകര സംഘടനയുടെ ഉന്നത കമാൻഡറും "ഡോക്ടർ' എന്ന രഹസ്യനാമത്തിലും അറിയപ്പെട്ട ഹംസ ബുർഹാൻ ആണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമ്മുകാഷ്മീരിൽ നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നു ഹംസ ബുർഹാൻ.
ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെയും സായുധരായ ഭീകരരെ വിന്യസിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം തിരയുന്ന കൊടും ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഈ നിലപാടിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും പലപ്പോഴും പാക്കിസ്ഥാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
ഒരു മാസം മുമ്പ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരനുമായ ഹാഫിസ് തൽഹ സയീദിനൊപ്പം ഒരു വേദി പങ്കിട്ടിരുന്നു.
കൂടാതെ, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ഉന്നത പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ജമ്മുകാഷ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ഹംസ ബുർഹാൻ ഉന്നത പഠനത്തിനെ വ്യാജേനയാണ് പാക്കിസ്ഥാനിലെത്തി അൽ-ബദർ സംഘടനയിൽ ചേർന്നത്. 2019 ൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റവും രാജ്യത്തെ ജനസംഖ്യാ ഘടന അട്ടിമറിക്കാനുള്ള ഗൂഢാലോചനയും തടയുന്നതിനായി അടുത്ത വർഷത്തോടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്മാർട്ട് ബോർഡർ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായി പങ്കിടുന്ന 6000 കിലോമീറ്റർ നീളമുള്ള അതിർത്തിപാതകൾ പൂർണമായി സുരക്ഷിതമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹിയിൽ ബിഎസ്എഫ് സംഘടിപ്പിച്ച പരിപാടയിൽ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് കടന്നുകയറിയ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അതിർത്തിക്കപ്പുറത്തുനിന്നും ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്താനുള്ള യാതൊരു ശ്രമവും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫ് രൂപവത്കരണത്തിന്റെ 60-ാം വാർഷികത്തിൽത്തന്നെ സ്മാർട്ട് ബോർഡർ പദ്ധതിക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉന്നതാധികാര ഡെമോഗ്രഫി മിഷൻ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സ്മാർട്ട് ബോർഡർ പദ്ധതി?
ഡ്രോണുകൾ, റഡാറുകൾ, സ്മാർട്ട് കാമറകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്മാർട്ട് ബോർഡർ ഗ്രീഡ് സ്ഥാപിക്കുന്നത്. സുരക്ഷാ മുൻഗണനകളിൽ ഏറ്റവും നിർണായകമായ പാക്, ബംഗ്ലാദേശ് അതിർത്തികളിൽ പരമ്പരാഗത രീതിയിലുള്ള സുരക്ഷകൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ, ഒരു വർഷത്തിനുള്ളിൽ ഈ മേഖലകളിൽ ശക്തമായ സുരക്ഷാവലയം തീർക്കുമെന്ന് വ്യക്തമാക്കി.
Sports
സില്‍ഹെറ്റ്: പാക്കിസ്ഥാന് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാം ടെസ്റ്റില്‍ 78 റണ്‍സ് ജയം സ്വന്തമാക്കിയതോടെയാണിത്.
സ്കോര്‍: ബംഗ്ലാദേശ് 278, 390. പാക്കിസ്ഥാന് 232, 358. പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് ജയമാണ്.
പാക് ടീമിനെതിരേ തുടര്‍ച്ചയായി രണ്ട് പരമ്പര തൂത്തുവാരുന്ന രണ്ടാമത് ടീമാണ് ബംഗ്ലാദേശ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത് പാക്കിസ്ഥാൻ വീണ്ടും സജീവ ചർച്ചകളിലേക്ക് കടക്കുന്നു. സമാധാന ചർച്ചകൾക്കായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിക്ക് ഇറാനിലെത്തി.
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് മൊഹ്സിൻ നഖ്വിക്കിന്റെ ദ്വിദിന ഇറാൻ സന്ദർശനം. ടെഹ്റാനിലെത്തിയ പാക് ആഭ്യന്തര മന്ത്രിയെ ഇറാൻ വിദേശകാര്യ മന്ത്രി എസ്കന്ദർ മൊമേനി സ്വീകരിച്ചു. ഇതോടെ വീണ്ടും പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങളിൽ സജീവമാകുകയാണ്.
പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനായുള്ള വിശദമായ ചർച്ചകൾക്കാണ് പാക് ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമായിരിക്കുന്നത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും നയതന്ത്ര ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
International
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 35 പേർക്കു പരിക്കേറ്റു.
ഖൈബർ പഖ്തുൺക്വ പ്രവിശ്യയിലെ ലക്കി മർവാത് ജില്ലയിലായിരുന്നു സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷയിലാണ് സ്ഫോടനമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ രണ്ടു ട്രാഫിക് പോലീസുകാരും ഉൾപ്പെടുന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
Sports
മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പാക്കിസ്ഥാന് എതിരേ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ മിര്‍പുരില്‍ അവസാനിച്ച പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റില്‍ 104 റണ്‍സിന് ബംഗ്ലാദേശ് ജയം സ്വന്തമാക്കി.
ഇതോടെ രണ്ടു മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന്റെ ലീഡ് നേടി. സ്കോര്‍: ബംഗ്ലാദേശ് 413, 240/9 ഡിക്ലയേര്‍ഡ്. പാക്കിസ്ഥാന് 386, 163. ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന് ഷാന്റൊയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
ടെസ്റ്റില്‍ പാക്കിസ്ഥാന് എതിരേ ബംഗ്ലാദേശ് മൂന്നു ജയം മാത്രമാണ് ഇതുവരെ നേടിയത്. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലാണ് മൂന്നു ജയവുമെന്നതും ശ്രദ്ധേയം. 2024 ഓഗസ്റ്റ് - സെപ്റ്റംബറില്‍ പാക്കിസ്ഥാന് പര്യടനത്തിലായിരുന്നു രണ്ട് ജയം.
International
ഇസ്ലാമാബാദ്: ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമതാവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നൂർ ഖാൻ ബേസിലേക്ക് വിമാനങ്ങൾ മാറ്റിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ സിബിഎസ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് അഭയം നൽകിയെന്ന ആരോപണം പാക് അധികൃതർ നിഷേധിച്ചു. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന നൂർ ഖാൻ വ്യോമതാവളത്തിൽ പൊതുശ്രദ്ധയിൽ പെടാതെ വിമാനങ്ങൾ ഒളിപ്പിച്ചു വയ്ക്കാനാവില്ലെന്നാണ് പാക് അധികൃതർ നൽകുന്ന വിശദീകരണം.
അതിനിടെ, ഇറാന്റെ യാത്രാ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിൽ സൈനിക വിമാനങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല.
National
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ഓൺ-സൈറ്റ് സാങ്കേതിക സഹായം നൽകിയതായി സ്ഥിരീകരിച്ച് ചൈന. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി സ്വീകരിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 100-ലധികം ഭീകരരെ വധിച്ചു. ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ, ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ എൻജിനീയർമാർ പാകിസ്ഥാൻ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ നേരിട്ട് പങ്കെടുത്തതായി സമ്മതിച്ചു.
ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആദ്യമായിട്ടാണ് ചൈന സമ്മതിക്കുന്നത്. എവിഐസിയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറായ ഷാങ് ഹെങ്, സംഘർഷകാലത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയവരിൽ പ്രമുഖരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ നൂതന യുദ്ധവിമാനങ്ങളുടെയും ആളില്ലാ ആകാശ വാഹനങ്ങളുടെയും പ്രധാന ഡെവലപ്പർമാരിൽ ഒന്നാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്.
സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പ്രകാരം, 2015 മുതൽ ചൈന പാകിസ്ഥാന് 8.2 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിറ്റു. ചൈനയുമായി സഹകരിച്ച് വികസിപ്പിച്ച ജെഎഫ്-17 തണ്ടറും കൂടുതൽ നൂതനമായ ജെ-10സി മൾട്ടിറോൾ ഫൈറ്റർ വിമാനങ്ങളുമാണ് പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളുടെ പകുതിയിലധികവും. ചൈനയിൽ നിന്ന് 40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററുകൾ പാകിസ്ഥാൻ ഇപ്പോൾ ഉൾപ്പെടുത്താൻ പോകുന്നതായും സ്റ്റെൽത്ത് പോരാട്ട ശേഷിയുള്ള പരിമിതമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇതിനെ ഉൾപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
International
ഇസ്ലാമാബാദ്: സാങ്കേതിക തകരാർ മൂലം പ്രവർത്തനം നിലച്ച് അറബിക്കടലിൽ ഒഴുകിനടന്ന ഇന്ത്യൻ വാണിജ്യക്കപ്പലിനു സഹായവുമായി പാക്കിസ്ഥാൻ നാവികസേന.
എം.വി. ഗൗതം എന്ന കപ്പലിലെ ജീവനക്കാർക്കു വേണ്ട ഭക്ഷണവും വൈദ്യസഹായവും മറ്റ് അടിയന്തര സഹായങ്ങളും പാക്കിസ്ഥാൻ യുദ്ധക്കപ്പൽ നല്കി. ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനുമാണു കപ്പലിലുള്ളത്.
ഒമാനിൽനിന്ന് ഇന്ത്യയിലേക്കു വരുകയായിരുന്നു കപ്പൽ. പാക് നിയന്ത്രിത സമുദ്ര മേഖലയിലൂടെ സഞ്ചരിക്കവേ ഞായറാഴ്ച ജനറേറ്റർ തകരാറിലായി കപ്പലിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് മുംബൈയിലെ മരിടൈം റെസ്ക്യൂ ആൻഡ് കോ-ഓർഡിനേഷൻ സെന്റർ പാക്കിസ്ഥാനെ ബന്ധപ്പെട്ടു. പാക്കിസ്ഥാൻ നാവികസേന യുടെ പിഎംഎസ്എസ് കാഷ്മീർ എന്ന യുദ്ധക്കപ്പലാണു സഹായവുമായി എത്തിയത്.
പാക്കിസ്ഥാൻ നാവികസേന ഇന്ത്യൻ കപ്പലിനെ സഹായിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യോഗസ്ഥർ ഇന്ത്യൻ കപ്പലിൽ നടത്തിയ പരിശോധനയിൽ ജനറേറ്റർ ശരിയാക്കാനാവില്ലെന്നു കണ്ടെത്തി. കപ്പൽ കെട്ടിവലിച്ചു കൊണ്ടുപോകാനായി ടഗ് ബോട്ട് അയയ്ക്കണമെന്ന് പാക്കിസ്ഥാൻ ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെട്ടു.
International
പെഷവാർ: പാക്കിസ്ഥാനിലെ പ്രമുഖ മതനേതാവ് ഷെയ്ഖുൾ ഹദീത്ത് മൗലാന മുഹമ്മദ് ഇദ്രീസ് വെടിയേറ്റു കൊല്ലപ്പെട്ടു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ സ്വദേശമായ ചർസാദയിൽ അക്രമികൾ ഇദ്ദേഹത്തിന്റെ വാഹനത്തിനു നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന രണ്ടു സുരക്ഷാഗാർഡുകൾക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. കൊലയാളികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജനം ചർദാസ നഗരത്തിൽ പ്രകടനം നടത്തി.
International
കറാച്ചി: ചൈനീസ് കമ്പനിയുടെ ഭീഷണിക്കുവഴങ്ങി കഴുതയിറച്ചി കയറ്റുമതിക്ക് അനുമതി നൽകി പാക്കിസ്ഥാൻ. ഗ്വാഡാറിൽ പ്രവർത്തിക്കുന്ന ഹാംഗെംഗ് ട്രേഡ് കമ്പനിയുമായുള്ള തർക്കത്തിനൊടുവിലാണ് കയറ്റുമതിക്ക് അനുമതി നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തീരുമാനം. ഉദ്യോഗസ്ഥ അലംഭാവം മൂലം മാസങ്ങളായി കയറ്റുമതി അനുമതി വൈകിയതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയത്. ഈ മാസം അവസാനം പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ചൈന സന്ദർശിക്കാനിരിക്കുകയാണ്. ഹാംഗെംഗ് ട്രേഡ് ചൈനയിലേക്ക് കഴുത മാംസവും തോലും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ്.
ഗ്വാഡാറിൽ ഇവർ കശാപ്പുശാല പ്രവർത്തിപ്പിക്കുന്നുണ്ട്. മരുന്ന് ഉത്പാദനത്തിനായാണ് കഴുത മാംസം ഇവർ ഉപയോഗിക്കുന്നത്. പാക്കിസ്ഥാൻ പ്രതിവർഷം ഏകദേശം 216,000 കഴുതകളെ മാംസത്തിനും തോലിനുമായി കയറ്റുമതി ചെയ്യുന്നുണ്ട്.
National
ന്യൂഡൽഹി:പാക്കിസ്ഥാനിൽനിന്ന് 18 കോടിരൂപ കൈപ്പറ്റിയ ജമ്മുകാഷ്മീർ സ്വദേശി ഡൽഹി പോലീസ് പ്രത്യേകസംഘത്തിന്റെ പിടിയിൽ. ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ശ്രീനഗറിൽനിന്നുള്ള 38കാരൻ അസിഫ് ഷാഫി അഹൻഗർ അറസ്റ്റിലായത്.
റോ, ഐബി ഉൾപ്പെടെ അന്വേഷണ വിഭാഗങ്ങൾ ഇയാളെ ചോദ്യംചെയ്തുവരികയാണ്.കള്ളപ്പണം കൈമാറുന്നതിന് ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ട് വഴി ഡൽഹി ജാമിയ നഗർ സ്വദേശി ഫിയാസ് അഹമ്മദിനെ കബളിപ്പിച്ച് 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അസിഫ് ഷാഫി കുടുങ്ങുകയായിരുന്നു.
പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്കു വേണ്ടിയാണോ ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു സംശയമുണ്ട്. അതുമല്ലെങ്കിൽ പാക് ചാരനായി പ്രവർത്തിച്ചുവെന്നാണ് സംശയം. അതേസമയം ഇക്കാര്യത്തിൽ പ്രതികരണത്തിന് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.വേൾഡ് ഗോൾഡ് കൗൺസിൽ ജീവനക്കാരെന്നു പരിചയപ്പെടുത്തിയ സിംഗപ്പുർ പൗരന്മാരായ ആനി ഫാൻ എന്നറിയപ്പെടുന്ന അനിതയും കെവിൻ ഫാൻ എന്നയാളും ഫിയാസിനെ കബളിപ്പിച്ച് പണം തട്ടിയിരുന്നു.
വ്യാജ ഓൺലൈൻ സ്വർണവ്യാപാര പദ്ധതിയിൽ ചേർത്ത് ആദ്യഘട്ടത്തിൽ നിക്ഷേപിച്ച ചെറിയ തുകയ്ക്കു ലാഭവിഹിതം കൈമാറിയായിരുന്നു തട്ടിപ്പ്. ഫിയാസ് കൂടുതൽ പണം നിക്ഷേപിച്ചതോടെ മലബാർ ഡോട്ട് കോം എന്ന പേരിലുള്ള വെബ്സൈറ്റ് വരെ അടച്ചുപൂട്ടി ഓൺലൈൻ തട്ടിപ്പ് സംഘംമുങ്ങുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം ശ്രീനഗർ സ്വദേശിയുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്നും ഇയാൾക്കു പണം ലഭിച്ചുവെന്നും വ്യക്തമായതോടെ അറസ്റ്റിലേക്കും നീങ്ങി.
International
ഇസ്ലാമാബാദ്: ചൈനയിൽനിന്ന് അത്യാധുനിക അന്തർവാഹിനി സ്വന്തമാക്കിയതായി പാക്കിസ്ഥാൻ അറിയിച്ചു.
ഹാങ്കോർ എന്നു പേരിട്ടിരിക്കുന്ന അന്തർവാഹിനിയുടെ കമ്മീഷനിംഗ് ചടങ്ങ് ചൈനയിലെ സന്യായയിൽ നടന്നു. പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി, നാവികസേനാ മേധാവി നവീദ് അഷ്റഫ് എന്നിവർ പങ്കെടുത്തു.
ഇതടക്കം എട്ട് അന്തർവാഹിനികൾ ചൈനയിൽനിന്നു പാക്കിസ്ഥാൻ വാങ്ങുമെന്നാണു റിപ്പോർട്ട്. നാലെണ്ണം ചൈനയിലും ശേഷിക്കുന്നത് പാക്കിസ്ഥാനിലുമായിരിക്കും നിർമിക്കുക.
International
കാഠ്മണ്ഡു: നെറ്റ്വർക്ക് മാപ്പിൽ ജമ്മു കാഷ്മീരും ലഡാക്കും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുത്തിയ നേപ്പാൾ വിമാന കമ്പനിക്കെതികെ വ്യാപക വിമർശനം. നേപ്പാൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നേപ്പാൾ എയർലൈൻസിനെതിരെയാണ് പ്രതിഷേധം.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച റൂട്ട് മാപ്പിലായിരുന്നു ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാക്കിസ്ഥാനിൽ ഉൾപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ വിമാനക്കമ്പനി ക്ഷമാപണം നടത്തി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതിന് പിന്നാലെ നേപ്പാൾ എയർലൈൻസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
വിമർശനങ്ങൾക്ക് പിന്നാലെയാണ് കമ്പനി ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നുൾപ്പെടെ പോസ്റ്റ് നീക്കം ചെയ്ത്, ക്ഷമാപണം നടത്തിയത്. വിഷയത്തിൽ കമ്പനി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള നീക്കത്തിനു തിരിച്ചടി. ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിൽനിന്നു മടങ്ങി. യുഎസ് പ്രതിനിധിസംഘാംഗങ്ങളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നെർ എന്നിവർ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെന്ന് നേരത്തെ ഇറാൻ അറിയിച്ചിരുന്നു. ഏതു ചർച്ചയും പരോക്ഷമായിട്ടാണു നടത്തുകയെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്ര നിർദേശങ്ങൾ ഇറാൻ പാക്കിസ്ഥാന് കൈമാറിയെന്നാണു റിപ്പോർട്ട്.
ഈ നിർദേശങ്ങൾ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയ്ക്കു കൈമാറും. ഇന്നലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, സേനാ മേധാവി അസിം മുനീർ എന്നിവരുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തി. പാക് സന്ദർശനത്തിനു പിന്നാലെ ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളിലും അരാഗ്ചി സന്ദർശനം നടത്തും.
ഫെബ്രുവരി 27ന് ജനീവയിൽ ട്രംപിന്റെ പ്രതിനിധികളുമായി അരാഗ്ചി മണിക്കൂറുകളോളം പരോക്ഷ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചത്.
വെടിനിർത്തൽ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും ഇന്നലെ പരസ്പരം ആക്രമണം നടത്തി. തെക്കൻ ലബനനിൽ ഹിസ്ബുള്ളയുടെ മൂന്നു റോക്കറ്റ് ലോഞ്ചറുകൾ തകർത്തെന്ന് ഇസ്രേലി സേന അറിയിച്ചു. ലബനനിൽ ഇതുവരെ 2490 പേരാണു കൊല്ലപ്പെട്ടത്.
International
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനുമായുള്ള ചർച്ചകളിൽ വിമുഖത പ്രകടിപ്പിച്ച് അമേരിക്ക. ഇറാനുമായുള്ള ചർച്ചകൾക്കായി പാക്കിസ്ഥാനിലേക്ക് പോകേണ്ടെന്ന് അമേരിക്കൻ സംഘത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി.
അനാവശ്യ യാത്രകൾ ഒരുപാടായെന്നും ട്രംപ് പറഞ്ഞു. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് അമേരിക്കയുടെ നിലപാടെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വിമർശിച്ചു.
അതേസമയം നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്കില്ലെന്നാണ് ഇറാൻ നിലപാട്. ഇറാന്റെ സമാധാന നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം.
ഇതിനിടെയാണ് അമേരിക്കൻ സംഘം പാക്കിസ്ഥാൻ യാത്ര റദ്ദാക്കിയത്. അമേരിക്കയുമായി സമാധാന ചർച്ചകളിൽ നിലനിൽക്കുന്ന ആശങ്കകളും തങ്ങളുടെ നിർദേശങ്ങളും ഇറാൻ പാകിസ്ഥാന് കൈമാറിയതായാണ് വിവരം.
National
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകൾക്ക് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയുടെ വിദേശനയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നു കോണ്‍ഗ്രസ്.
പാക്കിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടുവെന്നും ഇന്ത്യയുടെ വിദേശനയതന്ത്രത്തിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
ഭീകരവാദികൾക്ക് അഭയം നൽകുകയും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇപ്പോൾ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പരാജയമാണ്.
2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഡോ. മൻമോഹൻ സിംഗ് സർക്കാരിന് പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ പ്രതിരോധത്തിലാക്കാൻ സാധിച്ചിരുന്നു.
എന്നാൽ, മോദിസർക്കാരിന് അതു സാധിച്ചില്ല. മറിച്ച് പാക്കിസ്ഥാന് പുതിയൊരു പ്രതിച്ഛായ നേടിക്കൊടുക്കാനാണു സാധിച്ചത്. പാക് സൈനികമേധാവി അസിം മുനീറിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുത്ത ബന്ധം ഇന്ത്യയുടെ നയതന്ത്ര പരാജയമാണ്.
ഇസ്ലാമാബാദിൽ വച്ച് അമേരിക്കയും ഇറാനും തമ്മിൽ ആദ്യഘട്ട ചർച്ചകൾ നടന്നിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഘട്ട ചർച്ചകൾക്കും ട്രംപ് ഇസ്ലാമാബാദിനെത്തന്നെ വേദിയായി നിശ്ചയിച്ചു.
ഇത്തരം നീക്കങ്ങൾ ഇന്ത്യയുടെ പ്രാദേശികവും ആഗോളവുമായ സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും നയതന്ത്ര നീക്കങ്ങളിൽ മാറ്റം വരുത്താൻ മോദിക്കു കഴിയുന്നില്ലെന്നും ജയ്റാം രമേശ് ആരോപിച്ചു.
Sports
കറാച്ചി: പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സര്‍ഫറാസ് അഹമ്മദ് നിയമിതനായി.
അടുത്ത മാസം ബംഗ്ലാദേശിന് എതിരായ രണ്ട് മത്സര പരമ്പരയാണ് സര്‍ഫറാസിന്റെ ശിക്ഷണത്തില്‍ പാക്കിസ്ഥാന്റെ ആദ്യ പരീക്ഷണഘട്ടം. ബംഗ്ലാദേശിന് എതിരായ പരമ്പയില്‍ നാല് പുതുമുഖങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാന്‍ മസൂദാണ് ക്യാപ്റ്റന്‍.
2017ല്‍ പാക്കിസ്ഥാനെ ചാമ്പ്യന്‍സ് ട്രോഫി ഏകദിന കിരീടത്തില്‍ എത്തിച്ച ക്യാപ്റ്റനാണ് സര്‍ഫറാസ് അഹമ്മദ്. ഇന്ത്യയെ ഫൈനലില്‍ കീഴടക്കിയായിരുന്നു പാക്കിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി ഏകദിന കിരീടം സ്വന്തമാക്കിയത്.
ബാറ്റിംഗ് കോച്ചായി ആസാദ് ഷഫീഖിനെയും ബൗളിംഗ് കോച്ചായി ഉമര്‍ ഗുലിനെയും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിയോഗിച്ചു. 38കാരനായ സര്‍ഫറാസ് 54 ടെസ്റ്റും 117 ഏകദിനവും 61 ട്വന്റി-20യും പാക് ജഴ്സിയില്‍ കളിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവരെ തങ്ങളുടെ വധശിക്ഷാ പട്ടികയിൽ നിന്ന് ഇസ്രയേൽ ഒഴിവാക്കിയത് പാകിസ്താന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചെന്ന് റിപ്പോർട്ടുകൾ.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ, ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഇറേനിയൻ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ നയതന്ത്ര സമ്മർദ്ദത്തിന് ഒടുവിലാണ് ഇസ്രയേൽ വഴങ്ങിയതെന്നാണ് സൂചന. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള 15 വർഷത്തെ സമാധാന കരാർ ഇറാൻ നിലവിൽ പരിശോധിച്ചു വരികയാണ്. ഈ ചർച്ചകൾ പുരോഗമിക്കണമെങ്കിൽ നേതാക്കൾക്കെതിരെയുള്ള ഭീഷണി ഒഴിവാക്കണമെന്ന് മധ്യസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇറാന്റെ ഭാഗത്തുനിന്ന് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തതും അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാൻ ഇറാൻ തയ്യാറായതും ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. ഇറേനിയൻ നേതാക്കളെ ലക്ഷ്യം വെക്കുന്നതിൽ നിന്ന് ഇസ്രയേൽ പിന്മാറിയതോടെ, പശ്ചിമേഷ്യയിലെ സമാധാന ചർച്ചകൾക്ക് കൂടുതൽ വേഗത ലഭിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.
International
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത യുദ്ധഭീതിക്ക് വിരാമമിട്ട് ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാൻ തീരുമാനിച്ചു. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നടത്തിയ നിർണായക ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഹോർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ നീക്കുന്നതായുള്ള അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവന പുറത്തുവന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ നിലനിന്നിരുന്ന നാവിക ഉപരോധവും സംഘർഷാവസ്ഥയും പരിഹരിക്കുന്നതിൽ പാകിസ്താന്റെ നയതന്ത്ര ഇടപെടൽ നിർണായകമായി. വാഷിംഗ്ടണിൽ നിന്നുള്ള പ്രത്യേക സന്ദേശവുമായാണ് അസീം മുനീറും സംഘവും ടെഹ്റാനിലെത്തിയത്. പാക് സംഘവുമായുള്ള ചർച്ചകൾക്ക് ശേഷം നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും സഞ്ചാരം ഇനി മുതൽ തടസമില്ലാതെ തുടരുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് പാത തുറന്നതോടെ ആഗോള എണ്ണവിപണിയിലുണ്ടായിരുന്ന ആശങ്കകൾക്ക് പരിഹാരമായി. ഉപരോധം മൂലം പ്രതിദിനം 400 മില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടിരുന്ന ഇറാനും ഈ തീരുമാനം വലിയ ആശ്വാസമാകും. ലെബനനിലെ വെടിനിർത്തലും ഹോർമുസ് കടലിടുക്ക് തുറന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് താത്കാലിക ശമനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
International
വാഷിംഗ്ടൺ: ഇറാനുമായി നടക്കുന്ന സമാധാന ചർച്ചയിൽ ലബനൻ വെടിനിർത്തൽ ഇല്ലെന്നു അമേരിക്ക. ലബനിനിലെ പ്രശ്നം മറ്റൊരു വിഷയമാണ്. ഇറാനുമായുള്ള സമാധാന ചർച്ചയിൽ അത് ഉൾപ്പെടില്ല. ഇസ്രയേലിനോട് ലബനനിലെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തുന്ന ആക്രമണം നിർത്താൻ ആവശ്യപ്പെടില്ലെന്നും മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ സാധ്യതകളെക്കുറിച്ചു ചർച്ച ചെയ്യാൻ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് ബുധനാഴ്ച യോഗം ചേർന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ. അതേസമയം, യുദ്ധം അവസാനിക്കുന്നതിനെ പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്യുമെന്നും അതിൽ അദ്ദേഹം സന്തുഷ്ടനായിരിക്കുമെന്നും മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനിടെ, കാബിനറ്റ് യോഗത്തിൽ ലബനൻ വിഷയം ചർച്ച ചെയ്തെന്നും എന്നാൽ യുദ്ധം നിർത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമൊന്നും ഉണ്ടായില്ലെന്നും ഇസ്രായേൽ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധ്യക്ഷതയിൽ ഇസ്രായേൽ, ലബനൻ നയതന്ത്രജ്ഞർ പങ്കെടുത്ത യോഗത്തിനു ശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. ഈ യോഗത്തിൽ ലബനൻ പ്രതിനിധികൾ വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.
അതേസമയം, ഇറാൻ സമാധാനചർച്ചയിൽ ലബനൻ വിഷയം ഉൾപ്പെടുത്തില്ലെന്ന യുഎസ് നിലപാട് ഇറാൻ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് നിരീക്ഷകർ. ഇസ്ലാമാബാദ് ചർച്ചയിലും ഇറാൻ പ്രധാന ആവശ്യങ്ങളിലൊന്ന് ഇറാനെ അനുകൂലിക്കുന്ന ലബനനിലെ ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു.
International
മുംബൈ: ഇന്ത്യൻ സംഗീത ഇതിഹാസം ആശ ഭോസ്ലെയ്ക്ക് ആദരമർപ്പിച്ച്, അവരുടെ പാട്ടുകൾ സംപ്രേഷണം ചെയ്ത പാക്കിസ്ഥാനിലെ ജിയോ ന്യൂസിനെതിരേ നടപടിയുമായി പാക് മാധ്യമ നിയന്ത്രണ അഥോറിറ്റി. സംഭവത്തിൽ ചാനൽ കമ്പനിക്കു കാരണംകാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്.
ഞായറാഴ്ചയായിരുന്നു സംഗീതപ്രേമികളെ കണ്ണീരിലാഴ്ത്തി, ആശ ഭോസ്ലെ വിടവാങ്ങിയത്. ഈ വാർത്ത റിപ്പോർട്ട് ചെയ്ത ജിയോ ന്യൂസ്, ആശാജിയുടെ അനശ്വരമായ ചലച്ചിത്ര ഗാനങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, 2018 മുതൽ പാക്കിസ്ഥാനിൽ നിലനിൽക്കുന്ന, ഇന്ത്യൻ ഉള്ളടക്ക നിരോധനം - ലംഘിച്ചു എന്നാണ് അഥോറിറ്റിയുടെ കണ്ടെത്തൽ. ഏപ്രിൽ 27ന് ചാനൽ അധികൃതർ അഥോറിറ്റിക്കു മുന്നിൽ ഹാജരാകണം. പിഴയോ ലൈസൻസ് റദ്ദാക്കലോ വരെ നേരിടേണ്ടി വന്നേക്കാം.
അതേസമയം, നോട്ടീസ് ലഭിച്ചതിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ചാനൽ മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രംഗത്തെത്തി. ആശ ഭോസ്ലെയെപ്പോലൊരു വലിയ കലാകാരിയെക്കുറിച്ച് വാർത്ത നൽകുമ്പോൾ അവരുടെ ഗാനങ്ങൾ കാണിക്കുന്നതു സ്വാഭാവികമാണ്. കലയും അറിവും അതിർത്തികൾക്കുള്ളിൽ തളച്ചിടേണ്ടതല്ല എന്ന് അബ്ബാസ് എക്സിൽ കുറിച്ചു.
പാക്കിസ്ഥാന്റെ പ്രിയങ്കരി നൂർ ജഹാനെ തന്റെ മൂത്ത സഹോദരിയെപ്പോലെ സ്നേഹിക്കുകയും നുസ്രത്ത് ഫത്തേ അലി ഖാനോടൊപ്പം പാടുകയും ചെയ്ത ആശാജിയെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണരുതെന്നും അബ്ബാസ് ഓർമിപ്പിച്ചു.
International
ഇസ്ലാമാബാദ്: ആഭ്യന്തര കലാപങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടിത്തറയിളക്കിയ പാക്കിസ്ഥാന് സഹായ ഹസ്തവുമായി സൗദി അറേബ്യയും ഖത്തറും. അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇരുരാജ്യങ്ങളും പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വിദേശ നാണയ ശേഖരത്തിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ് അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം. ഈ മാസം യുഎഇയ്ക്ക് നൽകാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്ക്കാനിരിക്കെ പാക്കിസ്ഥാന് സാമ്പത്തിക സഹായം വലിയ ആശ്വാസമാണ്.
പാക്കിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ഐഎംഎഫ് - ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടയിലാണ് നിർണായക നീക്കം.
അതേസമയം മൂന്ന് വർഷത്തെ സാമ്പത്തിക പാക്കേജ് പൂർത്തിയാകുന്നത് വരെ സൗദി അറേബ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ പാക്കിസ്ഥാനിൽ തുടരണമെന്ന് ഐഎംഎഫ് നേരത്തെ നിർദേശിച്ചിരുന്നു.
International
ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാക്കിസ്ഥാനിലെത്തി.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഘം ഇസ്ലാമാബാദിലെത്തിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും ഉടൻ പാക്കിസ്ഥാനിലെത്തും.
"ഇസ്ലാമാബാദ് ചർച്ചകൾ' എന്നാണ് ചർച്ചയ്ക്ക് പേരിട്ടിരിക്കുന്നത്. ഇറാന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ സുപ്രധാന നേതാക്കൾ ഉൾപ്പെടുന്ന സംഘമാണ് ചർച്ചകൾക്കായി എത്തിയിരിക്കുന്നത്.
പാർലമെന്റ് സ്പീക്കർ നയിക്കുന്ന സംഘത്തിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഡിഫൻസ് കൗൺസിൽ സെക്രട്ടറി അലി അക്ബർ അഹ്മദിയാൻ, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുന്നാസർ ഹെമ്മതി എന്നിവർക്ക് പുറമെ മറ്റ് പ്രമുഖരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രതിനിധി സംഘത്തിൽ ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുതിർന്ന ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്നർ എന്നിവരാണുള്ളത്.
International
വാഷിംഗ്ടൺ ഡിസി: ഇറാൻ സംഘർഷത്തിൽ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വലംകൈ എന്ന് അറിയപ്പെടുന്ന സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്നർ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് കരോലിൻ ലീവിറ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു.
"തുടക്കം മുതൽ തന്നെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. ചർച്ചകളിലെല്ലാം അദ്ദേഹം പങ്കാളിയായിരുന്നു. ഈ ആഴ്ച അവസാനം ഇസ്ലാമാബാദിൽ നടക്കുന്ന പുതിയ ഘട്ട ചർച്ചകൾക്ക് അദ്ദേഹം നേതൃത്വം നൽകും. ശനിയാഴ്ചയാണ് ചർച്ചകൾ നടക്കുക.'.-കരോലിൻ ലീവിറ്റ് പറഞ്ഞു.
അതേസമയം, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആയിരിക്കും ഇറാനിയൻ പ്രതിനിധി സംഘത്തെ നയിക്കുക.
ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിനുശേഷം രണ്ടാഴ്ചത്തേക്ക് അമേരിക്കയും ഇറാനും അടിയന്തര വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ഈ കൂടിക്കാഴ്ച.
International
ഇസ്ലാമാബാദ്: ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇറാന് നൽകിയ അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
"മധ്യപൂർവദേശത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രമങ്ങൾക്ക് ഫലം കൈവരിക്കാൻ കഴിയും. നയതന്ത്രം നടക്കുന്നതിനായി സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആത്മാർത്ഥമായി അഭ്യർഥിക്കുന്നു'.-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
അതേ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്രംപിനോട് അഭ്യർഥിച്ചു.
ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ സമ്പൂർണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും.-ട്രംപ് കുറിച്ചു.
National
ന്യൂഡൽഹി: കോൽക്കത്തയെ ആക്രമിക്കുമെന്ന പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. ബംഗാളിനെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ പാക്കിസ്ഥാൻ കഷ്ണങ്ങളാകുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
അഞ്ച് പതിറ്റാണ്ട് മുൻപ് നടന്ന പാക്കിസ്ഥാൻ വിഭജനത്തിന്റെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു രാജ്നാഥ് സിംഗ് ഖ്വാജ ആസിഫിന് മുന്നറിയിപ്പ് നൽകിയത്. പാക്കിസ്ഥാന്റെ പ്രകോപനപരമായ പ്രസ്താവനകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ശനിയാഴ്ചയാണ് ഖ്വാജ ആസിഫ് പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഇത്തരം പ്രകോപനപരമായ പ്രസ്താവന നടത്തരുതായിരുന്നു. 55 വർഷങ്ങൾക്ക് മുൻപ് പാക്കിസ്ഥാൻ രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ അവർ അനന്തരഫലങ്ങൾ അനുഭവിച്ചതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ബംഗാളിനെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ പാക്കിസ്ഥാൻ ഇത്തവണ എത്ര കഷ്ണങ്ങളായി മാറുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
National
ബർപേട്ട: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് പാക്കിസ്ഥാൻ പ്രചരിപ്പിച്ച അതേ കാര്യങ്ങൾ കോൺഗ്രസ് ഏറ്റുപറയുകയായിരുന്നുവെന്നും നിർണായക ഘട്ടത്തിൽ രാജ്യത്തിന്റെ സായുധ സേനയുടെ ആത്മവീര്യം തകർക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി വിമർശിച്ചു.
ആസാമിലെ ബർപേട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂർ സമയത്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കീഴടങ്ങാൻ പ്രേരിപ്പിച്ചപ്പോൾ പാക്കിസ്ഥാന് സ്തുതി പാടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് മോദി പരിഹസിച്ചു.
കോൺഗ്രസ് നേതാക്കളും പാക്കിസ്ഥാനും തമ്മിലുള്ള ഈ ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടകൾക്ക് കോൺഗ്രസ് എപ്പോഴും ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
സർജിക്കൽ സ്ട്രൈക്ക്, എയർ സ്ട്രൈക്ക് എന്നിവ നടന്നപ്പോഴും സൈന്യത്തിന്റെ വീര്യത്തെ കോൺഗ്രസ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് മോദി കൂട്ടിച്ചേർത്തു.
International
കാബൂൾ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഇരു ഭാഗത്തുനിന്നും രൂക്ഷമായ വെടിവെയ്പും ഷെല്ലിംഗും നടത്തി. ആക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.
ഒരിടവേളയ്ക്കുശേഷമാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. പാക്കിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്രീകെ താലിബാൻ പാക്കിസ്ഥാൻ(ടിടിപി) എന്ന സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണ് പിന്തുണ നൽകുന്നതെന്ന് ആരോപിച്ചാണ് പാക്കിസ്ഥാൻ അഫ്ഗാനെതിരേ ആക്രമണങ്ങൾ നടത്തിയിരുന്നത്.
International
ഇസ്ലാമാബാദ്: ഈജിപ്ത് വിദേശകാര്യ മന്ത്രിയെ സ്വീകരിക്കുന്നതിനിടെ വഴുതി വീണ് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. ഇസ്ലാമാബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം.
ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദലട്ടിയെ ഔപചാരിക കൂടിക്കാഴ്ചക്കായി സ്വീകരിക്കുന്നതിനിടെ ഇഷാഖ് ദാർ വഴുതി വീഴുകയായിരുന്നു. സമീപത്തുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി തറയിൽ വീണു.
വീഴ്ചയിൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും യോഗം ഷെഡ്യൂൾ ചെയ്തതുപോലെ തടസമില്ലാതെ തുടർന്നുവെന്നും പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു. ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത നിർണായക യോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമഫലമായാണ് കൂടിക്കാഴ്ച. പ്രശ്നം പരിഹരിക്കാനായി പാക്കിസ്ഥാൻ സമീപ ആഴ്ചകളിൽ നയതന്ത്ര ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത്, തുർക്കി രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്ന് ഇസ്ലാമാബാദിൽ യോഗം ചേരും. മേഖലയിലെ സംഘർഷം കുറയ്ക്കാനും യുദ്ധം പടരാതിരിക്കാനുമുള്ള വിവിധ മാർഗങ്ങളെക്കുറിച്ച് മന്ത്രിമാർ ചർച്ച നടത്തും.
ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലാറ്റിയും തുർക്കിയുടെ ഹക്കാൻ ഫിദാനും ശനിയാഴ്ച രാത്രി തന്നെ ഇസ്ലാമാബാദിൽ എത്തിയിരുന്നു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ഞായറാഴ്ച ഉച്ചയോടെയെത്തി.
പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചർച്ചയുടെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെയും യുഎസിന്റെയും പ്രതിനിധികൾ പാക്കിസ്ഥാനിൽ നേരിട്ടു ചർച്ച നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ജർമൻ വിദേശകാര്യമന്ത്രി യൊഹാൻ വാഡേഫുൽ ആണ് ഇക്കാര്യത്തിൽ സൂചന നല്‍കിയത്. ഇരുവിഭാഗവും പരോക്ഷമായി ബന്ധപ്പെടുന്നുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് ഒരുങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ഒരു ജർമൻ മാധ്യമത്തോടു പറഞ്ഞു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാത്തതിന്റെ പേരിൽ ഇറാനിലെ വൈദ്യുത നിലയങ്ങൾക്കു നേർക്ക് പദ്ധതിയിട്ടിരിക്കുന്ന ആക്രമണം ഏപ്രിൽ ഏഴു വരെയുള്ള പത്തു ദിവസത്തേക്കുകൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇറാന്റെ അഭ്യർഥന പ്രകാരമാണിതെന്ന് ട്രംപ് അകവാശപ്പെട്ടു. അതേസമയം, അമേരിക്കയുമായി ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇസ്രേലി ആക്രമണമുണ്ടായി. ഖോം നഗരത്തിലെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Sports
മാലി: അണ്ടര്‍ 20 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യക്കു ജയം.
ഇന്ത്യ 3-0ന് പാക്കിസ്ഥാനെ കീഴടക്കി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി ഒമങ് ഡോഡും (63, 88 പെനാല്‍റ്റി) ഇരട്ടഗോള്‍ സ്വന്തമാക്കി.
വിശാല്‍ യാദവിന്റെ (2) വകയായിരുന്നു ആദ്യ ഗോള്‍.ജയത്തോടെ ഇന്ത്യ സെമി ഉറപ്പാക്കി.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്.
യുഎസ്-ഇസ്രയേലിനും ഇറാനും ഇടയിൽ പാക്കിസ്ഥാനും ഒരു മധ്യസ്ഥനാണെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യക്കുള്ള ‘കനത്ത തിരിച്ചടിയായി’ അതു കണക്കാക്കപ്പെടുമെന്നും ഇതിനെല്ലാം കാരണഭൂതൻ സ്വയം പ്രഖ്യാപിത വിശ്വഗുരുവാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാക്കിസ്ഥാനുമേൽ സൈനികവിജയം നേടിയിട്ടും, അതിനുശേഷമുള്ള പാക്കിസ്ഥാന്റെ നയതന്ത്ര ഇടപെടലുകളും വ്യാഖ്യാനങ്ങളും മോദി സർക്കാരിനു മുകളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
പഹൽഗാം ഭീകരാക്രമണത്തിനു പശ്ചാത്തലം സൃഷ്ടിക്കുന്നതിനു കാരണമായ വിദ്വേഷകരമായ പരാമർശം നടത്തിയ ആളെ ട്രംപ് തുടർച്ചയായി ആലിംഗനം ചെയ്തതും പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസം മുനീറിനു വൈറ്റ് ഹൗസ് രണ്ട് തവണ ആതിഥേയത്വം വഹിച്ചതും ചൂണ്ടിക്കാട്ടി ട്രംപിന്റെ അടുത്ത വൃത്തത്തിൽ പാക്കിസ്ഥാൻ സുഖകരമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി ഇസ്രയേൽ സന്ദർശനം നടത്തിയത്, നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ വിനാശകരമായ തീരുമാനമായി രേഖപ്പെടുത്തും. മധ്യസ്ഥം വഹിക്കേണ്ട സ്ഥാനത്തുനിന്ന് നമ്മെ താഴേക്കിറക്കിയത് ഈ തീരുമാനമാണ്. പ്രധാനമന്ത്രിയുടെ ആലിംഗനതന്ത്രം തുറന്നുകാട്ടപ്പെട്ടുവെന്നും രാജ്യമാണ് ഇതിന് വില കൊടുക്കേണ്ടി വരുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.
International
ഇസ്ലാമാബാദ്: റംസാൻ പെരുന്നാളിനോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ബുധനാഴ്ച അർധരാത്രി ആരംഭിച്ച വെടിനിർത്തൽ അടുത്ത തിങ്കളാഴ്ച വരെ നീളും.
സൗദി, തുർക്കി, ഖത്തർ രാജ്യങ്ങളുടെ അഭ്യർഥനയിൽ ഏകപക്ഷീയമായി വെടിനിർത്തുകയാണെന്ന് പാക്കിസ്ഥാൻ വാർത്താ വിതരണ മന്ത്രി അത്തുള്ള തരാറും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിയുള്ള മുജാഹിദും വെവ്വേറെ അറിയിച്ചു.
കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400നു മുകളിൽ പേർ കൊല്ലപ്പെട്ടതായി താലിബാൻ അറിയിച്ചിരുന്നു. എന്നാൽ താലിബാൻ സൈനിക സ്ഥാപനങ്ങൾക്കു നേർക്ക് കൃത്യമായ ആക്രമണമാണു നടത്തിയതെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു.
International
ഇസ്ലാമാബാദ്: ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീർ.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് വധിക്കപ്പെട്ടതിന് പിന്നാലെ രാജ്യത്ത് വിവിധ ഇടങ്ങളിലായി നടന്ന പ്രതിഷേധങ്ങളെ തുടർന്ന് 22 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പാക് സൈനികമേധാവി രംഗത്തെത്തിയത്.
മറ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങളെ തുടർന്ന് രാജ്യത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്ന് റാവൽപിണ്ടിയിൽ മതപണ്ഡിതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അസിം മുനീർ പറഞ്ഞു.
അതേസമയം ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള പാക്കിസ്ഥാന്റെ നയതന്ത്രപരമായ ശ്രമങ്ങളെക്കുറിച്ച് അസിം മുനീർ വിശദീകരിച്ചു.
Sports
ആംസ്റ്റര്‍ഡാം: 2026 എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. പൂള് ഡിയില്‍ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും വെയ്ല്‍സും ഉണ്ട്.
ഓഗസ്റ്റ് 20നാണ് ചിരവൈരികളുടെ കൊമ്പുകോര്‍ക്കല്‍. പൂളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് 16ന് വെയ്ല്‍സിന് എതിരേയാണ്. 2024 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 2-1നു ജയിച്ചു.
ഓഗസ്റ്റ് 14 മുതല്‍ 30വരെയാണ് ലോകകപ്പ്. ജര്‍മനിയാണ് നിലവിലെ ചാമ്പ്യൻ. 2018ല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് 1975 ചാമ്പ്യന്മാരായ ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനം.
Sports
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ ഫ്രാഞ്ചൈസ് ക്രിക്കറ്റ് ടൂര്‍ണമെന്റായ ദ ഹണ്ട്രഡ് ലേലത്തില്‍ പാക്കിസ്ഥാന് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ചൂടുള്ള വാര്‍ത്ത.
പാക് താരത്തെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു വിദേശ ലീഗ് ടീം ടീമിലെടുത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉണ്ടായത്. സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റര്‍) അക്കൗണ്ട് കുറച്ചുസമയം സസ്പെന്‍ഡ് ചെയ്യപ്പെട്ടതും ശ്രദ്ധേയമായി.
ഇന്ത്യ-പാക്കിസ്ഥാന് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് 2009 മുതല്‍ പാക്കിസ്ഥാന് താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിലക്കിയിരുന്നു. എന്നാല്‍ അബ്രാറിന്റെ കാര്യത്തിലെ പ്രതിഷേധം അതുക്കുംമേലെ.
അടുത്തിടെ കാഷ്മീരിലെ പഹല്‍ഗാമില്‍ പാക് തീവ്രവാദികള്‍ വിനോദസഞ്ചാരികളെ നിഷ്കരുണം വധിച്ചതിനെത്തുടര്ന്ന് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന് സിന്ദൂര്‍ എന്നു പേരു നല്കിയ മിഷനിലൂടെ പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് നേരിട്ടുള്ള യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും കടന്നെങ്കിലും കൂടുതല്‍ വിനാശകരമാകും മുന്‍പ് വെടിനിര്‍ത്തലില്‍ എത്തി.
തുടര്‍ന്നു നടന്ന ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേയുള്ള മത്സരത്തിനിടെ അബ്രാര്‍ ഓപ്പറേഷന് സിന്ദൂറിനെ പരിഹസിച്ച് ആംഗ്യം കാണിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനു മറുപടി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ തന്നെ നല്‍കിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് അബ്രാറിനോടുള്ള കലിപ്പ് ഒരിക്കലും അടങ്ങില്ലെന്നതാണ് ഇപ്പോള്‍ സണ്‍ ഗ്രൂപ്പിനെയും ഉടമ കാവ്യ മാരനെയും വഴിയേ പോയ വയ്യാവേലി തലയില്‍ എടുത്തുവച്ച അവസ്ഥയില്‍ എത്തിച്ചത്. ഐപിഎല്‍ തുടങ്ങാനിരിക്കെ സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും വിവാദങ്ങള്‍ ബാധിച്ചേക്കും.
എന്നാല്‍ ഈ വിഷയവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. വിദേശ ലീഗുകളില്‍ ഫ്രാഞ്ചൈസികള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇടപെടാനാവില്ലെന്നു പറഞ്ഞാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വിഷയത്തില്‍ കൈകഴുകിയത്.
ഇംഗ്ലണ്ടില്‍ വ്യാഴാഴ്ച നടന്ന ദ ഹണ്ട് ലേലത്തില്‍ സണ്‍റൈസേഴ്സ് ലീഡ്സ് 1.90 ലക്ഷം പൗണ്ടിന് (ഏകദേശം 2.34 കോടി രൂപ) ആണ് അബ്രാറിനെ സ്വന്തമാക്കിയത്. ട്രെന്റ് റോക്കറ്റ്സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് അബ്രാറിനെ കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.
ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് ഈ വര്‍ഷത്തെ ദ ഹണ്ട്രഡ് ടൂര്‍ണമെന്റ്. കഴിഞ്ഞ വര്‍ഷമാണ് സണ്‍ഗ്രൂപ്പ് ഏകദേശം 100 മില്യണ്‍ പൗണ്ട് ചെലവഴിച്ച് സണ്‍റൈസേഴ്സ് ലീഡ്സിന്റെ 49 ശതമാനം ഓഹരി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡില്‍നിന്നും ശേഷിക്കുന്ന 51 ശതമാനം യോര്‍ക്ക്ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബില്‍നിന്നും സ്വന്തമാക്കിയത്.
ദ ഹണ്ട്രഡ് ലേലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക പാക്കിസ്ഥാന് താരമല്ല അബ്രാര്‍. മിസ്റ്ററി സ്പിന്നര്‍ ഉസ്മാന് താരിഖിനെ ബര്‍മിംഗ്ഹാം ഫീനിക്സ് 1.40 ലക്ഷം പൗണ്ടിനു സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ടീമിന് ഇന്ത്യന്‍ ബന്ധങ്ങളൊന്നുമില്ല.
ഐപിഎലില്‍ പാക്കിസ്ഥാന് താരങ്ങള്‍ക്ക് അവസരമില്ലെങ്കിലും ഐപിഎല്‍ ഉടമസ്ഥരുമായി ബന്ധമുള്ള മറ്റു വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ള പാക് താരങ്ങള്‍ വേറെയുമുണ്ട്. ഉദാഹരണത്തിന് 2023-24 സീസണില്‍ ഇമാദ് വാസിം കോല്‍ക്കത്ത നൈറ്റ്ഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നൈറ്റ് റൈഡേഴ്സിനും 2024-25ല്‍ സിയാറ്റില്‍ ഓര്‍ക്കസിനും കളിച്ചിരുന്നു. സിയാറ്റില്‍ ഓര്‍ക്കസ് ഡല്‍ഹി കാപ്പിറ്റല്‍സിന്റെ സഹ ഉടമകളായ ജിഎംആര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ടീമാണ്.
സമര് ഖാന് 2024 എംഎല്‍സി സീസണില്‍ സിയാറ്റില്‍ ഓര്‍ക്കസിനായി കളിച്ചു. അതേവര്‍ഷം മൊഹമ്മദ് ആമിര്‍, ഉസ്മാന് താരിഖ് എന്നിവര്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിച്ചു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ഫ്രാഞ്ചൈസി. എന്നാല്‍ അപ്പോഴൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉണ്ടാകാന്‍ കാരണം അബ്രാര്‍ അഹമ്മദും അബ്രാറിന്റെ ആറ്റിട്യൂഡും തന്നെ.
International
കാബൂൾ: കാബൂളിലും മറ്റു മേഖലകളിലും ജനവാസകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ.
ഒരു ഡസനിലേറെ പേർക്കു പരിക്കേറ്റു. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്കു കടന്നു.
കാണ്ഡഹാറിനു സമീപം സ്വകാര്യ വിമാനക്കന്പനി കാം എയറിന്റെ ഇന്ധന ഡിപ്പോയ്ക്കു നേർക്കും ആക്രമണമുണ്ടായെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനുള്ളിൽ വിജയകരമായി വ്യോമാക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ അറിയിച്ചു. നാലു ഭീകരതാവളങ്ങൾ തകർത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. 641 താലിബാൻകാരെ വധിച്ചെന്ന് കഴിഞ്ഞ ദിവസം പാക് അധികൃതർ അറിയിച്ചിരുന്നു.
International
ഇസ്ലാമാബാദ്: രണ്ടാഴ്ച മുന്‍പ് ആരംഭിച്ച സൈനികനടപടിയിലൂടെ 641 അഫ്ഗാൻ താലിബാൻകാരെ വധിച്ചെന്ന് പാക്കിസ്ഥാൻ. 855 പേർക്കു പരിക്കേറ്റു. ഓപ്പറേഷൻ ഘസബ് ലിൽ-ഹഖ് എന്നാണ് സൈനികനടപടിയുടെ പേര്.
അഫ്ഗാന്റെ 53 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അത്താവുള്ള തരാർ പറഞ്ഞു. 243 അഫ്ഗാൻ ചെക് പോസ്റ്റുകൾ തകർത്തു.
42 എണ്ണം പിടിച്ചെടുത്തു. 219 ടാങ്കുകളും കവചിത വാഹനങ്ങളും പീരങ്കികളും നശിപ്പിച്ചു-തരാർ കൂട്ടിച്ചേർത്തു. 2025 ഒക്ടോബർ മുതൽ പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ബന്ധം വഷളായിരിക്കുകയാണ്.