ന്യൂഡൽഹി: പാക് അധീന കാഷ്മീരിൽ പാക്കിസ്ഥാൻ സുരക്ഷാസേനയും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർ കൊല്ലപ്പെട്ടു. 70ലേറെ പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച റാവലകോട്ട് നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന ഹർത്താലിന് മുന്നോടിയായാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. പാക് അധീന കാഷ്മീരിൽ ഇതേ തുടർന്ന് കടുത്ത നിയന്ത്രണങ്ങളും മൊബൈൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.
സംഘർഷത്തിനിടെ അക്രമികളുടെ വെടിയേറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരും ഒരു വഴിയാത്രക്കാരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ ആറ് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
കാഷ്മീരിലെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിവിധ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. പാക് സർക്കാരിനെതിരെ രണ്ട് വർഷമായി ഈ സംഘടന വൻ പ്രതിഷേധങ്ങൾ നടത്തിവരികയായിരുന്നു.
ജൂലൈ 27ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഷ്മീരിന് പുറത്ത് പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന അഭയാർഥികൾക്കായി 45-ൽ 12 സീറ്റുകൾ സംവരണം ചെയ്യാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാന പ്രതിഷേധം.