ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാനചർച്ചകൾക്ക് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയുടെ വിദേശനയത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നു കോണ്‍ഗ്രസ്.
പാക്കിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തുന്നതിൽ മോദിസർക്കാർ പരാജയപ്പെട്ടുവെന്നും ഇന്ത്യയുടെ വിദേശനയതന്ത്രത്തിൽ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
ഭീകരവാദികൾക്ക് അഭയം നൽകുകയും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഒരു രാജ്യം ഇപ്പോൾ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ പരാജയമാണ്.
2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഡോ. മൻമോഹൻ സിംഗ് സർക്കാരിന് പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ പ്രതിരോധത്തിലാക്കാൻ സാധിച്ചിരുന്നു.
എന്നാൽ, മോദിസർക്കാരിന് അതു സാധിച്ചില്ല. മറിച്ച് പാക്കിസ്ഥാന് പുതിയൊരു പ്രതിച്ഛായ നേടിക്കൊടുക്കാനാണു സാധിച്ചത്. പാക് സൈനികമേധാവി അസിം മുനീറിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അടുത്ത ബന്ധം ഇന്ത്യയുടെ നയതന്ത്ര പരാജയമാണ്.
ഇസ്ലാമാബാദിൽ വച്ച് അമേരിക്കയും ഇറാനും തമ്മിൽ ആദ്യഘട്ട ചർച്ചകൾ നടന്നിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഘട്ട ചർച്ചകൾക്കും ട്രംപ് ഇസ്ലാമാബാദിനെത്തന്നെ വേദിയായി നിശ്ചയിച്ചു.
ഇത്തരം നീക്കങ്ങൾ ഇന്ത്യയുടെ പ്രാദേശികവും ആഗോളവുമായ സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും നയതന്ത്ര നീക്കങ്ങളിൽ മാറ്റം വരുത്താൻ മോദിക്കു കഴിയുന്നില്ലെന്നും ജയ്റാം രമേശ് ആരോപിച്ചു.
Tags : Congress Pakistan isolate failed Modi goverment