x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് താരങ്ങള്‍ അല്ല, അബ്രാര്‍ ആണു പ്രശ്‌നം

ജയേഷ് നായർ
Published: March 14, 2026 07:08 PM IST | Updated: March 14, 2026 07:08 PM IST

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ ഫ്രാഞ്ചൈസ് ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ദ ഹണ്ട്രഡ് ലേലത്തില്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ചൂടുള്ള വാര്‍ത്ത.

പാക് താരത്തെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു വിദേശ ലീഗ് ടീം ടീമിലെടുത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അബ്രാര്‍ അഹമ്മദിനെ ടീമിലെത്തിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉണ്ടായത്. സണ്‍റൈസേഴ്‌സ് ലീഡ്‌സിന്‍റെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് കുറച്ചുസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും ശ്രദ്ധേയമായി.

ഇന്ത്യ-പാക്കിസ്ഥാന്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് 2009 മുതല്‍ പാക്കിസ്ഥാന്‍ താരങ്ങളെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിലക്കിയിരുന്നു. എന്നാല്‍ അബ്രാറിന്‍റെ കാര്യത്തിലെ പ്രതിഷേധം അതുക്കുംമേലെ.

അടുത്തിടെ കാഷ്മീരിലെ പഹല്‍ഗാമില്‍ പാക് തീവ്രവാദികള്‍ വിനോദസഞ്ചാരികളെ നിഷ്‌കരുണം വധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരു നല്‍കിയ മിഷനിലൂടെ പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് നേരിട്ടുള്ള യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും കടന്നെങ്കിലും കൂടുതല്‍ വിനാശകരമാകും മുന്‍പ് വെടിനിര്‍ത്തലില്‍ എത്തി.

തുടര്‍ന്നു നടന്ന ഏഷ്യാകപ്പ് ട്വന്‍റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേയുള്ള മത്സരത്തിനിടെ അബ്രാര്‍ ഓപ്പറേഷന്‍ സിന്ദൂറിനെ പരിഹസിച്ച് ആംഗ്യം കാണിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനു മറുപടി ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ തന്നെ നല്‍കിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്ക് അബ്രാറിനോടുള്ള കലിപ്പ് ഒരിക്കലും അടങ്ങില്ലെന്നതാണ് ഇപ്പോള്‍ സണ്‍ ഗ്രൂപ്പിനെയും ഉടമ കാവ്യ മാരനെയും വഴിയേ പോയ വയ്യാവേലി തലയില്‍ എടുത്തുവച്ച അവസ്ഥയില്‍ എത്തിച്ചത്. ഐപിഎല്‍ തുടങ്ങാനിരിക്കെ സണ്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും വിവാദങ്ങള്‍ ബാധിച്ചേക്കും.

എന്നാല്‍ ഈ വിഷയവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. വിദേശ ലീഗുകളില്‍ ഫ്രാഞ്ചൈസികള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇടപെടാനാവില്ലെന്നു പറഞ്ഞാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല വിഷയത്തില്‍ കൈകഴുകിയത്.

ഇംഗ്ലണ്ടില്‍ വ്യാഴാഴ്ച നടന്ന ദ ഹണ്ട് ലേലത്തില്‍ സണ്‍റൈസേഴ്‌സ് ലീഡ്‌സ് 1.90 ലക്ഷം പൗണ്ടിന് (ഏകദേശം 2.34 കോടി രൂപ) ആണ് അബ്രാറിനെ സ്വന്തമാക്കിയത്. ട്രെന്‍റ് റോക്കറ്റ്‌സുമായി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് അബ്രാറിനെ കാവ്യ മാരന്‍റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് ഈ വര്‍ഷത്തെ ദ ഹണ്ട്രഡ് ടൂര്‍ണമെന്‍റ്. കഴിഞ്ഞ വര്‍ഷമാണ് സണ്‍ഗ്രൂപ്പ് ഏകദേശം 100 മില്യണ്‍ പൗണ്ട് ചെലവഴിച്ച് സണ്‍റൈസേഴ്‌സ് ലീഡ്‌സിന്‍റെ 49 ശതമാനം ഓഹരി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡില്‍നിന്നും ശേഷിക്കുന്ന 51 ശതമാനം യോര്‍ക്ക്‌ഷെയര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബില്‍നിന്നും സ്വന്തമാക്കിയത്.

ദ ഹണ്ട്രഡ് ലേലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക പാക്കിസ്ഥാന്‍ താരമല്ല അബ്രാര്‍. മിസ്റ്ററി സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ ബര്‍മിംഗ്ഹാം ഫീനിക്‌സ് 1.40 ലക്ഷം പൗണ്ടിനു സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ ടീമിന് ഇന്ത്യന്‍ ബന്ധങ്ങളൊന്നുമില്ല.

ഐപിഎലില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് അവസരമില്ലെങ്കിലും ഐപിഎല്‍ ഉടമസ്ഥരുമായി ബന്ധമുള്ള മറ്റു വിദേശ ലീഗുകളില്‍ കളിച്ചിട്ടുള്ള പാക് താരങ്ങള്‍ വേറെയുമുണ്ട്. ഉദാഹരണത്തിന് 2023-24 സീസണില്‍ ഇമാദ് വാസിം കോല്‍ക്കത്ത നൈറ്റ്ഡേഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള അബുദാബി നൈറ്റ് റൈഡേഴ്‌സിനും 2024-25ല്‍ സിയാറ്റില്‍ ഓര്‍ക്കസിനും കളിച്ചിരുന്നു. സിയാറ്റില്‍ ഓര്‍ക്കസ് ഡല്‍ഹി കാപ്പിറ്റല്‍സിന്‍റെ സഹ ഉടമകളായ ജിഎംആര്‍ ഗ്രൂപ്പിന്‍റെ കീഴിലുള്ള ടീമാണ്.

സമര്‍ ഖാന്‍ 2024 എംഎല്‍സി സീസണില്‍ സിയാറ്റില്‍ ഓര്‍ക്കസിനായി കളിച്ചു. അതേവര്‍ഷം മൊഹമ്മദ് ആമിര്‍, ഉസ്മാന്‍ താരിഖ് എന്നിവര്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനായി കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിച്ചു. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ ഫ്രാഞ്ചൈസി. എന്നാല്‍ അപ്പോഴൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉണ്ടാകാന്‍ കാരണം അബ്രാര്‍ അഹമ്മദും അബ്രാറിന്‍റെ ആറ്റിട്യൂഡും തന്നെ.

Tags : abrar ahmed Pakistan cricket

Recent News

Corehub Up