ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത യുദ്ധഭീതിക്ക് വിരാമമിട്ട് ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാൻ തീരുമാനിച്ചു. പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നടത്തിയ നിർണായക ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഹോർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ നീക്കുന്നതായുള്ള അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവന പുറത്തുവന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിൽ നിലനിന്നിരുന്ന നാവിക ഉപരോധവും സംഘർഷാവസ്ഥയും പരിഹരിക്കുന്നതിൽ പാകിസ്താന്റെ നയതന്ത്ര ഇടപെടൽ നിർണായകമായി. വാഷിംഗ്ടണിൽ നിന്നുള്ള പ്രത്യേക സന്ദേശവുമായാണ് അസീം മുനീറും സംഘവും ടെഹ്റാനിലെത്തിയത്. പാക് സംഘവുമായുള്ള ചർച്ചകൾക്ക് ശേഷം നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും സഞ്ചാരം ഇനി മുതൽ തടസമില്ലാതെ തുടരുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ സിംഹഭാഗവും കടന്നുപോകുന്ന ഹോർമുസ് പാത തുറന്നതോടെ ആഗോള എണ്ണവിപണിയിലുണ്ടായിരുന്ന ആശങ്കകൾക്ക് പരിഹാരമായി. ഉപരോധം മൂലം പ്രതിദിനം 400 മില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടിരുന്ന ഇറാനും ഈ തീരുമാനം വലിയ ആശ്വാസമാകും. ലെബനനിലെ വെടിനിർത്തലും ഹോർമുസ് കടലിടുക്ക് തുറന്നതും പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് താത്കാലിക ശമനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Pakistan Abbas Aragchi Iran Foreign Minister Latest News