ലീഡ്സ്: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 113 റൺസിന് തോൽപ്പിച്ചു.
ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 13.4 ഓവറിൽ 86 റൺസിൽ ഓൾഔട്ടായി. 32 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിക്കും 17 റൺസ് എടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കും 14 റൺസ് നേടിയ ഇറാം ജാവേദിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും അന്നാബെൽ സതർലൻഡും എല്ലിസ് പെറിയും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോർജിയ വെയർഹാം ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് പാക് ബാറ്റർമാർ റൺഔട്ടായി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. എല്ലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും ജോർജിയ വോളിന്റെയും അന്നാബെൽ സതർലൻഡിന്റെയും നിക്കോളാ കാരിയുടെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
പെറി 71 റൺസും വോൾ 39 റൺസും അന്നാബെൽ 27 റൺസും കാരി 26 റൺസുമാണെടുത്തത്. പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും രമീൻ ഷമീമും നഷ്ര സന്ധുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ഫാത്തിമ സന ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ എട്ട് പോയിന്റായ ഓസ്ട്രേലിയ സെമി സാധ്യത കൂടുതൽ സജീവമാക്കി. ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഓസ്ട്രേലിയ.
Tags : icc women's t20 world cup australia beats pakistan