കേരള സൈബർ സുരക്ഷ സമ്മിറ്റ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: രാജ്യത്തു കഴിഞ്ഞവർഷം മാത്രം സൈബർ തട്ടിപ്പുകളിലൂടെയുണ്ടായ സാമ്പത്തികനഷ്ടം 19,813 കോടി രൂപയുടേത്. വ്യക്തികളും സ്ഥാപനങ്ങളും സാന്പത്തിക തട്ടിപ്പിന്റെ ഇരകളിലുണ്ട്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ 56,000 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് പരാതികളാണ് രാജ്യത്തു റിപ്പോർട്ട് ചെയ്തത്. എന്നാൽ ശക്തമായ പ്രതിരോധസംവിധാനങ്ങൾ വഴി 32 ലക്ഷം പരാതികളുടെ അടിസ്ഥാനത്തിൽ 11,000 കോടിയിലധികം രൂപ സംരക്ഷിക്കാൻ സാധിച്ചു.
കൊച്ചിയിൽ നടന്ന രണ്ടാമത് കേരള സൈബർ സുരക്ഷാ സമ്മിറ്റിൽ സംസ്ഥാന വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമാണ് ഇക്കാര്യം വിശദീകരിച്ചത്. ലോകമെമ്പാടും റാൻസംവെയർ ബാധിതരുടെ എണ്ണത്തിൽ 389 ശതമാനത്തിന്റെ വർധനയുണ്ടായി.
ഒറ്റ വെടിയുണ്ടപോലും ഉപയോഗിക്കാതെ രാജ്യങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കാനും പ്രതിരോധസംവിധാനങ്ങളെയും അടിസ്ഥാനസൗകര്യങ്ങളെയും തകർക്കാനും ഇന്ന് സൈബർ ആക്രമണങ്ങൾക്കു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും വലിയ ഭീഷണിയുയർത്തുന്ന സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിവരചോർച്ചയും മറ്റു സുരക്ഷാവെല്ലുവിളികളും പ്രതിരോധിക്കാൻ ആഗോളതലത്തിൽ വൻതോതിൽ വിദഗ്ധരെ ആവശ്യമുണ്ട്. നിലവിൽ ലോകത്താകമാനം 48 ലക്ഷം സൈബർ സെക്യൂരിറ്റി ഒഴിവുകളാണുള്ളത്. മികച്ച പ്രതിഭകളുള്ള കേരളത്തിന് ഈ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധ്യതകളേറെയാണെന്നും മനോജ് ഏബ്രഹാം ചൂണ്ടിക്കാട്ടി.
എഫ് 9 ഇൻഫോടെക്, കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച രണ്ടാമത് കേരള സൈബർ സുരക്ഷാ സമ്മിറ്റ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ടൈ കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവരുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സൗജന്യമായി സൈബർ സുരക്ഷാ പരിശീലനവും ബോധവത്കരണവും നൽകുമെന്ന് എഫ് 9 ഇൻഫോടെക് സ്ഥാപകൻ ജയകുമാർ മോഹനചന്ദ്രൻ പറഞ്ഞു.
Tags : CyberFraud Lost Country Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Business