Sports
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റണിൽ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് പരാജയം. ചൈനീസ് തായ്പേയ് താരം ലിൻ ചുൻ-യി ആണ് ലക്ഷ്യയെ തോൽപ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലിൻ ചുന്നിന്റെ വിജയം. സ്കോർ 21-15, 22-20.
District News
കേതമംഗലം: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി റവന്യൂ വകുപ്പ് ജീവനക്കാരി മാതൃകയായി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും കഴിഞ്ഞ ഒന്പതിന് വൈകിട്ടാണ് ഒരു പവൻ തൂക്കമുള്ള സ്വർണ പാദസ്വരം കോതമംഗലം താലൂക്ക് ഓഫീസിലെ ജീവനക്കാരി കെ.കെ. സജിതയ്ക്ക് ലഭിച്ചത്. അപ്പോൾ തന്നെ മേലധികാരിയെ അറിയിക്കുകയും ചെയ്തു.
അതിനു ശേഷം നടത്തിയ അന്വേഷണത്തിൽ മിനി സിവിൽ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരി കെ.ഐ. നിജ യുടേതാണെന്ന് കണ്ടെത്തി. തുടർന്ന് താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ കെ.എം. സുബൈറിന്റെ സാനിധ്യത്തിൽ സ്വർണാഭരണം ഉടമയ്ക്ക് നൽകുകയും ചെയ്തു
Kerala
പാലക്കാട്: പട്ടാമ്പി ടൗണിൽ ലോട്ടറി കടയിൽ മോഷണം. പട്ടാമ്പി-ഗുരുവായൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തെ സൗമ്യ ലോട്ടറി ഏജൻസിയുടെ ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്.
കടയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും 10,000 രൂപയും നഷ്ടമായെന്നാണ് വിവരം. ഞായറാഴ്ചയാണ് സംഭവം.
ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്.
ഉടമയുടെ പരാതിന്മേൽ പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ. ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യ 26.2 ഓവറിൽ 156 റൺസിൽ ഓൾഔട്ടായി. 36 റൺസെടുത്ത ദീപേഷ് ദേവേന്ദ്രൻ ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. വൈഭവ് സൂര്യവൻഷി 26 റൺസെടുത്തു. മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാനായില്ല.
പാക്കിസ്ഥാന് വേണ്ടി നാല് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സയ്യാം, അബ്ദുൾ ശുഭാൻ, ഹുസൈഫ അഹ്സാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 347 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറിയുമായി കളംവാണ ഓപ്പണർ സമീർ മിൻഹാസിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്.
അതേസമയം, അർധസെഞ്ചുറിയുമായി അഹമ്മദ് ഹുസൈൻ (56) മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 137 റൺസാണ് കൂട്ടിച്ചേർത്തത്. ഹംസ സഹൂർ (18), ഉസ്മാൻ ഖാൻ (35), ഫർഹാൻ യൂസഫ് (19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കു വേണ്ടി ദീപേഷ് ദേവേന്ദ്രൻ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും രണ്ടു വിക്കറ്റ് വീതവും കനിഷ്ക് ചൗഹാൻ ഒരു വിക്കറ്റും വീഴ്ത്തി.
Kerala
പാലക്കാട്: സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം മുന് ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്.
പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കും.30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാർഡ് പ്രധാനിയിൽ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.
പഞ്ചായത്തിലുള്ള 22 സീറ്റിൽ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് വീതം സീറ്റ് വീതമാണ് ലഭിച്ചത്. സ്വതന്ത്രനായ പ്രസാദ്, എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് മറ്റ് സീറ്റ് നില. ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്.
ബിജെപി മൂന്ന് വാർഡുകളിൽ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. സിപിഎമ്മിൽ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്.
Kerala
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാവ് വി.എ.സുജിത് പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. യൂത്ത്കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് ആണ് സുജിത്.
കുന്നംകുളം പോലീസ് കസ്റ്റഡി മർദനം പുറത്തുവന്നതിലൂടെ സുജിത് വാർത്തകളിൽ ഇടം നേടിയിരുന്നു. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് വിവരങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുന്നംകുളം എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം.
മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്ന വ്യാജക്കുറ്റങ്ങൾ ചുമത്തി സുജിത്തിനെ ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: സിപിഎം വനിതാ നേതാവ് ലസിത നായർ പന്തളം നഗരസഭയിലെ എട്ടാം വാർഡിൽ തോറ്റു. "തീവ്രത' പരാമർശം നടത്തിയ നേതാവാണ് ലസിത നായർ.
നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ. രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എംഎൽഎയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണ് എന്നായിരുന്നു ലസിത നായരുടെ പ്രസ്താവന. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണ്.
മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ആയിരുന്നു ലസിതയുടെ വിവാദ പരാമര്ശം. മുകേഷിന് എതിരെ കോടതിയുടെ ശിക്ഷാനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണെന്നാണ് ലസിത പറഞ്ഞത്.
Kerala
ഇടുക്കി: കട്ടപ്പന നഗരഭയിൽ മത്സരിച്ച എഐസിസി അംഗവും മുൻ എംഎൽഎയുമായ ഇ.എം. അഗസ്തി പരാജയപ്പെട്ടു.
മൂന്ന് തവണ എംഎൽഎ, ജില്ലാ ബാങ്ക് പ്രസിഡന്റ്. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് ഇം.എം. അഗസ്തി.
കട്ടപ്പന നഗരസഭ 22-ാം വാർഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാർഥി സി.ആർ. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാർഡ് പിടിച്ചെടുത്തത്. സിപിഎം ലോക്കൽ സെക്രട്ടറിയാണ് സി.ആർ. മുരളി.
Kerala
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.
ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.
പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോൽപ്പിച്ചത്. അതേ സമയം, രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്.