കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഒഴിച്ചുകൂടാനാകാത്ത രണ്ട് പദങ്ങളാണ് കമ്യൂണിസവും ഇടതുപക്ഷവും. എന്നാൽ, ഇവ രണ്ടും ഒന്നാണോ അതോ വ്യത്യസ്തമാണോ എന്ന ചോദ്യം പ്രസക്തമാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കേരളത്തിൽ എങ്ങനെ സ്വാധീനം ഉറപ്പിച്ചു എന്നും ആധുനികകാലത്ത് അത് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
1950കളിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബഹുജന അടിത്തറ പാകുന്നതിൽ കലയും സാഹിത്യവും വലിയ പങ്കു വഹിച്ചു. പ്രമുഖ നാടകകൃത്ത് തോപ്പിൽ ഭാസി രചിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം അക്കാലത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായകമായി. എന്നാൽ, നാല് പതിറ്റാണ്ടുകൾക്കുശേഷം പഴയകാല നക്സൽ പ്രവർത്തകനായിരുന്ന സിവിക് ചന്ദ്രൻ ‘നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി?’ എന്ന നാടകമെഴുതിയത് കേരളീയ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ചർച്ചകൾക്കും കോളിക്കങ്ങൾക്കും വഴിവച്ചു.
സിവിക് ചന്ദ്രൻ വിവാദനായകനായിരുന്ന കാലത്ത് തലശേരിയിൽ നടന്ന കെസിവൈഎം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെയും പ്രായത്തെയും ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം അന്ന് പറഞ്ഞു: “മുപ്പതു വയസുവരെ നിങ്ങൾ കമ്യൂണിസ്റ്റായില്ലെങ്കിൽ നിങ്ങൾക്ക് ഹൃദയമില്ല, മുപ്പതു കഴിഞ്ഞും കമ്യൂണിസ്റ്റായി തുടർന്നാൽ നിങ്ങളുടെ തലയിൽ തലച്ചോറില്ല.” പാർട്ടിയുടെ കർക്കശമായ ചട്ടക്കൂടുകളെ വിമർശിക്കാനാണ് അദ്ദേഹം ഈ വാക്യം ഉപയോഗിച്ചത്.
കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ ഒരുകാലത്ത് ലോകത്തിന്റെ വലിയൊരു ഭാഗത്തെ സ്വാധീനിച്ചിരുന്നുവെങ്കിലും, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽതന്നെ അതിന്റെ പ്രായോഗിക പരിമിതികൾ ലോകം തിരിച്ചറിഞ്ഞു. എങ്കിലും, ഈ ചിന്താധാര ഇപ്പോഴും സജീവമായി നിലനിൽക്കുന്ന അപൂർവം ഇടങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ സാധാരണക്കാർ മാത്രമല്ല, ക്രൈസ്തവ-മുസ്ലിം-ഹൈന്ദവ മതമേലധ്യക്ഷന്മാർപോലും പലപ്പോഴും കമ്യൂണിസ്റ്റ് സ്വാധീനത്തിലായിട്ടുണ്ട്. കാലംചെയ്ത പൗലോസ് മാർ പൗലോസും നിരണം യാക്കോബായ സഭയുടെ ഭദ്രാസനാധിപൻ മാർ കൂറിലോസും വിമോചന ദൈവശാസ്ത്രത്തിന്റെ പ്രമുഖ വക്താവായിരുന്ന ഫാ. എസ്. കാപ്പനും തങ്ങളുടെ മതപരമായ സ്വപ്നങ്ങൾക്കു മുകളിൽ കമ്യൂണിസ്റ്റ് ആദർശങ്ങളെ പ്രതിഷ്ഠിച്ചവരാണ്.
എന്താണ് കമ്യൂണിസം?
ഭൂമി, ഫാക്ടറികൾ, യന്ത്രങ്ങൾ തുടങ്ങിയ ഉത്പാദന ഉപാധികളുടെ പൊതു ഉടമസ്ഥതയിലൂടെ വർഗരഹിതവും ചൂഷണരഹിതവുമായ ഒരു സാമൂഹിക-സാമ്പത്തിക ഘടന സൃഷ്ടിക്കാനാണ് കമ്യൂണിസം ലക്ഷ്യമിടുന്നത്. “ഓരോരുത്തരും സ്വന്തം കഴിവിനനുസരിച്ച് അധ്വാനിക്കുക, ഓരോരുത്തർക്കും അവരവരുടെ ആവശ്യാനുസരണം വിഭവങ്ങൾ ലഭ്യമാക്കുക”-എന്നതാണ് ഈ വ്യവസ്ഥിതിയുടെ അന്തഃസത്ത. സ്വകാര്യസ്വത്ത് എന്ന സങ്കൽപ്പത്തെ പൂർണമായും നിരാകരിക്കുന്ന ഈ പ്രത്യയശാസ്ത്രം, സമ്പത്ത് ഒരു ചെറിയ വിഭാഗത്തിൽ കേന്ദ്രീകരിക്കുന്നത് തടയാനും തൊഴിലാളിവർഗ സർവാധിപത്യത്തിലൂടെ സാമൂഹിക സമത്വം ഉറപ്പാക്കാനും ശ്രമിക്കുന്നു. കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവരാണ് ഈ വിപ്ലവകരമായ ചിന്താഗതി വികസിപ്പിച്ചെടുത്തത്.
കമ്യൂണിസ്റ്റ് ദർശനപ്രകാരം ലോകചരിത്രം എന്നത് വർഗസമരങ്ങളുടെ പരിണതഫലമാണ്. മുതലാളിത്തം തകരുകയും സോഷ്യലിസത്തിലൂടെ കടന്ന് പൂർണമായ കമ്യൂണിസത്തിൽ എത്തുകയും ചെയ്യുമ്പോൾ ഭരണകൂടങ്ങൾപോലും ആവശ്യമില്ലാത്ത ഒരു സ്വതന്ത്ര സമൂഹം നിലവിൽ വരുമെന്ന് ഈ സിദ്ധാന്തം വിഭാവന ചെയ്യുന്നു.
ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ചരിത്രം
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടന്ന ഫ്രഞ്ച് വിപ്ലവകാലത്താണ് രാഷ്ട്രീയത്തിലെ ‘ഇടത്-വലത്’ വേർതിരിവുകൾ രൂപപ്പെടുന്നത്. 1789ലെ ഫ്രഞ്ച് നാഷണൽ അസംബ്ലിയിൽ രാജാധികാരത്തെയും പാരമ്പര്യത്തെയും മതവിശ്വാസത്തെയും അനുകൂലിച്ചവർ അസംബ്ലിയിൽ വലതുവശത്തിരുന്നു. എന്നാൽ, വിപ്ലവത്തെ അനുകൂലിച്ചവരും മാറ്റം ആഗ്രഹിച്ചവരും ജനാധിപത്യം പൂർണരൂപത്തിൽ വരണമെന്ന് വാദിച്ചവരും അസംബ്ലിയിൽ ഇടതുഭാഗത്തായിരുന്നു. തികച്ചും ആകസ്മികമായ ഈ ഇരിപ്പിട ക്രമീകരണമാണ് പിൽക്കാലത്ത് ആഗോള രാഷ്ട്രീയത്തിലെ പ്രത്യയശാസ്ത്ര വേർതിരിവിന്റെ അടയാളമായി മാറിയത്.
പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ ഈ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ലോകമെമ്പാടും പടർന്നു. ദേശീയത, പാരമ്പര്യ സംരക്ഷണം, സ്വകാര്യ മൂലധനം എന്നിവ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായി. എന്നാൽ, ഇടതുപക്ഷ ചിന്താധാരകൾ സാമൂഹിക സമത്വം, മതനിരപേക്ഷത, മനുഷ്യാവകാശം, തൊഴിലാളി-സ്ത്രീ മുന്നേറ്റം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ട് വലിയ തോതിൽ വികസിച്ചു. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയും ഇടതുപക്ഷ ചിന്തയുടെ ഭാഗമായി മാറി.
കമ്യൂണിസവും ഇടതുപക്ഷവും കേരള രാഷ്ട്രീയത്തിൽ
കേരളത്തിൽ 1930കളിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നാണ് ഇന്നത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വളർന്നത്. ഭൂപരിഷ്കരണം, തൊഴിലാളി ക്ഷേമം തുടങ്ങിയ മേഖലകളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. എന്നാൽ, മാർക്സിയൻ സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പലപ്പോഴും യഥാർഥ ജനാധിപത്യരീതികൾ വിസ്മരിക്കപ്പെട്ടു.
ഇടതുപക്ഷ ദർശനവും കമ്യൂണിസവും ഒന്നാണെന്ന മിഥ്യാധാരണ കേരള സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നു. ഈ അബദ്ധധാരണയുടെ ഫലമായി കേരളത്തിലെ ഇടതുപക്ഷ ചിന്തകളുടെ പൂർണ നിയന്ത്രണം കമ്യൂണിസ്റ്റ് നേതാക്കളുടെ കൈകളിലെത്തി. ഇത് ആധുനിക ലോകത്തിന് അനുയോജ്യമായ രീതിയിൽ സ്വതന്ത്രമായ ഇടതുപക്ഷ ചിന്തകൾ വളരുന്നതിനെ തടസപ്പെടുത്തി. പുരോഗമനപരമായ പല ഇടതുപക്ഷ ആശയങ്ങളും മലയാളികൾക്കു വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ പോകുന്നത് ഈ കമ്യൂണിസ്റ്റ് വിദ്വേഷത്തിന്റെ പേരിലാണ്.
ആഗോളതലത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ പ്രാധാന്യം ലഭിച്ചത് കാൾ മാർക്സിന്റെ കമ്യൂണിസ്റ്റ് ദർശനങ്ങളിലൂടെയാണ്. അധ്വാനിക്കുന്നവരുടെ പക്ഷം എന്ന നിലയിൽ റഷ്യയിലും ചൈനയിലും യൂറോപ്പിലും കമ്യൂണിസ്റ്റ് ആശയങ്ങൾ പടർന്നു. ഒരുകാലത്ത് നാല്പതോളം രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് സർക്കാരുകൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് അവ നാമമാത്രമായി ചുരുങ്ങിയിരിക്കുന്നു.
പടിഞ്ഞാറൻ രാജ്യങ്ങളിൽ കമ്യൂണിസത്തെ പൂർണമായി ഉൾക്കൊള്ളുന്നില്ലെങ്കിലും അവിടെ ശക്തമായ ഇടതുപക്ഷ രാഷ്ട്രീയം നിലനിൽക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ ലേബർ പാർട്ടി, അമേരിക്കയിലെ ഡെമോക്രാറ്റുകൾ, കാനഡയിലെ ലിബറൽ പാർട്ടി, ഫ്രാൻസിലെ സോഷ്യലിസ്റ്റ് പാർട്ടി എന്നിവയെല്ലാം ഇടതുപക്ഷ പാർട്ടികളാണ്. എന്നാൽ, ഇവയൊന്നും കമ്യൂണിസ്റ്റ് ദർശനങ്ങളിൽനിന്ന് ഉണ്ടായതല്ല. കമ്യൂണിസവും ഇടതുപക്ഷവും രണ്ടാണെന്ന തിരിച്ചറിവ് ഇതിൽനിന്നാണ് ഉണ്ടാകുന്നത്. ഇടതു ചിന്താഗതിയിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ കാണാം. എന്നാൽ, ഇടതുപക്ഷം എന്നത് കമ്യൂണിസമല്ല എന്നതാണ് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട വസ്തുത.
കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് തീവ്ര വലതുപക്ഷ നിലപാടുള്ള ബിജെപിയാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് ഇന്ത്യയിൽ ഇടതുപക്ഷ പാർട്ടികൾ ശക്തമായിരുന്നെങ്കിലും അവയെല്ലാം ഇപ്പോൾ ദുർബലമായിപ്പോയി. എന്നാൽ, ഇന്ന് ബിജെപിയെ നേരിടുന്നത് പലയിടങ്ങളിലും ഇടതുപക്ഷമല്ല, മറിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷ പാർട്ടികൾ തന്നെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിപക്ഷത്തെ ഇടതുപക്ഷമായി തെറ്റിദ്ധരിക്കുന്ന രീതിയുണ്ട്.
യഥാർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് വലിയ സാധ്യതകളുണ്ടെങ്കിലും അധികാര രാഷ്ട്രീയത്തിന്റെ താത്പര്യങ്ങൾ പലപ്പോഴും ഈ സാധ്യതകളെ ഇല്ലാതാക്കുന്നു. അധികാരം നേടാനും നിലനിർത്താനും ഇടതുപക്ഷ പാർട്ടികൾ വലതുപക്ഷത്തും വലതുപക്ഷ പാർട്ടികൾ പലതും ഇടതുപക്ഷത്തും ചേർന്നു നിൽക്കുന്നതു കാണാം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളം നേരിടുന്ന വെല്ലുവിളികൾ പഴയ വർഗസമര സിദ്ധാന്തങ്ങൾകൊണ്ട് പരിഹരിക്കാനാവില്ല. ഇന്നുള്ള എല്ലാ കമ്യൂണിസ്റ്റുകളും തിരിച്ചറിയേണ്ട യാഥാർഥ്യമാണിത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ കർക്കശമായ ചട്ടക്കൂടിനേക്കാൾ ഉപരിയായി, ജനാധിപത്യത്തിലും മനുഷ്യാവകാശങ്ങളിലും അധിഷ്ഠിതമായ ആധുനിക ഇടതുപക്ഷ ചിന്താഗതിയാണ് കേരളത്തിനാവശ്യം. പഴയ വ്യവസായ വിപ്ലവകാലത്ത് രൂപപ്പെട്ട ആശയങ്ങൾക്ക് ഇന്നത്തെ വിജ്ഞാനസമൂഹത്തെ നയിക്കാൻ പരിമിതികളുണ്ട്. പ്രവാസികളും സ്റ്റാർട്ടപ്പുകളും ഐടി മേഖലയും എഐ സാങ്കേതിക വിദ്യയും ഗതി നിർണയിക്കാൻ പ്രാപ്തരായി നിൽക്കുന്ന പുതിയ കേരളത്തിൽ ‘തൊഴിലാളി-മുതലാളി’ എന്ന പഴയ വിഭജനത്തിന് പ്രസക്തി നഷ്ടപ്പെട്ടു. സംരംഭകരെയും തൊഴിലാളികളെയും സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ ഒരുപോലെ ചേർത്തുപിടിക്കുന്ന പുതിയൊരു ഇടതുപക്ഷ രാഷ്ട്രീയമാണ് കേരളത്തിൽ ഉയർന്നുവരേണ്ടത്.
കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത വിപണിയായി മാറാൻ ചൈനയ്ക്ക് സാധിച്ചു. 1978ൽ ഡെങ് സിയാവോ പിങ് കൊണ്ടുവന്ന പരിഷ്കാരങ്ങൾ ചൈനീസ് സമ്പദ്വ്യവസ്ഥയെ വലിയ വളർച്ചയിലേക്ക് നയിച്ചു. “പൂച്ചയുടെ നിറമല്ല, അത് എലിയെ പിടിക്കുന്നുണ്ടോ എന്നതാണ് പ്രധാനം” എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിദേശ നിക്ഷേപത്തെയും സ്വകാര്യ സ്വത്തിനെയും പ്രോത്സാഹിപ്പിച്ചു.
കമ്യൂണിസ്റ്റ് പാർട്ടികളിലെ ‘ഡെമോക്രാറ്റിക് സെൻട്രലിസം’ (Democratic centralism) പലപ്പോഴും സ്വതന്ത്ര ചിന്തകളെ തടയുന്നു. ചോദ്യം ചോദിക്കുന്നവരെയും തിരുത്തലുകൾ നിർദേശിക്കുന്നവരെയും പാർട്ടിക്കു പുറത്താക്കുന്ന രീതി ജനാധിപത്യപരമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലുമെല്ലാം കണ്ട വിമതസ്വരങ്ങൾ ഇത്തരം അസഹിഷ്ണുതയുടെ ഫലമാണ്. ലോകത്തെ ഇടതു രാഷ്ട്രീയം കൂടുതൽ ജനാധിപത്യപരമായി മാറുമ്പോഴും കേരളത്തിലെ പാർട്ടികൾ സിദ്ധാന്തങ്ങളിൽ മാത്രം തൂങ്ങിക്കിടക്കുന്നത് വലിയൊരു പ്രശ്നമാണ്.
പരമ്പരാഗത ശൈലി പിന്തുടരുമ്പോഴും സ്ത്രീസമത്വം, കാലാവസ്ഥാ വ്യതിയാനം, എക്കോ സോഷ്യലിസം (Ecosocialism), യൂണിവേഴ്സൽ ബേസിക് ഇൻകം (Universal Basic Income -UBI), ക്വീർ പൊളിറ്റിക്സ് (Queer politics) തുടങ്ങിയ ആധുനിക വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തയാറാകുന്നില്ല. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ കേരളത്തിൽ ‘ഗ്രീൻ ലെഫ്റ്റ്’ (The Green Left) ചിന്തകൾക്ക് വലിയ പ്രാധാന്യമുണ്ട്. വികസനവും പരിസ്ഥിതിയും തമ്മിലുള്ള സംതുലിതാവസ്ഥ നിലനിർത്താൻ പുതിയ കാഴ്ചപ്പാടുകൾ ആവശ്യമാണ്.
കേരളത്തിന് ഇനി വേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ അന്ധമായി അനുസരിക്കുന്നവരെയല്ല; മറിച്ച്, സാമൂഹികനീതിയും പരിസ്ഥിതിബോധവും ലിബറൽ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു സ്വതന്ത്ര ഇടതുപക്ഷ രാഷ്ട്രീയമാണ്. നിരീശ്വരവാദം, യുക്തിവാദം എന്നിവയിൽ വിശ്വസിക്കുന്ന വർധിച്ചുവരുന്ന സമൂഹത്തെ ശരിയായ ഇടതുപക്ഷ മൂല്യങ്ങൾ കൊണ്ടാണ് നയിക്കേണ്ടത്. അതിനായി കമ്യൂണിസ്റ്റ് പാർട്ടികൾ സ്വയം പരിഷ്കരിക്കുകയോ ജനാധിപത്യപരമായ പുതിയ രാഷ്ട്രീയധാരകൾക്ക് വഴിമാറിക്കൊടുക്കുകയോ വേണം. മാറിയ ലോകസാഹചര്യത്തിൽ പാർട്ടിയേക്കാൾ ഉപരിയായി ജനപക്ഷത്തിനാണ് പ്രാധാന്യമെന്ന യാഥാർഥ്യം തിരിച്ചറിയപ്പെടണം.
Tags : popularity Kerala Left Party lost Communist marxist party