225 മീറ്റർ ആഴത്തിൽ ജീവന്റെ തുടിപ്പ്
കാഠ്മണ്ഡു: പ്രളയത്തെത്തുടർന്ന് നേപ്പാളിലെ ജലവൈദ്യുത നിലയത്തിന്റെ തുരങ്കത്തിൽ കുടുങ്ങിയ ചൈനീസ് പൗരനെ പത്തുദിവസത്തിനു ശേഷം രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു.
നുവാകോട്ട് ജില്ലയിലെ അപ്പർ തൃശൂലി-1 ജലവൈദ്യുത പദ്ധതിയുടെ ഓഡിറ്റ് ടണൽ നാലിൽനിന്നാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ ലുഹൈതോവോ എന്ന ചൈനീസ് തൊഴിലാളിയെ നേപ്പാൾ സേനയും വിദേശത്തുനിന്നെത്തിയ ദൗത്യസംഘവും സംയുക്തമായി രക്ഷപ്പെടുത്തിയത്.
തുരങ്കത്തിന്റെയുള്ളിൽ ഏകദേശം 225മീറ്റർ (738) അടി ആഴത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇയാൾ. തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ച ഇയാളെ സൈനിക ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.
കഴിഞ്ഞ ഓഗസ്റ്റ് 26ന് ചൈന-നേപ്പാൾ അതിർത്തിക്കു സമീപമുണ്ടായ ഹിമപാതത്തത്തെ തുടർന്നുണ്ടായ പ്രളയത്തിൽ വിവിധ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ എഴുനൂറോളം തൊഴിലാളികൾ കുടുങ്ങിയതായാണു കണക്കാക്കുന്നത്.
വെള്ളിയാഴ്ച ഇതേ നദിയിലെ അപ്പർ തൃശൂലി3എ പദ്ധതിയുടെ തുരങ്കത്തിൽനിന്നു കബീർ മഹാമർജൻ (45), സഞ്ജയ് സാഹ് (30) എന്നീ തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ ഈ മേഖലയിലെ തുരങ്കങ്ങളിൽനിന്നു ജീവനോടെ രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ എണ്ണം മൂന്നായി.
ഇന്ത്യ, ചൈന, ദക്ഷിണകൊറിയ, യുഎസ് രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തന സംഘങ്ങൾ നേപ്പാൾ സേനയോടൊപ്പം തുരങ്കങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണ്.