അനുഗ്രഹ്
തൃശൂർ: കാറിനു പിന്നിലിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ പിന്നാലെയെത്തിയ ബസിടിച്ചു മരിച്ചു. വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സഹജന്റെയും ശരണ്യയുടെയും മകൻ അനുഗ്രഹ് (20) ആണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരൻ ആദിത്തിനു സാരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം. തൃശൂരിൽനിന്നു ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു സഹോദരങ്ങൾ. അയ്യന്തോൾ സിവിൽ ലൈനിനു സമീപമുള്ള രഹാന വില്ലാസിനു സമീപം ജലവിതരണവകുപ്പിന്റെ തുറന്നുകിടന്ന വാൽവ് കുഴി കണ്ടതിനെത്തുടർന്ന് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്നു ബ്രേക്ക് ചെയ്യുകയും പിന്നാലെയെത്തിയ ഇവരുടെ ബൈക്ക് കാറിൽ ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു റോഡിലേക്കു തെറിച്ചുവീണ അനുഗ്രഹ്, തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനുഗ്രഹിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗതാഗതത്തിരക്കേറിയ തൃശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിൽ അപകടഭീഷണി ഉയർത്തുന്ന ഈ കുഴികൾ നേരത്തെയും പലതവണ അപകടങ്ങൾക്കു കാരണമായിട്ടുണ്ട്. സംഭവത്തിൽ വെസ്റ്റ് പൊലിസ് കേസെടുത്തു. സംസ്കാരം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും. സഹോദരി: അമേയ.
Tags : Biker Accident Road Car Bus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash