National
ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ബൈക്കിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു. മണിറാം സ്വദേശിയും കർഷകനുമായ ഗ്യാനേന്ദ്ര ചൗധരി (35) യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗ്യാനേന്ദ്രയുടെ വയലിന് സമീപം ഒരു യുവാവ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു. ഇതേതുടർന്ന് പൊടി ഉയർന്നു. ബൈക്കിന്റെ വേഗത കുറയ്ക്കാൻ ഗ്യാനേന്ദ്ര ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ബൈക്ക് യാത്രികൻ ചില സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഗ്യാനേന്ദ്രയെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ ഗ്യാനേന്ദ്രയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സയിലായിരിക്കെ അദ്ദേഹം മരണമടഞ്ഞു.
പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. സന്ദീപ് നിഷാദ്, ശേഷ്നാഥ് നിഷാദ്, ഗൗതം നിഷാദ്, രമേശ് നിഷാദ്, വിക്കി രാജ്ഭർ, രാജൻ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
National
ബംഗുളുരു: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. കർണടകയിലെ ബിദർ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു സംഭവം.
സഞ്ജു കുമാർ ഹൊസമാണി(48) ആണ് മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സഞ്ജു, മകളെ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് രക്തം വാർന്നാണ് മരിച്ചത്.
സംഭവം കണ്ട ഒരു വഴിയാത്രക്കാരൻ സഞ്ജു കുമാറിന്റെ മുറിവിൽ തുണി അമർത്തി രക്തസ്രാവം തടയാൻ ശ്രമിച്ചു. തുടർന്ന് ആംബുലൻസ് വിളിച്ചു. എന്നാൽ വാഹനം എത്തിയപ്പോഴേക്കും സഞ്ജു കുമാർ മരിച്ചു.
ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ ഹൊസാമണി രക്ഷപ്പെട്ടേനെയെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പട്ടം പറത്തുന്ന നൈലോൺ ചരടുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും അപകട സ്ഥലത്ത് പ്രതിഷേധിച്ചു.
സംഭവത്തിൽ മന്ന എഖെല്ലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: മങ്കടയിൽ ബൈക്ക് യാത്രികന് ക്രൂരമർദനം. മങ്കട ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനാണ് (48) മർദ്ദനമേറ്റത്.
ഹെൽമെറ്റ് കൊണ്ട് യുവാവിന്റെ തലക്കടിക്കുന്നതും മുഖത്ത് ക്രൂരമായി പ്രഹരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ചാവി കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു. ബൈക്കിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്തെന്ന് പറഞ്ഞാണ് ആക്രമിച്ചത്.
നാല് പേർ ചേർന്നാണ് ഹരിഗോവിന്ദനെ മർദിച്ചത്. സംഭവത്തിൽ പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തതായി മങ്കട പോലീസ് അറിയിച്ചു.