ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച നീതിരഹിതമായ നടപടിയെന്ന് മുൻ തെരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസ വിൽസൺ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണു വിമർശനം.
അധികാരമുള്ളവന്റെ ഭാഗത്താണു ശരി എന്ന മനോഭാവത്തോടെ നീതിപൂർവമല്ലാത്ത തരത്തിൽ ഭരണഘടനാ സ്ഥാപനങ്ങളും സർക്കാരുകളും പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ഇപ്പോൾ കാണുന്നതെന്നും അശോക് ലവാസ കുറ്റപ്പെടുത്തി. നിയമം അക്ഷരാർഥത്തിൽ നടപ്പാക്കുന്നതിനപ്പുറം അതിന്റെ അന്തസത്ത സംരക്ഷിക്കാനാണു ശ്രമിക്കേണ്ടത്.
വോട്ടർ പട്ടികയിൽനിന്ന് ആളുകളെ ഒഴിവാക്കുന്നത് ജനങ്ങളിൽ വലിയ ആശങ്കയും ജനാധിപത്യപ്രക്രിയയോട് മടുപ്പുമുണ്ടാക്കും. ബിഹാറിൽ എസ്ഐആർ നടപ്പാക്കിയപ്പോൾ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത വോട്ടർമാരെ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ അവകാശപ്പെട്ടിരുന്നെങ്കിലും അതിന്റെ കണക്കുകളോ തെളിവുകളോ പുറത്തുവിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2018ൽ തെരഞ്ഞെടുപ്പു കമ്മീഷണർമാരിൽ ഒരാളായി ചുമതലയേറ്റ അശോക് ലവാസ 2020ലാണ് സ്ഥാനമൊഴിഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന എസ്.വൈ. ഖുറേഷിയും എസ്ഐആർ പ്രക്രിയയിലെ വെട്ടിമാറ്റലിനെതിരേ നേരത്തെ രംഗത്തുവന്നിരുന്നു. യോഗ്യരായ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനേക്കാൾ വോട്ടർമാരെ ഇല്ലാതാക്കുന്നതിലാണ് നിലവിലെ എസ്ഐആർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നായിരുന്നു ഖുറേഷിയുടെ വിമർശനം.
Tags : SIR Election Commissioner Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash