സ്വതന്ത്ര ഭരദ്വാജ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ മിന്നൽ ഉപരോധത്തിനൊടുവിൽ ഡൽഹി പൊലിസ് മുട്ടുമടക്കി. സിജെപി പ്രവർത്തകയായ വിദ്യാർഥിനിയുടെ പിതാവിനെ മർദിച്ച കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പൊലിസ് മണിക്കൂറുകൾക്കകം പിടികൂടി. പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷൻ വളഞ്ഞുള്ള ശക്തമായ പ്രതിഷേധമാണ് പൊലിസിനെ ഉടൻ നടപടിയെടുക്കാൻ നിർബന്ധിതരാക്കിയത്.
ജൂലൈയിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സിജെപി പ്രവർത്തക നിഷു ആസാദിന്റെ പിതാവിനു നേരേ ആക്രമണമുണ്ടായത്. സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലിസ് തയാറായിരുന്നില്ല.
എന്നാൽ, സ്വയം പ്രഖ്യാപിത തീവ്ര വലതുപക്ഷ ഇൻഫ്ലുവൻസറായ സ്വതന്ത്ര ഭരദ്വാജ്, നിഷുവിന്റെ പിതാവിന്റെ തലയോട്ടി തകർത്തതു താനാണെന്ന് അവകാശപ്പെടുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നു.
ഡൽഹി മന്ത്രി കപിൽ മിശ്ര, കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ എന്നിവരുമായുള്ള രാഷ്ട്രീയബന്ധമാണു തന്നെ അറസ്റ്റിൽനിന്ന് രക്ഷിക്കുന്നതെന്നും ഇയാൾ വീഡിയോയിൽ വീമ്പു പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖർ നിഷുവിന് പിന്തുണയുമായി രംഗത്തെത്തി.
വീഡിയോ പുറത്തുവന്നതിനു പിന്നാലെ സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ്, ചന്ദ്രശേഖർ ആസാദ് എംപി എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷൻ ഉപരോധിച്ചു. 72 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുമെന്ന് പൊലിസ് ഉറപ്പുനൽകിയെങ്കിലും പ്രതിഷേധം കനത്തതോടെ മണിക്കൂറുകൾക്കകം തെരച്ചിൽ ഊർജിതമാക്കി.
വൈകുന്നേരത്തോടെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുള്ള ഒരു ഗ്രാമത്തിൽനിന്ന് ഡൽഹി പൊലിസ് സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിയിലെടുത്തു. പൊലിസ് പിടികൂടുമെന്ന് ഉറപ്പായതോടെ ബുള്ളറ്റ് ബൈക്കിൽ ഹെൽമറ്റും ധരിച്ച് നാടുവിടാൻ ശ്രമിക്കവേയാണ് ഇയാൾ വലയിലായത്.
Tags : Cockroaches CJP Surround DelhiPolice Action Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash