National
ലക്നോ: ഡൽഹി ജന്തർ മന്തറിൽ നടന്ന സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് കോളജ് അധ്യാപകനെ യാതൊരു മുന്നറിയിപ്പുമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി പരാതി. ഉത്തർപ്രദേശിലെ ബറേലി ഗാന്ന ഉത്പദക് പി.ജി കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. മോഹിത് ഭരദ്വാജ് (32) ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് പിന്തുണയറിയിച്ചുകൊണ്ട് ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത ശേഷം ജൂലൈ 20-ന് അദ്ദേഹം കോളേജിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ കോളേജിൽ എത്തിയ ഉടൻ പ്രിൻസിപ്പൽ അദ്ദേഹത്തെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ജോലിയിൽനിന്ന് പുറത്താക്കിയതായി അറിയിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കാരണം കാണിക്കൽ നോട്ടീസോ മറ്റ് നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെയാണ് മാനേജ്മെന്റിന്റെ ഈ നടപടി. തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മോശം പെരുമാറ്റമോ ചട്ടലംഘനങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഡോ. മോഹിത് വ്യക്തമാക്കി. തുടർച്ചയായ പരാതികളെ തുടർന്നാണ് പിരിച്ചുവിടുന്നതെന്നാണ് കോളജ് അധികൃതർ അറിയിച്ചതെങ്കിലും, കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ തനിക്കെതിരെ ഒരൊറ്റ പരാതിപോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
അയോധ്യ: രാജ്യവ്യാപകമായി വലിയ ജനശ്രദ്ധയാകർഷിച്ച അയോധ്യ രാമക്ഷേത്ര കാണിക്ക വഞ്ചനാക്കേസിൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയെ അയോധ്യ പോലീസ് രണ്ട് മണിക്കൂറോളം ജയിലിൽ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ പണം കടത്തിയതിന്റെയും സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകൾ മുതലെടുത്തതിന്റെയും പൂർണ വിവരങ്ങൾ വെളിപ്പെടുത്തിയത്. ക്ഷേത്ര സമുച്ചയത്തിലെ സിസിടിവി ക്യാമറകളുടെ സ്ഥാനം കൃത്യമായി പഠിച്ച പ്രതികൾ, പണം താത്കാലികമായി ബാത്റൂമുകളിൽ ഒളിപ്പിച്ചാണ് പുറത്തേക്ക് കടത്തിയിരുന്നത്.
പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം വളരെ ആസൂത്രിതമായാണ് പ്രതികൾ കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം ചോർത്തിയത്. ക്ഷേത്ര സമുച്ചയത്തിൽ എവിടെയൊക്കെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് പ്രതികൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ക്യാമറകളുടെ നിരീക്ഷണ പരിധിയിൽ വരാത്ത ഇടങ്ങൾ നോക്കിയാണ് ഇവർ നീങ്ങിയിരുന്നത്. ചില സമയങ്ങളിൽ ക്യാമറകൾക്ക് മുന്നിൽ മനുഷ്യകവചം തീർത്തും കറുത്ത ബാഗുകൾ ഉപയോഗിച്ച് കാഴ്ച മറച്ചുമാണ് പണം മോഷ്ടിച്ചിരുന്നത്.
ലക്നോവിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, എണ്ണൽ മുറിയിൽ നിന്നും മാറ്റുന്ന പണം ആരുടേയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ക്ഷേത്രത്തിനുള്ളിലെ ബാത്റൂമുകളിലാണ് താത്കാലികമായി ഒളിപ്പിച്ചിരുന്നത്. പിന്നീട് അനുകൂലമായ സാഹചര്യം ലഭിക്കുമ്പോൾ ചെറിയ അളവുകളായി ഇവ പുറത്തേക്ക് കടത്തുകയായിരുന്നു.
കാണിക്ക എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളിൽ ഒന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ പക്കലും രണ്ടാമത്തേത് കേസിൽ പ്രതിയായ രാമശങ്കർ യാദവ് എന്ന ടിന്നു യാദവിന്റെ കൈവശവുമായിരുന്നു. ട്രസ്റ്റിലെ പ്രമുഖരുമായി അടുത്ത ബന്ധമുണ്ടായിരുന്നതിനാൽ പ്രതികളെ ആരും സംശയിച്ചിരുന്നില്ല. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതികൾ പലയിടങ്ങളിലും ഭൂമിയും വീടും വാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
അവിനാഷ് ശുക്ലയുടെ വീട്ടിൽ നിന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ ട്രസ്റ്റ് ഭാരവാഹികൾ 58 ലക്ഷം രൂപ കണ്ടുകെട്ടിയിരുന്നതായും ബാക്കി തുക ബാങ്ക് ട്രാൻസ്ഫർ വഴി തിരികെ നൽകിയതായും വിവരമുണ്ട്. അത്രത്തോളം സുരക്ഷയുള്ള ക്ഷേത്ര സമുച്ചയത്തിൽ ഇത്രയും ദീർഘകാലം എങ്ങനെ മോഷണം തുടരാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. കേസിനെത്തുടർന്ന് കഴിഞ്ഞയാഴ്ച രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചിരുന്നു.
Kerala
ലക്നോ: ഉത്തർപ്രദേശിലെ കൗശാംബിയിൽ വീട്ടിൽ ബീഫ് പാകം ചെയ്തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ പോലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മാംസം കണ്ടെടുത്തതെന്നാണ് പോലീസിന്റെ വാദം.
ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം മൂവർക്കുമെതിരേ കേസെടുത്തിട്ടുണ്ട്. കൗശാംബിയിലെ ഒരു വീട്ടിൽ കുടുംബം ബീഫ് കൊണ്ടുവന്ന് പാകം ചെയ്യുന്നുണ്ടെന്ന് ബുധനാഴ്ചയാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്.
പോലീസ് റെയ്ഡിന് എത്തിയതോടെ വീട്ടിലുണ്ടായിരുന്ന നാല് പുരുഷന്മാർ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ സ്ത്രീകളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിതാ പോലീസുകാർ ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.
പരിശോധനയിൽ വീട്ടിൽ നിന്ന് ഒരു കിലോ വേവിക്കാത്ത മാംസവും, ഒരു പാത്രത്തിൽ ഒരു കിലോ വേവിച്ച മാംസവും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒളിവിൽ പോയവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
National
വാരാണസി: ലോകത്തിലെ രണ്ടാമത്തെ വെജിറ്റേറിയൻ നഗരമാകാനൊരുങ്ങി വാരാണസി. നഗരത്തിന്റെ ആത്മീയാന്തരീക്ഷവും സാംസ്കാരിക പൈതൃകവും തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പൽ കോർപറേഷന്റെ തീരുമാനം.
പദ്ധതിയുടെ ഭാഗമായി നഗരത്തിനുള്ളിൽ നിലവിൽ പ്രവർത്തിക്കുന്ന 400ലധികം മാംസ-മത്സ്യ വില്പന ശാലകൾ നഗരത്തിന്റെ അതിർത്തിപ്രദേശങ്ങളായ രാംനഗർ, സുജാബാദ്, ഗണേഷ്പുർ, അവാലേഷ്പുർ, ശിവ്പുർ എന്നിവിടങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, നവരാത്രി പോലുള്ള വിശേഷദിവസങ്ങളിൽ നഗരത്തിൽ മാംസവില്പന പൂർണമായും നിരോധിച്ചുകഴിഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ 250 മീറ്റർ ചുറ്റളവിൽ മാംസം, മദ്യം എന്നിവ വിൽക്കുന്നതും കഴിക്കുന്നതും കർശനമായി നിരോധിച്ചു. ഈ പരിധിയിലുണ്ടായിരുന്ന മാംസക്കടകൾ പൂർണമായും ഇവിടെനിന്നു മാറ്റിസ്ഥാപിച്ചിട്ടുണ്ട്. തീർഥാടകരെത്തുന്ന പ്രധാന സ്നാനഘട്ടുകളുടെയും ക്ഷേത്രങ്ങളുടെയും പരിസരങ്ങൾ പൂർണമായും വെജിറ്റേറിയൻ മേഖലകളാക്കി മാറ്റി.
നഗരത്തിലെ പ്രശസ്തമായ പല ഹോട്ടലുകളും റസ്റ്ററന്റുകളും ഇപ്പോൾ ഉള്ളിയും വെളുത്തുള്ളിയും പോലും ഒഴിവാക്കിയുള്ള ശുദ്ധമായ ‘സാത്വിക് ഭക്ഷണം’ വിളമ്പുന്നതിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചില പ്രമുഖ സ്ഥാപനങ്ങൾക്ക് ഇതിനായി ഔദ്യോഗിക ‘സാത്വിക് സർട്ടിഫിക്കറ്റും’ ലഭിച്ചുകഴിഞ്ഞു.
പുതിയ തീരുമാനം നഗരത്തിന്റെ ആത്മീയത നിലനിർത്താൻ സഹായിക്കുമെന്ന് ഒരുവിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുമ്പോൾ തങ്ങളുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്ന ആശങ്കയിൽ വ്യാപാരികളിൽനിന്നു ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
ആദ്യത്തെ വെജിറ്റേറിയൻ നഗരം പാലിതാന
ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക വെജിറ്റേറിയൻ നഗരമായി പ്രഖ്യാപിക്കപ്പെട്ടത് ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലുള്ള പാലിതാന നഗരമാണ്. ഈ മാതൃകയിലാണ് വാരാണസിയും പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുന്നത്.
ജൈനമതവിശ്വാസികളുടെ ഏറ്റവും പവിത്രമായ പുണ്യസ്ഥലങ്ങളിൽ ഒന്നായ ശത്രുഞ്ജയ കുന്നുകൾ സ്ഥിതിചെയ്യുന്നത് പാലിതാനയിലാണ്. ഇവിടെ എണ്ണൂറിലധികം ജൈനക്ഷേത്രങ്ങളുണ്ട്. അഹിംസ എന്ന ജൈനതത്വം കർശനമായി പാലിക്കണമെന്നും നഗരത്തിൽ മാംസവില്പനയും മൃഗബലിയും പൂർണമായി നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഇവിടുത്തെ ജൈനസന്യാസിമാർ നടത്തിയ നിരാഹാര സമരത്തെത്തുടർന്നാണ് നഗരം വെജിറ്റേറിയനായി പ്രഖ്യാപിക്കപ്പെട്ടത്.
2014ൽ ഗുജറാത്ത് സർക്കാർ പാലിതാന നഗരപരിധിയിൽ മാംസം, മുട്ട എന്നിവ വിൽക്കുന്നതും വാങ്ങുന്നതും മൃഗങ്ങളെ അറുക്കുന്നതും നിയമപരമായി പൂർണമായി നിരോധിച്ചു. ഇതോടെയാണ് പാലിതാന ലോകത്തിലെ ആദ്യത്തെ നിയമപരമായ മാംസമുക്ത നഗരമെന്ന ഖ്യാതി നേടിയത്.
National
ന്യൂഡൽഹി: നീറ്റ് പുനപരീക്ഷയ്ക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർഥ വിദ്യാർഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പോലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു.
യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽനിന്ന് സിം കാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു. ബല്ലിയ സ്വദേശി പ്രിൻസ് ദുബെയാണ് കസ്റ്റഡിയിലായത്.
അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.
National
ലക്നോ: യുപിയിൽ ഒന്‍പതു വർഷത്തിനിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 289 ക്രിമിനലുകൾ.
ഇതേ കാലയളവിൽ 17,043 ഏറ്റുമുട്ടലുകളാണ് നടന്നത്. 34,253 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. 11,383 ക്രിമി നലുകൾക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു.
കുറ്റവാളികളെ നേരിടുന്നതിനിടെ 18 പോലീസുകാർ വീരമൃത്യു വരിച്ചു. 1852 പോലീസുകാർക്കു പരിക്കേറ്റു. ഇന്നലെ സർക്കാർ അറിയിച്ചതാണ് ഇക്കാര്യം.
മീററ്റ് സോണിലാണ് ഏറ്റവും അധികം ഏറ്റുമുട്ടലുണ്ടായത് 4813. ഇവിടെ 8921 ക്രിമിനലുകൾ അറസ്റ്റിലായി. 97 പേർ കൊല്ലപ്പെട്ടു. മീററ്റ് സോണിൽ രണ്ടു പോലീസുകാർ വീരമൃത്യു വരിച്ചു.
വാരാണസിയാണ് ഏറ്റുമുട്ടലിൽ രണ്ടാം സ്ഥാനത്ത്. ഒന്‍പതു വർഷത്തിനിടെ വാരാണസി സോണിൽ 3292 ഏറ്റുമുട്ടലുണ്ടായി. 29 ക്രിമിനലുകൾ കൊല്ലപ്പെട്ടു.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ആക്രമികൾ കോൽക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോൾ ബൂത്തിൽ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കാറിലിരിക്കുകയായിരുന്ന ചന്ദ്രനാഥിനെ വെടിവയ്ക്കുകയായിരുന്നു.
National
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ കോച്ചിംഗ് സെന്ററിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ലോനി ഏരിയയിലെ ഒരു കോച്ചിംഗ് സെന്ററിൽ വെച്ചുണ്ടായ നിസാരമായ തർക്കമാണ് 19 വയസുകാരനായ വികാസ് എന്ന വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ അവസാനിച്ചത്.
കോച്ചിംഗ് സെന്ററിലെ ക്ലാസ് മുറിയിൽ വെച്ച് വികാസും മറ്റ് ചില വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കമുണ്ടായി. എന്നാൽ ഈ തർക്കം പിന്നീട് അക്രമാസക്തമാവുകയായിരുന്നു. തർക്കത്തിന് പിന്നാലെ പ്രതികൾ വികാസിനെ ലക്ഷ്യം വെച്ച് വെടിയുതിർത്തു. വെടിയേറ്റ വികാസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും ഗാസിയാബാദ് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട വികാസ് ഒരു ഐടിഐ വിദ്യാർത്ഥിയായിരുന്നു. കോച്ചിംഗ് സെന്ററിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും വിദ്യാർത്ഥികൾക്കിടയിൽ ആയുധങ്ങൾ എത്തുന്നതിനെക്കുറിച്ചും വലിയ രീതിയിലുള്ള പ്രതിഷേധം പ്രദേശത്ത് ഉയരുന്നുണ്ട്.
ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾക്കെതിരെയും ആയുധ ഉപയോഗത്തിനെതിരെയും വ്യാപകമായ വിമർശനമാണ് ഈ സംഭവത്തോടെ വീണ്ടും ഉയരുന്നത്. ഉത്തർപ്രദേശിലെ ക്രമസമാധാന നിലയെക്കുറിച്ച് പ്രതിപക്ഷം വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്. പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്.
National
ലക്നോ: യുപിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ദനിയാല്‍ അഷ്റഫ്, കൃഷ്ണ മിശ്ര എന്നിവരാണ് പിടിയിലായത്. പാക് ചാരസംഘടയായ ഐഎസ്ഐക്കായി പ്രവര്‍ത്തിച്ചവരാണ് പിടിയിലായത്.
യുപിയിലെ പ്രധാന നഗരങ്ങളും പോലീസ് സ്റ്റേഷനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടത്. ഇവരുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ നിരീക്ഷച്ചതിലൂടെയാണ് ഇവരുടെ നീക്കങ്ങള്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി) 2025-26 സാമ്പത്തികവർഷത്തെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇഡി നടത്തിയ അറസ്റ്റുകളിൽ കുറവുണ്ടായപ്പോൾ റെയ്ഡുകളിലും സ്വത്തുകണ്ടുകെട്ടലിലും റിക്കാർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇഡി. ആകെ 156 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024-25 വർഷത്തിൽ അറസ്റ്റിലായത് 214 പേരായിരുന്നു. അറസ്റ്റുകളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 27 ശതമാനം കുറവുണ്ടായെന്ന് വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾ നടത്തുന്നതിനാലാണിതെന്ന് ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, റെയ്ഡ്, സ്വത്തു കണ്ടുക്കെട്ടൽ എന്നിവയിൽ റിക്കാർഡ് വർധനയാണ് ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 81422 കോടി രൂപയുടെ സ്വത്തുക്കളാണ് ഇക്കഴിഞ്ഞ വർഷം ഇഡി കണ്ടുകെട്ടിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30,036 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. ഇക്കൊല്ലം 171 ശതമാനത്തിന്റെ വർധന. കുറ്റവാളികളെ സാമ്പത്തികമായി തളർത്തുന്നതിനാണ് ഇഡി മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
2024-25 സാമ്പത്തികവർഷത്തിൽ 1491 റെയ്ഡുകൾ നടന്ന സ്ഥാനത്ത് 2025-26 സാമ്പത്തികവർഷത്തിൽ ഇത് 2892-ആയി ഉയർന്നു. കേസ് രജിസ്റ്റർ ചെയ്യുന്ന ഇസിഐആറുകളുടെ എണ്ണത്തിലും 39 ശതമാനം വർധനവുണ്ട്. കഴിഞ്ഞവർഷം 1080 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
തട്ടിപ്പിനിരയായവർക്കും നിക്ഷേപകർക്കും ബാങ്കുകൾക്കും കണ്ടുകെട്ടിയ സ്വത്തുകൾ തിരികെ നൽകുന്നതിലും ഇഡി മികച്ചനേട്ടം കൈവരിച്ചു.32678 കോടി രൂപയാണ് ഇക്കഴിഞ്ഞ വർഷം ഇഡി വീണ്ടെടുത്ത് നൽകിയത്.
15,000 കോടി വീണ്ടെടുക്കാനാണ് ഏജൻസി ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന്റെ ഇരട്ടിയിലധികം വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പകുതിയോളം തുക പിഎസിഎൽ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളുടെ സഹായം തേടുന്ന കാര്യത്തിലും വർധനയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകെ 353 നിയമസഹായ അഭ്യർഥനകളാണ് വിവിധ രാജ്യങ്ങളിലായി നിലവിലുള്ളത്.
ഇതിൽ ഭൂരിഭാഗവും യുഎ ഇ, സിംഗപ്പൂർ, യുകെ തുടങ്ങിയ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
National
ലക്നോ: യുപിയിലെ സുൽത്താൻപുരിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിലിടിച്ച് വയോധികൻ മരിച്ചു. ഗർവാര സ്വദേശി റാം അനുജ് മിശ്ര (80) ആണ് മരിച്ചത്. റാമിന്റെ വീടിന് സമീപത്തായായിരുന്നു സംഭവം.
ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു റാം. അദ്ദേഹത്തിന്റെ വീടിന് സമീപത്തെത്തി തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റാം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണത്തിനു കീഴടങ്ങി.
അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ അമിതവേഗത്തിൽ വന്ന കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ആകാശ് പാണ്ഡെ (22) യാണ് മരിച്ചത്. കാറോടിച്ച ഗോൾഡൻ സാഹ്നിയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ഒന്‍പതിന് ആകാശും മൂന്ന് സുഹൃത്തുകളും രണ്ട് ബൈക്കുകളിലായി മൊഹദ്ദിപൂർ ഓവർബ്രിഡ്ജിലൂടെ പോകുന്പോഴായിരുന്നു അപകടം സംഭവിച്ചത്. ആകാശ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരാൾ നിസാര പരിക്കുകളോടെ പരിക്കേറ്റു. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
International
ലക്നോ: ഉത്തർപ്രദേശിലെ സിക്കന്ദ്ര റാവുവിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർ മരിച്ചു. ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമീർ (19), അസ്ലം (25), മുസ്തകീം (25) എന്നിവരാണ് മരിച്ചത്.
അലിഗഡിൽ നിന്ന് ഇറ്റയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി.
വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
ലക്നോ: സ്ത്രീധനത്തിനായി ആറ് വർഷത്തിനിടെ മൂന്ന് പേരെ വിവാഹം ചെയ്യുകയും അവരെ പീഡിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ലളിത്പൂർ സ്വദേശി സുനിൽ കുമാറാണ് പ്രതി. ഇയാൾക്ക് സ്ഥിരമായി ജോലിയില്ലെന്നും ഇയാളുടെ പിതാവ് ഗുണ്ടാസംഘത്തിലുണ്ടെന്നുമാണ് റിപ്പോർട്ട്.
ഇയാൾ വിവാഹം കഴിച്ച സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സുനിൽ കൂടുതൽ പണം ആവശ്യപ്പെട്ടു എന്നും വിവാഹശേഷം ഓരോരുത്തരെയും ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.
ഹിന്ദു ആചാരപ്രകാരം 2019 ൽ ആയിരുന്നു സുനിലിന്റെ ആദ്യ വിവാഹം. അഞ്ചുലക്ഷം രൂപയും സ്വർണവും ഉൾപ്പെടെ ഏകദേശം എട്ട് ലക്ഷം രൂപ ആദ്യ ഭാര്യയുടെ കുടുംബം വിവാഹത്തിനായി ചിലവഴിച്ചിരുന്നു. വിവാഹം കഴിഞ്ഞയുടൻ സുനിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും അത് കിട്ടാതെ വന്നപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
സുനിലിന്റെ പിതാവ് വിവാഹം മോചനം നൽകാൻ ആദ്യ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും വിവാഹമോചനം നിലവിൽ കോടതിയിൽ കേസ് നടക്കുന്നുണ്ട്.
ആദ്യ വിവാഹം മറച്ചുവച്ചു കൊണ്ട് 2021 ൽ സുനിൽ രണ്ടാമത് വിവാഹം കഴിച്ചു. ഏകദേശം എട്ട് ലക്ഷം രൂപയാണ് രണ്ടാമത്തെ ഭാര്യയിൽ നിന്നും സ്ത്രീധനമായി വാങ്ങിയത്. വിവാഹശേഷവും ഇയാൾ സ്വർണാഭരണങ്ങളും വാഹനവും ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും പുറത്താക്കുകയും ചെയ്തു.
2023 ൽ ആയിരുന്നു സുനിലിന്റെ മൂന്നാമത്തെ വിവാഹം. ആദ്യം നടന്ന രണ്ട് വിവാഹങ്ങളും മറച്ചുവച്ചുകൊണ്ട് മൂന്നാമത് വിവാഹം കഴിച്ച യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപയും ആഭരണങ്ങളും സ്ത്രീധനമായി ലഭിച്ചു. വിവാഹശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നതോടെ പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ മൂന്ന് മാസം ഗർഭിണിയായിരിക്കെ വീട്ടിൽ നിന്ന് പുറത്താക്കി. ഇരുവർക്കും ഒരു മകളുണ്ട്.
മൂന്ന് സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സുനിലിനും പിതാവിനും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരേന്ത്യയിലെ പ്രമുഖ ഹിന്ദു സന്യാസിശ്രേഷ്ഠനായ ഉത്തരാഖണ്ഡിലെ ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നു.
സംസ്ഥാനത്തുനിന്നുള്ള മാംസ കയറ്റുമതി നിരോധിച്ച് യഥാർഥ ഹിന്ദുവാണെന്നു തെളിയിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച ശങ്കരാചാര്യർ, ഇതിന് 40 ദിവസത്തെ സമയപരിധിയും നൽകി.
“കാവിവസ്ത്രം ധരിച്ചു പ്രസംഗിച്ചതുകൊണ്ടു മാത്രം ഒരാൾ ഹിന്ദുവാകില്ല. ഹിന്ദുമതത്തിലെ ആദ്യപടി ‘ഗോ സേവ’ (പശുക്കളെ സേവിക്കൽ) ‘ധർമ രക്ഷ’ (മത സംരക്ഷണം) എന്നിവയാണ്”-അവിമുക്തേശ്വരാനന്ദ് വാരാണസിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇന്ത്യയുടെ മൊത്തം ബീഫ് കയറ്റുമതിയിൽ 40 ശതമാനം യുപിയിൽനിന്നാണ്.
ഗോമാംസം കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിദേശനാണ്യത്തിലൂടെ രാമരാജ്യം സ്ഥാപിക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോ? യുപിയിൽ ഗോമാംസ കയറ്റുമതി പൂർണമായും നിരോധിക്കണം.
പശുവിനെ ‘രാജ്യമാതാവ്’ ആയി പ്രഖ്യാപിക്കണം. നിങ്ങൾക്ക് (ആദിത്യനാഥ്) അങ്ങനെ ചെയ്യാൻ 40 ദിവസത്തെ സമയമുണ്ട്. അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഒരു വ്യാജ ഹിന്ദുവാണെന്ന് അനുമാനിക്കപ്പെടും’’ -ശങ്കരാചാര്യർ- പറഞ്ഞു. കയറ്റുമതി ചെയ്യുന്ന മാംസത്തിൽ ‘പശുമാംസം’ അടങ്ങിയിട്ടുണ്ടെങ്കിലും അത് ‘പോത്തിറച്ചി’യുടെ കീഴിൽ വർഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വിഷയം ചർച്ച ചെയ്യാൻ മാർച്ചിൽ ലക്നോയിൽ സന്യാസിമാരുടെ യോഗം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി നിരോധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ പരാജയപ്പെട്ടാൽ ആദിത്യനാഥിനെ ഒരു വ്യാജഹിന്ദുവായി പ്രഖ്യാപിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിലെ മാഘമേളയ്ക്കിടെ സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിൽനിന്നു തന്നെയും അനുയായികളെയും പോലീസ് തടഞ്ഞുവെന്ന് ശങ്കരാചാര്യർ ആരോപിച്ചതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ തിരക്കു കാരണം രഥയാത്ര തടയുക മാത്രമാണു ചെയ്തതെന്നും നടന്നുപോകാൻ ആവശ്യപ്പെട്ടെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതു തന്നെ അപമാനിക്കലാണെന്ന് ശങ്കരാചാര്യർ ആരോപിച്ചു.
ഇതിനുപിന്നാലെ, ശങ്കരാചാര്യരുടെ പേരു പറയാതെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന തർക്കം രൂക്ഷമാക്കി. ഹനുമാനെ ചതിക്കാൻ സന്യാസിവേഷം കെട്ടിവരുന്ന രാക്ഷസനെപ്പോലെയുള്ളവരെ സൂക്ഷിക്കണമെന്നായിരുന്നു യോഗിയുടെ പരാമർശം. യോഗി ആദിത്യനാഥ് ഇപ്പോൾ രാഷ്ട്രീയക്കാരനാണെന്നും മതം സന്യാസിമാർക്ക് വിട്ടുകൊടുക്കണമെന്നും ശങ്കരാചാര്യർ തിരിച്ചടിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സംസ്ഥാനത്തിന്റെ വികസനം എന്നിവയെക്കുറിച്ചാണ് മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അല്ലാതെ മതത്തെക്കുറിച്ചല്ലെന്നും ശങ്കരാചാര്യർ വ്യക്തമാക്കി.
അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് അയോധ്യയിലെ ജിഎസ്ടി കമ്മീഷണറായ പ്രശാന്ത് കുമാർ സിംഗ് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ ശങ്കരാചാര്യരുടെ അധിക്ഷേപങ്ങൾ സഹിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് പ്രശാന്ത് കുമാർ സിംഗ് രാജിവച്ചത്.
National
ലക്നോ: പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപികയായി ജോലി നേടിയ സ്ത്രീക്കെതിരെ യുപി പോലീസ് കേസെടുത്തു.
1992-ല്‍ കുമ്ഹാരിയ ഗ്രാമത്തിലെ പ്രൈമറി സ്കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ച ഫര്‍സാന (മാഹിര അഖ്തർ) എന്നയാളാണ് പ്രതി. വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് അവരെ സസ്പെന്‍ഡ് ചെയ്ത ശേഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
1979-ല്‍ ഒരു പാക് പൗരനെ വിവാഹം കഴിച്ചതോടെയാണ് മാഹിര പൗരത്വം നേടിയത്. പിന്നീട് വിവാഹമോചനം നേടി കുട്ടികളുമായി ഇന്ത്യയിലേക്ക് മടങ്ങി. പാക്കിസ്ഥാൻ പാസ്പോര്‍ട്ടിലാണ് തിരിച്ചെത്തിയതെങ്കിലും 1985-ഓടെ ഒരു പ്രാദേശവാസിയെ വിവാഹം കഴിച്ചു.
പിന്നീട് ഇന്ത്യന്‍ പൗരത്വം നടിച്ച് വ്യാജ താമസ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് 1992 ജനുവരി 22-ന് സര്‍ക്കാര്‍ ജോലി നേടിയത്. ഏകദേശം 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയത്.
ഭാരതീയ ന്യായ സംഹിതയുടെ 318(4), 336, 338, 340 വകുപ്പുകള്‍ പ്രകാരം ചതിയും രേഖകളില്‍ കൃത്രിമം കാണിക്കലും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
National
ബല്ലിയ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ അനധികൃതമായി ഉച്ചഭാഷിണി ഉപയോഗിച്ച 17 മോസ്കുകള്ക്കെതിരേ കേസ്.
സുപ്രീംകോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണു കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച ബല്ലിയയില്‍ പോലീസ് വ്യാപകമായി നടത്തിയ പരിശോധനകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളുടെ പരാതിയെത്തുടര്‍ന്നാണു നടപടിയെടുത്തതെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) ഓംവീര്‍ സിംഗ് പറഞ്ഞു.
National
ലക്നോ: യുപിയിലെ ബാരാബങ്കിയിലുള്ള അസനേഷ്യര് ക്ഷേത്രത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം.
ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്ന കുരങ്ങന് വൈദ്യുതി ലൈനില്‍ പിടിച്ചുവലിച്ചതോടെ ഇത് പൊട്ടി സമീപത്തെ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. അപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലുംപെട്ട് 29 പേര്‍ക്ക് പരിക്കറ്റതായാണ് വിവരം.
National
വിദേശത്തുനിന്ന് 100 കോടി രൂപ ലഭിച്ചു
ലക്നോ: മതപരിവർത്തന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സംഘത്തിന്റെ സൂത്രധാരൻ ഉത്തർപ്രദേശിൽ പ്രത്യേക ദൗത്യസംഘത്തിന്റെ പിടിയിൽ. ഗൾഫ് രാജ്യങ്ങളിൽനിന്ന് നൂറുകോടിയിലധികം രൂപ സംഘത്തിന് ലഭിച്ചുവെന്നു കണ്ടെത്തിയെന്നും അന്വേഷണസംഘം പറഞ്ഞു.
ബൽറാംപുർ ജില്ലയിലെ റെഹ്റ സ്വദേശി ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയെയും മൂന്ന് സംഘാംഗങ്ങളെയുമാണ് അറസ്റ്റ്ചെയ്തത്. ഗൾഫിൽനിന്നും പാക്കിസ്ഥാനിൽനിന്നുമാണ് സാന്പത്തിക സഹായം എത്തിയതെന്ന് എഡിജിപി അമിതാബ് യാഷ് പറഞ്ഞു. ഇസ്ലാമിക രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലഘുലേഖകളും സംഘത്തിൽനിന്ന് പിടിച്ചെടുത്തു. നാൽപതോളം തവണ ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഇവർ സന്ദർശനം നടത്തിയിരുന്നു.
നാൽപതോളം ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പണം കൈമാറ്റം ചെയ്തത്.