ന്യൂഡൽഹി: എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി) 2025-26 സാമ്പത്തികവർഷത്തെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇഡി നടത്തിയ അറസ്റ്റുകളിൽ കുറവുണ്ടായപ്പോൾ റെയ്ഡുകളിലും സ്വത്തുകണ്ടുകെട്ടലിലും റിക്കാർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇഡി. ആകെ 156 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2024-25 വർഷത്തിൽ അറസ്റ്റിലായത് 214 പേരായിരുന്നു. അറസ്റ്റുകളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 27 ശതമാനം കുറവുണ്ടായെന്ന് വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾ നടത്തുന്നതിനാലാണിതെന്ന് ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, റെയ്ഡ്, സ്വത്തു കണ്ടുക്കെട്ടൽ എന്നിവയിൽ റിക്കാർഡ് വർധനയാണ് ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 81422 കോടി രൂപയുടെ സ്വത്തുക്കളാണ് ഇക്കഴിഞ്ഞ വർഷം ഇഡി കണ്ടുകെട്ടിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30,036 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരുന്നത്. ഇക്കൊല്ലം 171 ശതമാനത്തിന്റെ വർധന. കുറ്റവാളികളെ സാമ്പത്തികമായി തളർത്തുന്നതിനാണ് ഇഡി മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
2024-25 സാമ്പത്തികവർഷത്തിൽ 1491 റെയ്ഡുകൾ നടന്ന സ്ഥാനത്ത് 2025-26 സാമ്പത്തികവർഷത്തിൽ ഇത് 2892-ആയി ഉയർന്നു. കേസ് രജിസ്റ്റർ ചെയ്യുന്ന ഇസിഐആറുകളുടെ എണ്ണത്തിലും 39 ശതമാനം വർധനവുണ്ട്. കഴിഞ്ഞവർഷം 1080 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
തട്ടിപ്പിനിരയായവർക്കും നിക്ഷേപകർക്കും ബാങ്കുകൾക്കും കണ്ടുകെട്ടിയ സ്വത്തുകൾ തിരികെ നൽകുന്നതിലും ഇഡി മികച്ചനേട്ടം കൈവരിച്ചു.32678 കോടി രൂപയാണ് ഇക്കഴിഞ്ഞ വർഷം ഇഡി വീണ്ടെടുത്ത് നൽകിയത്.
15,000 കോടി വീണ്ടെടുക്കാനാണ് ഏജൻസി ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന്റെ ഇരട്ടിയിലധികം വീണ്ടെടുക്കാൻ കഴിഞ്ഞെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പകുതിയോളം തുക പിഎസിഎൽ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളുടെ സഹായം തേടുന്ന കാര്യത്തിലും വർധനയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകെ 353 നിയമസഹായ അഭ്യർഥനകളാണ് വിവിധ രാജ്യങ്ങളിലായി നിലവിലുള്ളത്.
ഇതിൽ ഭൂരിഭാഗവും യുഎ ഇ, സിംഗപ്പൂർ, യുകെ തുടങ്ങിയ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.