Editorial Audio
രളത്തിന്റെ ഓരോ ആവശ്യങ്ങളും തള്ളിക്കളയാൻ കേന്ദ്രത്തിന് ഓരോരോ കാരണമുണ്ട്. എയിംസ്, റെയിൽവേ വികസനം, സംസ്ഥാനവിഹിത വിതരണം, വയനാട് ദുരിതാശ്വാസം... അണുവിട തെറ്റിച്ചിട്ടില്ല. ഇപ്പോഴിതാ ഉള്ളതും ഇല്ലാതാക്കാൻ ഓരോരോ കാരണങ്ങൾ..! പാലക്കാട് കോച്ച് ഫാക്ടറിയുടെ ചരമക്കുറിപ്പെഴുതി രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ, പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒക്ടോബർ ഒന്നുമുതൽ മൈസൂരു ഡിവിഷനിലായിരിക്കുമെന്ന് ഉത്തരവിറങ്ങി. ഇവിടെ ഒരു സർക്കാർ ഉണ്ടെന്നും ആലോചിക്കണമെന്നുമുള്ള ഫെഡറൽ മര്യാദ പോലുമില്ല.
1,100 കോടിയുടെ പ്രതിവർഷ നഷ്ടം പാലക്കാടിനുണ്ടാകുമെന്നാണ് വിദഗ്ധാഭിപ്രായം. നാം കേന്ദ്രത്തിന്റെ കുടികിടപ്പുകാരല്ലെന്നു ബോധ്യപ്പെടുത്താൻ ഈ ഓണശിക്ഷയ്ക്കെതിരേ ഭരണ-പ്രതിപക്ഷമെന്യേ കേരളം അണിനിരക്കണം. 2006ൽ പാലക്കാട് ഡിവിഷൻ മുറിച്ച് സേലം ഡിവിഷൻ സ്ഥാപിച്ചപ്പോൾ ഹർത്താൽ നടത്തിയ സംസ്ഥാന ബിജെപിക്കും കേരളത്തോടുള്ള ഈ അനീതി മനസിലാകും. തിളയ്ക്കണം ചോര നമുക്കു ഞരന്പുകളിൽ!
മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് അടർത്തി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്ന റെയിൽവേ ബോർഡിന്റെ ധിക്കാരം കേന്ദ്രത്തിന്റെ മനസ് വായിക്കുന്ന ഉദ്യോഗസ്ഥപ്രഭുക്കന്മാരുടേതാണ്. ഇതു പാലക്കാട് റെയിൽവേ ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ പ്രതിസന്ധിയിലാക്കുമെന്ന് അവർക്ക് അറിയാത്തതല്ല. 2006ൽ യുപിഎ സർക്കാർ പാലക്കാടിനെ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ സ്ഥാപിച്ചത്. പകരം കേരളത്തിനു കോച്ച് ഫാക്ടറി വരുമെന്നായിരുന്നു മറുപടി. 2008-09 റെയിൽവേ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു.
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ 239 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും 2012 ഫെബ്രുവരി 21ന് റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്തു. പാലക്കാടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലിയിൽ മാത്രമല്ല, പിന്നീട് പ്രഖ്യാപിച്ച ബംഗാളിലും ഹരിയാനയിലും തൊഴിലും വികസനവുമൊക്കെ ഉറപ്പാക്കി ഫാക്ടറികളെത്തി.
അധികാരത്തിലെത്തി ദശാബ്ദം പിന്നിട്ടപ്പോൾ കേന്ദ്രസർക്കാർ കണ്ടുപിടിച്ചിരിക്കുന്നു; നിലവിലുള്ള കോച്ച് ഫാക്ടറികൾ ധാരാളമാണ്, ഇനി പാലക്കാട്ട് പുതിയതൊന്ന് ആവശ്യമില്ല. ആ ബുദ്ധികേന്ദ്രങ്ങൾ ഇതുമങ്ങു തീരുമാനിച്ചു; പാലക്കാടിന് ഇത്ര വലിപ്പവും വേണ്ട. പക്ഷേ, മൈസുരു ഡിവിഷനു വലിപ്പം കൂടിയാലും ഭരണബുദ്ധിമുട്ടോ വികസനമുരടിപ്പോ ഒന്നുമില്ല!
പാലക്കാടിന്റെ ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്റ്റേഷൻ അടക്കമുള്ളവയാണ് നഷ്ടമാകുന്നത്. 1,100 കോടിയുടെ കുറവാണ് വരുമാനത്തിൽ ഉണ്ടാകാൻ പോകുന്നത്. ഏറ്റവുമധികം വരുമാനമുള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനിലാകും. മംഗളൂരു തുറമുഖത്തുനിന്ന് കൽക്കരി, വളം, പെട്രോളിയം... ചരക്കുനീക്കങ്ങൾ പനന്പൂരിൽനിന്നാണ്.
മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണവും മൈസൂരുവിനു കൈമാറും. യാത്രാസൗകര്യം, അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എന്നിവയെല്ലാം കുറയും. കണ്ണൂരും കോഴിക്കോട്ടും അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്കു നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷൻ അനുവദിക്കണം. ഇപ്പോൾതന്നെ തിരക്കേറിയ മംഗലാപുരത്തിന്റെ റിസർവേഷൻ സീറ്റുകളുടെ എണ്ണം കുറയുകയും എമർജൻസി ക്വോട്ട ടിക്കറ്റിനുപോലും മലബാറുകാർ മൈസൂരുവിനെ സമീപിക്കേണ്ടിവരികയും ചെയ്യും. വരുമാനം ഇല്ലാതാക്കി നഷ്ടത്തിലാക്കുന്ന ഡിവിഷൻ ഭാവിയിൽ പൂട്ടിപ്പോകാനും മതി.
ഇതു കേരളത്തോടുള്ള കൊടിയ അനീതിയാണ്. ബിജെപി ഒഴിച്ച് ഭരണ-പ്രതിപക്ഷങ്ങൾ കേന്ദ്രത്തിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ പ്രതികരണം കേരളത്തെ നിന്ദിക്കുന്നതു മാത്രമല്ല, രാഷ്ട്രീയത്തിന്റെ അപഹാസ്യമായ മെയ്വഴക്കവും അവസരവാദവും ഒരുപോലെ പുറത്തെടുക്കുന്നതുമായിരുന്നു. അദ്ദേഹം ചോദിച്ചത്, മൈസൂരു ഇന്ത്യയിലല്ലേ അമേരിക്കയുടെ ഭാഗമൊന്നുമല്ലല്ലോ എന്നായിരുന്നു.
പക്ഷേ, പാലക്കാട് ഡിവിഷൻ 2006ൽ വിഭജിച്ചപ്പോൾ സേലം അമേരിക്കയുടെ ഭാഗമാണെന്നു ബിജെപി കരുതിയോ എന്നറിയില്ല. രണ്ടും രണ്ടു സാഹചര്യമാണെന്നും മൂന്നു വർഷത്തിനകം പത്തിരട്ടി വികസനം ഉണ്ടാകുമെന്നുള്ള പ്രതീക്ഷ സ്വന്തം ചെലവിൽ കൃഷ്ണദാസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
പക്ഷേ, ജനങ്ങളുടെ വോട്ട് നേടി ജയിച്ച ബിജെപി എംഎൽഎമാർ കേന്ദ്രഅനീതിയെ നീതിയാക്കുന്ന രാഷ്ട്രീയ ദുർമന്ത്രവാദം പ്രയോഗിക്കരുത്.
സംസ്ഥാനം രണ്ടു കാര്യങ്ങൾ ഉടനെ ചെയ്യണം. ഒന്ന്, വിഭജിക്കില്ലെന്ന വാക്കു ലംഘിച്ചു പാതിരായ്ക്കു കേരളത്തെ പിന്നിൽനിന്നു കുത്തിയ പാലക്കാട് ഡിവിഷൻ വിഭജന തീരുമാനം തിരുത്താൻ സാധ്യമായതെല്ലാം സമയബന്ധിതമായി ചെയ്യണം. രണ്ട്, കോച്ച് ഫാക്ടറിക്കുവേണ്ടി റെയിൽവേയ്ക്കു കൊടുത്ത കഞ്ചിക്കോട്ടെ 239 ഏക്കർ ഭൂമി സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാനത്തിന് അനുയോജ്യമായ വികസനപദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രത്തിൽ നിരന്തര സമ്മർദ്ദം ചെലുത്തണം. കേരളവും അമേരിക്കയുടെയല്ല ഇന്ത്യയുടെ ഭാഗമാണെന്ന് അറിയാത്തവർക്കു വഴങ്ങരുത്.
Tags : EDITORIAL Deepika PalakkadRailway