പഞ്ചസാര
മുംബൈ: ഇന്ത്യയിലെ പഞ്ചസാരക്ഷാമം മുതലാക്കാൻ പാക് മില്ലുടമകൾ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പഞ്ചസാര കയറ്റുമതി ചെയ്യാൻ അനുമതി നൽകണമെന്ന് പഞ്ചസാര മില്ലുടമകൾ പാക് സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ആഭ്യന്തരവിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പത്തു ലക്ഷം മെട്രിക് ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഒക്ടോബർ 31 വരെയുള്ള ഈ ഇളവ് മുതലാക്കാനാണ് പാക് മില്ലുടമകളുടെ നീക്കം.
എഥനോൾ ഉത്പാദനത്തിനായി കരിമ്പ് വൻതോതിൽ മാറ്റിയതും മഴക്കുറവുമാണ് ഇന്ത്യയിൽ പഞ്ചസാര ലഭ്യത കുറയാനും വില ഉയരാനും കാരണമായത്. അതേസമയം, പാക്കിസ്ഥാനിൽ നിലവിൽ 12 ലക്ഷം ടണ്ണിലധികം പഞ്ചസാര അധികമായി കെട്ടിക്കിടക്കുകയാണ്. അടുത്ത വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കെ ഈ അധിക സ്റ്റോക്ക് വിറ്റഴിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ ഷുഗർ മിൽസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ക്ഷാമവും അയൽരാജ്യമെന്ന നിലയിലുള്ള കുറഞ്ഞ ഗതാഗതച്ചെലവും പാക്കിസ്ഥാന് അനുകൂല ഘടകമാണ്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ നയതന്ത്ര-വ്യാപാര ബന്ധങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ സർക്കാരുകൾ തമ്മിൽ പ്രത്യേക ധാരണയിലെത്തിയാൽ മാത്രമേ ഈ വ്യാപാരം സാധ്യമാകൂ.
പഞ്ചസാര ഇറക്കുമതി പത്തു വർഷത്തിനിടെ ആദ്യം
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര ഇറക്കുമതിക്കു തയാറാകുന്നത്. ഇറക്കുമതി തീരുമാനത്തിനുപുറമെ, പൂഴ്ത്തിവയ്പും കൃത്രിമ വിലക്കയറ്റവും തടയാൻ വ്യാപാരികൾക്കും ബൾക്ക് ഉപഭോക്താക്കൾക്കും സർക്കാർ കർശനമായ സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.
മാസം പത്തു ടണ്ണിൽ കൂടുതൽ പഞ്ചസാര ഉപയോഗിക്കുന്ന വൻകിട ഉപഭോക്താക്കൾക്ക് 15 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാൻ അനുവാദമുള്ളൂ.
എഥനോൾ ഉത്പാദനത്തിനായി വൻ തോതിൽ കരിന്പ് മാറ്റുന്നതിനുപുറമെ മുൻവർഷങ്ങളെ അപേക്ഷിച്ച് പഞ്ചസാര ഉത്പാദനം 296 ലക്ഷം ടണ്ണായി കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
ഇതോടെ റീട്ടെയിൽ വിപണിയിൽ വില കിലോഗ്രാമിന് 65 രൂപവരെയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തോളം വർധനവാണിത്.
Tags : Business Entrepreneur Startup Money Commodity Pakistani mill owners look