x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

05
SEP
2026

എയ്ഡ്സ് സ്വകാര്യത മറ്റൊരാളെ ചതിക്കാനുള്ളതല്ല

Editorial Audio


Published: September 5, 2026 12:00 AM IST | Updated: September 4, 2026 11:32 PM IST

വിവാഹിതരാകുന്നവർക്ക് എയ്ഡ്സ് സർട്ടിഫിക്കറ്റ് അഥവാ എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ആർക്കാണ് കുഴപ്പം? മുഖ്യമായും, ലൈംഗികബന്ധത്തിലൂടെ പടരുന്ന എയ്ഡ്സ് എന്ന മാറാവ്യാധി മറച്ചുവച്ച് വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക്. ആർക്കാണ് രക്ഷ? ഇത്തരമൊരു രോഗാവസ്ഥ മറച്ചുവയ്ക്കുന്ന വ്യക്തിയെ വിവാഹം കഴിച്ചു നിത്യരോഗിയാകേണ്ടി വരുന്ന പങ്കാളിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും. വിദേശയാത്രകൾക്കും പലവിധ ജോലികൾക്കും ഇത്തരം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വേണം.

കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന സർട്ടിഫിക്കറ്റില്ലാതെ ഒരു ട്രെയിനിൽ കയറാനോ വിനോദയാത്ര പോകാനോ പോലും വിലക്കേർപ്പെടുത്തിയ രാജ്യമാണിത്. പക്ഷേ, ഒരു ആയുഷ്കാല യാത്രയുടെ പങ്കാളിക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റ് കൊടുക്കണമെന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കും. സ്ത്രീകളെ വീട്ടിലൊതുക്കണമെന്നു പറയുന്നവരെ ന്യായീകരിക്കാൻ, എയ്ഡ്സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നു പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാൻ വരെ മടിയില്ലാത്ത സ്ഥിതിയായി.

അത്തരം വോട്ടുരാഷ്‌ട്രീയത്തെ തിരസ്കരിക്കുന്നതിനൊപ്പം, എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാഹത്തിന്‍റെ യോഗ്യതാ സർട്ടിഫിക്കറ്റ് ആക്കുകയും വേണം. പല രാജ്യങ്ങളിലും അതു നടപ്പായി. കേരളം കാപട്യം കൈവെടിയണം. മനുഷ്യന്‍റെ രോഗപ്രതിരോധശേഷിയെ തകർക്കുന്ന രോഗാവസ്ഥയാണ് എയ്ഡ്സ്. എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) ആണ് കാരണം. ഇത് ലൈംഗികബന്ധത്തിലൂടെ പ്രധാനമായും പകരുമെങ്കിലും മയക്കുമരുന്നിന് ഉൾപ്പടെ സിറിഞ്ചുകൾ കൈമാറുന്നവർക്കും പകരും.

എച്ച്ഐവി ബാധിതരുടെ രക്തം സ്വീകരിച്ച ഒട്ടേറെപ്പേർക്കും ഇതു ബാധിച്ചിട്ടുണ്ട്. ഭർത്താക്കന്മാരുടെ രോഗമറിയാത്ത ഭാര്യമാരും അവർ മുലയൂട്ടിയ കുഞ്ഞുങ്ങളുമൊക്കെ ജീവിതകാലം മുഴുവൻ നരകിക്കേണ്ടിവന്നിട്ടുമുണ്ട്. അതായത്, എയ്ഡ്സ് രോഗികളെല്ലാം മയക്കുമരുന്നുപയോഗിക്കുന്നവരോ ലൈംഗിക അരാജകത്വത്തിൽ ജീവിച്ചവരോ അല്ല. അവർ അവമതിക്കപ്പെടേണ്ടവരുമല്ല. പക്ഷേ, ആരോഗ്യവാനായ മറ്റൊരാൾ ഇതിന്‍റെ പേരിൽ ശിക്ഷിക്കപ്പെടാൻ പാടില്ല.

അതുകൊണ്ടാണ്, സ്ത്രീ-പുരുഷന്മാർ കൂടുതൽ ഉത്തരവാദിത്വത്തോടെയും സത്യസന്ധതയോടെയും മാത്രം വിവാഹബന്ധത്തിലേർപ്പെടാൻ ഇടയാക്കുന്ന എച്ച്ഐവി നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നു പറയുന്നത്. എച്ച്ഐവി ബാധിതരോട് എന്നപോലെ, തന്‍റേതല്ലാത്ത കാരണത്താൽ അതു ബാധിക്കാനിടയുള്ളവരോടും രാജ്യത്തിനും സമൂഹത്തിനും വ്യക്തികൾക്കും ഉത്തരവാദിത്വങ്ങളുണ്ട്.

കെഎസ്എസിഎസി (കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി)ന്‍റെ കണക്കനുസരിച്ച്, 2022ൽ പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ ഒന്പതു ശതമാനമായിരുന്നു. 2024ൽ ഇതു 14.2 ശതമാനമായും 2025ൽ 15.4 ശതമാനമായും വർധിച്ചു. 2025-26 സാന്പത്തികവർഷത്തിൽ ഇത് 29 ശതമാനമായി. വിവാഹജീവിതത്തിൽ മാത്രമല്ല എയ്ഡ്സ് വ്യാപനം. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 52 പുതിയ എച്ച്ഐവി കേസുകളിൽ രണ്ടെണ്ണമായിരുന്നു സ്വവർഗരതിയിലൂടെ (എംഎസ്എം) പകർന്നത്.

അതേസമയം, ഈ വർഷത്തിന്‍റെ ആദ്യ മൂന്നു മാസങ്ങളിലെ 10 കേസുകളിൽ ഏഴും എംഎസ്എം ആയിരുന്നു. മറ്റു ജില്ലകളിലും ഇതു വ്യാപിക്കുകയാണ്. 2030ൽ ലോകം എയ്ഡ്സ് മുക്തമാക്കണമെന്നതാണ് ഐക്യരാഷ്‌ട്രസഭയുടെ ലക്ഷ്യം. 2025ൽതന്നെ ഇതു സാധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പക്ഷേ, 2023-25 വരെയുള്ള മൂന്നു വർഷത്തിനിടെ കേരളത്തിൽ മാത്രം 4,477 പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചു. ഇന്നലെ ലോക ലൈംഗികാരോഗ്യദിനമായിരുന്നു.

പ്രധാനമായും ലൈംഗികബന്ധത്തിലൂടെ പകരുന്നതും ഗുരുതരവും ചികിത്സ ഇല്ലാത്തതുമായ ഒരു രോഗം പടർത്താനുള്ള അവകാശം, സ്വകാര്യതയുടെ മറവിൽ ഉറപ്പാക്കിക്കൊണ്ട് എങ്ങനെയാണ് ഈ ദിനം സത്യസന്ധമായി ആചരിക്കാനാകുന്നത് എന്ന ലളിതമായ ചോദ്യമാണ് മുന്നിലുള്ളത്. കേരളത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണം 23,000 കവിഞ്ഞെന്നും 15നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ ഇതു വ്യാപിക്കുകയാണെന്നും തിരിച്ചറിയണം.

2006ലും 2019ലും ഗോവ സർക്കാർ വിവാഹത്തിനു മുൻപ് ദമ്പതികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കുന്ന നിയമ ഭേദഗതി പരിഗണിച്ചിരുന്നു. എന്നാൽ, ദേശീയ എയ്ഡ്സ് നിയന്ത്രണ നയപ്രകാരം (National AIDS Control Policy) ഇത്തരം പരിശോധനകൾ വ്യക്തികളുടെ സ്വമേധയാ ഉള്ള സമ്മതത്തോടെയും രഹസ്യസ്വഭാവത്തോടെയും മാത്രമായിരിക്കണം എന്നതിനാൽ നടന്നില്ല. പക്ഷേ, ഈ സംരക്ഷിതന് മറ്റൊരാളുടെ ജീവിതത്തിലേക്കും കിടപ്പറയിലേക്കും നിയമാനുസൃതം കടന്നുകയറാം, രോഗം വിതയ്ക്കാം; എന്താല്ലേ?

എയ്ഡ്സിനു കാരണമായ എച്ച്ഐവി ബാധിതരുടെ സ്വകാര്യത തീർച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ, അത് ഒളിപ്പിച്ചുവച്ച് വിവാഹിതരായി ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണ്. സ്വകാര്യത ഒരാളുടേതു മാത്രമാണ്; പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കിൽ അതിനോളം കാപട്യം മറ്റൊന്നില്ല.

എയ്ഡ്സ് രോഗിയുടെ സ്വകാര്യത സംരക്ഷിച്ചു വിവാഹബന്ധവും കിടപ്പറയുമൊരുക്കാൻ സ്വകാര്യതാവാദികളുടെ കുടുംബങ്ങൾ തയാറാകട്ടെ. മറ്റുള്ളവരുടെ കാര്യത്തിൽ എയ്ഡ്സ് സർട്ടിഫിക്കറ്റ് വിവാഹത്തിന്‍റെ നിബന്ധനയാക്കണം.

Tags : EDITORIAL DEEPIKA

Recent News

Corehub Up