Editorial Audio
‘നൂറു സംശയങ്ങൾ ഒന്നിച്ചുവച്ചാലും ഒരു തെളിവാകില്ല.’ (കുറ്റവും ശിക്ഷയും-ദസ്തയേവ്സ്കി) ആലപ്പുഴ കരുവാറ്റയിൽ ഒമ്പതാംക്ലാസുകാരി അടുത്ത ബന്ധുവിനെ കൂട്ടുകാരെ വിട്ടു കൊലപ്പെടുത്തിയ സംഭവം ആരുടെയും ഉള്ളു പൊള്ളിക്കുന്നതായിരുന്നു. തകർന്ന കുടുംബബന്ധങ്ങളിലെ കുട്ടികളുടെ വേദനകളും മാതാപിതാക്കൾ ജീവിച്ചിരിക്കെ അവർ അനുഭവിക്കുന്ന അനാഥത്വവുമൊക്കെ ഹൃദയഭേദകമാണ്. എന്നിരിക്കിലും, കുട്ടിക്കാലത്തു സ്നേഹം കിട്ടാത്തത് കൊലപാതകത്തിന്റെ ന്യായീകരണമാക്കുന്നത് സൂക്ഷിച്ചുവേണം. അതു കോടതിയുടെ സൂക്ഷ്മപരിശോധനയിൽ നിശ്ചയിക്കപ്പെടേണ്ടതാണ്. പോലീസ് ഉൾപ്പെടെ ആരും തിടുക്കത്തിൽ നിഗമനങ്ങളിലെത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ല. കൊല്ലപ്പെട്ടവർക്കു തങ്ങളുടെ ഭാഗം പറയാൻ അവസരമില്ലെന്നിരിക്കെ, തെളിവില്ലാതെ സംശയക്കൂട്ടിലും പ്രതിക്കൂട്ടിലുമാക്കരുത്; പ്രത്യേകിച്ചും പീഡന ആരോപണത്തിൽ. അതേസമയം, കരുവാറ്റക്കണ്ണാടി സമൂഹത്തിനുനേർക്കു തിരിച്ചുവയ്ക്കുകയും വേണം. അപ്പോൾ കാണാം തകർന്ന കുടുംബബന്ധങ്ങളിൽ ഏകാകികളാകുന്ന, അനാഥരാകുന്ന, സമനില തെറ്റുന്ന, കുറ്റവാളികളാകുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ദൈന്യമുഖം. പലരും വ്യാജസ്നേഹിതരിലേക്കും സമൂഹമാധ്യമ-ലഹരിച്ചന്തകളിലേക്കും ഒളിച്ചോടുന്നു.
ഒമ്പതാം ക്ലാസുകാരി ബന്ധുവായ വയോധികനെ കൊല്ലാൻ ആൺസുഹൃത്തിനും കൂട്ടുകാർക്കും നിർദേശം കൊടുക്കുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ അതു വിദഗ്ധമായി ചെയ്തശേഷം വീഡിയോ പെൺകുട്ടിയെ കാണിക്കുന്നതും കവർച്ചനടത്തുന്നതും കുറ്റബോധമില്ലാതെ സംഭവം വിശദീകരിക്കുന്നതുമൊക്കെ പഠനവിധേയമാക്കണം. ഇതൊക്കെ ചെയ്ത കുട്ടികൾതന്നെയാണ് കൊല്ലപ്പെട്ടയാൾ മോശമായി ദേഹത്തു സ്പർശിച്ചെന്ന മൊഴിയും കൊടുത്തിരിക്കുന്നത്. അതേസമയം, ഫോൺ ഉപയോഗവും ആൺസൗഹൃദങ്ങളും വീട്ടിൽ വൈകിയെത്തിയതുമൊക്കെ തടഞ്ഞതാണ് പ്രകോപനമായതെന്ന റിപ്പോർട്ടുകളുമുണ്ട്. ഇരുവശങ്ങളും പരിശോധിക്കട്ടെ. സാഹചര്യങ്ങളാണ് കൊല്ലാനും കവർച്ച ചെയ്യാനും ഗുണ്ടാസംഘങ്ങളെപ്പോലെ തെരുവിൽ അഴിഞ്ഞാടാനും സഹപാഠികളെ വളഞ്ഞിട്ടു മർദിക്കാനും ക്രൂരമായ റാഗിംഗിനു വിധേയരാക്കാനും ലഹരി ഉപയോഗിക്കാനും പെൺകുട്ടികളെ അപമാനിക്കാനും മാതാപിതാക്കളെ ആക്രമിക്കാനുമൊക്കെ കുട്ടികളെ പ്രേരിപ്പിക്കുന്നതെങ്കിൽ ആ സാഹചര്യങ്ങളെ ആദ്യം അറസ്റ്റ് ചെയ്യേണ്ടതുണ്ട്. പക്ഷേ, അതൊക്കെ കൊടുംകുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാൻ ഉപയോഗിക്കരുത്. എല്ലായ്പോഴും കുറ്റകൃത്യങ്ങളെ സാഹചര്യങ്ങൾകൊണ്ടു ഹരിച്ചാൽ നീതി കിട്ടില്ല.
കുടുംബത്തിൽനിന്നു സ്നേഹവും കരുതലും കിട്ടാത്തതിനാലോ അവ കൂടിപ്പോയതുകൊണ്ടോ അക്രമികളായവരുടെ ഇരകളാകാൻ വിധിക്കപ്പെട്ടവരല്ല മറ്റു മനുഷ്യർ. അങ്ങനെയാണെങ്കിൽ ഡൽഹിയിൽ നിർഭയയെ ബലാത്സംഗം നടത്തി കൊന്നവരുടെയും പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥിനെ ആക്രമിച്ച് മരണത്തിലേക്കു തള്ളിവിട്ടവരുടെയും തെരുവിൽ ഏറ്റുമുട്ടുന്ന വിദ്യാർഥികളുടെയുമൊക്കെ പൂർവകാലം പരിശോധിച്ചാൽ അതിനൊക്കെ കാരണമായി വളർത്തുദോഷവും ചീത്ത കൂട്ടുകെട്ടും മുതൽ അക്രമരാഷ്ട്രീയത്തിന്റെ പിന്തുണവരെ പല സാഹചര്യങ്ങളുണ്ടാകും. അതുവച്ചു ന്യായീകരിച്ചാൽ പിന്നെ കുറ്റവാളികളില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിക്ഷയുടെ തീവ്രത നിശ്ചയിക്കേണ്ടത് കോടതിയാണ്. അതിനുമുമ്പ്, സഹതാപ ചായം പൂശി കുറ്റവാളികളെ പുലികളിക്കിറക്കരുത്.
കരുവാറ്റ സംഭവത്തിന്റെ ഗൂഢാർഥങ്ങൾ പോലീസും മനഃശാസ്ത്രജ്ഞരും കോടതിയുമൊക്കെ കണ്ടെത്തട്ടെ. പക്ഷേ, വിപണിസാധ്യത ലക്ഷ്യമിട്ട് നിർമിക്കുന്ന അക്രമാസക്ത സിനിമകളും സമൂഹമാധ്യമങ്ങളിലെ വികലചിന്തകളും വിൽപനകേന്ദ്രീകൃത അൽഗോരിതങ്ങളും മയക്കുമരുന്നു ലഭ്യതയും ശിഥിലമായ കുടുംബബന്ധങ്ങളുമൊക്കെ ഉള്ളടത്തോളം കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ അകറ്റാൻ പരിമിതിയുണ്ട്. അതെന്തായാലും, ഇത്തരം അത്യപൂർവസംഭവങ്ങൾ നിരാശയ്ക്കു കാരണമല്ല. പാർട്ടിക്കൊടി പിടിക്കുന്നവരേക്കാൾ പ്രതികരണശേഷിയും സ്വതന്ത്രചിന്തയും രാഷ്ട്രീയബോധവുമുള്ള കുട്ടികൾ പുറത്തുണ്ടെന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾ തെളിയിച്ചു. എത്ര ആവർത്തിച്ച് മൈക്കിലൂടെ ആവശ്യപ്പെട്ടാലും പണ്ഡിതവേഷത്തിലെത്തിയാലും വർഗീയ അജൻഡകൾക്കു കൈപൊക്കില്ലെന്നും അവർ തെളിയിച്ചു. പ്രതീക്ഷകൾ വർധിച്ചിട്ടേയുള്ളൂ. പക്ഷേ, ഒടുവിലത്തെ കുട്ടിയും മയക്കുമരുന്നും വിദ്വേഷവും കത്തിയും താഴെയിടുവോളം ഒരു സമൂഹത്തിനും സംതൃപ്തമാകാനാകില്ല.
Tags : DEEPIKA EDITORIAL