x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14
AUG
2026

ഫെഡറലിസത്തെ തുരക്കുന്ന ധാതുഖനന ഭേദഗതി

Editorial Audio


Published: August 14, 2026 12:00 AM IST | Updated: August 13, 2026 09:42 PM IST

സംസ്ഥാനങ്ങളിൽനിന്ന് ഖനന നിയന്ത്രണാധികാരം എടുത്തുമാറ്റാൻ വ്യവസ്ഥകളുള്ള ധാതുഖനന ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്തിന്‍റെ ആഴക്കടൽ, തീരഖനനസാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്ക കേരളത്തിനുണ്ട്. ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും നിലനിൽപിന് അനിവാര്യമാണ്.

ഇന്ത്യയുടെ ഫെഡറൽ സംവിധാനം രാഷ്‌ട്രീയവും സാമ്പത്തികവും പ്രാദേശികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഓരോ കാലത്തും കേന്ദ്രസർക്കാരിന്‍റെ ചില നടപടികൾ ഫെഡറലിസത്തെ തകർക്കുന്നതാണ് എന്ന പ്രതിഷേധം ഉയരാറുമുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തികവിഹിതം കുറയുന്ന നികുതിഘടനയും അതുവഴി സാമ്പത്തികമായി കേന്ദ്രത്തെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ഗതികേടും സ്വാതന്ത്ര്യം കിട്ടിയതു മുതൽ തുടരുന്ന പ്രശ്നങ്ങളാണ്. 

ഇതിനു പുറമെയാണ് കേന്ദ്ര ഏജൻസികളും ഗവർണർമാരും ഇടപെട്ടുണ്ടാക്കുന്ന പൊല്ലാപ്പുകൾ. മാത്രമല്ല, ചില പ്രത്യേക ഭാഷാ-സംസ്കാര വിഭാഗങ്ങളുടെമേൽ ദേശീയതലത്തിൽ ഒരേ നയങ്ങൾ അടിച്ചേൽപിക്കുന്നതിലുള്ള പ്രാദേശികമായ ആശങ്കകളും സംസ്ഥാനാന്തര തർക്കങ്ങളും ഫെഡറലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്. 

സംസ്ഥാനത്തിന്‍റെ അവശേഷിക്കുന്ന അധികാരങ്ങളിൽ പലതും കവർന്നെടുക്കാൻ സമഗ്രാധിപത്യ സ്വഭാവമുള്ള കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുമ്പോൾ ഭരണഘടനാശിൽപികൾ സങ്കൽപിച്ച ഫെഡറൽ സ്വഭാവത്തിന്‍റെ അടിത്തറയിളക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ധാതുഖനന ഭേദഗതി ബിൽ ആണ് ഈ പരമ്പരയിൽ ഒടുവിലത്തേത്.

ഖനനം സ്വകാര്യകമ്പനികൾക്ക് തീറെഴുതിക്കൊടുക്കുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്നതാണ് ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026 എന്ന ആക്ഷേപം ഇതിനകം ചൂടുപിടിച്ച ചർച്ചയായിട്ടുണ്ട്. സംസ്ഥാനങ്ങളിൽനിന്ന് ഖനനനിയന്ത്രണാധികാരം എടുത്തുമാറ്റാനുള്ള വ്യവസ്ഥകളെച്ചൊല്ലിയാണ് ഏറെ വിമർശനം.

സംസ്ഥാനത്തിന്‍റെ ആഴക്കടൽ, തീരഖനന സാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്കയാണ് കേരളം പ്രത്യേകമായി എടുത്തുകാട്ടുന്നത്. ധാതുഖനിയുള്ള ഭൂമിയുടെ നിയന്ത്രണം നിലവിൽ സംസ്ഥാനങ്ങൾക്കാണ്. ലീസും നികുതിയുമെല്ലാം സംസ്ഥാനങ്ങൾക്കുപയോഗിക്കാം. ഭേദഗതി നിയമമാകുന്നതോടെ ധാതുഖനന ഭൂമിയുടെ നിയന്ത്രണം പൂർണമായി കേന്ദ്രസർക്കാരിനാകും. 

ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിക്കുന്നതിലൂടെ സ്വകാര്യ കമ്പനികൾക്കും വിദേശകമ്പനികൾക്കും എളുപ്പത്തിൽ ഖനനാനുമതി നേടിയെടുക്കാനാകും. കരിമണലടക്കം വലിയതോതിൽ ധാതുസമ്പത്തുള്ള കേരളത്തിന് നിയമം തിരിച്ചടിയാകും. അനിയന്ത്രിതമായ ഖനനാനുമതിയും ദോഷം ചെയ്യും. വനഭൂമിയിലും തീരദേശത്തും ഖനനം നടത്താമെന്നു വരുന്നതോടെ പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുക്കും. ഒരു ധാതുവിന്‍റെ ഖനനത്തിനായി നൽകിയ ഭൂമിയിൽ മറ്റു ധാതുക്കൾ കണ്ടെത്തിയാൽ പുതിയ ലൈസൻസില്ലാതെ ഖനനം നടത്താമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. 

ലിഥിയം, ഗ്രാഫൈറ്റ്, കൊബാൾട്ട്, നിക്കൽ തുടങ്ങിയ സുപ്രധാന ധാതുക്കളാണെങ്കിൽ അധികതുകയും വേണ്ട. ഒരു ലൈസൻസിന്‍റെ പേരിൽ എത്രതരം ധാതുക്കൾ വേണമെങ്കിലും ഖനനം ചെയ്യാമെന്ന അപകടം വേറെ. സ്വകാര്യാവശ്യങ്ങൾക്കായി ഖനനം നടത്തുന്ന കമ്പനികൾ അമ്പത് ശതമാനം മാത്രമേ വിൽകാൻ പാടുള്ളൂ എന്ന നിയന്ത്രണം ബിൽ എടുത്തുകളയുന്നുണ്ട്. ഖനനം കൂടുതൽ സുസ്ഥിരമാക്കാനും മേഖലയിൽ സാമ്പത്തികബാധ്യത ഉണ്ടാകാതിരിക്കാനുമാണ് ബിൽ കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാരിന്‍റെ വാദം. 

എന്നാൽ ധാതുക്കളുടെ കലവറയായ ചവറ പോലുള്ള പ്രദേശത്തെ ഭൂമിയിൽ കേന്ദ്രത്തിന്‍റെ അധികാരമുറപ്പിക്കാനും കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്കു മറിച്ചുകൊടുക്കാനുമുള്ള കുറുക്കുവഴിയാണ് ബില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ കെണികൾ തിരിച്ചറിഞ്ഞ കേരളം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിൽക്കേണ്ട മറ്റൊരു നിർണായക സന്ദർഭമാണിത്. 

ഭൂമിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന്‍റെ അധീനതയിലുള്ള വിഷയമായതിനാൽ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം തകര്‍ക്കുന്ന ബില്ലിനെതിരേയുള്ള കേരളത്തിന്‍റെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.  2014ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇന്ത്യയുടെ ഫെഡറൽ ഘടനയെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തുന്നതാണു കണ്ടത്. 

മുൻകാല ഭരണകൂടങ്ങളും അധികാരം കേന്ദ്രീകരിക്കാൻ‌ ശ്രമിച്ചിട്ടുണ്ടെങ്കിലും ബിജെപി സർക്കാർ കൃത്യമായ അജണ്ടയിലൂടെയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാനങ്ങളെ കേന്ദ്രനയങ്ങൾ നടപ്പാക്കുന്ന ഘടകം മാത്രമായി ചുരുക്കുന്ന അവസ്ഥ. സംസ്ഥാനങ്ങൾ യൂണിയന്‍റെ വെറും വിപുലീകരണമല്ലെന്നും ഭരണഘടനാപരമായി നിർവചിക്കപ്പെട്ട മേഖലകളിൽ അവയ്ക്ക് മേധാവിത്വം ഉണ്ടെന്നും അടിവരയിടുന്നതായിരുന്നു എസ്.ആർ. ബൊമ്മെ കേസിൽ 1994ലുണ്ടായ സുപ്രീംകോടതി വിധി.

ഫെഡറലിസവും ജനാധിപത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒന്നിനെ ദുർബലപ്പെടുത്തുന്നത് മറ്റൊന്നിന് ഭീഷണിയാകുമെന്നും കോടതി ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനാൽ  ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്‍റെയും ഫെഡറലിസത്തിന്‍റെയും നിലനിൽപിന് അനിവാര്യമാണ്.    

Tags : EDITORIAL DEEPIKA DEEPIKA EDITORIAL

Recent News

Corehub Up