പ്രതീകാത്മക ചിത്രം
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ എട്ടെണ്ണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞയാഴ്ച വിജിലന്‍സ് നല്കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്ന വിമര്‍ശനത്തെ തുടര്‍ന്ന് നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്. ശശിധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയായ മാനന്തവാടി, റാന്നി കേസുകളില്‍ ഒരാഴ്ചയ്ക്കകവും ക്രമക്കേട് സ്ഥിരീകരിച്ച മറ്റു കേസുകളില്‍ 20 ദിവസത്തിനകവും കുറ്റപത്രം നല്‍കാനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുമെന്ന് അറിയിച്ചു.
എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാരിന്റെ അനുമതി തേടിയുള്ള വയനാട് പുല്‍പ്പള്ളിയിലെ കേസിന്റെ കാര്യത്തില്‍ സെപ്റ്റംബര്‍ 10നകം തീരുമാനമെടുക്കണമെന്ന് പിന്നാക്ക വികസന അഡീ. ചീഫ് സെക്രട്ടറിക്ക് ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിര്‍ദേശം നല്കി. കേസിലെ അന്വേഷണം വൈകുന്നതിനെതിരേയും കോടതി വിമര്‍ശനമുന്നയിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, യോഗം പ്രസിഡന്റ് എന്‍. സോമന്, മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന് എന്നിവര്‍ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖകള്‍ ഹാജരാക്കി ക്രമക്കേട് നടത്തിയെന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് മൈക്രോ ഫിനാന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയുടെ പേരാണ് അന്വേഷണ കാര്യത്തില്‍ വിഷയമാകുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിജിലന്‍സ് അറിയിച്ച കാര്യങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഹർജി വീണ്ടും സെപ്റ്റംബര്‍ 10ന് പരിഗണിക്കാനായി മാറ്റി.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്. അനില്‍ നല്കിയ ഉപഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 10 വര്‍ഷത്തിനുശേഷം കേസില്‍ എന്തെങ്കിലും നടപടികളുണ്ടായത് ഇപ്പോഴാണെന്ന് വിജിലന്‍സ് അഭിഭാഷകന് വിശദീകരിച്ചു.
മയക്കുമരുന്നിനെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതും അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചതും മറ്റും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേസ് നമ്പര്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്കാന് രാവിലെ നിര്‍ദേശിച്ച കോടതി ഈ നടപടി പൂര്‍ത്തിയാക്കിയശേഷമാണ് കേസ് വീണ്ടും പരിഗണിച്ചത്.
Tags : Vigilance Microfinance irregularities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash