റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാഖറോവ.
മോസ്കോ: കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
അടുത്തകാലത്ത് റഷ്യയും യുക്രെയ്നും കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേർക്ക് ആക്രമണം വർധിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്‍റെയും ഇത്തരം നടപടികൾ അന്താരാഷ്‌ട്ര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായി.
ഇതൊഴിവാക്കാൻ കരിങ്കടലിൽ വെടിനിർത്തലുണ്ടാക്കാമെന്ന നിർദേശം തുർക്കി മുന്നോട്ടുവച്ചതായി അവിടുത്തെ വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പ്രതികരിച്ചത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന യുക്രെയ്ന്‍റെ നടപടി ഭീകരാക്രമണം ആണെന്നും മരിയ ആരോപിച്ചു. അതേസയം റഷ്യൻ സേന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചില്ല.
2022-23 കാലയളവിൽ തുർക്കിയുടെ മധ്യസ്ഥതിയൽ റഷ്യയും യുക്രെയ്നും കരിങ്കടലിൽ വെടിനിർത്തിയിരുന്നു.
Tags : russia ukraine ukraine war