കനത്ത മഴയിൽ ജപ്പാനിലെ റോഡുഗതാഗതം താറുമാറായപ്പോൾ.
ടോക്കിയോ: കിഴക്കൻ ജപ്പാനിൽ പെയ്ത റിക്കാർഡ് മഴ കനത്ത നാശം വിതച്ചു. ടോക്കിയോയ്ക്കു സമീപമുള്ള ചിബ പ്രവിശ്യയിൽ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ഓരോ മണിക്കൂറിലും പത്തു സെന്റിമീറ്ററിനു മുകളിൽ മഴയാണു രേഖപ്പെടുത്തിയത്. മേഖലയിലുണ്ടായ പ്രളയത്തിൽ എട്ടു മരണം റിപ്പോർട്ട് ചെയ്തു.
ഇത്രയും തീവ്രതയുള്ള മഴ മുന്പുണ്ടായിട്ടില്ലെന്നാണു ജാപ്പനീസ് വൃത്തങ്ങൾ പറഞ്ഞത്. ഓഗസ്റ്റിൽ സാധരണ ലഭിക്കുന്ന മഴയുടെ മൂന്നിരട്ടിയാണ് ഇപ്പോൾ പെയ്തിരിക്കുന്നത്. ജപ്പാനിൽ രേഖപ്പെടുത്തുന്ന ഏറ്റവും തീവ്രതയേറിയ മഴയും ഇതാണെന്ന് അഭിപ്രായമുണ്ട്.
ടോക്കിയോയിലെ നരിത വിമാനത്താവളത്തിൽ ആയിരങ്ങൾ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ചില റെയിൽപാതകളും റോഡുകളും അടച്ചു.
വെള്ളപ്പൊക്കത്തിൽ മുങ്ങിയ കാറിൽനിന്നു പുറത്തിറങ്ങാൻ പറ്റാതെയാണ് ഒരു സ്ത്രീ മരിച്ചത്. ദുരന്ത നിവാരണത്തിനു വിന്യസിക്കപ്പെട്ടവർ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണു മുൻഗണന നല്കുന്നതെന്ന് ജാപ്പനീസ് വൃത്തങ്ങൾ അറിയിച്ചു.
ഒരു ലക്ഷത്തിലധികം വീടുകളിൽനിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. ചിബ പ്രവിശ്യയിലെ 20,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
Tags : HeavyRain Japan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash