Editorial Audio
മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും മൃതദേഹങ്ങൾ കുന്നുകൂടുന്നതു കണ്ടിട്ടും നയാപൈസ നൽകാതെ പൂഴ്ത്തിവച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൂടെ ഒരു വാൾപോലെ കടന്നുപോകുന്നു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ കെട്ടിക്കിടക്കുന്നെന്ന റിപ്പോർട്ട് സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
വയനാടിന്റെ നിലവിളി കേട്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പാവപ്പെട്ട മനുഷ്യരുമൊക്കെ തങ്ങളാലാവുംവിധം സഹായിച്ചപ്പോഴും കേന്ദ്രസർക്കാർ പൊട്ടിക്കാതെ ഒളിപ്പിച്ച ഈ കുടുക്ക ഇനിയാർക്കു കൊടുത്താലും മലയാളിക്കു സന്തോഷമേയുള്ളൂ. നമുക്ക് മനുഷ്യരാണ് മുഖ്യം. പക്ഷേ, ആ ഫണ്ടിലെ ഓരോ ചില്ലിക്കാശിലും കേരളത്തിനു നിഷേധിച്ച ‘ചാവുപണം’ എന്നെഴുതിയിട്ടുണ്ട്.
2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8,452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ. ഒരു ശതമാനം പോലുമില്ല. 2024 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെത്തിയിരുന്നു. ആകാശത്തുനിന്ന് അദ്ദേഹം മുണ്ടക്കൈയും ചൂരൽമലയുമൊക്കെ കണ്ടു. ഭൂമിയിലിറങ്ങി ദുരിതബാധിത മേഖലയിലെ മനുഷ്യരെ കണ്ടു.
മേപ്പാടിയിലെ ആശുപത്രിയിൽ പിതാവും സഹോദരങ്ങളുമൊക്കെ നഷ്ടപ്പെട്ട നൈസ എന്ന കുഞ്ഞിനെ ലാളിച്ചു. ദുരിതമേഖലയിൽനിന്നുള്ള ഫോട്ടോ എല്ലായിടത്തുമെത്തി. പക്ഷേ, സഹായം ദുരിതമേഖലയിലെത്തിയില്ല. കോടതികൾക്കുപോലും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെടേണ്ടിവന്നു. മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് കേരളത്തെ ചവിട്ടിത്തേച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ, മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായിക്കുന്നതിനാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാൽ, 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തിനിടെ ഫണ്ടിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾപോലും അനുവദിക്കേണ്ടെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഇതു പൊതുജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനാൽ സർക്കാരിനു കണക്കു പറയാൻ ഉത്തരവാദിത്വമില്ലെന്നായിരുന്നു മറുപടി. പക്ഷേ, വിദ്യാർഥികളുടെ കൂട്ടായ്മയായ സിജെപി സർക്കാരിനെ വെട്ടിലാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെനിന്നാണെന്ന് ബിജെപി സമൂഹമാധ്യമക്കാർ വലിയവായിൽ ചോദ്യമുന്നയിച്ചു. ഇതിന്റെ വിവരം ആവശ്യപ്പെട്ട് സൂററ്റിലെ ഒരു ബിജെപിക്കാരൻ ആർടിഐ ഫയൽ ചെയ്തിട്ടുമുണ്ട്. വടി കൊടുത്ത് അടി വാങ്ങി. ഒരു ചാനൽ ചർച്ചയിൽ ഈ ചോദ്യമുയർന്നപ്പോൾ, “സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽനിന്നാണ് ലഭിക്കുന്നത്” എന്ന മറുപടിയാണ് വക്താവ് അശുതോഷ് രംഗ നൽകിയത്. പിന്നാലെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുയർന്നു. ഇതിനൊടുവിലാണ് ക്രൂരവും ദുരൂഹവുമായ പൂഴ്ത്തിവയ്പ് പുറത്തായത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം മുടങ്ങിയിരിക്കേ, ദേശീയ ദുരന്തപ്രതികരണനിധിയിൽ (എൻഡിആർഎഫ്) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ടും വന്നിട്ടുണ്ട്. 2024-25ൽ 11,474 കോടി വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടി (എൻഡിഎംഎഫ്)ൽനിന്നു സംസ്ഥാനങ്ങൾക്ക് അനുവദിച്ച 2,868 കോടിയിൽ 719.72 കോടി മാത്രമാണ് നൽകിയത്; നാലിലൊന്ന്. മനുഷ്യർ നരകിക്കുന്പോൾ ദുരിതാശ്വാസമാകേണ്ട നിധിക്കു മുകളിൽ കേന്ദ്രസർക്കാർ ഭൂതത്തെപ്പോലെ കയറിയിരിക്കുകയാണ്. എന്തൊരു ദുരന്തമാണിത്; പ്രകൃതിയെത്ര ഭേദം!
Tags : Deepika Editorial PMCares Wayanad