x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ആളെ കളിയാക്കുകയാണോ? മറ്റു പ്രതികള്‍ എവിടെ?': മുട്ടില്‍ മരംമുറി കേസില്‍ റോജി അഗസ്റ്റിന് വിമര്‍ശനം

കൊച്ചി ബ്യൂറോ
Published: August 20, 2026 01:35 PM IST | Updated: August 20, 2026 01:35 PM IST

അഗസ്റ്റിൻ സഹോദരങ്ങൾ (File Photo)

കൊച്ചി: മുട്ടില്‍ മരംമുറി തട്ടിപ്പ് കേസില്‍ മുഴുവന്‍ പ്രതികളും ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. ഒന്നാം പ്രതി റോജി അഗസ്റ്റിന്‍ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. ഇതോടെ മറ്റ് പ്രതികള്‍ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്നും കോടതി വിമര്‍ശിച്ചു.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി ഇന്ന് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റോജി അഗസ്റ്റിന്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്.

വനംവകുപ്പിന്‍റെ അന്വേഷണം സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരുന്നതിനാല്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റോജി അഗസ്റ്റിന്‍ ഹാജരായത്.

ഇതോടെയാണ് മറ്റു പ്രതികള്‍ എവിടെയെന്ന് കോടതി ചോദിച്ചത്. മറ്റു പ്രതികള്‍ വരട്ടെ അതുവരെ മാറി നില്‍ക്കൂവെന്നാണ് കോടതി പറഞ്ഞത്. അതേസമയം, നേരിട്ടു ഹാജരാകാനുള്ള കോടതിയുടെ സമന്‍സ് അവഗണിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികള്‍ കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ച ശേഷമാണ് വാറണ്ട് റദ്ദാക്കിയത്.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായാണ് 18ന് പ്രതികളോട് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. എന്നാല്‍ രണ്ടു ദിവസത്തെ സാവകാശത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 20ന് വിചാരണക്കോടതിയില്‍ ഹാജരാകാന്‍ സാവകാശം അനുവദിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റോജി അഗസ്റ്റിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. കേസുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന് അറിയിക്കേണ്ടത് കീഴ്‌കോടതിയിലാണ് അല്ലാതെ ഹൈക്കോടതിയില്‍ അല്ലെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി.

അതേസമയം, വയനാട് മേപ്പാടിയില്‍ നിന്ന് മുറിച്ച ഈട്ടിമരങ്ങള്‍ വനംവകുപ്പിന്റെ നിയമപരമായ പാസോടെയാണെന്ന വ്യാജരേഖ കാണിച്ചു തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തി വിശ്വാസവഞ്ചന കാട്ടി 1.40 കോടി രൂപ തട്ടിയെടുത്തെന്ന കരിമുകള്‍ മലബാര്‍ ടിംബേഴ്സ് ഉടമ എം.എം. അലിയാരുടെ പരാതിയില്‍ അമ്പലമേട് പോലീസ് എടുത്ത കേസിലെ വിചാരണയാണ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags : HighCourt Criticize RojiAugustine Muttil

Recent News

Corehub Up