പ്രതീകാത്മക ചിത്രം.
ടെഹ്റാൻ: യുദ്ധവും ഉപരോധവും മൂലം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ഇറാൻ കൂടുതൽ കുഴപ്പത്തിലേക്ക്. സമവായത്തിന് ഇനിയും സന്നദ്ധമാകാത്ത ഇറാനെതിരേ അതികഠിനമായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
ഇറാനെതിരേ നേരിട്ടു മാത്രമല്ല ഏതെങ്കിലും രീതിയിൽ ഇറാനെ സഹായിക്കാനോ ഇടപാടുകൾ നടത്താനോ ഏതെങ്കിലും രാജ്യം മുതിർന്നാൽ അവർക്കെതിരേ കടുത്ത ഉപരോധം ഉണ്ടാകുമെന്നാണ് യുഎസിന്‍റെ മുന്നറിയിപ്പ്. ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും നിർത്തിവച്ചതായി യുഎഇ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്കൂടി വന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ മുഴുവൻ വലിയ അക്ഷരങ്ങളിലാണ് ട്രംപ് ഇറാനുള്ള മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും കടുത്ത സാമ്പത്തിക നടപടി തുടങ്ങുകയാണെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൂടുതൽ വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിട്ടില്ല.
അവസാനമില്ലാതെ സംഘർഷം
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിനു പിന്നാലെ നിലവിൽ വന്ന 60 ദിവസത്തെ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനുമായുള്ള സംഘർഷം ഏതെങ്കിലും രീതിയിൽ പരിഹരിക്കപ്പെടുന്നതിന്‍റെ യാതൊരു നീക്കങ്ങളും ഇപ്പോൾ നടക്കുന്നില്ല. ഏപ്രിലിൽ തുടങ്ങിയ ഓപ്പറേഷൻ ഇക്കണോമിക് ഫ്യൂറി എന്ന ഉപരോധ നീക്കത്തിന്‍റെ തുടർച്ചയാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനുമായി വ്യാപാരം നടത്തുന്ന വിദേശ ബാങ്കുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തുന്നതായിരുന്നു ഇതിന്‍റെ പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലൂടെ ഇറാന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ സഹായമോ നൽകുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങൾക്കെതിരേ എന്തു നടപടിയാണ് വരികയെന്നതും അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.
എണ്ണക്കടത്ത്, സ്വാപ് ലൈൻ, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, മുൻനിര കമ്പനികൾ... ഇത്തരം ബന്ധങ്ങളെല്ലാം ഇപ്പോൾത്തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ സഖ്യരാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഇറാനുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര ബന്ധങ്ങളും നിർത്തുകയാണെന്നു പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ ഭീഷണിയെ തുടർന്നായിരുന്നു യുഎഇയുടെ കടുത്ത തീരുമാനം. ഇറാനിൽനിന്നു കടൽഗതാഗതത്തെ ലക്ഷ്യമിട്ട് രണ്ടു ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായും അവ കടലിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.
ഉപരോധം ശക്തമാകുന്നു
ഇറേനിയൻ സ്ഥാപനങ്ങൾ ദുബായിലെ ധനകാര്യ സംവിധാനത്തെ ദീർഘകാലമായി ഉപയോഗിച്ചു വന്നിരുന്നതായി പറയുന്നു. എക്സ്ചേഞ്ച് ഹൗസുകളും കടലാസ് കമ്പനികളും വഴി പണം കൈമാറാനാണ് പ്രധാനമായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. അതേസമയം, യുഎഇയുടെ പ്രഖ്യാപനത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇറാനും പ്രതികരിച്ചത്. അമേരിക്കൻ സേനയ്ക്ക് ഏതെങ്കിലും രീതിയിൽ സഹായം നൽകുന്നവരെ യുദ്ധപങ്കാളികളായി കരുതുമെന്നായിരുന്നു ഇറാന്‍റെ പ്രതികരണം.
യുദ്ധം ആരംഭിച്ചതിനു ശേഷം, ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കപ്പെടുന്ന നിരവധി എണ്ണ ശുദ്ധീകരണശാലകൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറുകിട എണ്ണ ശുദ്ധീകരണശാലകളെയാണ് ടീപോട്ട് റിഫൈനറികൾ എന്നു വിളിക്കുന്നത്.
ഇറാനിൽനിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരാണ് ചൈനീസ് കമ്പനികൾ. ചൈനയുടെ ഈ ഇടപാടുകളെ ട്രംപ് ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. കാരണം ഇറാന്‍റെ സാമ്പത്തിക വരുമാനത്തിന്‍റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് ഈ എണ്ണ കയറ്റുമതി. എന്നാൽ, അമേരിക്കൻ ഉപരോധ നടപടികളെ വകവയ്ക്കേണ്ടതില്ലെന്ന ഉപദേശമാണ് ചൈന കമ്പനികൾക്കു നൽകിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തെ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നതു വ്യക്തമല്ല. അതേസമയം, പുതിയ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ സാന്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Iran War US America conflict Attack AirStrike Defense MissileStrike Crisis