പ്രതീകാത്മക എഐ ചിത്രം.
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് സംഭവത്തില്‍ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി യുവതി. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ചതായും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിച്ചതായും മൊഴിയിലുണ്ട്.
പോക്സോ ചുമത്തിയില്ലെന്നു പരാതി
നാലു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചവെന്ന് പരാതിക്കാരി ആരോപിച്ചു. മകളുടെ മുന്നിലിരുന്ന് അശ്ലീല വിഡിയോ കാണുകയും വൈകൃതങ്ങള്‍ കാട്ടുകയും ചെയ്തുവെന്നാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്നാണ് ആവശ്യം. കൊല്ലം കമ്മിഷണര്‍ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കി.
ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14 നാണു നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണു സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ്സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയനാക്കിയെങ്കിലും പിന്നീടും തന്നെ മർദിച്ചതായി യുവതി മൊഴി നല്‍കി.
ഒരു പതിറ്റാണ്ടു നീണ്ട പ്രണയം
10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നെന്നും കുളിമുറിയില്‍ ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. നഗ്‌നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്‍റെ വീട്ടിലേക്കു താമസം മാറ്റി. കൗണ്‍സലിംഗ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില്‍ താല്‍പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്‍സലിംഗിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്‍കി.
Tags : Cybercrime Husband Wife PoliceCase Kollam