കാണാതായ ഷിന്‍റോൺ
കൊച്ചി: ചരക്കുകപ്പലില്‍ നിന്നു യാത്രയ്ക്കിടെ കാണാതായ ഡക്ക് ഓഫീസര്‍ ട്രെയിനി ഷിന്‍റോണിനെ കാണാതായിട്ട് പത്തു ദിവസം. കാണാതായെന്ന് മാത്രമാണ് കപ്പല്‍ കമ്പനി ഷിന്‍റോണിന്‍റെ കുടുംബത്തെ അറിയിച്ചത്. പത്തു ദിവസമായിട്ടും കൃത്യമായ വിവരങ്ങള്‍ അറിയാതെ ഞാറക്കലുള്ള കുടുംബം പ്രാര്‍ഥനകളോടെ ദിനങ്ങള്‍ തള്ളിനീക്കുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള ചരക്കുകപ്പലിന്‍റെ യാത്രയ്ക്കിടെ 12ന് ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് ഷിന്‍റോണിനെ കാണാതായത് എന്ന് കപ്പല്‍ കമ്പനി അറിയിച്ച വിവരം മാത്രമേ ഇതുവരെ വീട്ടുകാര്‍ക്കറിയൂ. ഷിന്‍റോണിന് എന്ത് സംഭവിച്ചുവെന്ന് അറിയാനായി കമ്പനിക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചെങ്കിലും ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ഷിന്‍റോണിന്‍റെ ഫോണ്‍ ഉള്‍പ്പെടെ കാബിനില്‍ ഉണ്ടെന്നാണ് ചില സഹപ്രവര്‍ത്തകര്‍ അറിയിച്ചത്. 15 നിലകളിലായുള്ള കൂറ്റന്‍ കപ്പലാണിത്. 22 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ ഒരാളെ കാണാതായിട്ട് കപ്പലില്‍ വേണ്ട വിധമുള്ള തെരച്ചില്‍ നടത്താതിരുന്നതില്‍ ബന്ധുക്കള്‍ക്ക് സംശയമുണ്ട്. കപ്പല്‍ നിലവില്‍ സിംഗപ്പുര്‍ തുറമുഖവും വിട്ടു. ഇനി എവിടെ അന്വേഷിക്കണമെന്ന് പോലുമറിയാതെ ഓരോ ദിവസവും തള്ളിനീക്കുകയാണ് ഷിന്‍റോണിന്‍റെ കുടുംബം.
ഇതിനിടെ ഹൈബി ഈഡന്‍ എംപി, ടോണി ചമ്മണി എംഎല്‍എ എന്നിവരൊക്കെ വീട്ടിലെത്തി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനിടെ കാര്യങ്ങള്‍ അറിയാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിവരം ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കുടുംബത്തെ അറിയിച്ചിരുന്നു.
Tags : Sailor Missing Shipping Family