Editorial Audio
കാവിച്ചട്ടങ്ങൾക്കും ശൈലിക്കുമനുസരിച്ചു രാജ്യത്തെ വിദ്യാഭ്യാസമേഖലയെ ദുർബലമാക്കിയ കേന്ദ്രഭരണത്തിന്റെ ദുഷ്ഫലങ്ങളിൽ ഏറ്റവും പുതിയതാണ് തോറ്റവരെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എബിവിപി സമരം. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഡൽഹി-എൻസിആർ (ഗാസിയാബാദ്) കാമ്പസിലാണ് മൂന്നാംവർഷ പരീക്ഷയിൽ പരാജയപ്പെട്ട 13 നിയമവിദ്യാർഥികളെ നാലാം വർഷത്തിലേക്കു വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം. എന്തൊരു നാണക്കേട്! ഈ സംഘടനയുടെ മുൻ ഭാരവാഹികളെ, സ്കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള എൻസിഇആർടി പാഠപുസ്തകസമിതിയിൽ കഴിഞ്ഞദിവസം ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. രാജ്യത്തെ ഇളക്കിമറിച്ച നീറ്റ്, സിബിഎസ്ഇ ക്രമക്കേടുകളിലൊക്കെ രാഷ്ട്രീയത്തിൽ തല പൂഴ്ത്തിയവരാണ് തോറ്റവരെ ജയിപ്പിക്കാൻ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റിയോട് ആജ്ഞാപിക്കുന്നത്. സർക്കാരുകൾ ഇത്തരം വ്രണങ്ങളെ ചൊറിഞ്ഞുകൊടുക്കുകയല്ല ചികിത്സിക്കുകയാണു വേണ്ടത്.
വിദ്യാഭ്യാസരംഗത്തെ അപചയങ്ങൾക്കെതിരേ സിജെപി എന്ന സ്വതന്ത്ര വിദ്യാർഥിമുന്നേറ്റം രാജ്യമെങ്ങും ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിനിടെയാണ് തോറ്റവരെ ജയിപ്പിക്കാനുള്ള എബിവിപി സമരം. ഒന്നും രണ്ടും വർഷ പരീക്ഷകളിൽ പരാജയപ്പെടുകയും തുടർന്നു മൂന്നാംവർഷ പരീക്ഷയിലും ആറുമുതൽ എട്ടുവരെ വിഷയങ്ങളിൽ തോൽക്കുകയും ചെയ്ത 13 എൽഎൽബി വിദ്യാർഥികളെ ജയിപ്പിക്കണമത്രേ. ഗേറ്റ് തകർത്ത് കാന്പസിനുള്ളിൽ കടന്ന 25 പേരടങ്ങുന്ന സംഘം വനിതാ സുരക്ഷാജീവനക്കാരെ ആക്രമിച്ചെന്നും പൂച്ചട്ടികൾ ഉൾപ്പടെ നശിപ്പിച്ചെന്നും പരാതിയിലുണ്ട്. മറ്റു വിദ്യാർഥികളെ ഒരു മണിക്കൂറോളം കാമ്പസിനുള്ളിൽ തടഞ്ഞു. കോളജ് ബസുകളുടെയടക്കം ഗതാഗതം തടസപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടി. എന്താണു യാഥാർഥ്യം? മറ്റ് കോഴ്സുകളുടെ ക്ലാസ് കയറ്റ നിബന്ധനകൾ ദേശീയവിദ്യാഭ്യാസ പദ്ധതി-2020 അനുസരിച്ച് പുതുക്കിയെങ്കിലും നിയമപഠനത്തിലെ പ്രമോഷൻ നയം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്കുവിധേയമാണ്. അതിൽ മാറ്റം വരുത്താൻ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു കഴിയില്ല. അവരുടെ ആറു കാന്പസുകളിലും ഇതേ മാനദണ്ഡമാണു പാലിക്കുന്നത്. ബംഗളൂരുവിൽ 23 വിദ്യാർഥികൾ ബാർ കൗൺസിൽ ചട്ടപ്രകാരം പിന്നിലായി.
രാജ്യത്തെ പരീക്ഷാനടത്തിപ്പെല്ലാം പാളി. ഉത്തരേന്ത്യയിലെ സ്കൂളുകളുടെ ദയനീയാവസ്ഥ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾക്കു സ്വന്തമായൊരു കെട്ടിടം പോലുമില്ലെന്ന് കഴിഞ്ഞദിവസം നിയമസഭയിൽ സർക്കാർ സമ്മതിച്ചത് വാർത്തയായിരുന്നു. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല. 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. രാജസ്ഥാന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ജയ്പുരിൽ കാലിത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്കൂളിനെക്കുറിച്ചുള്ള വാർത്തയും അപമാനമായി. ഇതൊന്നും കാണാത്ത എബിവിപി "ക്രൈസ്റ്റി'ലെ സമരംപോലുള്ള അപഹാസ്യവൃത്തിയിൽ തുടരുകയാണ്. ഇത്തരക്കാർ നാളെ എൻസിഇആർടി പോലുള്ള ഉന്നതസ്ഥാപനങ്ങളെ നിയന്ത്രിച്ചേക്കാമെന്നതാണ് കൂടുതൽ നിരാശാജനകം. ഭരണകാലത്ത്, വിദ്യാഭ്യാസം ഉൾപ്പടെ ഏതൊരു വകുപ്പിനെയും പാർട്ടി ഓഫീസുകളായി കണ്ട നിരവധി പാർട്ടികൾ ഇപ്പോഴുമുണ്ട്; ചിലതു കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുകയാണെങ്കിലും. പക്ഷേ, ബിജെപി തങ്ങളെത്തന്നെ സർക്കാരാക്കിയിരിക്കുന്നു.
രാജ്യത്ത് ക്രൈസ്തവരെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുന്നവരെ തടയാത്ത കേന്ദ്രം, മൗനത്തിലാണ്. മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്തവ മിഷനറിമാരുടെ പങ്ക് അവിസ്മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ കേരളത്തിലെത്തിയപ്പോൾ പറഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റും ഇല്ലാതിരുന്ന സമയത്തും അവര്‍ സ്കൂളുകള്‍ തുറക്കുകയും ആശുപത്രികള്‍ ആരംഭിക്കുകയും ചെയ്തു. തന്റെ പിതാവ് മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാഗ്മ ക്രിസ്റ്റ്യന്‍ മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും മുത്തച്ഛന് മരിച്ചതിനെത്തുടർന്ന് മിഷനറിമാരാണ് അദ്ദേഹത്തെ വളര്‍ത്തിയതെന്നും അദ്ദേഹം സ്മരിച്ചു. ക്രൈസ്തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷനറിമാര്‍ തന്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷനറിമാരില്നിന്നു പഠിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്ര അപനിർമിതിയാലും വ്യാജവ്യാഖ്യാനങ്ങളാലും ക്രൈസ്തവരുടെ സംഭാവനകളെ തമസ്കരിക്കുന്നവർ സംഗ്മയുടെ വാക്കുകൾക്കു ചെവി കൊടുത്തേക്കില്ല. "ക്രൈസ്റ്റി'ലെ സമരവും രാഷ്ട്രീയബധിരരുടേതാണ്. തോറ്റെന്ന് എത്ര പറഞ്ഞാലും അവർ കേൾക്കില്ല. ചോദ്യക്കടലാസ് ചോർത്തിയും വോട്ടർ പട്ടിക തിരുത്തിയും കുതിരക്കച്ചവടം നടത്തിയും വിജയം തട്ടിപ്പറിക്കുന്നവരുടെ വിദ്യാഭ്യാസക്കവർച്ച.
Tags : DEEPIKA EDITORIAL