ഇന്ത്യ- ഓസ്ട്രേലിയ വനിതാ ടീം മത്സരത്തില്‍നിന്ന്.
ആംസ്റ്റൽവീൻ: ഹോക്കിയിൽ ഇന്ത്യക്ക് ഇരട്ട പ്രഹരം. പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഇയിലെ അവസാന മത്സരത്തിൽ അർജന്റീനയോട് 5-3 സ്കോറിന് പരാജയപ്പെട്ട് ഇന്ത്യ പുറത്തായി. കരുത്തരായ ഓസ്ട്രേലിയയെ (0-0) സമനിലയിൽ തളച്ചെങ്കിലും ഇന്ത്യൻ വനിതകളുടെ മുന്നേറ്റവും അവസാനിച്ചു.
ആംസ്റ്റൽവീനിൽ നടന്ന പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഇയിൽ മത്സരം തുടങ്ങി 39 സെക്കൻഡുകൾക്കുള്ളിൽ അർജന്റീനയുടെ ജോക്വിൻ ടോസ്കാനി ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ നിക്കോളാസ് ഡി ലാ ടോറെ ലീഡ് ഇരട്ടിയാക്കി. എന്നാൽ, സുഖ്ജീത് സിംഗ് ഇന്ത്യയുടെ ആദ്യ ഗോൾ നേടി പ്രതീക്ഷ പകർന്നു.
മൂന്നാം ക്വാർട്ടറിൽ അർജന്റീനയുടെ ടോമാസ് ഡൊമെനെ രണ്ട് ഗോളുകൾ നേടിയപ്പോൾ നാലാം ക്വാർട്ടറിൽ ലൂക്കാസ് ടോസ്കാനി അവരുടെ അഞ്ചാം ഗോൾ സ്വന്തമാക്കി. അവസാന രണ്ട് മിനിറ്റുകളിൽ സുഖ്ജീത് സിംഗും ഹാർദിക് സിംഗും ഓരോ ഗോൾ വീതം നേടിയെങ്കിലും ഇന്ത്യക്ക് ആശ്വാസ ഗോളുകളായി മാറി. പൂൾ ഇയിൽ അവസാന സ്ഥാനക്കാരായ ഇന്ത്യ വെള്ളിയാഴ്ച നടക്കുന്ന ഏഴാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ബെൽജിയത്തെ നേരിടും.
ഇന്ത്യൻ വനിതകളുടെ ഹോക്കി ലോകകപ്പ് സെമി സ്വപ്നം പോലിഞ്ഞു. നിർണായകമായ പൂൾ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ മറികടക്കാൻ ഇന്ത്യക്കായില്ല. മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
കൂടുതൽ ഗോളുകൾ സ്കോർ ചെയ്തതിന്റെ ആനുകൂല്യമാണ് ഓസ്ട്രേലിയയ്ക്ക് ഗുണകരമായത്. ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കണമെങ്കിൽ ചെറിയ മാർജിനിലെങ്കിലും ജയം അനിവാര്യമായിരുന്നു. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചായിരുന്നു സെമിയിൽ പ്രവേശിച്ചത്.
Tags : HockeyWorldCup India Out Sports