Editorial Audio
ഇന്ത്യയിൽ മതേതര-ജനാധിപത്യ ഭരണഘടന തിരുത്തിയിട്ടില്ല. ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പാക്കുന്ന 25-ാം അനുച്ഛേദവും തിരുത്തിയിട്ടില്ല. പക്ഷേ, മതപരിവർത്തന നിരോധന നിയമങ്ങളാലും വിദ്വേഷപ്രസംഗങ്ങളാലും ഹിന്ദുത്വയെ ന്യൂനപക്ഷവേട്ടയ്ക്കിറക്കിയ ബിജെപി സർക്കാരുകൾ ഭരണഘടനയെ നോക്കുകുത്തിയാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ പോഷകസംഘടനകളാക്കി. അതിന്റെ ദുഷ്ഫലങ്ങളിൽ ഏറ്റവും പുതിയത് മുംബൈയിലാണ്. പ്രാർഥനയ്ക്കെത്തുന്നതു സമ്മർദത്തിനു വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണെന്നു വ്യക്തമാക്കുന്ന സമ്മതപത്രം നൽകണമെന്നാണ് വിശ്വാസികളോട് പള്ളി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു നിമിഷവും പള്ളികളിലേക്ക് അതിക്രമിച്ചു കയറിയേക്കാവുന്ന ഹിന്ദുത്വ സംഘങ്ങളെ പേടിച്ചാണ്. അതേ, ഭരണഘടനയുണ്ട്, പക്ഷേ ഹിന്ദുത്വയുമുണ്ട്; പള്ളിയിൽ പോകുന്നവരും സൂക്ഷിക്കണം.
മഹാരാഷ്ട്രയിൽ ഇന്നലെ നിലവിൽ വന്ന മതപരിവർത്തന നിരോധന നിയമമാണ് പശ്ചാത്തലം. മുംബൈ മെട്രോപോളിറ്റൻ മേഖലയിലെ (എംഎംആർ) ക്രിസ്ത്യൻ പള്ളികളാണ് വിശ്വാസികളിൽനിന്ന് തിരിച്ചറിയൽ രേഖകളും സാക്ഷികളുടെ ഒപ്പുമുള്ള സമ്മതപത്രം വാങ്ങിത്തുടങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമാണു പ്രാർഥിക്കാനെത്തുന്നതെന്ന സമ്മതപത്രം പള്ളികളിൽ സൂക്ഷിക്കും. ഗവൺമെന്റ് അധികൃതരോ പോലീസോ ആവശ്യപ്പെട്ടാൽ നൽകാനാണെന്നു ചില സഭാ നേതാക്കൾ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. “രണ്ടുമൂന്നു മാസമായി വിശ്വാസികളിൽനിന്നു സമ്മതപത്രം വാങ്ങുന്നുണ്ട്. ആറുമാസത്തിനിടെ എംഎംആറിൽ മാത്രം പള്ളികളുടെ നേർക്ക് 11 ആക്രമണങ്ങളുണ്ടായി” -വസായിയിലെ പാസ്റ്റർ സാം മത്തായി പിടിഐയോടു പറഞ്ഞു. മതപരിവർത്തന നിരോധന നിയമം പാസാക്കിയതോടെ വിശ്വാസികൾ ആശങ്കയിലാണെന്ന് ബോംബെ കത്തോലിക്കാ സഭാ വക്താവ് ഡോൾഫി ഡിസൂസയും പറഞ്ഞു. വർഗീയവത്കരിക്കപ്പെട്ട പോലീസും ആവേശത്തിലാണ്. പ്രാബല്യത്തിലാകും മുന്പുതന്നെ നിയമപ്രകാരം പൂന സിറ്റി പോലീസ് ഓഗസ്റ്റ് അഞ്ചിനും ഒന്പതിനും കേസെടുത്തത് വാർത്തയായിരുന്നു.
ഗോവ മന്ത്രിസഭ പാസാക്കിയ നിർദിഷ്ട മതപരിവർത്തന നിരോധന ബിൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മിശ്രവിവാഹങ്ങൾ അസാധുവാക്കാനുള്ള വകുപ്പുകളുമുണ്ട്. ഗോവയിലും ഘർവാപ്പസി അഥവാ ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റം കുറ്റകരമല്ല. ക്രൈസ്തവഭൂരിപക്ഷമായ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഹിന്ദുമതത്തിലേക്ക് നിർബാധം ആളെ ചേർക്കുന്നവരുടെ ഇന്ത്യൻ കാപട്യം! ബിജെപിയുടെ നിയമങ്ങൾ തുല്യനീതി ഉറപ്പാക്കുന്നതാണെന്ന് അണികളല്ലാതെ ആരും പറയില്ല. നിർദിഷ്ട എഫ്സിആർഎ ഭേദഗതിയനുസരിച്ച്, വിദേശ സംഭാവന സ്വീകരിക്കുന്നതിൽ വേണ്ടപ്പെട്ടവരെന്നു സർക്കാരിനു തോന്നുന്നവരെ ഒഴിവാക്കാം. ഘർവാപ്പസി പോലെ ഘർ എഫ്സിആർഎ! ന്യൂനപക്ഷവേട്ട ആരോപിക്കപ്പെടുന്ന ഇത്തരം നിയമങ്ങളുടെ പ്രഭവകേന്ദ്രമായ ആർഎസ്എസിന്റെ തലവനാണ് ഇന്ന് അമേരിക്കയിൽ ഒരുമയെക്കുറിച്ചു പ്രസംഗിക്കുന്നത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന് ‘വസുധൈവ കുടുംബകം’ എന്ന സന്ദേശം കൈമാറുകയാണത്രേ. ആ കുടുംബത്തിൽ അഥവാ രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എങ്ങനെയായിരിക്കുമെന്നതിന്റെ സാന്പിളാണ് മുംബൈ പള്ളികളിലെ സമ്മതപത്രങ്ങൾ! യാത്രയ്ക്കിടെ ചാടിവീഴുന്ന വർഗീയവാദികളെ കാണിക്കാൻ, കന്യാസ്ത്രീകളും വൈദികരും ഒപ്പമുള്ളവരുടെ വിവിധ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതുപോലെ.
ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾ, ബിജെപി-സംഘപരിവാർ നേതാക്കളും ഭരണാധികാരികളും നടത്തുന്ന വിദ്വേഷപ്രസംഗങ്ങൾ, അതുകേട്ട് മതഭ്രാന്തിളകി നടക്കുന്ന ആൾക്കൂട്ടങ്ങൾ... ഇന്ത്യ പഴയ ഇന്ത്യയല്ല. ക്രൈസ്തവർക്ക് സന്യസ്തവേഷം ധരിച്ച് സ്വന്തം രാജ്യത്ത് പലയിടത്തും സഞ്ചരിക്കാനാകില്ല. ക്രിസ്മസും ഈസ്റ്ററുമൊക്കെ ആഘോഷിക്കാൻ വർഗീയവാദികളുടെ തിട്ടൂരം വേണം. ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന പാവങ്ങൾപോലും ആക്രമിക്കപ്പെടുന്നു. സ്കൂളുകളും പള്ളികളും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ഒരു വർഗീയവാദി മതപരിവർത്തന ആരോപണമുന്നയിച്ചാൽ ബാക്കി പണി വർഗീയവത്കരിക്കപ്പെട്ട പോലീസ് നോക്കും. എഫ്ഐആറിൽ വാദി പ്രതിയാകും. ഇരകളാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. 2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങൾ ഉണ്ടായെന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക്. 2025 നവംബർ വരെ 706. പ്രതികരിക്കാത്ത സർക്കാരുകളെ സാക്ഷിയാക്കി രാജ്യത്തെ ന്യൂനപക്ഷങ്ങൾ നിശബ്ദമായ ഒരുക്കത്തിലാണ്. മുംബൈ പള്ളികളിലെ സമ്മതപത്രങ്ങൾ വിശ്വാസികളെ രക്ഷിക്കുമോയെന്നറിയില്ല. പക്ഷേ, ഭരണഘടന ആവശ്യപ്പെടാത്ത ഒരു രേഖ, വർഗീയതയുടെ പരോക്ഷഭീഷണിയിൽ ന്യൂനപക്ഷ പൗരർ സ്വമേധയാ തയാറാക്കേണ്ടിവന്നിരിക്കുന്നു. ആരുടേതായി ഇന്ത്യ?
കേരളത്തിലും, അധികാരമോഹികളും മുസ്ലിം വിരോധികളും വ്യക്തിതാത്പര്യക്കാരുമായ കുറച്ചാളുകളെ ന്യൂനപക്ഷവേട്ടയ്ക്ക് ഒപ്പമിറക്കാൻ ഹിന്ദുത്വയ്ക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, കേരളം അതത്രയ്ക്ക് ഏറ്റെടുത്തില്ല. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെപ്പോലും, ന്യൂനപക്ഷങ്ങളിൽനിന്നു വിലയ്ക്കെടുക്കപ്പെട്ട വർഗീയ ശുശ്രൂഷികൾ സഹിക്കില്ല. കൺമുന്നിലെ ക്രൈസ്തവർ ആക്രമിക്കപ്പെടുന്പോൾ ന്യായീകരിക്കാൻ ഉളുപ്പില്ലാത്തവർ വിദൂര മുസ്ലിം മതമൗലികരാജ്യങ്ങളിൽ ആക്രമിക്കപ്പെടുന്ന ക്രിസ്ത്യാനികളെയോർത്ത് ഏറെ ഖിന്നരാണ്. ശ്രദ്ധിച്ചുനോക്കൂ; ഇരകളുടെ ദൈന്യതയല്ല, വേട്ടക്കാരുടെ മതമാണ് ഈ ഏജന്റുമാരുടെ പ്രതികരണ മാനദണ്ഡം.
ഭരണഘടന കേവലമൊരു പുസ്തകമല്ലെന്നു വിശ്വസിക്കാനും ആത്മവിശ്വാസമുള്ളവരായിരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ഗോഹത്യ നിരോധനം, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ തുടങ്ങിയ നിയമങ്ങളുടെ ഹിംസാത്മക പുനഃപ്രതിഷ്ഠയിലൂടെ ബിജെപി സർക്കാരുകൾ പ്രഹരിക്കുകയാണ്. യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയും സർക്കാരിനു വഴങ്ങി ജീവിക്കാൻ ജനതയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ഗോദി മീഡിയ ഇരുട്ടു വ്യാപിപ്പിച്ചു. രാജ്യസ്നേഹ സർട്ടിഫിക്കറ്റ് പരിശോധകരായി. ബിജെപി ഭരണത്തിൽ ഗവർണർസ്ഥാനം പോലെ എന്തെങ്കിലുമൊന്നു തരപ്പെടുത്താൻ വെന്പുന്ന വെള്ളയടിച്ച ‘പണ്ഡിതരും’ കേരളത്തിൽ മതേതര മുഖംമൂടി അഴിച്ചു. പ്രതിപക്ഷം നിഷ്ക്രിയമല്ല; പക്ഷേ, സമകാലിക ഇന്ത്യ ആവശ്യപ്പെടുന്നത്ര സക്രിയവുമല്ല. ന്യൂനപക്ഷ മതനേതാക്കളിൽ ചിലരെങ്കിലും നിശബ്ദതയാണു സുഖപ്രദമെന്നു വിവിധ കാരണങ്ങളാൽ നിശ്ചയിച്ചുറപ്പിച്ചിട്ടുമുണ്ട്. പ്രസംഗിക്കാനും പ്രതികരിക്കാനും പേടിക്കാനില്ലാത്ത വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്!
ഈ സംഭവിക്കുന്നതൊക്കെ ഫാസിസമാണോയെന്ന്, എഴുതപ്പെടാനിരിക്കുന്ന ചരിത്രം വിധിയെഴുതിക്കൊള്ളും. പക്ഷേ, മുംബൈയിലെ പള്ളികളിൽ പ്രാർഥിക്കാനെത്തുന്നവർ തയാറാക്കുന്ന സമ്മതപത്രം വായിച്ചുനോക്കിയിട്ട്, എഴുതപ്പെട്ട ചരിത്രം പറയുന്നു: “ഈ ലക്ഷണങ്ങൾ ഫാസിസത്തിന്റേതു തന്നെ.”
Tags : DEEPIKA EDITORIAL