Editorial Audio
അന്ധകാരത്തിനെ കാവിയുടുപ്പിക്കുന്ന കാലം. സത്യത്തെ മിഥ്യത ചുട്ടികുത്തിക്കുന്ന ശില്പികളെപ്പോൽ നിഴലുകൾ പാഠപുസ്തകങ്ങളിൽനിന്ന് വെളിച്ചത്തെ മായ്ക്കുന്ന കാലം. പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. എൻസിഇആർടിയുടെ ചുവടുപിടിച്ച് ചില സംസ്ഥാനങ്ങളിലും സത്യത്തിനുമേൽ ചെളി പൊതിയാനുള്ള ശ്രമം തുടരുന്നു. എൻസിഇആർടിയുടെ പാഠപുസ്തക സമിതിയിൽ ആർഎസ്എസ്, എബിവിപിക്കാരെ തിരുകിക്കയറ്റിയെന്ന വിവാദമാണ് ഇപ്പോൾ കത്തുന്നത്. ബിജെപി അധികാരത്തിൽ വന്നതുതൊട്ട് തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര മസ്തിഷ്ക പ്രക്ഷാളനം ഇന്ത്യയിൽ തുടർന്നുവരുന്ന പ്രക്രിയയാണ്. പ്രത്യക്ഷത്തിൽതന്നെ അസംബന്ധമെന്ന് വ്യക്തമാകുന്ന കാര്യങ്ങൾപോലും പരസ്യമായി ആവർത്തിച്ചുപറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രങ്ങളെ വെറുതെ പുച്ഛിച്ചു തള്ളിയാൽ മാത്രം പോരാ. മറുവാക്കു ചൊല്ലി നിർവീര്യമാക്കുകതന്നെ വേണം. അല്ലെങ്കിൽ ചരിത്രപരമായി നിഷ്ക്രിയരാക്കപ്പെട്ട ഒരു സമൂഹം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ മുട്ടിലിഴയുന്നത് രേഖപ്പെടുത്താൻപോലും ആരുമുണ്ടാകാത്ത ദുരവസ്ഥയാകും നാടിനുണ്ടാവുക.
എന്‍സിഇആര്‍ടിയുടെ രാഷ്ട്രതന്ത്രം (പൊളിറ്റിക്കല്‍ സയന്‍സ്), ഭരണഘടനാപരമായ വിഷയങ്ങള്‍ എന്നീ പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനുള്ള സമിതിയിലാണ് സാമൂഹികാർബുദകാരണമാകുന്ന ഫാസിസ്റ്റ് വൈറസുകളെ ഒളിച്ചുകടത്തിയത്. പുനഃസംഘടിപ്പിച്ച സമിതിയിലെ കുറഞ്ഞത് നാലംഗങ്ങള്ക്കെങ്കിലും ആർഎസ്എസുമായും ബിജെപിയുടെ വിദ്യാര്‍ഥിവിഭാഗമായ എബിവിപിയുമായും അടുത്ത ബന്ധമുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള സംഘടിത ശ്രമമാണു പുതിയ 20 അംഗ സമിതിയെന്നു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി (എസ്പി) തുടങ്ങിയ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കാനുള്ള നീക്കമാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മുന്‍ എബിവിപി ദേശീയ സെക്രട്ടറിയും ജെഎന്‍യു പ്രഫസറുമായ വന്ദന മിശ്ര, എബിവിപിയില്‍ സംഘടനാ ചുമതലകള്‍ വഹിച്ചിട്ടുള്ള, ബിജെപിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ യദുനാഥ് ദേശ്പാണ്ഡെ, പൂന ആസ്ഥാനമായുള്ള ജ്ഞാനപ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്‍, റാംഭാവു മല്‍ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡംഗമായിരുന്ന ജെഎന്‍യു വിദ്യാഭ്യാസ വിദഗ്ധന്‍ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.
ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഇഗ്നോ, നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഡല്‍ഹി, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്കൂള്‍, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും സ്കൂള്‍ അധ്യാപകരും എന്‍സിഇആര്‍ടി അക്കാദമിക വിദഗ്ധരും അടക്കം 20 അംഗങ്ങളാണ് പാനലിലുള്ളത്. കർണാടകയിലെ നിട്ടെ സർവകലാശാലാ വൈസ് പ്രസിഡന്റും പ്രമുഖ അക്കാദമിക വിദഗ്ധനുമായ സന്ദീപ് ശാസ്ത്രിയാണ് സമിതിയുടെ തലവൻ. 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ തയാറാക്കുകയാണ് സമിതിയുടെ ചുമതല.
ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിനു കീഴിൽ പാഠപുസ്തകങ്ങളിൽ വരുത്തിയ കാതലായ തിരുത്തലുകൾ നേരത്തേതന്നെ വിവാദക്കൊടുങ്കാറ്റുയർത്തിയിരുന്നു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽനിന്ന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കു പകരം ‘മൂന്ന് മിനാരങ്ങളുള്ള നിർമിതി’എന്നു മാറ്റിയതും അയോധ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചുരുക്കിയതും രണ്ടു വർഷംമുമ്പാണ്. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ‘മതേതരത്വം’എന്ന അധ്യായത്തിൽ, “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ, പ്രത്യേകിച്ച് മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു” എന്നാണ് മുമ്പ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ‘മുസ്ലിംകൾ’ എന്ന വാക്ക് ഒഴിവാക്കി “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു” എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. നമ്മുടെ ചരിത്രത്തിൽനിന്ന് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മായ്ച്ചുകളയാനുള്ള ശ്രമം ആ വിഭാഗത്തിനെതിരേയുള്ള വംശഹത്യയിലേക്കാണ് നയിക്കാറുള്ളതെന്ന് ജെഎൻയുവിലെ സമകാലിക ഇന്ത്യൻ ചരിത്രവിഭാഗം പ്രഫസറായിരുന്ന ആദിത്യ മുഖർജി അന്നുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ‘വിചാരധാര’യാണ് സംഘപരിവാറിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഈ കാഴ്ചപ്പാട് നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റേണ്ടതുണ്ടെന്ന് ഗോൾവൾക്കർ തന്റെ പുസ്തകത്തിൽ നിർദേശിക്കുന്നുണ്ട്. സംഘപരിവാർ രാഷ്ട്രസങ്കൽപത്തിൽ ഉൾപ്പെടാത്ത ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പുറന്തള്ളണമെങ്കിൽ പാഠപുസ്തകങ്ങളുടെ കാവിവത്കരണം അനിവാര്യമാണെന്നാണ് ഗോൾവൾക്കർ ‘വിചാരധാര’യിൽ പറഞ്ഞുവയ്ക്കുന്നത്.
ഫാസിസ്റ്റ് ചിന്താധാരയിൽ പ്രതിപക്ഷമില്ലാത്തതിനാൽ എതിർപ്പുകളോ ഭിന്നാഭിപ്രായങ്ങളോ വിലപ്പോകില്ല. നമ്മുടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷികൾ ഈ അപകടം വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമുണ്ട്. നിലപാടുകളിൽ വെള്ളം ചേർത്തും മൃദുഹിന്ദുത്വത്താൽ മുഖം മിനുക്കിയും അധികാരത്തിന്റെ ഇടനാഴികളിൽ തിരിച്ചെത്താനുള്ള വഴികൾ മാത്രമാണ് അവർ ചിന്തിക്കുന്നത്. അതിലേക്കു നയിക്കേണ്ട ഭരണഘടനയോ ജനാധിപത്യ സംവിധാനം തന്നെയോ അവശേഷിക്കുമോ എന്ന ചോദ്യം കണ്ടില്ലെന്നു നടിക്കുന്നത് വിനാശകരമാകും. സ്വർണത്തേക്കാൾ വിലയുണ്ട് ഗാന്ധിജിയും മറ്റു രാഷ്ട്രശിൽപികളും ഉയർത്തിപ്പിടിച്ച സത്യത്തിന്.
Tags : DEEPIKA EDITORIAL