പശ്ചിമബംഗാളിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ളവരും കാണാതായവരിലുണ്ട്. ദുരന്തങ്ങൾക്കും മരണത്തിനും അതിർത്തികളില്ല. ഇന്ത്യ അതിശയകരമായ വേഗത്തിൽ സഹായഹസ്തം നീട്ടിക്കഴിഞ്ഞു. 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാണെങ്കിലും പ്രകൃതിയുടെ താണ്ഡവത്തിനു മുന്നിൽ മനുഷ്യന്റെ നിസഹായത പ്രകടമാണ്. പക്ഷേ, ഇച്ഛാശക്തിയും സഹജീവിസ്നേഹവും സഹായമനസ്കതയുംകൊണ്ട് ഈ ദുരന്തത്തെയും നമുക്ക് അതിജീവിച്ചേ തീരൂ. പഠിക്കാൻ കയ്പേറിയ പാഠങ്ങളുമുണ്ട്.
ടിബറ്റിലെ ഹിമാലയൻ നിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് ഗൈറോങ് മേഖലയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി നദീതടങ്ങളിലും വൻ മിന്നൽപ്രളയത്തിന് കാരണമായതെന്നാണ് വിശദീകരണം. മിനിറ്റുകൾക്കകം മൂന്ന് ജില്ലകളിലെ ജനവാസമേഖലകളിൽ വൻനാശമുണ്ടാക്കി. ആഗോളതാപനത്തെത്തുടർന്ന് ഹിമാലയൻ ഹിമാനികൾ വേഗത്തിൽ ഉരുകുന്നതും കാലാവസ്ഥ വ്യതിയാനവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രധാന കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്.
ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടനപാതയിലാണ് ദുരന്തബാധിത പ്രദേശം. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിക്കഴിഞ്ഞു. മുൻകരുതലായി ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽനിന്നും ജാഗ്രതാ നിർദേശത്തെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
ഏറ്റവും ഭീതിയുണർത്തുന്നത്, 72 മണിക്കൂറിനുള്ളിൽ ടിബറ്റിലെ ഖോല, പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാനിടയുണ്ടെന്ന ചൈനയുടെ മുന്നറിയിപ്പാണ്. പ്രകൃതിദത്ത തടയണയുള്ളതുകൊണ്ടാണ് ഇതു തടാകമായത്. തടയണയ്ക്കു മുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയിട്ടുണ്ട്. തടാകത്തിൽ 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം നിറഞ്ഞുകിടക്കുകയാണ്. മൂന്നു ദിവസത്തിനകം 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളംകൂടി ഒഴുകിയെത്തുമെന്നും തടാകം പൊട്ടാനിടയുണ്ടെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
നേപ്പാൾ ഇന്ത്യയിലും നിലവിലുള്ള ചില ആശങ്കകളെയും മുന്നറിയിപ്പുകളെയും സ്ഥിരീകരിക്കുന്നുണ്ടെന്നതും തിരിച്ചറിയണം. മേഘവിസ്ഫോടനം, അഥവാ ചെറിയൊരു പ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിലധികം പെയ്യുന്ന അതിതീവ്രമഴ മിന്നൽപ്രളയങ്ങൾക്കു കാരണമാകുന്നത് കേരളത്തിൽ ഉൾപ്പടെ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നാം ഗൗരവത്തിലെടുക്കേണ്ട കാര്യങ്ങളുണ്ട്.
നമ്മുടെ അണക്കെട്ടുകളും അതിന്റെ ചുവട്ടിലെ മനുഷ്യരുടെ ആശങ്കകളും അന്തർസംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയമായും വൈകാരികമായും തർക്കിച്ചു തീർക്കുന്ന പതിവ് നിർത്താൻ സമയം വൈകി. കാരണം, മേഘവിസ്ഫോടനങ്ങൾ നമ്മുടെ അണക്കെട്ടുകളെക്കുറിച്ചുള്ള പഴയ പാഠങ്ങളിൽ കാര്യമായിട്ടില്ല. ചൈന മുന്നറിയിപ്പു നൽകിയിരിക്കുന്ന ടിബറ്റിലെ തടാകം അപകടനിലയിലായത് മേഘവിസ്ഫോടനത്തിന്റെ പുത്തൻ അപകടസാധ്യതകളുടെ പശ്ചാത്തലത്തിലാണ്.
ഹിമപാതമായാലും മേഘവിസ്ഫോടനമായാലും ആഗോളതാപനം സൃഷ്ടിക്കുന്ന പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങൾക്കനുസരിച്ച് നമ്മുടെ ചിന്തകളെയും ദുരന്തനിവാരണ ഒരുക്കങ്ങളെയും തിരുത്തേണ്ടതുണ്ട്. കാലഹരണപ്പെട്ട അണക്കെട്ടുകളുടെ സംഭരണശേഷി നമ്മുടെ രാഷ്ട്രീയ താത്പര്യങ്ങൾകൊണ്ടോ അറ്റകുറ്റപ്പണികൊണ്ടോ വർധിക്കുകയില്ല. അതിനു പുറമേയാണ് മേഘവിസ്ഫോടനങ്ങളുടെ ഭീഷണി. പഴഞ്ചൻ അണക്കെട്ടുകൾക്കു ചുവട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഭീതിയെ, സുരക്ഷിതമായി ജീവിക്കുന്ന ഭരണാധികാരികളും കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പരിഹരിക്കില്ല. ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ടെങ്കിലും വിവരക്കേടുകൾ തിരുത്തിയിരുന്നെങ്കിൽ!
നേപ്പാൾ അശാന്തമാണ്. ഉപഗ്രഹദൃശ്യങ്ങൾ, അതിശയോക്തി കലർന്ന ചലച്ചിത്രങ്ങളേക്കാൾ ഭീതിജനകമായിരിക്കുന്നു. നഷ്ടജീവനുകൾ തിരിച്ചെടുക്കാനാകില്ല. പ്രളയം തകർത്ത നിർമിതികളെങ്കിലും പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. ലോകത്തിന്റെ സഹായഹസ്തങ്ങളിലാണ് അവർ പിടിച്ചുനിൽക്കുന്നത്. അതു നിർലോപം തുടരണം. ഈ ദുരന്തം നേപ്പാളിലാണെങ്കിലും ഇന്ത്യയെയും ബാധിച്ചിരിക്കുന്നു. യുദ്ധമെന്നപോലെ പ്രകൃതിക്ഷോഭങ്ങളും ലോകത്തിന്റെ പൊതുദുരന്തങ്ങളാകുന്നു; മനുഷ്യൻ ഒരു കുലമാണെന്ന് പ്രകൃതി ഓർമിപ്പിക്കുന്നതുപോലെ.
Tags : DEEPIKA EDITORIAL