പ്രതീകാത്മക ചിത്രം
പൂനെ: ശ്രാവണ മാസത്തിൽ വീട്ടിൽ ആട്ടിറച്ചി പാകം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട 30 വയസുകാരനായ മകനെ അച്ഛൻ ക്രൂരമായി തല്ലിക്കൊന്നു. പൂനെ സ്വദേശിയായ മഹേഷ് ഗെയ്ക്വാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേഷിന്റെ അച്ഛനെയും കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ സഹായിച്ച അമ്മയെയും പൂനെ വാർജെ മാൾവാഡി പോലീസ് അറസ്റ്റ് ചെയ്തു.
ശ്രാവണ മാസം വളരെ പവിത്രമായി കരുതുന്നതിനാൽ ഇന്ത്യയിലെ ഒട്ടുമിക്ക കുടുംബങ്ങളും ഈ സമയത്ത് മാംസഭക്ഷണങ്ങളും മുട്ടയും പൂർണമായി ഒഴിവാക്കാറുണ്ട്. എന്നാൽ വീട്ടിൽ മട്ടൺ വേണമെന്ന് മഹേഷ് വാശിപിടിച്ചതോടെ അച്ഛനും മകനും തമ്മിൽ കടുത്ത തർക്കമുണ്ടായി. തർക്കം രൂക്ഷമാവുകയും കൈയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
കോപാകുലനായ അച്ഛൻ മഹേഷിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മഹേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുന്നതിന് പകരം, ഭർത്താവിനെ രക്ഷിക്കാനായി കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ മഹേഷിന്റെ അമ്മയും കൂട്ടുനിൽക്കുകയായിരുന്നു.
സംഭവത്തിൽ സംശയം തോന്നിയ വാർജെ മാൾവാഡി പോലീസ് സ്ഥലത്തെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. തുടർന്ന് പ്രതികളായ മാതാപിതാക്കളെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Tags : Crime Murder Pune Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews NewsFlash