Editorial Audio
വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ...
വിജയിക്കുകയും ഇത്തിരിയെങ്കിലും ലാഭമുണ്ടാക്കുകയും ചെയ്യുന്ന കർഷകർ എന്നും സവിശേഷവാർത്തയാണ്. പക്ഷേ, എല്ലാ കർഷകരും വിജയിക്കുകയും അത് എടുത്തുപറയേണ്ട സംഭവമല്ലാതാകുകയും ചെയ്യുന്ന കാലത്തെക്കുറിച്ചുള്ള കർമപദ്ധതി ഇല്ലെങ്കിൽ ചിങ്ങപ്പുലരിയെ കർഷകദിനം എന്നു വിളിക്കുന്നതിൽ ഒരർഥവുമില്ല. സമൃദ്ധിയുടെ വിധാതാക്കളായ കർഷകരും തൊഴിലാളികളുമാണ് നാടിന്റെ പത്തായപ്പുരകൾ നിറയ്ക്കുന്നത്. പക്ഷേ, അവരുടെ കീശയാണോ കണ്ണുകളാണോ നിറയുന്നതെന്ന് ഒരന്വേഷണവുമില്ല. എല്ലാ സംരംഭങ്ങളിലേക്കും യുവാക്കൾ ആത്മവിശ്വാസത്തോടെ എത്തുന്നുണ്ട്. പക്ഷേ, കാർഷികമേഖലയിലേക്ക് എത്ര പേർ? പ്രസംഗമല്ലാതെ, അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ പ്രതീക്ഷ നൽകാൻ സർക്കാരിനു കഴിയുമെങ്കിൽ കർഷകദിനം കർഷകരുടേതാകും.
റബറിന്റെ താങ്ങുവില 200ൽനിന്ന് 250 ആക്കിയത് സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ നീതിയായിരുന്നു. 250 എന്നത്, വർഷങ്ങൾക്കു മുന്പത്തെ ആവശ്യമായിരുന്നു. ചെലവ് വീണ്ടും വർധിച്ചു. എങ്കിലും റബർ കർഷകരുടെ ആത്മവിശ്വാസം തെല്ലെങ്കിലും ഉയർത്തി. ഇത്തരം തീരുമാനങ്ങൾ മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം... എവിടെയുമാകട്ടെ കേരളത്തിലെ നെൽപ്പാടങ്ങളിൽ നെല്ലു വിതച്ച് കണ്ണീരു കൊയ്യാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
പാടം ഒരുക്കുന്നതു മുതൽ കൊയ്ത്തുവരെയുള്ള ക്ലേശങ്ങൾ അവിടെ നിൽക്കട്ടെ. ഏതാനും വർഷങ്ങളായി ഒരു തവണപോലും യഥാസമയം നെല്ലു സംഭരിക്കാനോ വില കൊടുക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ല. ഇത്തവണ ശരിയാക്കുമെന്നു പറയാതെ ഒരു കൊയ്ത്തുകാലവും കടന്നുപോയിട്ടില്ല. നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കർഷകർ പ്രതിഷേധിക്കുന്നത് കൊയ്ത്തനുബന്ധ ജോലിയായി സ്ഥിരപ്പെട്ടു. ഒരു വർഷംപോലും കൃഷിവകുപ്പോ സപ്ലൈകോയോ യഥാസമയം നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുമായി ധാരണയിലെത്തുകയോ തർക്കമില്ലാതെ നടപ്പാക്കുകയോ ചെയ്തിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നെൽകൃഷിക്ക് ഇനി ബോണസ് നൽകേണ്ടതില്ലെന്നു കേന്ദ്രം ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ പറഞ്ഞത്. രാജ്യത്ത് ധാന്യോത്പാദനം ആവശ്യത്തിലധികമായതിനാൽ നെല്ലുസംഭരണത്തിനായി കേരളം നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തലാക്കണമത്രേ. പകരം പയറുവർഗങ്ങൾ, എണ്ണക്കുരു, ചെറുധാന്യം എന്നിവയ്ക്കു പ്രാധാന്യം നൽകാനാണ് സംസ്ഥാനത്തിനു നൽകിയ നിർദേശം.
പട്ടിണികൊണ്ടു പൊറുതിമുട്ടുന്ന കോടിക്കണക്കിനു മനുഷ്യരുള്ള രാജ്യത്ത് ധാന്യങ്ങൾ എങ്ങനെയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതെന്ന് വിശദീകരിച്ചിട്ടില്ല. അതുപോലെ നെൽപ്പാടങ്ങൾ, എണ്ണക്കുരു ഉൾപ്പെടെയുള്ള കൃഷികൾക്കു വേണ്ടി നികത്താമോ എന്നും മിച്ചധാന്യക്കാലം ഇനിയെന്നും ഉണ്ടാകുമോ എന്നൊന്നും കേന്ദ്രത്തിനു നിശ്ചയമുള്ളതായി തോന്നുന്നില്ല. വിവാദമാകുകയും സംസ്ഥാനങ്ങൾ നിർദേശം തള്ളിക്കളയുകയും ചെയ്തതോടെ അതൊരു നിർദേശം മാത്രമായിരുന്നെന്നു പറഞ്ഞ് പിൻവലിയുകയും ചെയ്തു.
കാപ്പി, കുരുമുളക്, ഏലം, പച്ചക്കറി, കന്നുകാലിവളർത്തൽ... ഒന്നിനുമില്ല സാന്പത്തിക ഉറപ്പ്. കുരുമുളകിനും ഏലത്തിനും ചില അവസരങ്ങളിൽ ഉണ്ടാകുന്ന വർധന വാർത്തയിലൂടെ നാം അറിയും. പക്ഷേ, ബാക്കി എല്ലായ്പോഴും വിലയിടിയുന്നതും കാലാവസ്ഥാ വ്യതിയാനത്താൽ വൻനഷ്ടം വരുന്നതും കർഷകൻ മാത്രം അറിയും. ക്ഷമയുടെ നെല്ലിപ്പലക കണ്ട കർഷകരുടെ ഡൽഹി സമരം ഒഴിച്ചാൽ കർഷകർ രാജ്യത്തൊരിടത്തും പരിധിക്കപ്പുറം പ്രതിഷേധിക്കാറില്ല. ഇതു സർക്കാരുകൾക്കറിയാം.
കാർഷികമേഖലയിലെ സമഗ്രസംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം ദിവസങ്ങൾക്കുമുന്പു നേടിയ പത്മശ്രീ ചെറുവയൽ രാമൻപോലും ജീവിക്കാൻ കഷ്ടപ്പെടുന്നത് കണ്ട നാടാണിത്. പലരും കൊടുക്കുന്ന പുരസ്കാരത്തുകകൊണ്ടല്ല, കൃഷിലാഭംകൊണ്ടാണ് കർഷകരും മക്കളും ജീവിക്കേണ്ടത്. വിലയിടിവ്, കാലാവസ്ഥാ വ്യതിയാനം, ഉയർന്ന ഉത്പാദനച്ചെലവ് എന്നിവ നമ്മുടെ കൃഷിയിടങ്ങളെ ഭാഗികമായോ പൂർണമായോ തരിശുനിലങ്ങളാക്കി.
മണ്ണുകൊണ്ട് ചിറ കെട്ടുന്നതല്ലാതെ കാർഷികമേഖലയിലെ പ്രതിസന്ധികളെയും കൃഷിവകുപ്പുകളുടെ കെടുകാര്യസ്ഥതയെയും തടയാൻ ദീർഘപദ്ധതികളുടെ സുസ്ഥിരമായ അണക്കെട്ടുകളില്ല. ചന്തകളെയും മാവേലിസ്റ്റോറുകളെയും സൂപ്പർമാർക്കറ്റുകളെയും ഓൺലൈൻ സ്റ്റോറുകളെയുമല്ലാതെ അവയുടെ സ്രോതസായ കർഷകരെ അറിയാത്ത തലമുറ മാത്രമല്ല സർക്കാരുകളും ഭയപ്പെടുത്തുന്നു.
ചിങ്ങം ഒന്നിന്റെ കർഷകദിനം ആചരിക്കണം. അതിനുമുന്പ്, ഈ വ്യവസ്ഥിതി പഞ്ഞക്കർക്കിടകത്തിൽ ബന്ധിച്ച കർഷകരെ മോചിപ്പിക്കണം. വിലയിടിവിനോടും കാലാവസ്ഥയോടും പ്രാകൃത, കർഷകവിരുദ്ധ നിയമങ്ങളോടും വന്യജീവികളോടും വനംവകുപ്പിനോടും സർക്കാരുകളോടും പൊരുതി തോറ്റിട്ടും ഞങ്ങളുടെ തീൻമേശയിൽ അന്നമെത്തിക്കുന്ന കർഷകരേ, ഉണ്ണുന്ന ചോറിനു മാപ്പ്!
Tags : DEEPIKA EDITORIAL Farmer Deepika DeepikaNewspaper BreakingNews NewsUpdate