Editorial Audio
മനുഷ്യരെ രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യംഅതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. ജയ് ഹിന്ദ്!
നേരോ, ഈ രാജ്യത്തെ ഉന്നതനായ ഒരു നേതാവ് ദളിതനായതിന്റെ പേരിൽ, അദ്ദേഹം പ്രസംഗിച്ച ഇടം ശുദ്ധികലശം നടത്തിയെന്നോ? ശരിയായിരിക്കില്ല. ആണെങ്കിൽ, 80 വർഷം പഴക്കമുള്ള ആ ചെക്ക് വീണ്ടും മടക്കിയിരിക്കുന്നു! എല്ലാവർക്കും സ്വാതന്ത്ര്യമെന്നു പറഞ്ഞ് 1947 ഓഗസ്റ്റ് 15ന് ഭരണഘടനാ നിർമാണസഭ ഒപ്പിട്ട ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള ചെക്ക്! സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും അക്കൗണ്ടുകൾ കാലിയാണ്.
അനേകായിരം സ്വാതന്ത്ര്യസമര പ്രസംഗങ്ങൾ, ഭരണഘടനയെ ആണയിട്ടുള്ള സത്യപ്രതിജ്ഞകൾ, ചിട്ടവട്ടങ്ങൾ പാലിച്ചുള്ള ദേശീയഗാന-ഗീതാലാപങ്ങൾ, ദേശീയപതാകാ വന്ദനങ്ങൾ, സാന്പത്തികശക്തി, ലോകമാതൃക... പ്രകടനങ്ങളും വായാടിത്തങ്ങളുമായി നമ്മളീ ചതുപ്പുനിലങ്ങളിൽ നിശ്ചലരായിരിക്കുന്നു. ഇന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് ഒരു സ്വപ്നമുണ്ട്. അടിമത്ത മൊത്തവ്യാപാരികളായിരുന്ന സാമ്രാജ്യത്വത്തെ കപ്പൽകയറ്റിയ അനേകായിരം സ്വാതന്ത്ര്യസമരസേനാനികൾ കണ്ട സ്വപ്നം. അതു പങ്കുവയ്ക്കുംമുന്പ്, 80-ാം സ്വാതന്ത്ര്യദിനത്തിൽ എവിടെയാണ് നാം ശയിക്കുന്നതെന്നറിയാൻ ഉത്തരാഖണ്ഡിലേക്കു പോകണം.
ഉത്തരാഘണ്ഡിലെ ഹല്ദ്വാനിയിലെ രാംലീല മൈതാനത്ത് എട്ടാം തീയതി രാജ്യസഭാ പ്രതിപക്ഷനേതാവും കോൺഗ്രസ് ദേശീയാധ്യക്ഷനുമായ മല്ലികാർജുൻ ഖാര്ഗെ വിജയശംഖനാഥ് റാലിയെ അഭിസംബോധന ചെയ്തിരുന്നു. പത്താം തീയതി ബിജെപിയുമായി ബന്ധമുള്ള സംഘടന ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തി. ഖാർഗെ തന്നെയാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
പക്ഷേ, ഇതിൽ പുതുമയില്ല. സാധാരണക്കാരായ ദളിതരും ആദിവാസികളും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ നിന്ദ്യമായ മറ്റൊരധ്യായം മാത്രം. ഖാർഗെ പറഞ്ഞു: “സംഭവത്തെ രാഷ്ട്രീയ തർക്കമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ അവഗണിക്കാനാകില്ല. എന്നെ സംരക്ഷിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പോരാടാനുള്ള കരുത്ത് എനിക്കുണ്ട്. എന്നാൽ നിങ്ങളെന്നെ തൊട്ടുകൂടാത്തവനായി കാണുകയും ശുദ്ധീകരണം നടത്തി അവഹേളിക്കുകയും ചെയ്യുന്നു.
ഇതു രാജ്യത്തെ വിഭജിക്കുന്നതാണ്. ബിജെപിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവർ മതത്തിന്റെ പേരിൽ ശുദ്ധീകരണം നടത്തുന്നത് രാജ്യത്തിനു ദോഷമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണം.”ഇതറിഞ്ഞ ഉപരാഷ്ട്രതി സി.പി. രാധാകൃഷ്ണന്റെ മറുപടി ഈ സ്വാതന്ത്ര്യദിനത്തിന്റെ ഏറ്റവും ഉദാത്തമായ സന്ദേശമായി. “അയിത്താചരണം പാപമല്ലെങ്കിൽ, പിന്നെ ലോകത്ത് പാപം എന്നൊന്നില്ല. ഖാർഗെയെ അപമാനിക്കുന്നത് എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ്.” പക്ഷേ, ദീപികയുടേത് ഉൾപ്പെടെ, ഈ വാർത്തയ്ക്കു ചുവട്ടിലുള്ള സമൂഹമാധ്യമങ്ങളിലെ കമന്റുകൾ, ഉപരാഷ്ട്രപതി ചൂണ്ടിക്കാണിച്ച പാപികളുടെ സങ്കേതം ഏതാണെന്നു സ്വയം വെളിപ്പെടുത്തുന്നു.
കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ പറഞ്ഞത്, സംഭവം അത്യന്തം ഖേദകരമാണെന്നും ബിജെപിക്കു പങ്കില്ലെന്നുമാണ്. സംഘപരിവാർ സംഘടനകളിൽ ഏതെങ്കിലുമൊന്ന് ദളിതരെയോ ആദിവാസികളെയോ ന്യൂനപക്ഷങ്ങളെയോ ആക്രമിക്കുന്പോഴൊക്കെ ബിജെപിയും കേന്ദ്രസർക്കാരും ഈ തള്ളിപ്പറയൽ മുഖംമൂടി യഥേഷ്ടം അണിഞ്ഞിട്ടുണ്ട്. പക്ഷേ, തുടർനടപടിയില്ലാത്ത ആ മൗനം സമ്മതമാണെന്നു കരുതുന്ന വർഗീയസംഘങ്ങൾ ആയുധങ്ങൾ മൂർച്ചകൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ഈ സവർണരോഗികളെ തള്ളിപ്പറയുന്നതിനൊപ്പം കഠിനവകുപ്പുകൾ ചുമത്തി അഴിക്കുള്ളിലാക്കിയാൽ നേരിയൊരു മുന്നറിയിപ്പെങ്കിലുമായേനേ.
നമുക്കൊരു സ്വപ്നമുണ്ട്. ഹിമാലയം മുതൽ കന്യാകുമാരിവരെ രാഷ്ട്രീയാപചയങ്ങളിൽ കുടുങ്ങാതെ, മതത്തിന്റെ വേലിക്കെട്ടുകളില്ലാതെ, പ്രത്യയശാസ്ത്രത്തിന്റെ തടവറകളില്ലാതെ, സവർണബോധമെന്ന പ്രാകൃതത്വമില്ലാതെ, കറുത്തവരെന്നോ വെളുത്തവരെന്നോ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ നമുക്കു ജീവിക്കാനാകുന്ന ഇന്ത്യ. ഈ മണ്ണിന്റെ മക്കളിൽ ഒരാൾ മറ്റൊരാളെ ഭ്രഷ്ട് കൽപ്പിക്കാത്ത, സഹജീവിയുടെ സാന്നിധ്യത്തിന്റെ പേരിൽ നിർജീവമായ കല്ലിനെയും മണ്ണിനെയും ശുദ്ധീകരിക്കാൻ ഇറങ്ങിപ്പുറപ്പെടാത്ത, ജാതിവ്യവസ്ഥ അപമാനമാണെന്നു കരുതുന്ന, ശാസ്ത്രബോധമുള്ള ഒരു തലമുറയെക്കുറിച്ചുള്ള സ്വപ്നം.
ശത്രുക്കളെ തേടിനടക്കുന്ന ആൾക്കൂട്ടങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം. 1947ൽ നാം ബ്രിട്ടീഷുകാരിൽനിന്നു സ്വതന്ത്രരായി. പക്ഷേ, പത്തിമടക്കിക്കിടന്നിരുന്ന തിന്മകൾ ചങ്ങലകളുമായി മാളത്തിൽനിന്നു പുറത്തിറങ്ങി. അവർ കാട്ടുനീതിയുടെ സ്മൃതികളുമായി രാജ്യത്തെ പിന്നോട്ടു കെട്ടിവലിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്ഥാനം അളക്കുന്ന ചിന്താധാരകളെ പൊടിതട്ടിയെടുക്കുന്നു. നമ്മുടെ ദേശീയകവിയുടെ സ്വപ്നംപോലെ മനസ് ഭയരഹിതവും ശിരസ് ഉയർത്താവുന്നതുമായ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക് ഇന്ത്യ ഉയരട്ടെ.
ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ വ്യത്യാസമില്ലാതെ അവനവന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും നിയമാനുസൃതമായ വേഷം ധരിക്കാനും വർഗീയവാദികളാൽ ചോദ്യം ചെയ്യപ്പെടാതെ തീവണ്ടിയിലോ ബസിലോ ഉൾപ്പെടെ യാത്രചെയ്യാനും സാധ്യമാകുന്ന ഒരു ദിവസം നമ്മുടെ സ്വപ്നമായിരിക്കുന്നു; സ്വാതന്ത്ര്യത്തിന്റെ എട്ടു പതിറ്റാണ്ടു പിന്നിട്ടപ്പോൾ. ഇങ്ങനെ പോയാൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലും ഒരു കൈയിൽ ദേശീയപതാകയും മറുകൈയിൽ സഹപൗരനെ ബന്ധിക്കാനുള്ള ചങ്ങലയുമായി സവർണദുർഗന്ധം വമിപ്പിക്കുന്നവർ രാജ്യത്തെ അപമാനിക്കും.
നാം നിരാശരല്ല. കഴിഞ്ഞ മാസം ഡൽഹിയിലെത്തി സർക്കാരിനെ വിറപ്പിച്ച കുട്ടികളെ നയിച്ചത് അഭിജിത് ദീപ്കെ എന്ന ദളിതനാണ്. അയാളെ പിന്തുണച്ച ജാതി-മത-രാഷ്ട്രീയഭേദമെന്യേയുള്ള കോടിക്കണക്കിനു ജനങ്ങൾ പ്രതീക്ഷയാണ്. ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും രണ്ടാംതരം പൗരന്മാരാക്കുന്ന വണ്ടിച്ചെക്കുകൾ ഇന്നല്ലെങ്കിൽ നാളെ മാറിയേ തീരൂ.
അത് അംഗീകരിക്കാതെ ശുദ്ധികലശങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഈ രാജ്യം അതിന്റെ അനിവാര്യമായ ശുദ്ധികലശത്തിനു സമയം നിശ്ചയിക്കും. അതേ, നാം ഇന്ത്യക്കാരായ പൗരന്മാർ കൈകോർത്ത് അസമത്വചിന്തയില്ലാതെ ദേശീയപതാക ഉയർത്തുകയും ഒരേ പാത്രത്തിൽനിന്നു ഭക്ഷണം കഴിക്കുകയും ഒരേ പാനപാത്രം പങ്കുവയ്ക്കുകയും ചെയ്യും. ആ സ്വാതന്ത്ര്യദിനമാണ് നമ്മുടെ സ്വപ്നം. ജയ് ഹിന്ദ്
Tags : Editorial Deepika IndependenceDay