Editorial Audio
ആ കണ്ണീർ ആദ്യത്തേതായിരുന്നില്ല; അവസാനത്തേതും. 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോൽവി ഏറ്റുവാങ്ങിയശേഷം ഇടുപ്പിൽ കൈകുത്തി, വികാരാധീനരായ സ്വന്തം ആരാധകർക്കു നേരേ നോക്കിനിൽക്കുന്ന ലയണൽ മെസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിൽ അനശ്വരമെന്നോണം ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞതാണ്. അന്നു നമ്മളറിഞ്ഞില്ല, അർജന്റീനയുടെ ജഴ്സിയിൽ ഇതിഹാസതാരത്തിന്റെ അവസാനമത്സരമായിരുന്നു അതെന്ന്.
ടൂർണമെന്റിൽ അൾജീരിയയ്ക്കെതിരായ ആദ്യമത്സരത്തിൽ ഹാട്രിക് നേടിയപ്പോൾ അവിടെ സന്തോഷക്കണ്ണീരുണ്ടായിരുന്നു. ഫൈനലിലേക്കുള്ള നാടകീയമായ യാത്രയ്ക്കും ഈ രണ്ടു കണ്ണീരിനുമിടയിൽ തീവ്രദുഃഖത്തിന്റെ ഒരഗ്നിപർവതം നീറിപ്പുകയുന്നത് ആരുമറിഞ്ഞിരുന്നില്ല. പിതാവ് ഹൊർഹെയുടെ ആരോഗ്യപ്രശ്നങ്ങൾ മെസിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്ന വസ്തുത ലോകം പിന്നീടു മാത്രമാണറിഞ്ഞത്. ഹൊർഹെ അന്തരിച്ചപ്പോൾ മെസി തകർന്നുപോയി. അന്നേ സൂചന തന്നതാണ്; അതിപ്പോൾ യാഥാർഥ്യമായി. രാജ്യാന്തര ഫുട്ബോളിൽ ഇനി മെസി മാജിക് ഇല്ല.
മെസിയുടെ പ്രായവും അവസാന ലോകകപ്പിൽ അനുഭവിച്ച മാനസികസംഘർഷവും കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നില്ല. ലോകകപ്പിൽ ആറ് ടൂർണമെന്റുകളിലായി 34 മത്സരങ്ങൾ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. അർജന്റൈൻ ജഴ്സിയിൽ 207 മത്സരങ്ങളും 125 ഗോളുമെന്ന റിക്കാർഡോടെയാണ് നായകൻ വിരമിക്കുന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും മറ്റാരുമല്ല. 2011ലാണ് അദ്ദേഹം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്.
ദേശീയ ടീമിനുവേണ്ടി ആറ് കിരീടങ്ങൾ: 2022 ഫിഫ ലോകകപ്പ്, 2021ലും 2024ലും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022ലെ ഫൈനലിസിമ, കൂടാതെ 2008ലെ ഒളിമ്പിക് സ്വർണമെഡലും 2005ലെ അണ്ടർ-20 ലോകകപ്പും. അർജന്റീനയ്ക്കുവേണ്ടി മെസി ആറ് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. മെസിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയും മാത്രമാണ് ആറ് ഫിഫ ലോകകപ്പിൽ കളിച്ചത്. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിച്ച രണ്ടുപേരേയുള്ളൂ- മെസിയും ബ്രസീലിന്റെ കഫുവും. ഇതിനൊക്കെ പുറമെയാണ് ക്ലബ് തലത്തിലെ പകരംവയ്ക്കാനില്ലാത്ത വിജയങ്ങൾ.
പക്ഷേ, ദേശീയ ജഴ്സിയിൽ മെസി ഉരുകിയിട്ടുണ്ട്. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയോട് തോറ്റതും തൊട്ടുപിന്നാലെ 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിൽ തുടർച്ചയായി തോറ്റതും ഫുട്ബോൾ മന്ത്രം ഒളിപ്പിച്ച കാലുകൾക്ക് കനൽവഴികളായിരുന്നു.
2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിനു പിന്നാലെ മെസി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാലതിന് ഏതാനും മാസത്തെ ആയുസേ ഉണ്ടായുള്ളൂ. ആരാധകരുടെ സ്നേഹത്തിനു മുന്നിൽ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. കൈയെത്താദൂരത്താണെന്ന് അന്നു കരുതിയ ആ വലിയ വിജയങ്ങളിലേക്ക് മെസി ഉയിർത്തെണീറ്റു.
പക്ഷേ, ഒന്നുണ്ട്; പ്രായം എത്രയായാലും കളിക്കളത്തിൽ മെസിയുടെ മികവിന് പോറലൊന്നുമേറ്റിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ മെസി കളിച്ചതുപോലൊരു കളി മുപ്പത്തൊന്പതാം വയസിൽ മറ്റാർക്കും സാധ്യമായിട്ടില്ലെന്നതും ഓർക്കണം. മയാമിയുമായി 2028 വരെയാണ് മെസിയുടെ കരാർ. എന്നാൽ, അതു പൂർത്തിയാക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ക്ലബ്ബിന്റെ ജീവാത്മാവും പരമാത്മാവുമായതിനാൽ എപ്പോൾ വേണമെങ്കിലും കരിയർ അവസാനിപ്പിക്കാൻ അദ്ദേഹത്തിനാകും.
“എനിക്ക് മെസിയെ ഇഷ്ടമാണ്, കാരണം താൻ ‘മെസി’യാണെന്ന ബോധം അദ്ദേഹത്തിനില്ല.” ഇതു പറഞ്ഞത് വിഖ്യാത ഉറുഗ്വെ എഴുത്തുകാരൻ എഡ്വേർഡോ ഗലിയാനോ ആണ്. ഫുട്ബോളിലെ ആഡംബരങ്ങൾക്കും അഹങ്കാരങ്ങൾക്കും അപ്പുറമുള്ള മെസിയെയാണ് അദ്ദേഹം എടുത്തുകാണിച്ചത്. ഗലിയാനോ ഒന്നുകൂടി പറഞ്ഞു, “വെറുതെ പന്തു തട്ടുക എന്ന ലളിതമായ കാര്യത്തിലെ സന്തോഷം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടാണ് മെസി ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നതെന്ന് ഞാൻ കരുതുന്നു. തന്റെ അയൽപക്കത്തെ മൈതാനത്ത് കളിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മെസി കളിക്കുന്നത്.” മെസിയെന്ന താരവും മെസിയെന്ന മനുഷ്യനുമെല്ലാം ഗലിയാനോയുടെ വാക്കുകളിൽ നിറയുന്നു.
ശരിയായ സമയത്തു മാത്രം പ്രത്യക്ഷപ്പെടുന്ന, മത്സരത്തിന്റെ അതിരുകളിൽ ഒളിച്ചിരുന്ന ഒരു മായാരൂപമായിരുന്നു മെസി. മാൻ-മാർക്കിംഗ് തന്ത്രത്തിലൂടെ ഈ മായാവിയെ പിടികൂടുക എളുപ്പമല്ല. പ്രായം കൂടുന്തോറും കളിക്കളത്തിലെ ‘അവസരവാദി’യായി മെസി മാറി. മൈതാനത്ത് വെറുതെ നടന്നുനീങ്ങുന്ന മെസിയെ കണ്ടാൽ ഗോളടിക്കുകയേ ഇല്ലെന്നു തോന്നും. എന്നാൽ, ഒരവസരത്തിന്റെ കാൽ ഭാഗം മതി, എതിർവല കിടുങ്ങിയിരിക്കും.
മെസി കളിക്കളത്തിൽ കാട്ടുന്ന മിനിമലിസം അദ്ഭുതപ്പെടുത്തുന്നതാണ്. തനിക്കു ചുറ്റുമുള്ള കളിയെ അദ്ദേഹം ഏറ്റവും ലളിതമായ രൂപത്തിലേക്കു മാറ്റിയെടുക്കുന്നു. കളിക്കളത്തിൽ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിലും ഒരു പ്രത്യേക ചാരുതയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വിജയത്തിന്റെ യഥാർഥ അടിത്തറ തികച്ചും തണുപ്പനും കൃത്യതയുള്ളതുമായ കണക്കുകൂട്ടലുകളാണ്. എല്ലാ കളിക്കാരും പന്ത് കാലിനു പുറത്തുവച്ച് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, മെസിക്ക് പന്ത് കാലിനുള്ളിൽതന്നെയാണെന്ന് പറയുന്നവരുണ്ട്!
കാവ്യാത്മകമായ ഡ്രിബിളിംഗ്. അവിശ്വസനീയമായ ഗോൾവേട്ട. കോടിക്കണക്കിന് ആരാധകർ. കായികരംഗത്തെ പുനർനിർവചിച്ച ഇതിഹാസമാണ് മെസി. കാൽപ്പന്തുകളി നിലനിൽക്കുന്നിടത്തോളംകാലം ‘എക്കാലത്തെയും മികച്ച താരം’ (GOAT) എന്ന പേരിൽ അദ്ദേഹം ഓർമിക്കപ്പെടും.
നന്ദി മെസീ, നിങ്ങൾക്കുവേണ്ടി ഉയർത്തിയ ആരവങ്ങളും നിങ്ങൾക്കുവേണ്ടി വീഴ്ത്തിയ കണ്ണീരും വെറുതെയായില്ല. അത്രമാത്രം ആനന്ദമുഹൂർത്തങ്ങളാണ് ആ മാന്ത്രിക പദചലനങ്ങളിലൂടെ ഞങ്ങളനുഭവിച്ചത്. തോൽക്കുക എന്നത് പൊറുക്കാനാകാത്ത പാപമാകുന്ന ലോകത്ത് ഒരു കൊച്ചുകുട്ടിയുടെ ലാളിത്യത്തോടെ പന്തിനെ സ്നേഹിച്ച നിങ്ങളെ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.
Tags : DEEPIKA EDITORIAL LionelMessi